DCBOOKS
Malayalam News Literature Website

എം.പി. നാരായണപിള്ളയുടെ ജന്മവാര്‍ഷികദിനം

1939 നവംബര്‍ 22-ന് പെരുമ്പാവൂരിനടുത്തുള്ള പുല്ലുവഴിയിലായിരുന്നു എം.പി.നാരായണപിള്ളയുടെ ജനനം. കാര്‍ഷിക ശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം ദില്ലിയിലെ കിഴക്കന്‍ ജര്‍മ്മന്‍ എംബസിയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായി ജോലിനോക്കി. പിന്നീട് ദേശീയ ആസൂത്രണ കമ്മീഷനിലും ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക്‌സ് റിവ്യുവിവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വാണിജ്യവകുപ്പിന്റെ പ്രസിദ്ധീകരണവിഭാഗം തലവന്‍, മക്ഗ്രാഹില്ല് ലോകവാര്‍ത്തകളുടെ ഇന്ത്യന്‍ ലേഖകന്‍, മിനറല്‍ ആന്റ് മെറ്റല്‍സ് റിവ്യു പത്രാധിപര്‍, ഏഷ്യന്‍ ഇന്‍ഡസ്ട്രീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തലവന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ട്രയല്‍’ എന്ന മലയാളം വാരികയുടെ പത്രാധിപസ്ഥാനവും വഹിച്ചിട്ടുണ്ട്.

തലച്ചോറുള്ള ജീവികളെ പൊതുവേ രണ്ടായി തിരിക്കാം—ബുദ്ധിജീവികളും ബുദ്ധിയുള്ള ജീവികളും. ബുദ്ധിയുള്ള ജീവികള്‍തന്നെ പലതരം—കുബുദ്ധി, കുശാഗ്ര ബുദ്ധി, വിപരീതബുദ്ധി, സാമാന്യബുദ്ധി എന്നിങ്ങനെ. ഇതില്‍ ഏറ്റവും മുട്ടുള്ള ബുദ്ധിയാണ് സാമാന്യബുദ്ധി. ഈ സാമാന്യബുദ്ധി ഉപയോഗിച്ച് സാമാന്യബുദ്ധിയുടെതന്നെ അതിരും അച്ചടക്കവും തേടുന്ന കഥകളാണ് എം. പി. നാരായണപിള്ളയുടേത്. സാമാന്യബുദ്ധിയെന്നാല്‍ വെറും സാധാരണക്കാരുടെ ബുദ്ധിയല്ല. ഒരാവറേജ് ബുദ്ധിയുമല്ല. ‘ഭൂമി ഉരുണ്ടതാണെങ്കില്‍ ഭൂമിയുടെ താഴെയുള്ളവര്‍ തലകുത്തനെയാണല്ലോ നില്‌ക്കേണ്ടത്’ എന്നു ചിന്തിച്ചു പോകുന്ന ബുദ്ധിയാണത്. ശാസ്ത്രവാദവും യുക്തിവാദവും മന്ത്രവാദവുമൊക്കെ ഈ സാദാബുദ്ധിയെ മയക്കുന്ന കറുപ്പിന്റെ വിവിധ ബ്രാന്‍ ഡുകളാണ്. ഈ മരുന്നുകളുടെ മയക്കത്തെ ചെറുക്കാന്‍ ആരെയും മയക്കുന്ന മറ്റൊരു മറുമരുന്നുണ്ട് നാരായണപിള്ളയുടെ കൈവശം. അതാണ് സാഹിത്യം.

ധാരാളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. 56 സത്രഗലി, എം.പി.നാരായണപിള്ളയുടെ കഥകള്‍, ഹനുമാന്‍സേവ, ആറാം കണ്ണ്, മദ്യപുരാണം, പിടക്കോഴി കൂവാന്‍ തുടങ്ങിയാല്‍, മുരുഗന്‍ എന്ന പാമ്പാട്ടി തുടങ്ങിയവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. അവസാനത്തെ പത്തുരൂപ നോട്ട് എന്ന സ്മരണകളും മൂന്നാം കണ്ണ് എന്ന ജീവചരിത്രപരമായ ഉപന്യാസങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരിണാമം എന്നൊരു നോവല്‍ മാത്രമേ അദ്ദേഹം രചിച്ചിട്ടുള്ളൂ. ഇതിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. 1998 മെയ് 19-ന് അദ്ദേഹം അന്തരിച്ചു.

എം.പി.നാരായണപിള്ളയുടെ പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.