DCBOOKS
Malayalam News Literature Website

ദല്‍ഹി ഗാഥകള്‍-ചരിത്രസംഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍

ദല്‍ഹി ഗാഥകള്‍ എന്ന നോവലില്‍ സഞ്ജയ് ഗാന്ധി ഡല്‍ഹിയെ മോടിപിടിപ്പിക്കുവാന്‍ വേണ്ടി തുര്‍ക്കുമാന്‍ ഗെയിറ്റില്‍ നടത്തിയ നരനായാട്ടിനെ കുറിച്ചു ഞെട്ടലോടെയല്ലാതെ നമുക്ക് വായിക്കാന്‍ കഴിയില്ല. അടിയന്തിരാവസ്ഥയുടെ കൊടുംക്രൂരതകളെക്കുറിച്ചു പറയാന്‍ മാത്രം ഈ നോവലിലെ ഇരുനൂറോളം പേജുകളാണ് മുകുന്ദന്‍ നീക്കി വെച്ചിരിക്കുന്നത്. ആ വരികളിലൂടെ മുന്നോട്ട് പോയാല്‍ നാം വിറങ്ങലിച്ചു പോകും.

കുറച്ചു വരികള്‍ ഇതാ .. ഇവിടെ!!

”ജുമാമസ്ജിദിന്റെ പരിസരങ്ങളില്‍ ജീര്‍ണിച്ച എടുപ്പുകളില്‍ മാലിന്യങ്ങളും ദാരിദ്രിയവുമാണ്. അതൊക്കെ ശുദ്ധീകരിക്കണം. ജുമാ മസ്ജിദില്‍നിന്നു നോക്കിയാല്‍ ദൂരെ ഇന്ത്യാ ഗെയിറ്റിന്റെ മനോഹരമായ കാഴ്ച കാണണം. അതിനു തടസ്സം നില്‍ക്കുന്നത് തുര്‍ക്കുമാന്‍ഗെയിറ്റിലെ എടുപ്പുകളാണ്. ആ തടസ്സങ്ങള്‍ നീക്കണം. അതിനു വേണ്ടി കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തണം. തുര്‍ക്കുമാന്‍ ഗെയിറ്റ് ശുദ്ധീകരണത്തിന് സഞ്ജയ്‌യെ പ്രേരിപ്പിച്ചത് അദ്ദേഹത്തിലെ സൗന്ദര്യാരാധകനാണ്. മറ്റൊരു കാരണം കൂടിയുണ്ട്!

‘തുര്‍ക്കുമാന്‍ ഗെയിറ്റ് ഒരു മിനി പാക്കിസ്ഥാനാണ്. സഞ്ജയ് ഗാന്ധി സുഹൃത്തുക്കളോട് പറയാറുണ്ട്.തലസ്ഥാന നഗരിയില്‍ ഒരു പാക്കിസ്ഥാന്‍ പാടില്ല. അതിനനുവദിക്കില്ല.’ നിങ്ങളുടെ നേതാവിന്റെ ഫിയര്‍ സൈക്കോസൈസില്‍ നിന്നാണ് ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ എന്ന ഐഡിയ ജനിക്കുന്നത്.

തുര്‍ക്കുമാന്‍ ഗെയിറ്റിലെ പാവങ്ങള്‍ക്ക് വിശപ്പടക്കാന്‍ ചാപ്പത്തിയോ കിടക്കാന്‍ ഇടാമോ ഇല്ല! അവര്‍ക്കാകെയുള്ളത് അഞ്ചു നേരം നിസ്‌കരിക്കാന്‍ ഒരു മസ്ജിദു മാത്രമാണ്. ആ പട്ടിണി പാവങ്ങളുടെ തലയില്‍ വിശപ്പിനെ കുറിച്ചുള്ള ചിന്തയല്ലാതെ ഒരു പാകിസ്ഥാനും ഇല്ലെന്നു ചെന്ന് പറയൂ നിങ്ങളുടെ നേതാവിനോട്’.

തുര്‍ക്കുമാന്‍ ഗെയിറ്റില്‍ ശ്മശാന നിശബ്ദതയായിരുന്നു!. റോഡുകളിലും ഗലികളിലും ഇടിച്ചു വീഴ്ത്തപ്പെട്ട ദുക്കാനുകളുടെയും കിടപ്പാടങ്ങളുടെയും കല്ലും കമ്പിയും സിമെന്റും കൂമ്പാരമായിക്കിടന്നു, അതിനിടയില്‍ കാലൊടിഞ്ഞ കസാരകളും ബിരിയാണി ചെമ്പുകളും നിസ്‌കാരപായകളും പൊട്ടിയ മുഖക്കണ്ണാടികളും കമ്മീസുകളും ദുപ്പട്ടകളും ചെരുപ്പുകളും ചിതറിക്കിടക്കുന്നു. ചിലയിടത്ത് നിന്നും പുകയുയര്‍ന്നു. സഹദേവന്റെ വി.പി.ഏജന്‍സീസ് അപ്രത്യക്ഷമായിരിക്കുന്നു. അതിന്റെ സ്ഥാനത്ത് വാ പൊളിച്ചു കിടക്കുന്ന ശൂന്യത മാത്രം. ഗലിയില്‍ അരിയും ഗോതമ്പും ബജ്രയും കൂമ്പാരമായി കിടന്നു. ഒരു പക്ഷിയും കൊത്തിക്കൊറിക്കാനായി എത്തിയില്ല. ഫാജറുദ്ദീന്റെ അത്തര്‍ ബണ്‍ഡാര്‍ കൊള്ളയടിക്കപ്പെട്ടിരുന്നു. റൂഹു അല്‍ ഊദിന്റെയും മജുവയുടെയും അബ്ദുല്‍ ആഖീറിന്റെയും കുപ്പികള്‍ പൊട്ടിച്ചിതറിക്കിടക്കുന്നു, അത്തറിന്റെ ലഹരിപിടിപ്പിക്കുന്ന സൗരഭ്യം തലവേദന നല്‍കുന്ന രൂക്ഷഗന്ധമായി മാറിയിരിക്കുന്നു, യൂനാനി വൈദ്യന്‍ ഹകീമിന്റെ ഷെര്‍വാണി ധരിച്ച ശരീരം ഓടയില്‍ കമിഴ്ന്നു കിടന്നിരുന്നു. അയാളുടെ ഒരു കാല്‍ ബുള്‍ഡോസറിന്റെ ചക്രത്തിനടിയില്‍ പെട്ട് അരഞ്ഞുപോയിരുന്നു. അബ്ദുല്‍ അമീറിന്റെ കോട്ടിയുടെ പുറം മതിലുകള്‍ നിലംപറ്റിയിരുന്നു. മതിലിനോട് ചേര്‍ന്ന് തെരുവുപട്ടികള്‍ ഒരു കുഞ്ഞിന്റെ മൃതദേഹം മണത്തുനിന്നു. ഫിസേ ഇലാഹി മസ്ജിദിനുള്ളില്‍ ഫിര്‍ദൗസിന്റെ ബര്‍ക്കയിടാത്ത നഗ്‌നശരീരം മരവിച്ചു കിടന്നു. ബുള്‍ഡോസറുകളുടെ ചക്രപ്പാടുകള്‍ക്കിടയിലെ ചോര കൊടുംചൂടിലും ഉണങ്ങാതെ കിടന്നു.’
(പേജുകള്‍ 298,299)

നിര്‍ബന്ധവന്ധ്യംകരണത്തിന് വിധേയമായവരുടെ കദനകഥകള്‍ മുകുന്ദന്റെ ശക്തമായ തൂലികയിലൂടെ ഇതാ..ചില വരികള്‍ കൂടി…

‘സമീപപ്രദേശത്തെ പോലീസുകാരും മുന്‍സിപ്പല്‍ ജീവനക്കാരും ഇരകളെ ബലമായി കീഴ്‌പെടുത്തി സ്‌കൂള്‍ ടെന്റില്‍ കൊണ്ടുവന്നു ശസ്ത്രക്രിയ ചെയ്യിക്കുന്നുണ്ടായിരുന്നു. ഇരകളുടെ പേരും മേല്‍വിലാസവും വയസ്സും എഴുതി ഡോക്ടറെക്കൊണ്ട് ഒപ്പുവെപ്പിച്ച കടലാസുമായി അവര്‍ പോകും. ഇരകളുടെ പ്രായം സൗകര്യമനുസരിച്ച് അവര്‍ കൂട്ടുകയോ കുറയ്ക്കുയോ ചെയ്തു. ഇടവേളകളില്‍ സ്‌കൂളുകളുടെ പുറത്ത് നിന്ന് എരിവും ചൂടുമുള്ള സമോസ വില്‍ക്കുന്ന പതിനെട്ടുകാരന്‍ മോട്ടുവിനു വയസ്സ് ശസ്ത്രക്രിയക്കു ശേഷം ഇരുപത്തെട്ടാക്കി ഉയര്‍ത്തി. ചുമച്ചു കഫം തുപ്പി അവശനായി തണുപ്പത്ത് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകുന്ന 62കാരന്‍ കന്‍വാരിയേയും അവര്‍ വന്ധ്യംകരണത്തിന് വിധേയനാക്കി. അയാള്‍ പ്രധിഷേധിക്കുകയോ എതിര്‍പ്പ് പ്രകടിപ്പിക്കുകയോ ചെയ്തില്ല. അതിനു അയാള്‍ക്ക് ശേഷിയില്ലായിരുന്നു. അവര്‍ കന്‍വാരിയുടെ വയസ്സ് 48 ആക്കി വെട്ടിക്കുറച്ചു. നാഭിയിലെ വേദനയും നെഞ്ചിലെ ചുമയുമായി കന്‍വാരി റോഡുവക്കില്‍ തളര്‍ന്നു കിടന്നു, ചുമയ്ക്കുമ്പോള്‍ അയാളുടെ കീറിയ ദോത്തിയിലേക്ക് കാലുകള്‍ക്കിടയിലൂടെ ചോര പരന്നു. അടിയന്തിരാവസ്ഥ ക്ഷയരോഗിയായ ആ വൃദ്ധനു തീണ്ടാരി നല്‍കി.(പേജ് 271).

അടിയന്തരത്തിന്റെ തലേന്ന് രാത്രി മുകുന്ദന്റെ കഥാപാത്രം സ്വപ്നം കാണുകയാണ്! അയാളുടെ ശബ്ദം നഷ്ടപ്പെട്ടതായിട്ട്, ഡല്‍ഹിയില്‍ പി.സി.സര്‍ക്കാരിന്റെ മാജിക് ഷോ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ആളുകളെ അപ്രത്യക്ഷമാക്കുന്നതു കാണിക്കുമ്പോള്‍ സഹദേവന്‍ ഓര്‍ക്കുകയാണ് അടിയന്തരത്തില്‍ ആളുകള്‍ അപ്രത്യക്ഷമായതിനെ കുറിച്ച്..! ആ കാളരാത്രികളെക്കുറിച്ച്, കൊല്ലപ്പെട്ട ഇന്ദിരാഗാന്ധിയുടെ ചോരക്കു പകരം വീട്ടാനായി സിഖുകാര്‍ക്ക് നേരെ ഡല്‍ഹിയില്‍ നടമാടിയ കലാപത്തെ കുറിച്ചു വിശദമായി ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഈ നോവലിലൂടെ പഠിക്കാം. 490 പേജുകളില്‍ എഴുതിയ ഈ നോവലില്‍
അടിയന്തരാവസ്ഥയുടെ കാളരാത്രികളിലെ ക്രൂരതകളെക്കുറിച്ചും തുര്‍ക്ക്മാന്‍ ഗെയിറ്റ് സംഭവങ്ങളില്‍, ബുള്‍ഡോസറുകളില്‍ ചതഞ്ഞുപോയ ആയിരക്കണക്കിനു മരണങ്ങളെ കുറിച്ച്, തകര്‍ത്ത വീടുകളെ കുറിച്ച്, കടകളെ കുറിച്ച്, സഹദേവന്‍ എന്ന ഈ നോവലിലെ നായകന്റെ ജീവിതം തകര്‍ന്നതിനെ കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. തീഹാര്‍ ജയില്‍ നിറഞ്ഞു കവിയുന്നതിനെ കുറിച്ച്, കുഞ്ഞികൃഷ്ണന്‍ എന്ന പത്രപ്രവര്‍ത്തകന്റെ രണ്ടു കയ്യും തല്ലിയോടിച്ചത്, ഇന്ദിരാഗാന്ധി ഒരു ഹെഡ്മിസ്‌ട്രെസ്സിനെപ്പോലെ കയ്യില്‍ ചൂരലുമായി ജനങ്ങളെ അച്ചടക്കം പഠിപ്പിക്കുകയാണ് എന്നാണു അടിയന്തരത്തെ കുറിച്ചു മുകുന്ദന്‍ എഴുതിയിരിക്കുന്നത്.

ദല്‍ഹിഗാഥകള്‍ ഒരു ചരിത്ര നോവല്‍ മാത്രമല്ല 1959 ജൂണ്‍ 13 മുതല്‍ ഇന്നേവരെയുള്ള ദല്‍ഹിയുടെ കഥകള്‍, അവിടത്തെ ഇരുളടഞ്ഞ വൃത്തിഹീനമായ ഗല്ലികള്‍, മൂന്ന് യുദ്ധങ്ങളുടെ കാലത്ത് അവിടെ ജീവിച്ച സഹദേവന്‍ എന്ന എഴുത്തുകാരനിലൂടെ മുകുന്ദന്‍ ഡല്‍ഹിയില്‍ അനുഭവിച്ച, അടുത്തറിഞ്ഞ ഡല്‍ഹിയെക്കുറിച്ചു വായിക്കുമ്പോള്‍ നാം വിസ്മയിച്ച് പോകും. ഇന്ത്യന്‍ ജീവിതത്തിന്റെ ഗതിവിഗതികളെ നിര്‍ണയിക്കുന്ന അധികാരസിരാകേന്ദ്രമായ ഡല്‍ഹിയുടെ സംഭവപരമ്പരകളെ പശ്ചാത്തലമാക്കി രചിച്ച നോവല്‍, ചരിത്രത്താളുകളില്‍ നായകരും പ്രതിനായകരുമായി പ്രത്യക്ഷപ്പെടുന്ന വ്യക്തികളല്ല. നായകനായ സഹദേവനും ശ്രീധരനുണ്ണിയും ദേവിയും സത്യനാഥനും വിദ്യയും കുഞ്ഞികൃഷ്ണന്‍ എന്ന പത്രപ്രവര്‍ത്തകനും ഭാര്യ ലളിതയും, വാസുവും റോസിലിയും ജാനകിക്കുട്ടിയും ഉത്തംസിഗും ഗുഞ്ചന്‍ ബാബിയും പിങ്കിയും ജസ് വീന്ദരും ബാര്‍ബര്‍ ദാസപ്പനും…ശരീരത്തില്‍ ചോരയോട്ടമുള്ള മനുഷ്യര്‍…ഡല്‍ഹിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട സാധാരണക്കാരായ മനുഷ്യരാണ് ഇതിലെ കഥാപത്രങ്ങള്‍. അവരുടെ ജീവിതത്തില്‍ ചരിത്രവും ചരിത്ര സംഭവങ്ങളും എങ്ങിനെയെല്ലാം ഇടപെടുന്നുവെന്നും അവരുടെ ജീവിതം എങ്ങിനെയെല്ലാം മാറ്റിമറിക്കപ്പെടുന്നുവെന്നും ദല്‍ഹി ഗാഥകള്‍ നമ്മോടു പറയുന്നു.

സങ്കീര്‍ണമായ ഇന്ത്യന്‍ അവസ്ഥകളുടെ മുഴവന്‍ നേര്‍കാഴ്ചകളും 492 പേജുകളിലൂടെ മുകുന്ദന്‍ നമുക്ക് മുന്നില്‍ മുഖംമൂടിയില്ലാതെ തുറന്നിടുന്നു. വളരെ വേഗത്തില്‍ വായിച്ചു പോകാന്‍ കഴിയുന്ന മനോഹരമായ ശൈലിയില്‍ എഴുതപ്പെട്ട കനപ്പെട്ട ഈ പുസ്തകം വലുപ്പം കൊണ്ട് നമ്മെ ഒരിക്കലും വിഷമിപ്പിക്കുന്നില്ല. ഇത് ഒരു പ്രവാസ ചരിത്രവും കൂടിയാണ്. അമേരിക്കയിലോ യൂറോപ്പിലോ ഉള്ള സുഖകരമായ ഒരു പ്രവാസമല്ല മറിച്ച് ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടേയും പ്രവാസം. ഒരുപക്ഷെ ഗള്‍ഫില്‍ ജീവിതത്തിലുള്ളവര്‍ക്കും ഇത് നല്ലൊരു വായനാനുഭവമായിരിക്കും. നല്ല വായനക്കാര്‍ ഇത് നെഞ്ചിലേറ്റും. നമ്മുടെ തലസ്ഥാനനഗരത്തിന്റെ നേര്‍ക്ക് പിടിച്ച കണ്ണാടിയാണ് കൂടിയാണ് ഈ നോവല്‍.

എം.മുകുന്ദന്റെ ദല്‍ഹി ഗാഥകള്‍ക്ക് അബ്ദുല്ല മുക്കണ്ണി എഴുതിയ വായനാനുഭവം

Comments are closed.