DCBOOKS
Malayalam News Literature Website

നിങ്ങള്‍ നിങ്ങളുടെ രാഷ്ട്രീയം കണ്ടെത്തിയോ?

 കമല്‍ഹാസനും സക്കറിയയും കെ എല്‍ എഫ് വേദിയില്‍
കമല്‍ഹാസനും സക്കറിയയും കെ എല്‍ എഫ് വേദിയില്‍

 

ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

കമല്‍ഹാസന്‍

പൊതുവോട്ടവകാശം നിലവില്‍ വന്നത് വലിയ പോരാട്ടത്തിലൂടെയാണ്. എല്ലാവര്‍ക്കും, സ്ത്രീക്കും പുരുഷനും കറുത്തവനും വെള്ളക്കാരനും എല്ലാം വോട്ടുചെയ്യാനുള്ള അവകാശം. അത് ഇന്ത്യയില്‍ വന്നത് 1954-ലാണ്. അത് അമേരിക്കയില്‍ വന്നത് 1967-ലാണ്. അതിനാല്‍ നമ്മള്‍ വളരെ ശക്തമായ ജനാധിപത്യമാണ്. അതില്‍ വിശ്വസിക്കുന്നതുകൊണ്ടാണ് ഞാന്‍ രാഷ്ട്രീയത്തില്‍ വന്നത്. ഞാന്‍ രാഷ്ട്രീയത്തില്‍ വന്നത് ഞാന്‍ ആ രംഗത്ത് കഴിവുള്ളവനാണ് എന്ന് കരുതിയതുകൊണ്ടല്ല. ഞാന്‍ എന്റെ രാഷ്ട്രീയം കണ്ടെത്തുകയായിരുന്നു. നിങ്ങളുടെ മനസ്സിനെ, നിങ്ങളുടെ ശക്തിയില്‍, വിശ്വസിച്ചുകൊണ്ടാണ് രാഷ്ട്രീയത്തില്‍ വന്നത്. നിങ്ങള്‍ക്ക് എന്നെ അടിച്ചിടാം.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അവസാന ദിനത്തിലാണ് ഇന്ത്യയിലെ മികച്ച അഭിനേതാക്കളിലൊരാളായ ‘ഉലകനായകന്‍’ കമല്‍ഹാസന്‍ വേദിയിലെത്തിയത്. ആരാധകരുടെ നിലയ്ക്കാത്ത പ്രവാഹവും സ്‌നേഹപ്ര
കടനവുംകൊണ്ട് അവിസ്മരണീയമായി അദ്ദേഹത്തിന്റെ വരവ്. Finding My Politics എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. താന്‍ എന്തുകൊണ്ട് രാഷ്ട്രീയത്തില്‍ എത്തിയെന്ന് കമല്‍ഹാസന്‍ വിശദീകരിച്ച പ്രഭാഷണം ജനത്തെ ഇളക്കിമറിച്ചു. പ്രഭാഷണത്തിന്റെ പൂര്‍ണമായ മൊഴിമാറ്റമാണ് ഇത്.

ഒരുപക്ഷേ, കാല്‍നൂറ്റാണ്ട് മുമ്പാണെങ്കില്‍ ഇന്നിവിടെ പ്രഭാഷണത്തിന് തന്ന വിഷയം സംസാരിക്കാന്‍ ഏറ്റവും അനുയോജ്യനല്ലാത്ത ഒരാളായിരുന്നേനെ ഞാന്‍. അതിനു കാരണം രാഷ്ട്രീയം ഞാന്‍ കണ്ടെത്താത്തതായിരുന്നില്ല, എന്നെ രാഷ്ട്രീയം കണ്ടെത്താത്തതായിരുന്നു. അത് ഞാന്‍ കുറച്ചു കഴിഞ്ഞ് വിശദമാക്കാം. മുപ്പതുവയസുകളിലുള്ള ഏതൊരു അഭിനേതാവും തങ്ങള്‍ക്ക് പങ്കാളിയാകാന്‍ പറ്റുന്ന ഒന്നല്ല രാഷ്ട്രീയം എന്ന് കരുതുന്നു. അവര്‍ക്ക് അതിനോട് വൈമുഖ്യമുണ്ട്. അവര്‍ രാഷ്ട്രീയത്തില്‍നിന്ന് അകന്നു നിന്നു. ഞാനും അതിനോട് വളരെ സമാനമായിട്ടാണ് ചിന്തിച്ചത്. എന്റെ എല്ലാ പഠനങ്ങളും നടന്നത് അനൗപചാരികമായിട്ടാണ്. ഞാനൊരു കോളജിലും അതിനായി പോയിട്ടില്ല. അതെല്ലാം കോളജ് കാമ്പസിന് പുറത്ത് സംഭവിക്കുകയായിരുന്നു. സൗഹൃദത്തിന്റെ ഭാഗമായി എഴുത്തുകാരും മറ്റുമാണ് എന്നെ പലതും പഠിപ്പിച്ചത്.
സാഹിത്യത്തെപ്പറ്റിയും രാഷ്ട്രീയത്തെപ്പറ്റിയും എല്ലാം. ഞാനതെല്ലാം ഉള്‍ക്കൊണ്ടിരുന്നെങ്കിലും അതില്‍ പൂര്‍ണമായി മുഴുകാനോ മസ്തിഷ്‌കപ്രക്ഷാളനത്തിന് വിധേയനാകാനോ കൂട്ടാക്കിയില്ല.

ഞാനെന്റെ ഇരുപതുകളുടെ തുടക്കത്തെപ്പറ്റിയാണ് പറയുന്നത്. രാഷ്ട്രീയം എന്നത് എന്റെ കണക്കു കൂട്ടലില്‍ ഒരു ധാരണയാണ് (എഗ്രിമെന്റ്). അതായത് ഒരു കൂട്ടം ആളുകള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നടത്താനായി എത്തുന്ന ധാരണ. അധികാരമോഹികളായ ആള്‍ക്കാരുടെ കളിസ്ഥലമാണ് രാഷ്ട്രീയമെന്ന് ഞാന്‍ കരുതി. അതിനാല്‍ എന്തുകൊണ്ട് എന്റെ കലയും ജീവിതവും മാത്രമായി മുന്നോട്ടുപോയിക്കൂടാ എന്ന് ഞാന്‍ ചിന്തിച്ചു. മാര്‍ക് ട്വയിന്‍ പറഞ്ഞപോലെ ‘രാഷ്ട്രീയം തെമ്മാടികളുടെ അവസാന അഭയകേന്ദ്രമാണ്’ എന്ന് ചിന്തിച്ചു. മറ്റൊരു അമേരിക്കന്‍ എഴുത്തുകാരനായ ആംബ്രോസ് ബിയേഴ്‌സ്, മാര്‍ക് ട്വയിനെ തിരുത്തി, ‘മാര്‍ക് ട്വയിന്‍, നിങ്ങള്‍ക്ക് തെറ്റി. അത് തെമ്മാടികളുടെ അവസാന അഭയസ്ഥാനമല്ല, ആദ്യത്തെ അഭയസ്ഥാനമാണ്’ എന്നു പറഞ്ഞു. എനിക്കാ കൗശലവാക്കുകളില്‍ മതിപ്പ് തോന്നി. അതായിരുന്നു കൗമാരകാലത്തെ എന്റെ നിലപാട്.

പൂര്‍ണ്ണരൂപം 2023 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌

 

Comments are closed.