DCBOOKS
Malayalam News Literature Website

സി വി ബാലകൃഷ്ണന്റെ ‘ആയുസ്സിന്റെ പുസ്തകം’; നാല്പതാം വാര്‍ഷിക പതിപ്പ് പ്രകാശനം ചെയ്തു

എഴുത്തിന്റെ ലോകത്ത് അമ്പതാണ്ടുകള്‍ പിന്നിട്ട മലയാളിയുടെ പ്രിയ കഥാകാരന്‍ സി.വി ബാലകൃഷ്ണന് ഏറെ വായനക്കാരെ സമ്മാനിച്ച കൃതിയാണ് ആയുസ്സിന്റെ പുസ്തകം. നോവലിന്റെ നാല്പതാം വാര്‍ഷിക പതിപ്പ് പ്രകാശനം ചെയ്തു. കോട്ടയം സി എം എസ് കോളജില്‍ നടന്ന ചടങ്ങില്‍ വി.ഡി.സതീശനിൽ നിന്നും കെ രേഖ
പുസ്തകം സ്വീകരിച്ചു. ഡോ.ഡെയ്സി ഏബ്രഹാം, സുരേഷ് കുറുപ്പ്, ജോസ് പനച്ചിപ്പുറം, ഡോ.വര്‍ഗീസ് സി.ജോഷ്വാ, ഡോ.ബാബു ചെറിയാന്‍, പ്രൊഫ.ടി.എം.യേശുദാസന്‍, കെ.ബി.പ്രസന്നകുമാര്‍, സി വി ബാലകൃഷ്ണന്‍, എ വി ശ്രീകുമാര്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

ആയുസ്സിന്റെ പുസ്തകം എന്ന നോവലിന്റെ രചനയുടെ 40-ാം വര്‍ഷമാണിത്. 1983-ല്‍ ഒരു വാരികയില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ച നോവല്‍ 1984-ലാണ് ഡി സി ബുക്‌സ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്.

മധ്യതിരുവിതാംകൂറില്‍നിന്നുള്ള ക്രിസ്ത്യാനികളായ കുടിയേറ്റക്കാരുടെ മലബാറിലെ ഒരു ഗ്രാമം പശ്ചാത്തലമാക്കിയാണ് ആയുസ്സിന്റെ പുസ്തകം രചിച്ചിരിക്കുന്നത്. ആദ്യാവസാനം ബൈബിളിനെ പിന്തുടരുന്ന ഭാഷയും ആഖ്യാനശൈലിയുമാണ് നോവലിനെ വ്യത്യസ്തമാക്കുന്നത്. അതീവലളിതവും സുതാര്യവുമായ ഒരു ഘടനയ്ക്കകത്ത് പ്രമേയപരവും ആഖ്യാനപരവുമായ ഒട്ടനവധി സങ്കീര്‍ണ്ണ ശ്രേണികളെ നിബന്ധിച്ച് സൃഷ്ടിക്കപ്പെട്ട അസാധാരണമായ ഒരു ശില്പമാണ് ഈ നോവലിന്റേത്. ആത്യന്തികമായി അത് കൗമാര-യൗവ്വനങ്ങളുടെ പുസ്തകമാണ്. എഴുത്തുകാരന്റെ ഏകാന്തമായ ബാല്യവും കൗമാരവും ഓര്‍മ്മിച്ചുകൊണ്ട് അശരണരായ കുട്ടികള്‍ക്ക് സമര്‍പ്പിക്കപ്പെട്ട ഈ പുസ്തകം വലിയൊരളവില്‍ കേരളത്തിലെ എല്ലാ കുട്ടികളെയും യുവതീയുവാക്കളെയും അഭിസംബോധന ചെയ്യുന്നുണ്ട്. ഭൗതിക ജീവിതസാഹചര്യങ്ങള്‍ എത്രമേല്‍ മാറിമറിഞ്ഞാലും എല്ലാ കാലത്തുമുള്ള കുട്ടികളുടെ ആകുലതകളെ വസ്തുനിഷ്ഠമായും ആര്‍ജ്ജവത്തോടെയും അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. കുട്ടികളുടെ ഏകാന്തതയും അരക്ഷിതത്വവും ലൈംഗികമായ പാപബോധവും ഇത്രമേല്‍ ഹൃദയപരമാര്‍ത്ഥതയോടെ ആവിഷ്‌ക്കരിക്കുന്ന ഒരു കൃതി മലയാളത്തില്‍ വേറെയുണ്ടെന്ന് തോന്നുന്നില്ല. ഒരു മലയോര ഗ്രാമത്തിന്റെ പരിമത പശ്ചാത്തലത്തിന് പുറത്ത് ഭൂമിയിലെ എല്ലാ കുട്ടികളുടെയും ആധികള്‍ക്കുള്ള സത്യവാങ്മൂലമായി സാര്‍വ്വലൗകികമായ സാംഗത്യം നേടാന്‍ ഈ യോഹന്നാന്‍ ചരിതം കരുത്തു നേടുന്നുണ്ട്.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സി.വി ബാലകൃഷ്ണന്റെ കൃതികള്‍ വായിക്കുവാന്‍ സന്ദര്‍ശിക്കുക

Comments are closed.