DCBOOKS
Malayalam News Literature Website

കുട്ടികൃഷ്ണമാരാരുടെ ജന്മവാര്‍ഷിക ദിനം

കേരളത്തിലെ പ്രമുഖ സാഹിത്യവിമര്‍ശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്നു കുട്ടികൃഷ്ണമാരാര് 1900 ജൂണ്‍ 14 ന് ജനിച്ചു.കരിക്കാട്ട് മാരാത്ത് കൃഷ്ണമാരാരുടേയും തൃപ്രങ്ങോട്ട് കിഴക്കേമാരാത്ത് ലക്ഷ്മി മാരസ്യാരുടേയും പുത്രനായാണ് ജനിച്ചത്. കൊല്ലവര്‍ഷം 1100ല്‍ തൃക്കാവില്‍ കിഴക്കേ മാരത്ത് നാരായണിക്കുട്ടി മാരസ്യാരെ വിവാഹം ചെയ്തു. കുലവിദ്യയിലായിരുന്നു ആദ്യ അഭ്യസനം. 1923ല്‍ പട്ടാമ്പി സംസ്‌കൃത കോളേജില്‍ നിന്ന് സാഹിത്യശിരോമണി പരീക്ഷ ഒന്നാംക്ലാസില്‍ ഒന്നാമതായി വിജയിച്ചു.

കുട്ടിക്കാലത്ത് തന്നെ ചിത്രകലയിലും സാഹിത്യത്തിലും അതീവ തല്പരനായിരുന്നുമാരാര്. തന്റെ പിതൃഗ്രാമക്ഷേത്രമായ കരിക്കാട് സുബ്രഹ്മണ്യക്ഷേത്രത്തില്‍ അയ്യപ്പന്റെ ശ്രീകോവില്‍ചുമരില്‍ കുട്ടികൃഷ്ണമാരാര് വരച്ച ചിത്രം പ്രശസ്തമാണ്.വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ അക്കാലത്തെ പണ്ഡിതരുടെ വിഹാരരംഗമായിരുന്ന സഹൃദയ തുടങ്ങിയ സംസ്‌കൃത പത്രികകളില്‍ മാരാരുടെ ലേഖനങ്ങളും ഇടംകണ്ടിരുന്നു. പട്ടാമ്പിക്കോളേജിലെ അദ്ധ്യാപകനായിരുന്ന ശംഭുശര്‍മ്മയുടെ ‘സാത്വിക സ്വപ്നം’, ‘പ്രാകൃതസംവിധാനം’ തുടങ്ങിയ സംസ്‌കൃതകൃതികള്‍ക്ക് അവതാരികയും ടിപ്പണിയും മാരാരാണ് എഴുതിയത്.

പിന്നീട് വള്ളത്തോള്‍കൃതികളുടെ പ്രസാധകനായും, കുട്ടികളുടെ സംസ്‌കൃതാധ്യാപകനായും, കലാമണ്ഡലത്തിലെ വള്ളത്തോളിന്റെ സഹയാത്രികനായിരുന്നു. വള്ളത്തോളുമായുള്ള സഹവാസം മാരാരുടെ ശ്രദ്ധയെ സംസ്‌കൃതത്തില്‍ നിന്ന് മലയാളത്തിലേക്ക് കൊണ്ടുവന്നു. ആ സമയത്ത് നാലപ്പാട്ട് നാരായണ മേനോനെ കാണുകയും അദ്ദേഹത്തില്‍ മാരാര് ഗുരുവിനെ കണ്ടെത്തുകയും ചെയ്തു. ആദ്യകാലത്ത്(1928) ‘സാഹിത്യഭൂഷണം’ എന്നൊരു അലങ്കാരഗ്രന്ഥമെഴുതിയെങ്കിലും അച്ചടിശാലയില്‍ നിന്ന് വിട്ടുകിട്ടിയില്ല.

ആ പുസ്തകം 1965ല്‍ സാഹിത്യപ്രവര്‍ത്തകസംഘം പ്രസിദ്ധപ്പെടുത്തുകയുണ്ടായി.വിമര്‍ശനത്തെ സര്‍ഗാത്മക കലയാക്കി മാറ്റിയ ആളാണ് മാരാര്. ‘കല കലയ്ക്കു വേണ്ടി’, ‘കല ജീവിതത്തിനു വേണ്ടി’ എന്ന രണ്ടു വാദമുഖങ്ങളുടെ ഇടയില്‍ ‘കല ജീവിതം തന്നെ’ എന്ന വാദം അവതരിപ്പിച്ചു അദ്ദേഹം. വിമര്‍ശനം പക്ഷപാതപരമായിരിക്കണം എന്നും പക്ഷപാതപരമല്ലാത്ത വിമര്‍ശനം, വിമര്‍ശകന്റെ വ്യക്തിത്വം അലിഞ്ഞു ചേരാഞ്ഞതിനാല്‍ നിര്‍ജീവം ആയിരിക്കുമെന്നും മാരാര് വിശ്വസിച്ചു. ഒരു വിധികര്‍ത്താവ് എന്നതിലുപരി സ്വന്തം പക്ഷത്തിനു വേണ്ടി വാദിക്കുന്ന അഭിഭാഷകനായിരിക്കണം വിമര്‍ശകന്‍ എന്ന് മാരാര് വാദിച്ചു.

ഭാരതീയ സൗന്ദര്യ ശാസ്ത്ര സിദ്ധാന്തങ്ങളില്‍ മഹിമഭട്ടന്റെ ‘അനുമാന’ത്തോട് ആയിരുന്നു അദ്ദേഹത്തിനു പ്രതിപത്തി. ഇത് അദ്ദേഹത്തിന്റെ ഭാരതപര്യടനം എന്ന കൃതിയില്‍ ഉടനീളം പ്രകടമാണ്. ‘മുണ്ടക്കല്‍ സന്ദേശം ഒരു മുഴുത്ത ചിരി ‘ എന്ന ലേഖനത്തില്‍ ഉണ്ണുനീലിസന്ദേശം ഒരു ഹാസ്യ കവനമാണെന്ന് വാദിക്കുന്ന മാരാരും ആശാന്റെ ലീല ഭര്‍ത്താവിനെ കൊന്നതാണ് എന്ന് വാദിക്കുന്ന മാരാരും ഒട്ടും വ്യത്യസ്തമല്ല. 1962 മുതല്‍ പ്രധാനമായും ആധ്യാത്മകോപന്യാസങ്ങളാണ് എഴുതിയിരുന്നത്. മാതൃഭൂമിയില്‍ നിന്ന് വിരമിച്ചശേഷം ശ്രീരാമകൃഷ്ണാശ്രമവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചു വന്നത്. അക്കാലത്ത് മാരാര് പലര്‍ക്കുമെഴുതിയ കത്തുകള്‍ മരണശേഷം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1966 മെയ് 27ന് ഭാര്യ മരിച്ചതോടെ പൂര്‍ണ്ണമായും ആധ്യാത്മികമാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞ മാരാര് 1973 ഏപ്രില്‍ 6ന് രാത്രി 12:30ന് കോഴിക്കോട്ടുവച്ച് അന്തരിച്ചു. അവസാനത്തെ കുറച്ചു വര്‍ഷക്കാലം അദ്ദേഹം അല്‍ഷിമേഴ്‌സ് രോഗബാധിതനായിരുന്നു.

Comments are closed.