DCBOOKS
Malayalam News Literature Website

കശ്മീരില്‍ പി.ഡി.പി സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചു

ദില്ലി: ജമ്മു കശ്മീരിലെ പി.ഡി.പി സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചു. ജമ്മു കശ്മീരില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എമാരുടെ യോഗത്തിന് ശേഷമാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തീരുമാനം എടുത്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്കകമാണ് ദില്ലിയില്‍ എം.എല്‍.എമാരുടെ യോഗം നടന്നത്.

ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച് ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ പിഡിപി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. മാത്രമല്ല, കശ്മീര്‍ വിഷയം പരിഹരിക്കപ്പെടണമെങ്കില്‍ കേന്ദ്രം വിഘടന വാദികളുമായി സംസാരിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി മെഹബൂബ മുഫ്തി സ്വീകരിച്ചിരുന്നതും. അതേസമയം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സമയങ്ങളില്‍ കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കൂടിയെന്ന റിപ്പോര്‍ട്ടുകളും ഈദിന് തലേന്നുണ്ടായ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകവുമാണ് വെടിനിര്‍ത്തല്‍ റദ്ദാക്കാന്‍ കാരണമായി കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

കശ്മീര്‍ അസംബ്ലിയില്‍ 25 ബി.ജെ.പി എം.എല്‍.എമാരും പി.ഡി.പിക്ക് 28 പേരുമാണ് നിലവില്‍ ഉള്ളത്. നിയമസഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 45 അംഗങ്ങളാണ്. അതിനിടെ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പാര്‍ട്ടി എംഎല്‍എമാര്‍ രാജിക്കത്ത് കൈമാറിയതായി ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കവീന്ദര്‍ ഗുപ്ത അറിയിച്ചു.

Comments are closed.