DCBOOKS
Malayalam News Literature Website

വേലുത്തമ്പി ദളവയുടെ ജന്മവാര്‍ഷികദിനം

1802 മുതല്‍ 1809 വരെ തിരുവിതാംകൂര്‍ രാജ്യത്തെ ദളവ അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധന്‍ ചെമ്പകരാമന്‍ തമ്പി എന്ന വേലുത്തമ്പി . തിരുവിതാംകൂറിന്റെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥപദവിയായ ദളവാ സ്ഥാനത്തേക്ക് അതിശയിപ്പിക്കുന്ന വേഗതയില്‍ എത്തിച്ചേരുകയും (1802-1809) അതേ വേഗതയില്‍ അത് നിരാകരിച്ച് ജനങ്ങള്‍ക്ക് വേണ്ടി ബ്രിട്ടിഷുകാര്‍ക്കെതിരെ സമരം നയിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ത്യാഗമായി വിവരിക്കപ്പെടുന്നത്. കേരളത്തില്‍ അദ്ദേഹത്തെ ഒരു ഇതിഹാസ പുരുഷനായി ചിത്രീകരിച്ചു വരുന്നുണ്ട്, അന്ന് രാജ്യം ഭരിച്ചിരുന്ന അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ രാജാവിനെ ഭീഷണിപ്പെടുത്തി ദളവയായ വേലുത്തമ്പിയെ രാജ്യദ്രോഹിയായും വഞ്ചകനായും വിമര്‍ശിക്കുന്നവരും ഉണ്ട്.

1765 മേയ് 6-ന് അന്നത്തെ തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ ഭാഗമായ (ഇന്നത്തെ തമിഴ്‌നാടിന്റെ) നാഗര്‍കോവിലിനടുത്തുള്ള കല്‍ക്കുളം എന്ന ഗ്രാമത്തിലാണ് വേലായുധന്‍ ജനിച്ചത്. വേലായുധന്‍ തമ്പി എന്നാണ് മുഴുവന്‍ പേര്‍. അച്ഛന്‍ കുഞ്ഞുമായിട്ടിപ്പിള്ളയും അമ്മ വള്ളിയമ്മ തങ്കച്ചിയുമായിരുന്നു. മഹാരാജാവില്‍ നിന്ന് ചെമ്പകരാമന്‍ എന്ന പട്ടം പരമ്പരാഗതമായി ലഭിച്ചിരുന്നവരായിരുന്നു അദ്ദേഹത്തിന്റെ കുടുംബക്കാര്‍. വേലുത്തമ്പി എന്നാണ് ചെറുപ്പം മുതല്‍ക്കേ അദ്ദേഹം അറിയപ്പെട്ടിരുന്നത്. കൊല്ലവര്‍ഷം 959മാണ്ടില്‍ കാര്‍ത്തികതിരുനാള്‍ മഹാരാജാവിന്റെ യാത്രാ മദ്ധ്യേ മറവന്മാര്‍ അദ്ദേഹത്തിന്റെ സാധനങ്ങള്‍ കൊള്ളയടിക്കുകയുണ്ടായി. മോഷ്ടാക്കളെ കണ്ടുപിടിക്കാനുള്ള ശ്രമം വിഫലമായതിനെ തുടര്‍ന്ന് കാര്‍ത്തികതിരുനാള്‍ മഹാരാജാവ് വേലുത്തമ്പിയുടെ കുടുംബത്തിന്റെ സഹായം അഭ്യര്‍ത്ഥിക്കുകയും വേലുത്തമ്പിയുടെ സഹായത്താല്‍ കവര്‍ച്ചക്കാരെ പിടികൂടുകയും മോഷ്ടിക്കപ്പെട്ട സാധനങ്ങള്‍ കണ്ടെടുക്കയും ചെയ്തു. അങ്ങനെ കാര്‍ത്തിക തിരുനാള്‍ മഹാരാജാവിനാല്‍ അനുഗൃഹീതനായ വേലുത്തമ്പിക്ക് കൊട്ടാരത്തില്‍ കാര്യക്കാരനായി ജോലി ലഭിച്ചു. അന്ന് അദ്ദേഹത്തിന് 20 വയസ്സായിരുന്നു. രാജാ കേശവദാസായിരുന്നു അന്നത്തെ ദളവ.

കപ്പക്കുടിശ്ശിക അടയ്ക്കാത്തതിന്റെ പേരില്‍ ബ്രിട്ടീഷ് കമ്പനിയുമായി ശത്രുതയിലായ തമ്പി കുണ്ടറയില്‍ വച്ച് ബ്രിട്ടിീഷുകാര്‍ക്കെതിരെ 1809 ജനുവരി 11-ന് പരസ്യമായി വിളംബരം നടത്തി തുടര്‍ന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട തമ്പി ബ്രിട്ടീഷുകാരുമായി പരസ്യമായും രഹസ്യമായും ഏറ്റുമുട്ടി.

കൊച്ചിയിലെ പാലിയത്തച്ചനുമായി സമരത്തില്‍ കൂട്ടുണ്ടാക്കി. ജനങ്ങളുടെ ശക്തിയെ ഉപയോഗപ്പെടുത്തുന്നതില്‍ പൂര്‍ണമായി വിജയിച്ചെങ്കിലും അത് തിരിച്ചറിഞ്ഞ ആദ്യത്തെ സ്വാതന്ത്യസമരനായകനാണ് വേലുത്തമ്പി. ബ്രിട്ടീഷുകാര്‍ക്കെതിരെ ജനങ്ങള്‍ സായുധസമരത്തിനു തയ്യറായതില്‍ കുണ്ടറ വിളംബരത്തിന് വലിയ പങ്കുണ്ട്.

ബ്രിട്ടീഷുകാര്‍ക്ക് ജീവനോടെ കീഴടങ്ങുകയില്ലെന്ന് പ്രതിജ്ഞ ചെയ്ത്, കൊല്ലം ജില്ലയിലെ മണ്ണടി ക്ഷേത്രത്തില്‍ അഭയം പ്രാപിച്ചിരുന്ന തമ്പിയെ ശത്രുക്കള്‍ വളഞ്ഞപ്പോള്‍ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. 1809 മാര്‍ച്ച് 29-നായിരുന്നു ഈ സംഭവം.

Comments are closed.