DCBOOKS
Malayalam News Literature Website

പ്രേംജിയുടെ ചരമവാര്‍ഷികദിനം

സാമൂഹ്യപരിഷ്‌കര്‍ത്താവും കവിയും നടനുമായിരുന്നു പ്രേംജി എന്ന എം.പി. ഭട്ടതിരിപ്പാട്. 1908 സെപ്റ്റംബര്‍ 23-ന് മലപ്പുറം ജില്ലയിലെ പഴയപൊന്നാനി താലൂക്കില്‍ വന്നേരി ഗ്രാമത്തില്‍ മുല്ലമംഗലത്ത് ജനിച്ചു. 19-ാം വയസ്സില്‍ മംഗളോദയത്തില്‍ പ്രൂഫ് റീഡറായി. അക്കാലത്തു നിഷിദ്ധമായിരുന്ന വിധവാവിവാഹം പ്രാവര്‍ത്തികമാക്കിക്കൊണ്ട് കുറിയേടത്തുനിന്നും വിധവയായ ആര്യാ അന്തര്‍ജനത്തെ പ്രേംജി വിവാഹം ചെയ്തു.

വി.ടി.ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്‘ എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി. പിന്നീട് എം.ആര്‍.ബി.യുടെ ‘മറക്കുടക്കുള്ളിലെ മഹാനരകം’, മുത്തിരിങ്ങോട് ഭവത്രാതന്‍ നമ്പൂതിരിയുടെ ‘അപ്ഫന്റെ മകള്‍’, ചെറുകാടിന്റെ ‘ നമ്മളൊന്ന്’, ‘സ്‌നേഹബന്ധങ്ങള്‍’, പി.ആര്‍. വാരിയരുടെ ‘ചവിട്ടിക്കുഴച്ച മണ്ണ്’ എന്നീ നാടകങ്ങളില്‍ അഭിനയിച്ചു. നാടകത്തിലെ അഭിനയ പരിചയം കൊണ്ട് ചലച്ചിത്രരംഗത്തേക്കും കടന്ന പ്രേംജി ‘മിന്നാമിനുങ്ങ്’, ‘തച്ചോളി ഒതേനന്‍’, ‘കുഞ്ഞാലി മരയ്ക്കാര്‍’, ‘ലിസ’,’യാഗം’, ‘ഉത്തരായനം’, ‘പിറവി’, ‘സിന്ദൂരച്ചെപ്പ്’ തുടങ്ങിയ 60 ഓളം ചിത്രങ്ങളിലും വേഷമിട്ടു. ‘സപത്‌നി’,’ നാല്‍ക്കാലികള്‍’, ‘രക്തസന്ദേശം’, ‘പ്രേംജി പാടുന്നു’ എന്നീ കാവ്യസമാഹാരങ്ങളും ‘ഋതുമതി’ എന്ന നാടകവും രചിച്ചിട്ടുണ്ട്.

ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്തത ‘പിറവി’യിലെ ചാക്യാര്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയതിന് അദ്ദേഹത്തിന് 1988-ല്‍ മികച്ച നടനുള്ള ഭരത് അവാര്‍ഡും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. 1977-ല്‍ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ച അദ്ദേഹത്തിന് കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്. 1998 ഓഗസ്റ്റ് 10-ന് അദ്ദേഹം അന്തരിച്ചു.

Comments are closed.