DCBOOKS
Malayalam News Literature Website

മറ്റൊരു ലോകവും മറ്റൊരു ജീവിതവും

ദേശകാലങ്ങളുടെ അതിരുകള്‍ ഭേദിച്ച്, അപ്രാപഞ്ചികതയുടെ അതിര്‍ത്തികളിലെത്തി നില്‍ക്കുന്നു ഇന്ന് മലയാളകഥ. ഒരു സംശയവുമില്ല, അതിന്റെ ഉള്ളടക്കം വളരെയധികം സ്‌ഫോടനാത്മകമാണ്. അലസമായ
കഥപറച്ചിലായോ സമൂഹത്തെ നന്നാക്കിയെടുക്കാനുള്ള ആകുല പരിശ്രമമായോ അതിന് നില്‍ക്കാനാവുകയില്ല. ‘നില്‍ക്കുന്ന തറയില്‍നിന്നും പൊതിയുന്ന അന്തരീക്ഷ’ത്തില്‍ വേറിട്ടു നില്‍ക്കുന്ന മനുഷ്യരെയാണ് പുതിയ കഥ അഭിമുഖീകരിക്കുന്നത്. വൈയക്തികാനുഭവങ്ങളും ലോകക്രമവും പരസ്പരം ചേര്‍ത്തു വെച്ച് കഥാകാരന്‍മാര്‍ യഥാര്‍ത്ഥമെന്നോ അയഥാര്‍ത്ഥമെന്നോ വ്യവഛേദിക്കാനാവാത്ത ലോകം സൃഷ്ടിക്കുന്നു. അത് ഉള്ള ലോകമോ ഉണ്ടാക്കിയെടുക്കേണ്ട ലോകമോ ആവാം; റിയലോ വെര്‍ച്വലോ ആകാം, യാഥാര്‍ത്ഥ്യവും മിത്തും കലര്‍ന്ന മറുലോകമാവാം. എന്തായാലും ശരി, സാഹിത്യാസ്വാദനം നല്ല മുന്നൊരുക്കം ആവശ്യപ്പെടുന്ന പ്രക്രിയ ആയിട്ടുണ്ട് ഇന്ന്. കെ.പി. രാമനുണ്ണിയുടെ രചനകള്‍, ഈ മുന്നൊരുക്കത്തിന്നപ്പുറത്തേക്ക് കടന്നു ചെല്ലുകയും ഒരുതരം ‘ഇനിസിയേഷന്‍’ തന്നെ പലപ്പോഴും ആവശ്യപ്പെടുകയും ചെയ്യുന്നതായി കാണാം. സ്വകീയമായ ആസ്വാദനത്തിന്റെ ആനന്ദാനുഭൂതി അനുഭവിക്കുമ്പോഴാണ് രാമനുണ്ണിയെ വായിക്കുന്ന പ്രക്രിയ അതിന്റെ പരിപൂര്‍ത്തിയിലെത്തുക. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ ‘ഫോക്‌സോ,’ അതുകൊണ്ടു തന്നെ ഓരോ വായനക്കാരനെയും പ്രതിജനഭിന്നമായ വൈകാരിക മണ്ഡലങ്ങളിലേക്ക് നയിക്കുന്നു എന്ന് സാമാന്യവല്‍ക്കരിക്കാവുന്നതാണ്. സ്വകീയതയുടെ സാമാന്യവല്‍ക്കരണമാണിത്.

പത്തുകഥകളാണ് ഫോക്‌സോയില്‍ ഉള്ളത് ജീവിതാനുഭവങ്ങളെയും ലോകാവസ്ഥയെയും കൂട്ടിയിണക്കി വസ്തുതകളെ പുനരാവിഷ്‌കരിക്കുകയാണ് രാമനുണ്ണി ചെയ്യുന്നത്, അതുവഴി രാമനുണ്ണി ജീവിതം അകംപുറം മറിച്ചിടുന്നു. സമാഹാരത്തിന് പേരിട്ട ഫോക്‌സോ എന്ന കഥ നോക്കുക. പോക്‌സോ നിയമത്തെ കുറുക്കന്‍ കൗശലത്തിലേക്ക് ചേര്‍ത്തുകെട്ടി, കുട്ടികള്‍ക്ക് നേരേ നടത്തുന്നതായി പറയപ്പെടുന്ന ലൈംഗികാതിക്രമങ്ങളെ വ്യത്യസ്തമായ കാഴ്ചവട്ടത്തിലൂടെ നോക്കിക്കാണുകയാണ് കഥാകൃത്ത്. വയനാട്ടിലെ പണിയ ഊരുകളില്‍ നടക്കുന്ന ശൈശവവിവാഹങ്ങളാണ് കഥാപശ്ചാത്തലം. ‘എന്ന ഉറാണനെ പോലീസ് പുടിച്ചാണ്ട് പോയെ എന്തെങ്കു?’ എന്ന ലീലയുടെ ചോദ്യം വഴി സ്‌നേഹത്തിന്റെ നിയമങ്ങള്‍കൊണ്ട് രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് പകരം വെക്കുകയാണ് കഥാകൃത്ത് ചെയ്യുന്നത്. നിയമങ്ങളുടെ യാന്ത്രികതയും ആചാരങ്ങളുടെ ജൈവികതയും പരസ്പരം നേര്‍ക്കുനേര്‍നിന്ന് കണക്കു ചോദിക്കുന്നു. പ്രകൃതിസംസ്‌കൃതിയെ ദുര്‍ബ്ബലപ്പെടുത്തുന്നു. ‘സ്വര്‍ഗ സംഗമ’ത്തിലെ അഹമ്മദ് ഹാജിയും കദീസുമ്മയും പരിഷ്‌കാരത്തിന്റെ വെച്ചു കെട്ടലുകള്‍ വഴി സൃഷ്ടിക്കപ്പെടുന്ന ഭൂമിയിലെ സ്വര്‍ഗങ്ങള്‍ക്ക് സമാന്തരമായി കാലാതീതമായി നില്‍ക്കുന്ന, ഇഹപരങ്ങള്‍ക്കപ്പുറത്തുള്ള യഥാര്‍ത്ഥ സ്വര്‍ഗത്തിന്റെ മൂല്യങ്ങളെ പുല്‍കാന്‍ ശ്രമിക്കുന്നവരാണ്. പലതരം ഇടുങ്ങിയ നിയമങ്ങള്‍കൊണ്ട് കുരുക്കിട്ട ലോകത്തെ നിരാകരിക്കുകയും സ്വാഭാവിക ചോദനകളുടെ സ്വതന്ത്ര വ്യവഹാരങ്ങള്‍ അനുവദിക്കപ്പെട്ട സ്വര്‍ഗലോകത്തിന്റെ ആത്മീയതകളില്‍ അഭിരമിക്കുകയും ചെയ്യുകയാണവര്‍. ഇങ്ങനെയുള്ള ഒരു മറുലോകം രാമനുണ്ണിയുടെ രചനകളുടെ അന്തര്‍ധാരയായി സദാ പ്രവര്‍ത്തിക്കുന്നത് കാണാം. ‘ജീവിതത്തിന്റെ പുസ്തക’ത്തിലെ ഗോവിന്ദവര്‍മ്മരാജ, ബാങ്കുമാനേജറുടെ ലോകത്ത് നിന്നു പുറത്തു കടന്ന് അതിയന്നൂര്‍ കടപ്പുറത്ത് മറ്റൊരു ലോകം സൃഷ്ടിക്കുന്നതോര്‍ക്കുക. ‘ചരമവാര്‍ഷിക’ത്തിലെ ദാമോദരനും ഇസ്മയിലും സഞ്ചരിക്കുന്നത് വസ്തുപ്രപഞ്ചത്തിന്നതീതമായ ഒരു അയഥാര്‍ത്ഥ ലോകത്തുകൂടിയാണ്. ഉള്ള ലോകത്തില്‍നിന്ന് വിടുതി നേടുന്ന ഉണ്ടാക്കിയെടുക്കേണ്ട ലോകമാണ് രാമനുണ്ണിയുടേത്. പ്രത്യക്ഷത്തില്‍, അരാജകവാദത്തിന്റെ മുദ്രകളെന്ന് പറഞ്ഞ് ഈ സങ്കല്പനങ്ങളെ ലഘൂകരിക്കാവുന്നതാണ്, പക്ഷേ, സൂക്ഷ്മതലത്തില്‍ അത്, ഒരു നവമൂല്യവ്യവസ്ഥയ്ക്കു വേണ്ടിയുള്ള സര്‍ഗാത്മകമായ അന്വേഷണമാണ്. ഈ മൂല്യവ്യവസ്ഥയില്‍ മനുഷ്യര്‍ പടച്ചുണ്ടാക്കുന്ന കൃത്രിമത്വങ്ങള്‍ അലിഞ്ഞുപോകുന്നു. ഈ അന്വേഷണത്തിന്റെ ചൂടില്‍ സ്വാര്‍ത്ഥതകളെല്ലാം ഉരുകിയൊലിച്ചുപോകുന്നു. സ്വര്‍ഗതുല്യമായ ആവാസവ്യവസ്ഥ സൃഷ്ടിക്കപ്പെടുന്നു. വിമാനം അപകടത്തിലേക്കു കൂപ്പ് കുത്തുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന സകലതും വെന്തെരിഞ്ഞു പോകുമെന്ന ദൃഢബോധ്യത്തിന്റെ മുമ്പിലും, ഇരുനൂറ്റി ഇരുപത്തിയേഴ് പന്ത്രണ്ട് കണ്ഠങ്ങളില്‍നിന്ന് അത്യുദാത്തമായ ആനന്ദമൂര്‍ച്ഛയുടെ ആര്‍പ്പ് വിളിയുയര്‍ത്തുന്ന റിയല്‍ ഫ്‌ളൈറ്റ് എന്ന കഥ പ്രതിഫലിപ്പിക്കുന്നത് ഭൂലോകത്ത് ലഭ്യമായ ജീവിതത്തോടുള്ളഎതിര്‍പ്പിന്റെ ആര്‍പ്പാണ്. കെ. പി. രാമനുണ്ണി തന്റെ വിന്‍ഡോ ഷട്ടറുകളിലൂടെ കാണുന്ന ‘അനന്തമായ തമസ്സ്’ ലോകത്തെ നിരാനന്ദമൂര്‍ച്ഛയിലേക്ക് സ്ഖലിപ്പിക്കുന്ന ആത്മീയാനുഭൂതികളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ‘ഭൂമീന്ന് ആകാത്ത സ്‌നേഹക്കൂടലെല്ലാം സ്വര്‍ഗത്തില്‍ ആകാമല്ലോ’ എന്ന് സമാധാനിക്കുന്ന കദീസുമ്മയുടെ ശരീരകോശങ്ങള്‍ വിഘടിച്ചു വിഘടിച്ച് ഉയര്‍ന്നു ഉയരാനുള്ള രാജകവാടങ്ങള്‍ തുറക്കുന്നു ‘സ്വര്‍ഗസംഗമ’ത്തില്‍. ക്ഷണപ്രഭാചഞ്ചലമായ മോഹങ്ങളെ നിരാകരിച്ച് നിര്‍മ്മമമായ ആത്മീയാനുഭൂതികളെ ഉപാസിക്കുന്ന എഴുത്തുവിദ്യയാണ് ഈ കഥകളിലെല്ലാം അനുഭവവേദ്യമാവുന്നത്.

മനുഷ്യന്‍ എന്നത് കെ.പി. രാമനുണ്ണിയെ സംബന്ധിച്ചിടത്തോളം അത്ര സുന്ദരമായ പദമൊന്നുമല്ല, സകല വൈരൂപ്യങ്ങളിലും സൗന്ദര്യം ദര്‍ശിക്കുന്ന പൊന്നാനിക്കാരന്‍തന്നെയായ ഉറൂബിന്റെ ജീവിതദര്‍ശനത്തെ അദ്ദേഹം ഷെയര്‍ ചെയ്യുന്നില്ല. സ്വന്തം മനസ്സിനകത്ത് കോമ്പല്ലുമായി ഒളിച്ചിരിക്കുന്ന രാക്ഷസനെയും സ്വന്തം ശരീരത്തിന്റെ ഏങ്കോണിപ്പുകളെയും, കണ്ടുപിടിച്ച് വെളിപ്പെടുത്തുന്ന കഥകളാണ് രാമനുണ്ണിയുടേത്. ശിലായുഗം മുതല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടുവരെയുള്ള കാലത്തുടനീളം മനുഷ്യസ്വത്വത്തിനുള്ളില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന പൈശാചികഭാവങ്ങളെ അതിന്റെ എല്ലാ വൈരൂപ്യങ്ങളോടുംകൂടി ആവിഷ്‌കരിക്കുന്ന കഥയാണ് ശ്മശാനപ്രേമി. ഈ കഥയിലെ അച്യുതന്‍ നായര്‍ മനുഷ്യനെ, മറ്റൊരു തലത്തില്‍ പ്രതിഷ്ഠിക്കുന്നു. അപരന്റെ ശബ്ദത്തെ സംഗീതംപോലെ ആസ്വദിക്കുന്ന വ്യക്തിയുടെ നേരേ എതിരറ്റത്താണയാള്‍ നിലകൊള്ളുന്നത്. അപരനില്‍നിന്നുതിരുന്ന വായ്‌നാറ്റമാണ്, സംഗീതധ്വനികളല്ല അച്യുതന്‍ നായര്‍
പിടിച്ചെടുക്കുന്നത്. മനുഷ്യനില്‍ അന്തര്‍ലീനമായ ആസുരതകളെ അതിവിദഗ്ധമായി ആവിഷ്‌കരിക്കുന്ന ശ്മശാനപ്രേമി മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും മികച്ച കഥകളിലൊന്നാണ്.

ജീവിതത്തെ നിര്‍മമമായി നോക്കിക്കാണുന്ന രചനാ രീതിയാണ് കെ.പി. രാമനുണ്ണിയുടേത്. വൈക്കം മുഹമ്മദ് ബഷീറിലും വി.കെ.എന്നിലും ദൃശ്യമാവുന്ന ഡിറ്റാച്ച്‌മെന്റിന്റെ അപരരൂപമാണിത്. എഴുത്തിലും ജീവിതത്തിലും നര്‍മ്മം സാധ്യമാവുന്നത് ഉദാത്തമായ നിര്‍മമതയുടെ സാന്നിധ്യത്തിലാണ്. ‘ഫോക്‌സോ‘യിലെ കഥകളുടെയെല്ലാം അടിസ്ഥാനശ്രുതിയായി നര്‍മ്മത്തിന്റെ നിര്‍മ്മമത്വം അനുഭവവേദ്യമാകുന്നതിന് എഴുത്തുകാരന്റെ പ്രപഞ്ചവീക്ഷണംതന്നെയാണ് ഏറ്റവും സാധുവായിട്ടുള്ള ന്യായീകരണം. തീര്‍ച്ചയായും ഗൗരവത്തോടു കൂടിയുള്ള വായനാനുഭവത്തിലേക്ക് സഹൃദയരെ കൈനീട്ടി വിളിക്കുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളവയെല്ലാം.

Comments are closed.