DCBOOKS
Malayalam News Literature Website

എഴുത്തിലൂടെ അത്രമേല്‍ മനോഹരമാക്കിയ രംഗങ്ങളോട് ആ അഭിനേതാവ് എത്രത്തോളം നീതി പുലര്‍ത്തി എന്നത് കാണാനാണ് ഞാന്‍ കാത്തിരിയ്ക്കുന്നത്; ‘ആടുജീവിതം’ സിനിമയാകുമ്പോള്‍!

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ സിനിമയാകുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ജനങ്ങള്‍ ഏറ്റെടുത്തത്. എന്നാല്‍ നോവല്‍ സിനിമയാകുമ്പോള്‍ നോവലിനോട് നീതി പുലര്‍ത്തണമെന്ന അപേക്ഷയുമായാണ് ഒരു പൃഥ്വിരാജ് ആരാധിക രംഗത്തെത്തിയിരിക്കുന്നത്. മുംബൈ പോലീസ് ചെയ്യാന്‍ ധൈര്യവും ചങ്കുറ്റവും കാണിച്ച പൃഥ്വിരാജ് എന്ന അഹങ്കാരിയായ നടനിലും കഥയുടെ പെര്‍ഫെക്ഷനുവേണ്ടി ഏതറ്റം വരെയും പോകുന്ന ബ്ലെസി എന്ന സംവിധായകനിലും തനിക്ക് പ്രതീക്ഷയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ജീന എന്ന പെണ്‍കുട്ടി തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

ജീനയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം;

ആടുജീവിതത്തിനായുള്ള പൃഥ്വിരാജ്‌ എന്ന നടന്റെ ഡെഡിക്കേഷനും ആന്മാർത്ഥതയുമൊക്കെ കണ്ടു മലയാളി മുഴുവൻ ഞെട്ടിയിരിയ്ക്കുകയാണ്. അതിന്റെ ഓരോ പോസ്റ്ററും ഫോട്ടോകളും വർത്തകളുമെല്ലാം വളരെ ഉത്സാഹത്തോടെ കാണുന്ന -വായിക്കുന്ന ഒരു #fan_girl ആണ് ഞാനും. ഓരോനിമിഷവും ആടുജീവിതം സ്‌ക്രീനിൽ കാണാനായി ആകാംഷയിലുമാണ്.. അനുദിനം മനുഷ്യനിൽനിന്നും ആടിലെയ്ക്ക് പരിണമിയ്ക്കുന്ന നജീബ് എന്ന വ്യക്തിയെ രാജു ചേട്ടൻ എങ്ങിനെയെല്ലാം കൈകാര്യം ചെയ്യും എന്ന ടെൻഷനും ഉണ്ട്.

ഞാൻ കാത്തിരിയ്ക്കുന്ന ആടുജീവിതത്തിൽ ഒരു പ്രധാനപ്പെട്ട ഭാഗമുണ്ട്. ബെന്യാമിൻ എന്ന എഴുത്തുകാരൻ അത്രത്തോളം ഹൃദയ സ്പർശി ആയി എഴുതിവച്ച ഭാഗം. നാളുകളായി ജീവിതം മരുഭൂമിയിൽ ആടുകൾക്കൊപ്പം എറിയപ്പെട്ട നജീബിന്റെ ഉള്ളിൽ ഒരു സ്ത്രീ സാമിപ്യം ആഗ്രഹിയ്ക്കുന്ന അതിനായി ദാഹിയ്ക്കുന്ന നിമിഷങ്ങൾ. ഇനി ഒരിയ്‌ക്കെലെങ്കിലും ഉണരും എന്ന പുള്ളി പോലും വിചാരിയ്ക്കാത്ത, മരക്കാറ്റുപോലെ അദ്ദേഹത്തിലേയ്ക്ക് ഇരമ്പിചെല്ലുന്ന ഒരു തൃഷ്ണ. വർഷങ്ങളോളം ഷണ്ഡൻ ആക്കപ്പെട്ടവന്റെ മനോവേദന. ഒടുവിൽ അവനേറ്റവും പരിപാലിച്ച “പോച്ചക്കാരി രമണി” എന്ന ആടിൽ അവന്റെ ദാഹം ശമിപ്പിയ്ക്കേണ്ടി വരുന്ന നിസ്സഹായ അവസ്ഥ…

ബെന്യാമിൻ എന്ന എഴുത്തുകാരൻ വളരെ ചുരുങ്ങിയ വാക്കുകൾകൊണ്ടുതന്നെ അത് കുറിച്ചിട്ടിട്ടുണ്ട്. ഒറ്റയിരുപ്പിന് അത്രത്തോളം വായിച്ചിട്ട് അവിടുന്ന് മുന്നോട്ട് പോവാൻ കഴിയാതെ ബുക്ക് അടപ്പിച്ചു വച്ച, തൊണ്ടക്കുഴിയിൽ ശ്വാസം കെട്ടിക്കിടന്ന് വീർപ്പുമുട്ടനുഭവിപ്പിച്ച വാചകങ്ങൾ. എഴുത്തിലൂടെ അത്രമേൽ മനോഹരമാക്കിയ രംഗങ്ങളോട് ആ അഭിനേതാവ് എത്രത്തോളം നീതി പുലർത്തി എന്നത് കാണാനാണ് ഞാൻ കാത്തിരിയ്ക്കുന്നത് . അഥവാ ആ ഭാഗം സിനിമയിൽ ഒഴിവാക്കപ്പെട്ടു എങ്കിൽ അത് നജീബിനോടുള്ള വഞ്ചനയാണ്.

പക്ഷെ, ഞാൻ വിശ്വസിയ്ക്കുന്നത് മുംബൈ പോലീസ് ചെയ്യാൻ ധൈര്യവും ചങ്കുറ്റവും കാണിച്ച പൃഥ്വിരാജ് എന്ന അഹങ്കാരിയായ നടനിലാണ് 😘
ഒപ്പം കഥയുടെ പെർഫെക്ഷനുവേണ്ടി ഏതറ്റം വരെയും പോകുന്ന ബ്ലെസി എന്ന സംവിധായകനിലും..💥

ബെന്യാമിന്റെ ‘ആടുജീവിതം’ വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.