DCBOOKS
Malayalam News Literature Website

കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശ്ശീല ഉയരും; ‘എവരിബഡി നോസ്’ ഉദ്ഘാടനചിത്രം

23-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ബാലന്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്ത മുഖ്യാതിഥിയാകും. നടിയും സംവിധായികയുമായ നന്ദിതാ ദാസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. തുടര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്ക് മേയര്‍ വി.കെ.പ്രശാന്തിന് നല്‍കി പ്രകാശിപ്പിക്കും. ഫെസ്റ്റിവല്‍ ബുള്ളറ്റിന്റെ പ്രകാശനം കെ. മുരളീധരന്‍ എം.എല്‍.എ നിര്‍വ്വഹിക്കും.

164 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. അസ്ഗര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രം എവരിബഡി നോസ് ആണ് ഉദ്ഘാടനചിത്രം.

പ്രളയത്തിനു ശേഷമായതിനാല്‍ ചലച്ചിത്രമേളയും ഇത്തവണ ആര്‍ഭാടരഹിതമായാണ് നടത്തുന്നത്. ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് ഐ.എഫ്.എഫ്.കെ സംഘടിപ്പിച്ചിരിക്കുന്നത്. ചലച്ചിത്രമേളയില്‍ ഇത്തവണ മത്സരവിഭാഗത്തില്‍ മലയാളത്തില്‍നിന്ന് രണ്ട് ചിത്രങ്ങളും മലയാള സിനിമ എന്ന വിഭാഗത്തിലേക്ക് 12 ചിത്രങ്ങളുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്.

ഇറാനിയന്‍ സംവിധായകന്‍ മജീജ് മജീദിയാണ് ചലച്ചിത്രമേളയുടെ അന്താരാഷ്ട മത്സരവിഭാഗം ചെയര്‍മാന്‍. അദ്ദേഹത്തിന്റെ മുഹമ്മദ്: ദി മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിച്ചേക്കും. തമിഴ് സംവിധായകനായ വെട്രിമാരന്‍, മറാത്തി സംവിധായകനായ ഉമേഷ് കുല്‍ക്കര്‍ണി, ഫിലിപ്പിനോ സംവിധായകരായ അഡോല്‍ഫോ അലിക്‌സ് ജൂനിയര്‍ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍. വെട്രിമാരന്റെ വടചെന്നൈ, ഉമേഷ് കുല്‍ക്കര്‍ണിയുടെ ഹൈവേ, അഡോല്‍ഫോ അലിക്‌സ് ജൂനിയറിന്റെ ഡാര്‍ക്ക് ഈസ് ദി നൈറ്റ് എന്നീ ചിത്രങ്ങള്‍ ജൂറി ഫിലിംസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

 

Comments are closed.