DCBOOKS
Malayalam News Literature Website

അവസാനത്തെ മുഗളന്മാരുടെ എഴുത്തുജീവിതം

മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍

വില്യം ഡാല്‍റിംപിള്‍
മൊഴിമാറ്റം: ജോസഫ് കെ ജോബ്

കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കിലും ഡല്‍ഹിയില്‍ ഏറ്റവും ഒടുവിലത്തെ നവോത്ഥാനം സഫര്‍ നടത്തുന്നുണ്ട്. ഒരു താജ്മഹലോ ചെറിയൊരു കോട്ടയോ പോലും നിര്‍മിക്കാനുള്ള സാമ്പത്തികസ്ഥിതി അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹം കലകളുടെ ഒരു വലിയ സാമ്രാജ്യം സൃഷ്ടിച്ചെടുത്തു. അദ്ദേഹം മികച്ച ഒരു കലിഗ്രാഫറായിരുന്നു കൈപ്പടക്കലാകാരന്‍. നിരവധി കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ടായിരുന്നു. നോട്ടുപുസ്തകങ്ങളില്‍ അദ്ദേഹം കുറിച്ച ഈരടികളില്‍ ആ കവിമനസ്സിനെ വായിച്ചെടുക്കാനാകും. എതിരാളികളായ ബ്രിട്ടീഷുകാര്‍ക്കുപോലും അന്നത്തെ മുഗള്‍ കലകളോടും സര്‍ഗ്ഗസൃഷ്ടികളോടും വലിയ മതിപ്പായിരുന്നു.

മുഗള്‍ രാജവംശത്തിന്റെ അധഃപതനത്തെക്കുറിച്ചും ഈസ്റ്റിന്ത്യാ കമ്പനിയുടെ ആഗമനത്തെക്കുറിച്ചും കഴിഞ്ഞ 20 വര്‍ഷമായി പഠനഗവേഷണങ്ങള്‍ നടത്തി ഞാന്‍ രചിച്ച നാലു പുസ്തകങ്ങളില്‍ രണ്ടെണ്ണത്തെ ക്കുറിച്ചാണ് ഇന്നിവിടെ സംസാരിക്കാന്‍ ഉദ്ദേശിക്കുന്നത്. അതില്‍തന്നെ, ചരിത്രത്തില്‍ വേണ്ടത്ര പരിഗണന ലഭിക്കാതിരിക്കുകയും വലിയ തോതില്‍ അവഗണന നേരിടുകയും
ചെയ്ത മുഗള്‍ ചക്രവര്‍ത്തിമാരായ ഷാ ആലമിനെയും ബഹാദൂര്‍ ഷാ സഫറിനെയും കുറിച്ച് ആഴത്തില്‍ പരിശോധിക്കാനും ശ്രമിക്കാം. ഇരുവരെയും ഗാഢമായി ബന്ധിപ്പിക്കുന്ന എന്തൊക്കെയോ ചില കാര്യങ്ങളുണ്ടെന്ന് അന്വേഷണത്തിനിടയില്‍ എനിക്കു വ്യക്തമായി. Pachakuthiraഇരുവരും പരാജിതരാണ് എന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഗുലാം ഖാദിറിന്റെ നിഷ്ഠുരതയുടെ ഇരയായിത്തീര്‍ന്നചക്രവര്‍ത്തിയാണ് ഷാ ആലം. ഗുലാം ഖാദിര്‍ തന്റെ പെരുവിരല്‍ താഴ്ത്തി ഷാ ആലത്തിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു കളഞ്ഞതിനാല്‍ അവസാനം ‘തകര്‍ന്ന രാജകൊട്ടാരത്തിലെ അന്ധനായ ചക്രവര്‍ത്തി’യെന്നഭീകരപ്രതീകമായി അദ്ദേഹം ചരിത്രത്തില്‍ ഓര്‍മിക്കപ്പെട്ടു. ചരിത്രത്തിലെഏറ്റവും വലുതും സുദീര്‍ഘവുമായ കൊളോണിയല്‍ വിരുദ്ധകലാപത്തിന് ചുക്കാന്‍ പിടിച്ചിട്ടും 1857-ല്‍ പരാജയപ്പെട്ടയാളായി സഫര്‍ വിലയിരുത്തപ്പെട്ടു. സംഘാടനത്തിലെ പിഴവ് മൂലമാണ് പ്രക്ഷോഭം പരാജയപ്പെട്ടത്. സഫര്‍ ബര്‍മ്മയിലേക്കു രക്ഷപെടുകയും ചെയ്തു. ആരും അദ്ദേഹത്തെ ഒരു മഹാനായ ഹീറോയായി കണക്കാക്കുന്നില്ല. എന്നിരുന്നാലും, രണ്ടുപേരും അസാധാരണ മനുഷ്യരാണെന്ന് ഞാന്‍ കരുതുന്നു, ഇരുവരും പരാജയത്തിലും പിടിച്ചുനിന്നു. വളരെ പ്രയാസകരമായ സാഹചര്യങ്ങളില്‍പോലും ഇരുവരും ശക്തമായി പോരാടി. എല്ലാറ്റിനുമുപരിയായി രണ്ടുപേരും മികച്ച കവികളും എഴുത്തുകാരുമായിരുന്നു. രാജകീയപെരുമാറ്റത്തിന്റെ വ്യത്യസ്തമായ മാതൃക തീര്‍ത്തവരാണ് അവരിരുവരും.

ഇരുവരുടെയും ജീവിതം രൂപപ്പെടുത്തിയത് ഡല്‍ഹിനഗരമാണ്. ആലത്തിന്റെ യൗവനകാലവും സഫറിന്റെ വാര്‍ധക്യകാലവും ഈ നഗരത്തിലായിരുന്നു. ഇന്ത്യയിലെ ഏറ്റവും മഹത്തും ബൃഹത്തുമായ നഗരമായി ഡല്‍ഹി എന്നും ഗണിക്കപ്പെട്ടുപോന്നിട്ടുണ്ട്. പടിഞ്ഞാറ് ഇസ്താംബുളിനും കിഴക്ക് ഇംപീരിയല്‍ ടോക്കിയോയ്ക്കും ഇടയിലുള്ള ഏറ്റവും വലിയ നഗരമായ ഡല്‍ഹി, പരിഷ്‌കൃതവും മനോഹരവുമായ തലസ്ഥാനംതന്നെയായിരുന്നു. പതിനായിരക്കണക്കിന് ആളുകള്‍ ഈ നഗരത്തിനകത്ത് അധിവസിച്ചിരുന്നു. തങ്ങളുടെ കൈവശമുള്ള വിലപിടിച്ചതെല്ലാം മുഗളന്മാര്‍ ശേഖരിച്ചുവച്ചിരുന്നത് ഈ നഗരത്തിലാണ്. ദക്ഷിണേഷ്യയിലെമറ്റിടങ്ങളില്‍നിന്ന് അവര്‍ കവര്‍ച്ചചെയ്തു കൊണ്ടുവന്ന മുതലുകളും കുന്നുകൂട്ടിയതും ഈ നഗരത്തില്‍ തന്നെ. പ്രാവുകള്‍ പാറിക്കളിക്കുന്നകൊട്ടാരക്കാഴ്ചകളും അന്തഃപുരനാരികള്‍ക്ക് മാമ്പഴപ്പൂളുകള്‍ വച്ചുകൊടുക്കുന്ന ദൃശ്യങ്ങളുമൊക്കെയാണ് മുഗളന്മാരെ അവതരിപ്പിക്കുന്ന ബോളിവുഡ് സിനിമകളില്‍ നാം കാണാറുള്ളത്. അസാധാരണമായ ധനസ്ഥിതിയുടെ പിന്‍ബലത്തിലാണ് ആഡംബരത്തിന്റെയും പരിഷ്‌കരണത്തിന്റെയും ആ തലം കെട്ടിപ്പടുത്തതെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്.

പൂര്‍ണ്ണരൂപം 2024 മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച് ലക്കം ലഭ്യമാണ്‌

വില്യം ഡാല്‍റിംപിളിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

 

 

Comments are closed.