DCBOOKS
Malayalam News Literature Website

മനു എസ്. പിള്ളയുടെ ‘ചരിത്രവ്യക്തികള്‍ വിചിത്രസംഭവങ്ങള്‍’

മനു എസ്. പിള്ളയുടെ ചരിത്രവ്യക്തികള്‍ വിചിത്രസംഭവങ്ങള്‍ എന്ന കൃതിയെക്കുറിച്ച് ബിജീഷ് ബാലകൃഷ്ണന്‍ എഴുതിയത്

ഇന്ത്യന്‍ പ്രസാധന രംഗത്ത് ചരിത്രം സൃഷ്ടിക്കുകയാണ് ചരിത്രമെഴുത്ത്. ചൂടപ്പം പോലെ ചരിത്രപുസ്തകങ്ങള്‍ വിറ്റഴിയപ്പെടുന്നു. അക്കാദമിക ജാഗ്രതയും കണിശതയും കൈവിടാതെതന്നെ വായനാക്ഷമമായി ചരിത്രമെഴുതാമെന്നും ജനപ്രിയത ചരിത്രവിരുദ്ധമായസംഗതിയല്ലെന്നും ചരിത്രകാരന്‍മാര്‍, പ്രത്യേകിച്ചും
പുതുതലമുറയിലെ ചരിത്രകാരന്‍മാര്‍, വിശ്വസിക്കാന്‍ തുടങ്ങുകയും തങ്ങളുടെ പുസ്തകങ്ങളിലൂടെ അതുതെളിയിച്ചു കൊണ്ടിരിക്കുകയുംചെയ്യുന്നു.ഇറാ മുഖോട്ടി, റൂബി ലാല്‍ തുടങ്ങിയ പുതുചരിത്രമെഴുത്തുകാര്‍ക്കൊപ്പം മുന്‍നിരയില്‍ നില്‍ക്കുന്നയാളാണ് മലയാളിയായ മനു എസ്. പിള്ള. തിരുവിതാംകൂര്‍ രാജകുടുംബത്തെക്കുറിച്ച് വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനു ശേഷമെഴുതിയ ‘ഐവറി ത്രോണ്‍’ എന്ന ആദ്യപുസ്തകമാണ് മനുവിനെ ശ്രദ്ധേയനാക്കിയത്. വില്പനയില്‍ അദ്ഭുതം സൃഷ്ടിച്ച ആ പുസ്തകത്തിനു ശേഷം മനുവിന്റെ ശ്രദ്ധ പതിഞ്ഞത് ഡെക്കാണിന്റെ ചരിത്രത്തിലാണ്. ഇന്ത്യന്‍ ചരിത്രമെഴുത്തില്‍ അധികം ആഘോഷിക്കപ്പെടാതെ പോയ ഡെക്കാണിലെ ഭരണാധികാരികളെക്കുറിച്ചുള്ള, മനുവിന്റെ പഠനങ്ങള്‍ ‘റിബെല്‍ സുല്‍ത്താന്‍സ്’ എന്ന മനോഹരമായ പുസ്തകമാണ് നമുക്കു സമ്മാനിച്ചത്. രണ്ടു പുസ്തകങ്ങളുടെയും മലയാള വിവര്‍ത്തനങ്ങളും വലിയ തോതില്‍ സ്വീകരിക്കപ്പെട്ടു.

‘ചരിത്രവ്യക്തികള്‍, വിചിത്രസംഭവങ്ങള്‍‘ മനുവിന്റെ മൂന്നാമത്തെ പുസ്തകമാണ്. മിന്റ് പത്രത്തില്‍ പ്രസിദ്ധീകരിച്ച പംക്തികളുടെ സമാഹാരമാണിത്. ഐവറി ത്രോണോ റിബെല്‍ സുല്‍ത്താന്‍സോ പോലെ വലിയ പുസ്തകമല്ല ഇത്. പത്രപംക്തിയുടെ സ്വഭാവത്തോടും ശൈലിയോടും ചേര്‍ന്നുനില്‍ക്കുന്നവയാണ് ഇതിലെകുറിപ്പുകള്‍. തട്ടും തടവുമില്ലാത്ത, തെളിച്ചമുള്ള ഗദ്യം കൊണ്ടും നര്‍മം കൊണ്ടുംം സൂക്ഷ്മത കൊണ്ടും വിഷയസ്വീകരണത്തിലെ സവിശേഷത കൊണ്ടും വലിയ തോതില്‍ സ്വീകരിക്കപ്പെട്ടവയാണ് ഈ കുറിപ്പുകള്‍. മധുരയിലെ ‘ഇറ്റാലിയന്‍’ ബ്രാഹ്മണനായ റോബര്‍ട്ടോ ഡി നോബിലി തൊട്ട് സ്വാമി വിവേകാനന്ദന്‍ വരെയുള്ളവരുടെ വ്യക്തിത്വങ്ങളിലൂടെയും ആശയങ്ങളിലൂടെയും ഈ കുറിപ്പുകള്‍ സഞ്ചരിക്കുന്നു. മനുവിന്റെ മുന്‍ പുസ്തകങ്ങളില്‍ നിന്നു വ്യത്യസ്തമായി അടിക്കുറിപ്പുകള്‍ ഒന്നുമില്ലാതെയാണ് ചരിത്രത്തിലെ ഈ നുറുങ്ങുകള്‍ വായനക്കാരെഅഭിമുഖീകരിക്കുന്നത്. സമകാലീന സംഭവങ്ങളാണ് ഇതിലെ ചില കുറിപ്പുകളുടെ പ്രചോദനം. ‘വാളാല്‍വാണ അലാവുദ്ദീന്‍ ഖില്‍ജി’ എന്ന കുറിപ്പിനുള്ള പ്രേരണ സഞ്ജയ് ലീലാ ബന്‍സാലിയുടെ ‘പദ്മാവത്’എന്ന വിവാദ സിനിമയാണ്. അലാവുദ്ദീന്‍ ഖില്‍ജിയെ കൃത്യമായി അടയാളപ്പെടുത്താന്‍ ഏതാനും വാക്കുകള്‍ കൊണ്ട് എഴുത്തുകാരനു സാധിക്കുന്നുണ്ട്. ജീവിതത്തിലൊരിക്കലും വീടിനകത്ത് സമാധാനം അനുഭവിച്ചിട്ടില്ലാത്ത, അമ്മായിയമ്മയെ പേടിസ്വപ്നമായി കരുതുന്ന, ഷണ്ഡനായ സൈന്യാധിപനുമായി പ്രണയത്തിലാവുന്ന അലാവുദ്ദീന്‍. അമ്മാവനും ഭാര്യയുടെ അച്ഛനുമായിരുന്ന ജലാലുദ്ദീനെ വിളിച്ചുവരുത്തി ചതിയിലൂടെ തല കൊയ്തായിരുന്നു തുടക്കം. ചോരയിലൂടെയും ഉപജാപങ്ങളിലൂടെയും നീണ്ട ജീവിതത്തിന്റെ അവസാനകാലവും സമാധാനപൂര്‍ണമായിരുന്നില്ല.

‘ദാരാ ഷുക്കോ: വാളേന്തിയ കവി’ ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മൂത്ത മകനെക്കുറിച്ചുള്ളതാണ്. ചക്രവര്‍ത്തിയുടെ സിംഹാസനം ദാരയ്ക്കുപറഞ്ഞുവച്ചതായിരുന്നു. പിതാവിന്റെ വലംകയ്യായിരുന്ന ദാര മറ്റു സഹോദരങ്ങളെ അച്ഛനില്‍ നിന്ന് അകറ്റി നിര്‍ത്തി. യോഗികള്‍ക്കും കവികള്‍ക്കുമൊപ്പം കഴിഞ്ഞ ദാരയുടെ ജീവിതം അതേസമയംതന്നെ ആഡംബരനിര്‍ഭരവുമായിരുന്നു. വര്‍ഷം രണ്ടുകോടി വെള്ളി രൂപയായിരുന്നു വരുമാനം. പറുദീസയില്‍ മുല്ലമാര്‍ക്ക് പ്രവേശനമുണ്ടാവില്ലെന്നു പറഞ്ഞ് പുരോഹിതവൃന്ദത്തെ അദ്ദേഹം പരിഹസിച്ചു. ദാര തൂലികയെടുത്തപ്പോള്‍ സഹോദരങ്ങളുടെ കയ്യില്‍ വാളായിരുന്നു. ഒടുവില്‍ ഔറംഗസേബിനാല്‍ ആട്ടിയോടിക്കപ്പെട്ട്, നിന്ദിതനും പീഡിതനുമായി ദാര വധശിക്ഷയേറ്റുവാങ്ങി. സംസ്‌കൃതത്തില്‍നിന്ന് ഉപനിഷത്തുകള്‍ പേര്‍ഷ്യനിലേക്ക് വിവര്‍ത്തനം ചെയ്ത ദാരയുടെ സാംസ്‌കാരിക ഔന്നത്യത്തെക്കുറിച്ചു സംസാരിച്ചുകൊണ്ടാണ് മനു കുറിപ്പ് അവസാനിപ്പിക്കുന്നത്.

1910 ജൂലൈയില്‍ ബ്രിട്ടിഷ് കപ്പലില്‍ നിന്ന് മെഡിറ്ററേനിയന്‍ കടലിലേക്കു ചാടിയ സവര്‍ക്കര്‍ മാഴ്‌സെയില്‍സ്തുറമുഖത്തേക്കു നീന്തിക്കയറി. വൈകാതെ പിടിയിലായെങ്കിലും ഇത് ബ്രിട്ടനും ഫ്രാന്‍സിനുമിടയിലെ നയതന്ത്ര ബന്ധങ്ങളെ ഗുരുതരമായി ബാധിക്കുന്നിടംവരെയത്തി. ഇതിന്റെ രാഷ്ട്രീയമാണ് ‘സവര്‍ക്കര്‍ കപ്പലില്‍ നിന്നു ചാടിയപ്പോള്‍’ എന്ന കുറിപ്പ്. മെക്കാളെ, രാജാറാം മോഹന്‍ റോയ്, ജ്യോതിറാവു ഫുലെ, ആനി ബസന്റ്, മീരാ ബായി, ജോധാബായി, കഴ്‌സണ്‍ പ്രഭു, ശിവജി, ഔറംഗസേബ്, വാജിത് അലി ഷാ തുടങ്ങിയവരെക്കുറിച്ചുള്ള കുറിപ്പുകള്‍ മികവുറ്റതാണ്. അതേസമയം ജെയിന്‍ ഓസ്റ്റിനെയും സ്വാമി വിവേകാനന്ദനെയും കുറിച്ചുള്ള കുറിപ്പുകള്‍ പുതിയ നിരീക്ഷണങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതായി തോന്നിയില്ല. അതൊരു പത്രപംക്തിയുടെ പരിമിതിയായി മാത്രം എടുത്താല്‍
മതി. ക്ഷേത്രകവാടത്തില്‍ ഒരു ദലിതന്‍, നമുക്ക് ആര്‍ത്തവത്തെക്കുറിച്ചു സംസാരിക്കാം, ബസവയും ലിംഗായത് സമത്വബോധത്തിന്റെ വളര്‍ച്ചയും തുടങ്ങിയ കുറിപ്പുകള്‍ അഗാധമായ ചരിത്രബോധവും രാഷ്ട്രീയ വിവേകവും പുലര്‍ത്തുന്നവയാണ്. ചരിത്രം വര്‍ത്തമാനകാലത്തോടു നിരന്തരമായി സംവദിക്കു
കയും വര്‍ത്തമാനകാലം ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കുകയും ചെയ്യുന്നതാണ് ഈ കുറിപ്പുകളില്‍ ഉള്ളത്. ചരിത്രത്തെ വികലമായും പ്രകടമായ പക്ഷപാതിത്വങ്ങളോടെയും വ്യാഖ്യാനിക്കുകയും അതു കല്പിത കഥകളെ നാണിപ്പിക്കുകയും ചെയ്യുന്ന കാലത്ത് നമുക്ക് മനു എസ്. പിള്ളയുടേതു പോലുള്ള സ്വതന്ത്രശബ്ദങ്ങളാണ് ആവശ്യമെന്നതിനുള്ള തെളിവാണ് ‘ചരിത്രവ്യക്തികള്‍, വിചിത്രസംഭവങ്ങള്‍‘ എന്നപുസ്തകം.

കടപ്പാട്: മനോരമ ഓണ്‍ലൈന്‍

Comments are closed.