DCBOOKS
Malayalam News Literature Website

ജി ആർ ഇന്ദുഗോപന്റെ പുതിയ നോവൽ ‘ആനോ’ ഉടൻ വരുന്നു

ചീരന്‍ എന്ന പത്തൊന്‍പതുകാരന്‍; യാത്ര പുറപ്പെടാന്‍ കാത്തു നില്‍ക്കുന്ന ഒരു പോര്‍ച്ചുഗീസ് കപ്പലിന്റെ മുകള്‍ത്തട്ടില്‍ നില്‍ക്കുകയാണ്. ഉള്ളില്‍ വേദന, ഒറ്റപ്പെടല്‍… അങ്ങനെ പലവിധ വികാരങ്ങളുണ്ട്… കേശവന്‍. ഒന്നര വയസ്. നാലു ക്വിന്റല്‍ ഭാരം. കാറ്റ് അനുകൂലമെങ്കില്‍ കപ്പല്‍ അതിന്റെ ലക്ഷ്യസ്ഥാനത്തെത്തുമ്പോ അവന് രണ്ടു വയസ്സാകും. പ്രകൃതി ഏനക്കേടൊന്നും വരുത്തിയില്ലെങ്കില്‍ ഈ യാത്ര തീരുമ്പോള്‍ അവന് ഒരു ക്വിന്റല്‍ ഭാരം കൂടും. അവന്റെ പാല്‍ക്കൊമ്പ് ഊരിവീണിട്ട് അധികമായിട്ടില്ല. പുതിയതു മുളച്ചു തുടങ്ങാനുള്ള ഉള്‍ത്തുടിപ്പ് ആയിട്ടേയുള്ളൂ. പാല്‍ കുടിക്കുന്ന പ്രായവും മനസും. അതു കൊണ്ട് അവന്‍ ഇടയ്ക്കിടെ തന്റെ തുമ്പിക്കൈ വായ്ക്കുള്ളില്‍ ഇട്ടുകൊണ്ടിരുന്നു.താഴേത്തട്ടിലെ പ്രധാന കൊടിമരത്തില്‍ അവന്‍ ചങ്ങലയാല്‍ ബന്ധിതനാണ്.

ജി ആർ ഇന്ദുഗോപന്റെ പുതിയ നോവൽ ‘ആനോ’ പ്രീബുക്കിങ് ഉടൻ ആരംഭിക്കുന്നു. ഡി സി ബുക്‌സാണ് പ്രസാധകർ. നോവലിലെ ഓരോ സന്ദർഭങ്ങളുടെയും ചരിത്രരേഖയും പെയിന്റിങ്ങുകളും ബഹുവർണ്ണ ചിത്രങ്ങളോടെ രൂപകല്പന ചെയ്ത പ്രത്യേക പതിപ്പ് പ്രീബുക്ക് ചെയ്യുന്നവർക്ക് എഴുത്തുകാരന്റെ കയ്യൊപ്പോടു കൂടി സ്വന്തമാക്കാവുന്നതാണ്. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും നിങ്ങളുടെ കോപ്പികള്‍ പ്രീബുക്ക് ചെയ്യാവുന്നതാണ്.

മധ്യകാല ലോകചരിത്രത്തിൽ ഏറ്റവും സജീവമായി പങ്കെടുത്ത മലയാളി ഒരു മനുഷ്യനല്ല, ഒരു ആനയാണ് എന്ന ആമുഖത്തോടെയാണ് പുസ്തകം പുറത്തിറങ്ങുന്നത്. 1509-ലെ ഡിയു യുദ്ധത്തിൽ തലനാരിഴയ്ക്കാണ് കോഴിക്കോട് പരാജയപ്പെടുന്നത്. തുർക്കി, പഴയ ഈജിപ്ത്, ഗുജറാത്ത് ശക്തികളെ സംയോജിപ്പിച്ചുള്ള യുദ്ധം നമ്മുടെ ചരിത്രം ആഴത്തിൽ പഠിക്കേണ്ട ആവേശകരമായ മുന്നേറ്റമായിരുന്നു. ഈ നോവൽ ആവുംവിധം അതിനെ ശ്രദ്ധിക്കുന്നുണ്ട്. അതിൽ ജയിച്ചെങ്കിൽ ഇന്ത്യയുടെ അധിനിവേശചരിത്രം ഒരുപക്ഷേ മാറിയേനെ. പിന്നീട് നാലര നൂറ്റാണ്ട് പോർച്ചുഗീസുകാർ ഇന്ത്യയിൽ നിന്നെന്ന് ആലോചിക്കണം. ഈ യുദ്ധത്തിൽ പൊന്നാനിയിൽ നിന്ന് ശൈഖ് സൈനുദ്ദീന്റെ ആസൂത്രണവും എടുത്തുപറയണം. ഈ നോവൽ അവിടെ പടിഞ്ഞാറൻമണ്ണിൽ നിന്ന്, ഒരു മലയാളിയുടെ കണ്ണിലൂടെ ഇങ്ങോട്ടു നോക്കുന്നതാണ്. മലബാറിലും കൊച്ചിയിലും വന്ന പല യാത്രികരും ജീവനോടെയും അല്ലാതെയും നോവലിൽ വരുന്നുണ്ട്. അവരുടെ കള്ളക്കഥകൾ വിചാരണ ചെയ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ച് കോഴിക്കോട്ടെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന അടിസ്ഥാനമില്ലാത്ത കള്ളക്കഥകളെ… നോവലിന്റെ പകുതിയിലേറെയും ലിസ്ബനിലും റോമിലുമാണ്.

ജി ആർ ഇന്ദുഗോപന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.