DCBOOKS
Malayalam News Literature Website

‘അഗ്നി ശലഭങ്ങള്‍; ജീവിതത്തില്‍ പകര്‍ത്തേണ്ട മൂല്യങ്ങളുടെ ഓര്‍മ്മപുസ്തകം

ഡോ. സതീദേവിയുടെ ‘അഗ്നി ശലഭങ്ങള്‍- എന്നും അഗ്നിയില്‍ ഹോമിക്കപ്പെടുന്ന പെണ്‍ജീവിതങ്ങള്‍’ എന്ന ഓര്‍മ്മപുസ്തകത്തെക്കുറിച്ച് ഒരു വിദ്യാര്‍ത്ഥി പങ്കുവെച്ച കുറിപ്പ്

വർഷം 2019, എൻ്റെ ഫസ്റ്റ് ഇയർ എംബിബിഎസ് പഠനകാലം. ഹോസ്റ്റലിൽ നിന്നും ഫുഡ്ഡൊക്കെ കഴിച്ച് എട്ട് മണിക്കുള്ള ക്ലാസ്സിന് ഓടിയെത്തിയതാണ്. അനാട്ടമിയാണ് ഫസ്റ്റ് സെഷൻ തന്നെ ക്ലാസ്സ്. സതി മാഡം ആണ് ക്ലാസ്സെടുക്കുന്നത്. അപ്പർ ലിമ്പിലെ മാമ്മറി ഗ്ലാൻഡാണ് ടോപ്പിക്. കൃത്യം 8 മണിക്ക് തന്നെ അറ്റെൻഡൻസ് എടുത്തു. എൻ്റെ ശ്രദ്ധയൊന്ന് അല്പം മാറിപ്പോയി. എൻ്റെ Textഅറ്റെൻഡൻസ് പറയാൻ ഞാൻ വിട്ടുപോയിരിക്കുന്നു. അറ്റെൻഡൻസ് എല്ലാം എടുത്ത് കഴിഞ്ഞപ്പോൾ ഞാനെൻ്റെ നമ്പർ പറയാനായി ചെന്നു. ക്ലാസ്സ് കഴിഞ്ഞിട്ട് അറ്റെൻഡൻസ് തരാമെന്ന് മാഡം പറഞ്ഞു. പിന്നീട് അന്നത്തെ ക്ലാസിൻ്റെ ചോദ്യങ്ങളും ചോദിച്ച് ഒരു വിധമാണ് അന്നത്തെ അറ്റെൻഡൻസ് ഒപ്പിച്ചത്. അനാട്ടമി ഡിപ്പാർട്ട്മെൻ്റിലെ ഏകദേശം എല്ലാവരും കർക്കശക്കാർ തന്നെയായിരുന്നു.

എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ഒരു അധ്യാപിക എന്നതിലുപരി അടുത്ത ഒരു സുഹൃത്തായി മാറുകയായിരുന്നു സതി മാഡം. ഹിസ്റ്റോളജി റെക്കോർഡെല്ലാം പെട്ടെന്ന് സൈൻ ചെയ്ത് നൽകുന്ന, ഉച്ചക്ക് ശേഷമുള്ള 2-4 പ്രാക്ടിക്കൽ ക്ലാസ്സ് ഒക്കെ മൂന്നരയാവുമ്പോഴേക്കും വിടുന്ന, ആർട്സായാലും മറ്റു സെലിബ്രേഷൻസായാലും എന്തിനുമേതിനും ഞങ്ങളുടെ കൂടെ നിൽക്കുന്ന സതി മാഡത്തിനെയാണ് പിന്നീട് കാണാൻ സാധിച്ചത്. അനാട്ടമി വൈവക്ക് കേറുമ്പോൾ സതി മാഡത്തിനെ എക്സാമിനറായി കിട്ടണേ എന്ന് പ്രാർത്ഥിച്ച് വരെ പോകാറുണ്ട്. ഇത്രയേറെ വിദ്യാർഥികളുമായി ക്ലോസ്സാണ് മാഡം. ഇങ്ങനെയൊക്കെ ആണെങ്കിലും പഠനത്തിൽ മാഡം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. അനാട്ടമി ഡിപ്പാർട്ട്മെൻ്റിലൂടെ നടക്കുമ്പോൾ പലപ്പോഴും സതി മാഡത്തിൻ്റെ റൂമിൻ്റെ പുറത്തെ പേരെഴുതിവെക്കുന്ന ബോർഡിൽ മാഡത്തിൻ്റെ ഡിഗ്രികളുടെ എണ്ണം നോക്കി അമ്പരന്നു നിന്നിട്ടുണ്ട്.

ഇതിനെല്ലാം അപ്പുറത്തേക്കുള്ള സതി മാഡത്തിൻ്റെ ജീവിതത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് ‘അഗ്നിശലഭങ്ങൾ’. കേരളത്തിൽ പട്ടിണിയും ദാരിദ്ര്യവും കൊടുമ്പിരികൊണ്ടിരുന്ന തൊണ്ണൂറുകളിൽ കുടുംബം നോക്കാനും മക്കളുടെ വിദ്യാഭ്യാസത്തിനും കുട്ടപ്പൻ ചേട്ടൻ (അച്ഛൻ) നടത്തിയ പോരാട്ടത്തെ സ്മരിച്ചു കൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. തൃശ്ശൂർ മെഡിക്കൽ കോളേജിലെ പഠനകാലത്ത് പ്രണയത്തിൻ്റെ വസന്തം നുകർന്ന് രണ്ടു ചിത്രശലഭങ്ങളെ പോലെ പാറിനടന്ന കുട്ടൻ്റെയും പാറുവിൻ്റെയും അസുലഭ മുഹൂർത്തങ്ങളെയും പുസ്തകം വർണ്ണിക്കുന്നു. പ്രണയകാലത്തെ തടസ്സങ്ങളെയെല്ലാമതിജീവിച്ച് ജീവിതത്തിലേക്ക് മുന്നേറിയപ്പോൾ അടിക്കടി നേരിടേണ്ടി വന്ന പ്രശ്നങ്ങളെയും മാഡം തുറന്നു പറയുന്നു.

വിവാഹ ശേഷമുള്ള ജീവിതത്തിൽ കാലഭേദമന്യേ എന്നും പെൺജീവിതങ്ങൾ തന്നെ ഹോമിക്കപ്പെടുന്നതിനെയും, പഠിക്കാനും, ജോലിചെയ്യാനും, യാത്രചെയ്യാനും വരെ ജീവിതപങ്കാളിയുടെ സമ്മതത്തിന് കാത്തിരിക്കേണ്ടി വരുന്നസാഹചര്യത്തെയും ശക്തമായ ഭാഷയിൽത്തന്നെ പുസ്തകം പ്രതിപാദിക്കുന്നു. ഇന്നത്തെ ഉയർന്നു വരുന്ന വിദ്യാർഥി സമൂഹത്തിന്, ജീവിതത്തിൽ പകർത്തേണ്ട കുറേ മൂല്യങ്ങളും പുസ്തകം പകർന്ന് കൊടുക്കുന്നു.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.