DCBOOKS
Malayalam News Literature Website

കത്തോലിക്കസഭയുടെ ആചാരലംഘനം

ഡോ. റോസി തമ്പി

മരണാനന്തരമെങ്കിലും എല്ലാവരും തുല്യമാകുന്ന വാതക സെമിത്തേരി രൂപം കൊള്ളു
ന്നതില്‍ ക്രിസ്തുവിന്റെ സഭക്ക് അഭിമാനിക്കാം. പള്ളിസെമിത്തേരികളില്‍ പണത്തി
ന്റെയും അധികാരത്തിന്റെയും അടയാളമായി മാറിയ കല്ലറകള്‍ ഇനിമുതല്‍ അനുവ
ദിക്കില്ല എന്ന തീരുമാനം കൂടി ഉണ്ടാകണം. പാവപ്പെട്ടവന്റെ മൃതദേഹം മാത്രം ചെലവു കുറഞ്ഞ ദഹിപ്പിക്കല്‍ രീതിയും പണക്കാരന്റെതു കല്ലറരീതിയും ആവുകയാണെങ്കില്‍ല്‍ ഈ മാറ്റം ഒട്ടും പ്രതീക്ഷാവഹമല്ല.

ഈ ഫെബ്രുവരിയില്‍ അടുത്തടുത്ത ദിവസങ്ങളില്‍ വന്ന രണ്ടു പത്രവാര്‍ത്തകളാണ് ഈ ലേഖനത്തിനാധാരം. ഒന്നാമത്തേത് ഇങ്ങനെയാണ്. ”മൃതദേഹം ദഹിപ്പിക്കാന്‍ കത്തോലിക്കാ സഭ; തൃശൂരില്‍ വാതകശ്മാശനത്തിന് കല്ലിട്ടു: കോവിഡ് കാലത്ത് നടത്തിയ മൃതദേഹം ദഹിപ്പിച്ച് സംസ്‌ക്കരിക്കുന്ന സംവിധാനം ഔദ്യോഗികമായി തുടരാന്‍
തൃശൂര്‍ അതിരൂപത തീരുമാനിച്ചു. സഭയുടെ ഉടമസ്ഥതയിലുള്ള തൃശൂര്‍ മുളയത്ത് ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് കാമ്പസിലാണ് ഡാമിയന്‍ ക്രമേഷന്‍ എന്ന സ്ഥാപനം സജ്ജമാകുന്നത്. ഇരുപത്തിയാറ് കോവിഡ് രോഗികളുടെ മൃതദേഹം ഇവിടെ ചിതയൊരുക്കി സംസ്‌കരിച്ചിരുന്നു. രൂപതയില്‍ പുതുതായി രൂപം കൊണ്ട പല ഇടവകകളിലും സെമിത്തേരികള്‍ ഇല്ലാത്തതിനാലാണ് ഡാമിയന്‍ ക്രിമേഷന്‍ എന്ന ഒരു സംവിധാനം തൃശൂര്‍ രൂപത തയ്യാറാക്കുന്നത്.”

ആഗോള കത്തോലിക്കാ സഭയില്‍ ഒരു വിശ്വാസിയുടെ മൃതദേഹം ദഹിപ്പിക്കുകയോ, മണ്ണില്‍ കുഴിച്ചിടുകയോ, കല്ലറയില്‍ സൂക്ഷിക്കുകയോ, മെഡിക്കല്‍ കോളേജുകള്‍ക്ക് വിട്ടു നല്‍കുകയോ ചെയ്യുന്നത് വളരെകാലം മുന്നുതന്നെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതാണ്.

കോവിഡ് എന്ന മഹാമാരിയുടെ ഭയം കൊണ്ടു മാത്രമാണ് കേരളത്തിലെ കത്തോലിക്കാസഭ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഇരിങ്ങാലക്കുട രൂപതയിലെ ആദ്യ കോവിഡ് മരണം ഉണ്ടാക്കിയ സംഭവങ്ങള്‍ അത്ര നിസ്സാരമായിരുന്നില്ല. പിന്നിടുണ്ടായ തുടര്‍ കോവിഡ്മരണങ്ങള്‍ ഇടവകപള്ളികളില്‍ സംസ്‌കരിക്കാന്‍ ആളുകള്‍ തയ്യാറാകാതെ വന്ന സാഹചര്യത്തിലാണ് തൃശ്ശൂര്‍ രൂപത ഡാമിയനില്‍ ഇങ്ങനെ ഒരു തീരൂമാനത്തില്‍ എത്തിയത്. ഇപ്പോള്‍ ഏകദേശം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കോവിഡ് സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് ഇടവക സെമിത്തേരിയില്‍ തന്നെ മൃതദേഹം അടക്കാന്‍ തുടങ്ങിയിട്ടുണ്ട്.

കോവിഡ് മരണമല്ലാത്തത് ദഹിപ്പിക്കാന്‍ തയ്യാറാകുമോ? അതോ ഡാമിയനിലെ ക്രിമേഷന്‍ സെന്റര്‍ ദരിദ്രര്‍ക്കും പഴയതെമ്മാടിക്കുഴിക്കും പകരം വന്ന ഒരു സംവിധാന മാകുമോ?

കത്തോലിക്കാ പാരമ്പര്യത്തിന്റെ ആഢ്യത്വവും അധികാരവും അഹങ്കാരവും സമ്പന്നതയും നിലനില്‍ക്കുന്ന കല്ലറ സംസ്‌ക്കാരത്തിന് ഒരു അറുതി വരുത്താന്‍ ഡാമിയനില്‍ തുടങ്ങുന്ന ക്രിമേഷന്‍ സംവിധാനം വഴിയൊരുക്കുമെങ്കില്‍ സഭയില്‍ അതൊരു ഗുണപരമായ മാറ്റമാണ്. ഇന്ത്യയെ പോലെ ജനനിബിഡമായ ഭൂപ്രദേശത്ത് ഇനിയുള്ളകാലം കല്ലറകള്‍ അസാധ്യം തന്നെ. മരണശേഷമെങ്കിലും മനുഷ്യരെല്ലാം ഒന്നുപോലെ എന്നു കാണാന്‍ ഇത് സഹായകമാണ്. പണമുള്ളവന് കല്ലറയും, ദരിദ്രര്‍ക്ക് ശവദാഹവും എന്ന സ്ഥിതി വരാതിരുന്നാല്‍ അത് യേശു വിഭാവനം ചെയ്ത സ്വര്‍ഗ്ഗത്തിലേക്കുള്ള വാതിലാകും.

കത്തോലിക്കാസഭയില്‍ പൗരോഹിത്യത്തെ അനുസരിക്കാത്തവര്‍ക്കുള്ള കഠിനശിക്ഷയായി അടുത്തകാലം വരെ നിലനിന്നിരുന്ന തെമ്മാടിക്കുഴിയുടെ പശ്ചാത്തലത്തില്‍ ഇങ്ങനെയൊക്കെ ആലോചിച്ചിരിക്കുമ്പോഴാണ് അടുത്ത പത്രവാര്‍ത്ത വരുന്നത്. ”സാഗര്‍ രൂപതയുടെ മുന്‍ ഇടയന്‍ മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവിലിന് വിശ്വാസിസമൂഹം വിട
ചൊല്ലി. കാലംപെയ്ത അദ്ദേഹത്തിന്റെ ഭൗതികശരീരം തൃശൂര്‍ കോര്‍പ്പറേഷന്റെ ലാലൂരിലുള്ള വൈദ്യുതശ്മശാനത്തില്‍ ദഹിപ്പിച്ചു. ഭൗതികാവശിഷ്ടം സഭാപ്രതിനിധികളും, കുടുംബാംഗങ്ങളും ഏറ്റുവാങ്ങി” (ഫെബ്രുവരി 20, 2021).

ആദ്യത്തെ പത്രവാര്‍ത്തയ്ക്ക് ഇത്രയും സന്ദര്‍ഭോചിതമായ, പ്രതീക്ഷാനിര്‍ഭരമായ ഒരു അനുബന്ധവാര്‍ത്ത പെട്ടന്ന് കണ്ടപ്പോള്‍ എത്ര വേഗമാണ് രണ്ടായിരം വര്‍ഷമായി വ്യത്യാസമില്ലാതെ പാലിച്ചു വന്ന മൃതസംസ്‌ക്കാര രീതിയെ സഭ കാലാനുസൃതമായി മാറ്റിയെടുത്തത് എന്നു തോന്നി. തീര്‍ച്ചയായും മരണത്തോട് കാണിച്ച ഈ തുല്യനീതിയെ ഒരു യേശുവിശ്വാസിയെന്ന നിലയില്‍ എന്നില്‍ വലിയ അഭിമാനമുണ്ടാക്കുന്നു. കോവിഡ് വേണ്ടി വന്നു ഈ മാറ്റത്തിന് എന്നു മാത്രം. മാര്‍ ജോസഫ് നീലിയങ്കാവും കൊവിഡ്ബാധയുടെ ഭാഗമായാണ് തൃശൂരില്‍വച്ച് കാലം ചെയ്തത്.

ഇതു മാത്രമല്ല, ഒരിക്കലും തെറ്റിക്കാന്‍ പാടില്ലെന്ന് വാശി പിടിച്ചിരുന്ന എത്ര ആചാരങ്ങളാണ് പെട്ടന്ന് അനാവശ്യങ്ങളായി മാറിയത്. ഒരു യേശുവിശ്വാസിക്ക് വിശ്വാസിയായിരിക്കാന്‍ പള്ളിയും പട്ടക്കാരും ഇത്രമാത്രം കഠിനനിയമങ്ങളും അനാവശ്യമാണ് എന്നു ബോധ്യപ്പെടുത്തിയ കാലം കൂടിയാണിത്. ആത്മരക്ഷാ രോഗശാന്തി അഭിഷകാഗ്‌നി ധ്യാനങ്ങളുടെ കോലാഹങ്ങളോ ആക്രോശങ്ങളോഇല്ലാതെ, ഞായറാഴ്ച കുര്‍ബ്ബാനയും കുമ്പസാരവും ഇല്ലാതെ,അമിതമായ പാപബോധങ്ങള്‍ ഇല്ലാതെ, തന്റെ ദൈവത്തിനും തനിക്കും ഇടയില്‍ ഇടനിലക്കാരില്ലാതെ, മധ്യസ്ഥ പ്രാര്‍ത്ഥനയില്ലാതെ, ഓരോ വ്യക്തിയും തന്റെ ജീവിതപരിസരത്തു നിന്നു കൊണ്ട് യഥാര്‍ത്ഥമായ ആത്മീയതയെ അനുഭവിക്കുകയായിരുന്നു. രോഗശാന്തി ധ്യാനകേന്ദ്രങ്ങളൊന്നും തങ്ങളെ രക്ഷിക്കില്ലെന്ന് എത്ര പെട്ടന്നാണ് ജനം തിരിച്ചറിഞ്ഞത്.

പൂര്‍ണ്ണരൂപം വായിക്കാന്‍ മാര്‍ച്ച്  ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച്  ലക്കം ലഭ്യമാണ്‌

Comments are closed.