DCBOOKS
Malayalam News Literature Website

സിസ്റ്റര്‍ ലൂസിയെയാണോ സിസ്റ്റര്‍ സെഫിയെയാണോ സഭയ്ക്കു വേണ്ടത് ?

സന്യാസജീവിതത്തെ വെറുത്തിട്ടില്ല, സന്യാസം തുടരാനാണ് താല്പര്യമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ . ഗര്‍ഭം ധരിച്ചു കുഞ്ഞിന് ജന്മം നല്‍കുന്നപോലെ അനേകായിരം കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹത്തിലൂടെ ജന്മം നല്‍കാന്‍ സാധിച്ചിട്ടുണ്ട്. സ്‌നേഹത്തിലൂടെ മാത്രമേ സന്യാസജീവിതം പൂര്‍ണ്ണമാവുകയുള്ളൂവെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. സ്‌പേസസ് ഫെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്ന് ‘സന്യാസിമഠങ്ങളിലെ മതിലുകള്‍ക്കുപിന്നില്‍ ‘എന്ന വിഷയത്തില്‍ സംവദിക്കാനെത്തിയതായിരുന്നു അവര്‍.

സഭയ്ക്കകത്തു നിന്നുകൊണ്ട് പുറംലോകത്തോട് സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിലാണ് തന്നെ പുറത്താക്കിയത്. മഠത്തിന് മുന്നില്‍ മറ്റാര്‍ക്കും പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിച്ചതിലൂടെ പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും കന്യാസ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.

ദൈവസ്‌നേഹം നഷ്ടപ്പെട്ടാല്‍ സന്യാസജീവിതം പിന്നീട് തോന്ന്യാസജീവിതം ആയിത്തീരുമെന്ന് സിസ്റ്റര്‍ ജെസ്മി അഭിപ്രായപ്പെട്ടു. സിസ്റ്റര്‍ അഭയ കേസില്‍ പരാജയപ്പെട്ടാലും ആത്മീയമായി മനുഷ്യമനസ്സുകളില്‍ വിജയിച്ചുകഴിഞ്ഞു. നല്ല വൈദികര്‍ ഇപ്പോഴുമുണ്ട് എന്നാല്‍ ഒരു ഗുണ്ടാസംഘത്തിലെ നല്ല ഗുണ്ടകള്‍ക്ക് എന്ത് നന്മ ചെയ്യാന്‍ കഴിയുമെന്നും അവര്‍ ചോദിച്ചു. മഠങ്ങള്‍ക്കുള്ളില്‍ സ്വയം ഇടങ്ങള്‍ കണ്ടെത്തിക്കൊണ്ട് ആദ്യനാളുകളില്‍ സന്യാസജീവിതം ആസ്വദിച്ചു. എങ്കിലും പിന്നീടാണ് അപാകതകള്‍ കണ്ടെത്തിയത്. സ്വപ്നം കണ്ട് എത്തിയ ആധ്യാത്മിക ജീവിതം കിട്ടാതെ വന്നപ്പോഴാണ് വീര്‍പ്പുമുട്ടലുകള്‍ അനുഭവിച്ചുതുടങ്ങിയത്.

സഭ എന്നത് മതം എന്ന രീതിയിലേക്ക് മാറിയിരിക്കുന്നുവെന്നായിരുന്നു ചരിത്രാധ്യാപകനായ അഷ്റഫ് കടയ്ക്കലിന്റെ അഭിപ്രായം. നിലവില്‍ ഒരു സഭയിലും അംഗത്വമില്ലാത്ത ഒരു വ്യക്തിക്ക് ഒരു ജീവിതം ജീവിച്ചു തീര്‍ക്കാന്‍ കഴിയുമോ എന്നത് ഒരു ചോദ്യമാണെന്നും എന്നാല്‍ അതിനു സാധിക്കില്ല എന്നതാണ് തന്റെ കണ്ടെത്തലെന്നും അഷ്റഫ് പറഞ്ഞു. ഇവര്‍ക്ക് നീതി ലഭിക്കണമെങ്കില്‍ നിലവിലുള്ള നിയമങ്ങളെ പൊളിച്ചെഴുതണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments are closed.