DCBOOKS
Malayalam News Literature Website

‘വാസ്തുലഹരി’ ചൂഷണത്തിന്റെ കന്നിമൂലകള്‍!

“ഏതൊരു ലഹരിയും അതിന്റെ ഉപഭോക്താവിനെ നിരന്തരം തൃപ്തിപ്പെടുത്തിക്കൊണ്ടിരിക്കും അതോടൊപ്പം തന്നെ കൂടുതല്‍ അളവില്‍ അതിന്റെ ഉപയോഗം ആവശ്യപ്പെടുകയും ചെയ്യും.’ ഇതില്‍ ഭൗതികമെന്നോ അഭൗതികമെന്നോ ഉള്ള വേര്‍തിരിവില്ല. എല്ലാ ലഹരികളും ഈ ‘ധര്‍മ്മം’ കൃത്യമായി നിര്‍വ്വഹിക്കുന്നുണ്ട്.”

വാസ്തു ഒരു ലഹരി ആകുന്നത് എങ്ങനെ? അതിന്റെ ചൂഷണ തലങ്ങള്‍ എന്തൊക്കെ? ഈ വിഷയത്തിലെ വസ്തുതകളും കെട്ടുകഥകളും വേര്‍തിരിച്ച് അറിയാന്‍ വേണ്ടിയുള്ള ഒരു വിമര്‍ശനാത്മകമായ പഠനമാണ് സ്വതന്ത്ര ചിന്തകനും അദ്ധ്യാപകനുമായ പ്രൊഫ. സി. രവിചന്ദ്രന്‍ രചിച്ച ‘വാസ്തുലഹരി‘ എന്ന കൃതി.

എല്ലാത്തരം ലഹരികളും അവയുടെ ഉപഭോക്താക്കളെ ആശ്വസിപ്പിക്കുകയും വര്‍ദ്ധിച്ച ഉപഭോഗം ആവശ്യപ്പെടുകയും ചെയ്യും.അന്ധവിശ്വാസ ലഹരിക്കടിമപ്പെട്ട് സ്വപ്‌നാടനത്തില്‍ ഉഴലുന്ന കേരളസമൂഹം ആതുരതയുടെ ആഴക്കയങ്ങളിലേക്ക് പ്രയാണമാരംഭിച്ചിട്ടു നാളേറെയായി. കിണറു മൂടിയും ഗേറ്റ് പൊളിച്ചും വീടു വിറ്റും തന്റെ ആന്ധ്യലഹരിയുടെ മൂപ്പ് പ്രകടിപ്പിക്കുന്ന മലയാളി ഭൗതികാസക്തിയുടെ കൊടുമുടി കയറുകയാണെന്നു സി.രവിചന്ദ്രന്‍ പറയുന്നു. കുട്ടികള്‍ക്കു പരീക്ഷയില്‍ മാര്‍ക്കു കിട്ടാനും കന്നുകാലികളുടെ പാലുല്പാദനം വര്‍ദ്ധിപ്പിക്കാനുംവരെ വാസ്തുക്കാരന്റെ തിണ്ണ നിരങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ നവോത്ഥാന കേരളം നിര്‍ദ്ദയം പരിഹസിക്കപ്പെടുകയാണ്. വാസ്തുശാസ്ത്രം കേവലമായ ഒരു കൊപേ(കൊതിപ്പിക്കല്‍+പേടിപ്പിക്കല്‍) ആണെന്നും നിര്‍മ്മാണവിദ്യയുമായി അതിനു യഥാര്‍ത്ഥത്തില്‍ ബന്ധമില്ലെന്നും ഗ്രന്ഥകാരന്‍ സ്ഥാപിക്കുന്നു. പുസ്തകത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങള്‍ ആന്ധവിശ്വാസങ്ങളുടെ അടിത്തറയെക്കുറിച്ചും വാസ്തുശാസ്ത്രത്തിന്റെ പൊള്ളത്തരത്തെക്കുറിച്ചുമാണ്. അവസാനഭാഗത്ത് ഫെങ്ഷൂയി, ഒയ്ജ ബോര്‍ഡ്, ഡൗസിങ്, പെന്‍ഡുലം, ബാഉ ബയോളജി തുടങ്ങിയ കപടവിദ്യകളുടെ പിന്നാമ്പുറങ്ങളിലേക്ക് അന്വേഷണം നീളുന്നു.

ഡി.സിബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന വാസ്തുലഹരി എന്ന ഈ കൃതി ഇപ്പോള്‍ 20% വിലക്കുറവില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം.

 

Comments are closed.