DCBOOKS
Malayalam News Literature Website

വയലാര്‍ അവാര്‍ഡ് നേടിയ സുഗതകുമാരിയുടെ ‘അമ്പലമണി’ ഇരുപതാം പതിപ്പില്‍

 

മലയാളിയുടെ കാവ്യഹൃദയത്തില്‍ എക്കാലവും ജീവിക്കുന്ന ഒരപൂര്‍വ്വസൗന്ദര്യമാണ് സുഗതകുമാരിയുടെ കവിത. ദര്‍ശനപരമായ ഒരു വിഷാദം സുഗതകുമാരിക്കവിതയുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നു. മനുഷ്യജീവിതത്തിന്റെ തുടര്‍ച്ചയെപ്പറ്റി ഭയാശങ്കകളോടെ ചിന്തിക്കുന്ന ഗായികയുടെ മധുരശബ്ദം മുത്തുച്ചിപ്പി മുതലുള്ള എല്ലാ കവിതാസമാഹാരങ്ങളിലൂടെയും നമുക്കു കേള്‍ക്കാം.

1982 ലെ ഓടക്കുഴല്‍ അവാര്‍ഡും 1984ലെ ആശാന്‍ പ്രൈസും വയലാര്‍ അവാര്‍ഡും ലഭിച്ച കൃതിയാണ് അമ്പലമണി. അമ്പലമണിയുടെ ആദ്യ പതിപ്പ് പുറത്തുവരുന്നത് 1981ലാണ്. അടുത്ത പതിപ്പ് 1983ലും പുറത്തുവന്നു. രണ്ടു പതിപ്പുകളും ഗ്രന്ഥ കര്‍ത്രിതന്നെ പ്രസിദ്ധപ്പെയുത്തുകയായിരുന്നു. മൂന്നാം പതിപ്പുമുതല്‍ ഡി.സി. ബുക്‌സാണ് പുസ്തകം പ്രസിദ്ധപ്പെയുത്തിവരുന്നത്. ഇപ്പോള്‍ പുസ്തകത്തിന്റെ ഇരുപതാം പതിപ്പും പുറത്തിറങ്ങി.

“മുന്‍ തലമുറയിലെ ശക്തിമാന്മാരായ കവികളോട് ആദരാരാധനകളേ ഉണ്ടാകാറുള്ളു. ഏറ്റവുമധികം അസൂയ തോന്നിയിട്ടുള്ളത് സമകാലികരില്‍ സുഗതകുമാരിയോടാണ്. അത് മറ്റൊന്നുകൊണ്ടുമാവാന്‍ തരമില്ല- എനിക്ക് കവിതയിലൂടെ ആവിഷ്‌കരിക്കാന്‍ കഴിയാത്ത സ്വാനുഭൂതികളെ സുഗതകുമാരി അത്രയേറെ ആകര്‍ഷകമായി അവതരിപ്പിക്കുന്നതുകൊണ്ടാവണം. സമാനധര്‍മാവിന്റെ ആത്മീയ സൗഹൃദം തന്നെയാവണം കാന്തിമത്തായ ആ കവിതാകാന്തമണ്ഡലത്തിലേക്കെന്നെ ബലാദാകര്‍ഷിക്കുന്നത്. ആ ബലരേഖകള്‍ക്കൊത്ത് സ്വാത്മാവിന്റെ ഓരോ തരിയും നിരക്കുമ്പോള്‍ അസൂയ അത്ഭുതത്തിനും ആദരവിനും അലിവിനും വഴിമാറിക്കൊടുക്കുന്നു. അപ്പോള്‍ കുമ്പസാരത്തിന്‍രെ ആവശ്യമില്ലാതാവുന്നു”.- എന്ന് അവതാരികയില്‍ എം. ലീലാവതി കുറിച്ചു.

Comments are closed.