DCBOOKS
Malayalam News Literature Website

പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം അടുത്തയാഴ്ച കേരളത്തില്‍

തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം അടുത്തയാഴ്ച കേരളത്തിലെത്തും. സംഘത്തിന് കേരളത്തില്‍ സന്ദര്‍ശനം നടത്താനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കി. ഇരുപതംഗ സംഘമാണ് സന്ദര്‍ശനത്തിന് എത്തുന്നത്.

വിഷയത്തില്‍ വിശദമായ വിലയിരുത്തല്‍ നടത്തുമെന്ന് ലോകബാങ്ക് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ലോക ബാങ്ക് സംഘത്തിനുള്ള സന്ദര്‍ശന അനുമതി കേന്ദ്രം ലോകബാങ്കിന് നല്‍കിയത്. ഈ മാസം മൂന്നിനാണ് ഇതുമായി ബന്ധപ്പെട്ട കത്ത് കേരളം കേന്ദ്രത്തിന് അയച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച കേന്ദ്രം വിഷയത്തില്‍ തീരുമാനമെടുക്കുകയായിരുന്നു.

അയ്യായിരം കോടി രൂപയുടെ ദീര്‍ഘകാല തിരിച്ചടയ്ക്കല്‍ വ്യവസ്ഥയുള്ള വായ്പയാണ് കേരളം പ്രതീക്ഷിക്കുന്നത്. പ്രളയത്തില്‍ നശിച്ച റോഡ്, പാലം എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ലക്ഷ്യമാക്കിയാണിത്. ആകെ ഇരുപതിനായിരം കോടി രൂപയുടെ നാശനഷ്ടമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതില്‍ നാലില്‍ ഒന്ന് ലോകബാങ്കില്‍ നിന്ന് ലഭിക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.

Comments are closed.