DCBOOKS
Malayalam News Literature Website

ജെസിബി സാഹിത്യ പുരസ്‌കാരം 2023; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു , പെരുമാള്‍ മുരുകന്‍ പട്ടികയില്‍

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2023-ലെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. പെരുമാള്‍ മുരുകന്റെ ‘ഫയര്‍ബേര്‍ഡ്’ ഉള്‍പ്പെടെ അഞ്ച് കൃതികളാണ് പട്ടികയില്‍ ഇടംനേടിയത്. തമിഴിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാണ് ‘ഫയർ ബേർഡ്’. കൂടാതെ ബംഗാളി, ഹിന്ദി ഭാഷകളിൽനിന്ന് വിവർത്തനം ചെയ്ത കൃതികളും പട്ടികയിലുണ്ട്.

മനോരഞ്ജൻ ബ്യാപാരിയുടെ ‘ദ നെമിസിസ് , മനോജ് രൂപയുടെ “ഐ നെയിംഡ് മൈ സിസ്റ്റർ സൈലൻസ് , ഗീത് ചതുർ വേദിയുടെ സിംസിം, തേജസ്വിനി ആപ്‌തേ റഹീമിന്റെ ‘ദ സീക്രട്ട് ഓഫ് മോർ, ബിക്രം ശർമയുടെ ‘ദ കോളനി ഓഫ് ഷാഡോസ്’ എന്നീ കൃതികളാണ് പട്ടികയിലുള്ള മറ്റു കൃതികൾ. നവംബർ 18-നാണ് അന്തിമഫലപ്രഖ്യാപനം.

ഖാലിദ് ജാവേദിന്റെ ദി പാരഡൈസ് ഓഫ് ഫുഡ് (ഉറുദുവില്‍ നിന്ന് വിവര്‍ത്തനം ചെയ്തത് ബാരന്‍ ഫാറൂഖി) എന്ന കൃതിക്കായിരുന്നു കഴിഞ്ഞ വർഷം പുരസ്കാരം.  2021 ലെ ജെ.സി.ബി സാഹിത്യ പുരസ്‌കാരം എം മുകുന്ദന്റെ ദൽഹിഗാഥകളുടെ ഇംഗ്ലീഷ് പരിഭാഷയായ ‘Delhi: A Soliloquy’ -ആയിരുന്നു. ഫാത്തിമ ഇ.വി, നന്ദകുമാർ കെ എന്നിവർ ചേർന്നാണ് പുസ്തകം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്. അവസാന പട്ടികയിൽ വി ജെ ജയിംസിന്റെ ആന്റി ക്ലോക്കും ഇടം പിടിച്ചിരുന്നു. എസ്.ഹരീഷിന്റെ പ്രശസ്ത നോവൽ മീശയുടെ ഇംഗ്ലീഷ് വിവർത്തനമായ Moustache-നാണ് 2020-ലെ പുരസ്‌ക്കാരം ലഭിച്ചത്. നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ജയശ്രീ കളത്തിലാണ് നിർവ്വഹിച്ചിരിക്കുന്നത്. 2018-ലെ പ്രഥമ ജെ.സി.ബി സാഹിത്യ പുരസ്‌കാരം മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരൻ ബെന്യാമിന്റെ Jasmine Days എന്ന കൃതിക്കായിരുന്നു. ബെന്യാമിന്റെ മുല്ലപ്പൂനിറമുള്ള പകലുകൾ എന്ന മലയാളനോവൽ ജാസ്മിൻ ഡെയ്‌സ് എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ഷഹനാസ് ഹബീബായിരുന്നു.

ഇന്ത്യയിൽ സാഹിത്യരചനകൾക്ക് ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന ജെ.സി.ബി സാഹിത്യ പുരസ്‌കാരം ജെ.സി.ബി ലിറ്ററേച്ചർ ഫൗണ്ടേഷനാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. പൂർണ്ണമായും ഇന്ത്യൻ എഴുത്തുകാരെ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2018 മുതലാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. ഇന്ത്യാക്കാർ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യൻ ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്.

പെരുമാള്‍ മുരുകന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.