DCBOOKS
Malayalam News Literature Website

സര്‍ ജഗദീഷ് ചന്ദ്രബോസ്; സസ്യങ്ങള്‍ക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭ

ഭൗതികശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും നിരവധി സംഭാവനകള്‍ നല്‍കിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു സര്‍ ജഗദീഷ് ചന്ദ്രബോസ് എന്ന ജെ.സി ബോസ്. റേഡിയോ സയന്‍സിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹം സസ്യങ്ങള്‍ക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭയാണ്.

പശ്ചിമ ബംഗാളിലെ ബിക്രാംപൂരില്‍ 1858 നവംബര്‍ 30-നാണ് ജഗദീഷ് ചന്ദ്ര ബോസ് ജനിച്ചത്. 1879-ല്‍ കൊല്‍ക്കത്ത സര്‍വ്വകലാശാലയില്‍ നിന്നും ബി.എസ്.സി ബിരുദം നേടി. പിന്നീട് ഇംഗ്ലണ്ടില്‍ എത്തി വൈദ്യശാസ്ത്രം പഠിച്ചുതുടങ്ങി. തുടര്‍ന്നു കേംബ്രിഡ്ജില്‍ പഠനം നടത്തി.

കൊല്‍ക്കത്തയിലെ ബോസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായിരുന്നു ജെ.സി ബോസ്. 1916-ല്‍ ‘സര്‍’ സ്ഥാനം ലഭിച്ച ബോസ് 1920-ല്‍ റോയല്‍ സൊസൈറ്റിയില്‍ ഗവേഷകനായി. സസ്യങ്ങളുടെ പ്രതികരണങ്ങളേയും വളര്‍ച്ചയേയും സംബന്ധിക്കുന്ന ഗവേഷണങ്ങളാണ് ബോസിന്റെ പ്രധാന സംഭാവന. സസ്യങ്ങളുടെ അനുനിമിഷമുള്ള വളര്‍ച്ചയും അവയുടെ പ്രതികരണങ്ങളും മനസ്സിലാക്കാന്‍ ഉപകരിക്കുന്ന ‘ക്രെസ്‌കോഗ്രാഫ്’ എന്ന ഉപകരണം അദ്ദേഹമാണ് കണ്ടുപിടിച്ചത്. 1937 നവംബര്‍ 23-ന് അദ്ദേഹം അന്തരിച്ചു.

Comments are closed.