DCBOOKS
Malayalam News Literature Website

കെ.എല്‍. മോഹനവര്‍മ്മയ്ക്ക് ജന്മദിനാശംസകള്‍

K. L. Mohana Varma

കൊച്ചിക്ക് ഒരു വർമ്മാജിയെ ഇപ്പോൾ ഉള്ളു. കൊച്ചിയുടെ ദത്തു പുത്രൻ കെ. എൽ. മോഹനവർമ്മ. നാളെയും മറ്റന്നാളുമായി വർമ്മാജി എൺപത്തിനാലാം പിറന്നാൾ നിറവിലാണ്. ദേശാഭിമാനിയുടെ അനിൽകുമാറിന് വേണ്ടി ഇന്നലെ വിളിച്ചപ്പോൾ വർമ്മാജി പറഞ്ഞു
“ഞാൻ ആയിരം പൂർണ്ണ ചന്ദ്രന്മാരെ കണ്ടു വെന്നൊന്നും എഴുതിക്കളയല്ലേ 936 പൂർണ്ണ ചന്ദ്രന്മാരെ മാത്രമേ പല കാരണങ്ങൾ കൊണ്ടും ഞാൻ കണ്ടിട്ടുള്ളു. ആയിരം പൂർണ്ണ ചന്ദ്രന്മാർ എന്നെ ഒരു പക്ഷെ കണ്ടു കാണും”. അതാണ് വർമ്മാജി. വർമ്മാജിക്ക് അങ്ങനെ ആകാനെ ആകു.  പിറന്നാൾ മംഗളങ്ങൾ പ്രിയപ്പെട്ട വർമ്മാജി.

പ്രശസ്തനായ നോവലിസ്റ്റും സാഹിത്യകാരനുമാണ്‌ കെ.എൽ. മോഹനവർമ്മ. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുള്ള മോഹനവർമ്മ വീക്ഷണം പത്രത്തിന്റെ മുഖ്യ പത്രാധിപരായിരുന്നു. നിരവധി നോവലുകൾ എഴുതിയിട്ടുള്ള മോഹനവർമ്മയുടെ ഓഹരി, ക്രിക്കറ്റ്,സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങിയ നോവലുകൾ‍ ശ്രദ്ധിക്കപ്പെട്ടവയാണ്. കേന്ദ്രസർക്കാർ ഉദ്യോഗത്തിൽ നിന്ന് സ്വയംവിരമിച്ച അദ്ദേഹം ഒന്നരവർഷം സാഹിത്യ അക്കാദമി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. .

സാമ്പത്തികത്തെ അടിസ്ഥാനമാക്കി ഓഹരി, സ്‌പോര്‍ട്‌സിനെ അടിസ്ഥാനമാക്കി ക്രിക്കറ്റ്, നിയമത്തെ അടിസ്ഥാനമാക്കി നീതി, സിനിമയെ അടിസ്ഥാനമാക്കി സിനിമ എന്നിങ്ങനെ മലയാളിയുമായി നേരില്‍ ബന്ധമുള്ളതിനെയെല്ലാം കേന്ദ്രീകരിച്ച് നോവലുകളടക്കം 70 ഗ്രന്ഥങ്ങള്‍ അദ്ദേഹം മലയാളിക്ക് നല്‍കി.

1936 ൽ ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ജനിച്ചു. വളർന്നതും പഠിച്ചതും ചെന്നിത്തലയിലായിരുന്നു. പിതാവ് പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായിരുന്ന എം.ആർ. കേരളവർമ്മ. തിരുവനന്തപുരത്തും ആലപ്പുഴയിലും കലാലയ വിദ്യാഭ്യാസം.അക്കൗണ്ട്സിലും മാനേജ്മെന്റിലും ബിരുദങ്ങൾ. പൈക്കോ പബ്ലിക്കേഷൻസിന്റെ ചീഫ് എഡിറ്ററായും കുവൈറ്റിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ട്സ് മാനേജരായും ജോലിചെയ്തു.രണ്ടു തിരക്കഥകളും കുട്ടികൾക്കായുള്ള ഒരു സിനിമയും ചെയ്തു.ഇംഗ്ലീഷിലും എഴുതാറുള്ള മോഹനവർമ്മയുടെ താത്പര്യവിഷയങ്ങൾ കായികവിനോദങ്ങളും ചരിത്രവുമാണ്‌. ഓഹരി എന്ന നോവലിന്‌ സാഹിത്യ അക്കാദമി അവാർഡ് നേടി.

 

Comments are closed.