DCBOOKS
Malayalam News Literature Website

ബഷീര്‍ നിലാവ്; വൈക്കം മുഹമ്മദ് ബഷീറിന്റെ അസമാഹൃത രചനകള്‍ ഉടന്‍ പുറത്തിറങ്ങുന്നു

കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ വിടപറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ്. ജനകീയനായ, മലയാളസാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട ഒരെഴുത്തുകാരനായിരുന്നു അദ്ദേഹം. എല്ലാത്തരം ആളുകളേയും തന്റെ രചനകളിലേക്ക് ആകര്‍ഷിക്കാന്‍ ബഷീര്‍സാഹിത്യത്തിനു കഴിയുന്നു എന്നതാണ് അദ്ദേഹത്തിന്റെ സാര്‍വ്വത്രികസ്വീകാരത്തിനു കാരണം. ബഷീര്‍ സാഹിത്യത്തെ മുമ്പെന്നത്തേക്കാളും കൂടുതല്‍ വായനക്കാര്‍ ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നു.

ബഷീറിന്റെ ഇതുവരെ സമാഹരിക്കപ്പെടാതെ പോയ രചനകളെ കണ്ടെത്തി വായനക്കാര്‍ക്ക് സമ്മാനിക്കുകയാണ് ബഷീര്‍ നിലാവ് എന്ന ഈ കൃതിയിലൂടെ. മലയാളമനോരമ, മാതൃഭൂമി, വനിത എന്നിവയില്‍ വിവിധ കാലഘട്ടങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട കുറിപ്പുകളാണ് ഇവ. ലോകത്തുള്ള സര്‍വ്വവിഷയങ്ങളെക്കുറിച്ചും തന്റേതായ ചിന്തയുള്ള ബഷീര്‍ അത് നര്‍മ്മമധുരമായി അവതരിപ്പിക്കുമ്പോള്‍ അത് വായനക്കാരില്‍ ആഹ്ലാദവും ആലോചനയും സൃഷ്ടിക്കുന്നതിന്റെ ഉത്തമനിദര്‍ശനങ്ങളായി മാറുകയാണ് ഈ രചനകളും. കേശവദേവിനെക്കുറിച്ചും തകഴിയെക്കുറിച്ചും ചെമ്മീന്‍ സിനിമയെക്കുറിച്ചും അഴിമതിയെക്കുറിച്ചും പുസ്തകനിരോധനത്തെക്കുറിച്ചും ഏകീകൃത സിവില്‍കോഡിനെക്കുറിച്ചും അമേരിക്കന്‍ മാഫിയയെക്കുറിച്ചുമെല്ലാം  ബഷീറിന്റെ ആഴമേറിയ ചിന്തകള്‍ ഒഴുകിപ്പരക്കുന്നു.

ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ അസമാഹൃത രചനകളുടെ സമാഹാരം ബഷീര്‍ നിലാവ്  ഉടന്‍ പുറത്തിറങ്ങും.

Comments are closed.