DCBOOKS
Malayalam News Literature Website

ഖലീല്‍ ജിബ്രാന്‍ ; പ്രണയത്തിന്റെ പ്രവാചകന്‍

“മനുഷ്യര്‍ തമ്മിലുള്ള ഒരു ബന്ധത്തിലും ഒരാള്‍ മറ്റൊരാളെ കൈവശപ്പെടുത്തരുത്. രണ്ടു മനസുകള്‍ എപ്പോഴും വ്യത്യസ്തരായിരിക്കും. സൗഹൃദത്തിലായാലും പ്രണയത്തിലായാലും ഒറ്റയ്ക്ക് നേടാന്‍ കഴിയാത്തത് സ്വന്തമാക്കാന്‍ ഒരുമിച്ച് നീങ്ങുന്ന രണ്ട് കൈകള്‍ പോലെയാണ് മനുഷ്യര്‍”

മതങ്ങളുടെ ചട്ടക്കൂടുകളെ അതിവർത്തിച്ച വിപ്ലവകാരിയായ പ്രവാചകന്‍ ഖലീല്‍ ജിബ്രാന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. ആത്മാവിൽനിന്നും പ്രവഹിച്ച, മനുഷ്യരാശിയെ മുഴുവനും സ്‌നേഹത്തിന്റെ മാന്ത്രികസ്പർശത്തിൽ ഒന്നിപ്പിക്കുന്ന കൃതികളുടെ സമാഹാരം ‘ഖലീല്‍ ജിബ്രാന്‍ കൃതികള്‍’ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങള്‍ ഡി സി ബുക്‌സ് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജിബ്രാൻകൃതികളിലൊരിടത്ത് കടലിനു പുറംതിരിഞ്ഞിരിക്കുന്ന മനുഷ്യനെ കാണാം. കാതിനോട് അടുപ്പിച്ചുവച്ച ശംഖിന്റെ മർമ്മരശബ്ദം ശ്രവിച്ച് ഉറക്കെ അയാൾ വിളിച്ചുപറയുന്നു, ”ഇതാണ് സമുദ്രം! ഭയാനകമായ മഹാസമുദ്രം”, അതുകണ്ട ജിബ്രാന്റെ ആത്മാവ് മന്ത്രിക്കുന്നു, ”ഇതാ ഒരു ഭൗതികവാദി! ദുർഗ്രഹമായ പ്രാപഞ്ചികരഹസ്യങ്ങളുടെനേർക്ക് കണ്ണുകൾ പൂട്ടിയടച്ച് സദാ നിസാരതകളിൽ അഭിരമിക്കുന്നവൻ. നമുക്ക് ഈ തീരത്തുനിന്നു പോവുക. ഇവിടെ നമുക്ക് കുളിക്കാൻ പാകത്തിൽ ഏകാന്തമായ ഇടങ്ങൾ ഒന്നുമില്ല. ഈ തുറസ്സായ സ്ഥലത്ത് ഞാനെന്റെ മാറിടം തുറന്നുകാട്ടില്ല. ഈ തെളിഞ്ഞ പ്രകാശത്തിൽ ഞാനെന്റെ വസ്ത്രങ്ങൾ അഴിക്കയോ നഗ്നനായി നിലകൊൾകയോ ഉണ്ടാവില്ല.

പാശ്ചാത്യലോകം പൊള്ളയായ ഭൗതികപുരോഗതിയെ പരിണയിക്കുന്ന കാലഘട്ടത്തിൽ ആയിരുന്നു ജിബ്രാൻ അവതരിച്ചത്. ഒരേസമയം കവിയും പ്രവാചകനും ചിത്രകാരനും ആയിരുന്ന ആ ഉജ്ജ്വലാത്മാവ് തന്റെ കാലത്തിന്റെ സന്ദിഗ്ദ്ധതകളെ രചനയിലേക്ക് ആവാഹിച്ചു, പ്രതികരിച്ചു. ജിബ്രാന്റെ രചനകൾ കാലദേശങ്ങളെ ഉല്ലംഘിക്കുന്നു. തലമുറകളെ ആശ്ലേഷിക്കുന്നു. ലാളിത്യവും ഗഹനതയും ഇരട്ടകളെപ്പോലെ അവയിൽ സഹവസിക്കുന്നു. അചുംബിതമായ കല്പനാസമൃദ്ധികൊണ്ടും ആർജ്ജവമാർന്ന വാങ്മയവൈഭവംകൊണ്ടും അന്യൂനമായ ലിറിസിസംകൊണ്ടും അവ നമ്മെ എപ്പോഴും അതിശയിപ്പിച്ചുകൊണ്ടിരിക്കുന്നു. ആധുനികമനുഷ്യന്റെ ആത്മീയവരൾച്ചയുടെമേൽ അലിവിന്റെ മാരിമേഘവും സത്യത്തിന്റെ വിദ്യുത്‌ലതികയുമായിവന്ന കാവ്യപ്രവാചകനായിരുന്നു ജിബ്രാൻ. സൂഫിയുടെ ഭാഷയിൽ സംസാരിക്കുകയും ബൈബിളിന്റെ ദർശനദീപ്തിയിൽ പുതിയൊരു ക്രിസ്തുവിനെ പിന്തുടരുകയും ചെയ്യുന്ന ജിബ്രാന്റെ കവിത കാലാതിവർത്തിയായതിൽ അതിശയിക്കാനില്ല.

Comments are closed.