DCBOOKS
Malayalam News Literature Website

ഗവേഷണത്തിന് കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം; പ്രതിഷേധം വ്യാപകം, ഡോ.മീന ടി.പിള്ള രാജിവെച്ചു

തിരുവനന്തപുരം: കേന്ദ്ര സര്‍വ്വകലാശാലകളില്‍ ദേശീയ മുന്‍ഗണനയുള്ള വിഷയങ്ങളില്‍ മാത്രം ഗവേഷണം നടത്തിയാല്‍ മതിയെന്ന പുതിയ തീരുമാനത്തിനെതിരെ വ്യാപകപ്രതിഷേധം. തീരുമാനത്തില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് കേന്ദ്രസര്‍വ്വകലാശാലയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍നിന്നും ഡോ.മീന ടി.പിള്ള രാജിവെച്ചിരുന്നു. ഉത്തരവിനെതിരെ വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഗവേഷണ മേഖലകളുടെ പട്ടിക സര്‍വ്വകലാശാല തന്നെ തയ്യാറാക്കുമെന്നും അതില്‍ നിന്ന് വിദ്യാര്‍ത്ഥി ഒരു വിഷയം തെരഞ്ഞെടുത്താല്‍ മതിയെന്നുമാണ് പുതിയ സര്‍ക്കുലറില്‍ പറയുന്നത്. അപ്രസക്തമായ വിഷയങ്ങളില്‍ ഇനി ഗവേഷണം ആവശ്യമില്ലെന്നും ദേശീയപ്രാധാന്യമുള്ള വിഷയങ്ങളിലാണ് ഗവേഷണം നടത്തേണ്ടതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാല ഇതുസംബന്ധിച്ച് കഴിഞ്ഞ മാര്‍ച്ച് 13-നാണ് ഉത്തരവിറക്കിയത്.

അതേസമയം കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇനി മുതല്‍ രാജ്യത്തെ ബുദ്ധിജീവികള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ബുദ്ധിശാലിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ‘മന്ത്രിയും’ (പ്രകാശ് ജാവദേക്കര്‍) അതിബുദ്ധിമാനായ ‘പ്രധാനമന്ത്രിയും’ നിര്‍ദ്ദേശിക്കുമെന്ന് അദ്ദേഹം പരിഹാസരൂപേണ വിമര്‍ശിച്ചു. അല്പജ്ഞാനം അപകടമാണെന്നും പറഞ്ഞത് ശരിയാണെന്നും അദ്ദേഹം കുറിച്ചു. കേന്ദ്രനിര്‍ദ്ദേശവും അതില്‍ പ്രതിഷേധിച്ചുള്ള പ്രൊഫ. മീന ടി.പിള്ളയുടെ രാജിയും പ്രതിപാദിക്കുന്ന വാര്‍ത്തയ്‌ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്.

Comments are closed.