DCBOOKS
Malayalam News Literature Website

ഇടുക്കിയില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു, ഷട്ടര്‍ തുറന്നു; ജാഗ്രതാനിര്‍ദ്ദേശം

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ട്രയല്‍ റണ്ണിനായി ചെറുതോണി അണക്കെട്ടിലെ ഒരു ഷട്ടര്‍ തുറന്നു. അണക്കെട്ടിലെ മൂന്നാം നമ്പര്‍ ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് ട്രയല്‍ നടത്തുന്നത്. ഏകദേശം നാല് മണിക്കൂറോളം ഷട്ടര്‍ തുറന്നുവെക്കും. ഉച്ചക്ക് 12.30യോടെയാണ് പ്രാരംഭനടപടികള്‍ക്കും മുന്നൊരുക്കങ്ങള്‍ക്കും ശേഷം കെഎസ്ഇബി അധികൃതര്‍ അണക്കെട്ട് തുറന്നത്. സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളം വീതമാണ് ഒഴുക്കിവിടുക.

അതേസമയം ഷട്ടര്‍ തുറന്നത് കേവലം ട്രയല്‍ റണ്‍ മാത്രമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യം ഇല്ലെന്നും ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു. ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലും 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരും അതീവജാഗ്രത പാലിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു. പുഴയില്‍ ഇറങ്ങുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിലൂടെയുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്.

കനത്ത മഴയും നീരൊഴുക്കും മൂലം അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. 2399 അടിയിലേക്ക് അണക്കെട്ടിലെ ജലനിരപ്പ് എത്തുന്നതിന് മുമ്പായി തന്നെ ഷട്ടര്‍ തുറന്നിരുന്നു. 2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1992-ലാണ് ചെറുതോണി അണക്കെട്ട് ഇതിനു മുമ്പ് തുറന്നത്. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ട്രയല്‍ റണ്‍ നടത്തുന്ന കാര്യത്തില്‍ അന്തിമതീരുമാനമായത്.

 

Comments are closed.