DCBOOKS
Malayalam News Literature Website

ലൈംഗികതയില്‍ സ്ത്രീകളുടെ അഭിരുചികളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കുന്ന ‘സ്‌ത്രൈണ കാമസൂത്രം’; കെ.ആര്‍.ഇന്ദിര പറയുന്നു

പെണ്ണിന്റെ ഉള്ളില്‍ അടക്കിപ്പിടിച്ചിരുന്ന രതിമോഹങ്ങള്‍ മലയാളിക്കുമുന്നില്‍ തുറന്നുകാണിക്കാനാണ് കെ. ആര്‍.ഇന്ദിരയുടെ ശ്രമം. ലൈംഗികതയെക്കുറിച്ചും രതിയെക്കുറിച്ചും കേരളത്തില്‍ ആദ്യമായി ഒരു സ്ത്രീ തുറന്നെഴുതുകയാണ്. നാലു വര്‍ഷം നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് സ്‌ത്രൈണകാമസൂത്രം എന്ന പുസ്തകം അവര്‍ തയ്യാറാക്കിയത്. സദാചാരവാദികളുടെ കടുത്ത ആക്രമണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടുതന്നെ അവര്‍ സ്ത്രീലൈംഗികതയെക്കുറിച്ചുള്ള മാറിയ കാഴ്ച്ചപ്പാടുകള്‍ തുറന്നുപറയുന്നു.

എങ്ങനെയാണ് കാമസൂത്രത്തിന് ഒരു മറുപടി എഴുതിക്കളയാമെന്ന് തോന്നുന്നത്?

രണ്ടായിരം വര്‍ഷം മുമ്പുള്ള വ്യവസ്ഥിതിക്കും സാഹചര്യത്തിനും അനുസരിച്ച് എഴുതപ്പെട്ടതാണ് കാമസൂത്രം. ആ കാലത്ത് ഉണ്ടായ പലതും കാലഹരണപ്പെട്ടുകഴിഞ്ഞു. എങ്കിലും കാമസൂത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ അതേപടി തുടരുന്നതാണ് പുരുഷന്‍മാരില്‍ ഭൂരിപക്ഷത്തിന്റെയും ഇഷ്ടം.

ചെറുപ്പത്തിലേ ഞാന്‍ കാമസൂത്രം വാങ്ങി വായിച്ചിരുന്നു. അന്നേ ഈ പുസ്തകം അബദ്ധമയമാണെന്ന് എനിക്ക് അഭിപ്രായമുണ്ട്. എങ്കിലും ഇതൊന്ന് തിരുത്തി എഴുതിക്കളയാമെന്നുള്ള തോന്നലോ അതിനുള്ള ധൈര്യമോ ആ പ്രായത്തിലുണ്ടായിരുന്നില്ല.

അടുത്തിടെ നീലഗിരിയില്‍ നിന്നൊരാള്‍ ഈ പുസ്തകത്തെ സാധൂകരിച്ച് ഒരു ലേഖനമെഴുതി. ആ മനുഷ്യന്‍ എഴുതിയത് ഈ പുസ്തകത്തെ ആസ്പദിച്ചുള്ള ലൈംഗികശാസ്ത്ര പഠനം കേരളത്തില്‍ ഇല്ലാത്തതുകൊണ്ടാണ് ഇത്രയധികം സ്ത്രീപീഡനങ്ങളൊക്കെ നമ്മുടെ നാട്ടിലുണ്ടാവുന്നത് എന്നാണ്. സത്യമതല്ല. ഈ പുസ്തകത്തെ ആസ്പദിച്ചാണ് ഇവിടുത്തെ സ്ത്രീപുരുഷ ബന്ധങ്ങള്‍ നിലനിന്നുപോവുന്നത് എന്നതുകൊണ്ടാണ് ഇവിടെ സ്ത്രീപീഡനങ്ങള്‍ നടക്കുന്നത്. ഞാനിക്കാര്യവും പുസ്തകത്തിലെ സ്ത്രീ വിരുദ്ധതയും ചൂണ്ടിക്കാണിച്ച് ഒരു ലേഖനമെഴുതി. അതേക്കുറിച്ച് പഠിച്ച് സത്യസന്ധമായി എഴുതിയതാണ്. അത് എല്ലാവരും തമസ്‌കരിച്ചു. അങ്ങനെയാണ് ഞാനിത് പുസ്തകമായി എഴുതാന്‍ തീരുമാനിച്ചത്.

രചനയ്ക്കുവേണ്ടി എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വന്നു

നാലുവര്‍ഷമെടുത്തു ഈ പുസ്തകത്തിന്റെ രചനയ്ക്ക്. കാമസൂത്രം വായിച്ച് അതിലെ വിമര്‍ശം മുഴുവന്‍ എഴുതാനുള്ള സമയം. പിന്നെ സ്ത്രീകള്‍ക്കിടയില്‍ സര്‍വേ നടത്തി. അതിന് ചോദ്യങ്ങളുണ്ടാക്കുകയും ഉത്തരം വാങ്ങുകയും വിശകലനം നടത്തുകയും ചെയ്തു. പുരുഷന്റെ ഉള്ളിലിരിപ്പ് എന്താണ് എന്ന് പുരുഷന്‍ പറഞ്ഞിട്ടുവേണ്ടെ അറിയാന്‍. ആ വിവരങ്ങള്‍ സത്യസന്ധരായ എന്റെ പുരുഷ സുഹൃത്തുക്കളുടെ അടുത്തുനിന്ന് ശേഖരിച്ചു. പിന്നെ സ്ത്രീകളുടെ ഉള്ളിലിരുപ്പ് എനിക്കുതന്നെ അറിയാം. അല്ലാതെ ഡോക്ടര്‍മാരുടെ അടുത്തുനിന്നോ അനാട്ടമിസ്റ്റിന്റെ അടുത്തുനിന്നോ വിവരം ശേഖരിക്കേണ്ടി വന്നിട്ടില്ല. പലരുമായുള്ള സൗഹൃദ സംഭാഷണങ്ങളില്‍നിന്ന് ശേഖരിച്ചെടുത്ത വിവരങ്ങള്‍ വികസിപ്പിച്ചെഴുതുകയായിരുന്നു.

ലൈംഗികാവയവങ്ങളുടെ പേര് പോലും അശ്ലീലമായി കരുതുന്ന സമൂഹത്തിലേക്കാണ് രതിയെക്കുറിച്ച് എഴുതാന്‍ താങ്കള്‍ വരുന്നത്. കേരളത്തിലെ സ്ത്രീകള്‍ ഇത് എങ്ങനെ സ്വീകരിക്കുമെന്നോര്‍ത്ത് പേടിയില്ലേ?

അവര്‍ ഒന്നും പറയില്ല. മിണ്ടാതെ പതുങ്ങിയിരുന്ന് ഇതൊക്കെ വായിക്കും. പിന്നെ ഈ പെണ്ണ് എഴുതിവെച്ചിരിക്കുന്നത് കണ്ടില്ലേ എന്നും പറഞ്ഞ് സ്വന്തം വഴിക്ക് പോവും. കുറച്ച് സ്ത്രീകളൊക്കെ ചര്‍ച്ച നടത്തിയേക്കാം. അല്ലാതെ ഒരു വിഷയത്തെക്കുറിച്ചും കേരളത്തിലെ സ്ത്രീകളില്‍നിന്ന് ഒരു തരത്തിലുള്ള ചലനങ്ങളും ഉണ്ടാവില്ല. അങ്ങനെ മോള്‍ഡ് ചെയ്യപ്പെട്ട ഒരു വര്‍ഗമാണ് ഇവിടുത്തെ സ്ത്രീകള്‍. എന്തിനും പാകപ്പെട്ടിരിക്കുക,ഒത്തുതീര്‍പ്പാവുക എന്നതാണ് അവരുടെ പ്രാഥമികലക്ഷ്യം തന്നെ. പിന്നെ പുരുഷന്‍മാരില്‍ ഇപ്പോള്‍ തന്നെ എന്നോട് എതിര്‍പ്പുള്ള ഒരുപാടുപേര്‍ ഉണ്ടെന്നറിയാം. അവരൊക്കെ കള്ള് കമ്പനിയില്‍ ഇരുന്നിട്ട് പറയുന്നുണ്ടാവാം,അല്ലെങ്കില്‍ എവിടെയെങ്കിലും ഇരുന്നിട്ട് പരിഹസിക്കാന്‍ ശ്രമിക്കുന്നുണ്ടാവും. എന്തായാലും കുറ്റപ്പെടുത്തലുമായി എന്റെ നേരെ വരില്ല.

K R Indira-Sthraina Kamasoothramപിന്നെ രതിയെക്കുറിച്ചൊന്നും മാനംമര്യാദയുള്ളവര്‍ സംസാരിക്കരുതെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണ്. ഒരു സദസ്സില്‍വെച്ച് ഇതേക്കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ അത് വിവരിക്കാനുള്ള ഗട്ട്‌സെനിക്കുണ്ട്. ലിംഗം,യോനി എന്നൊക്കെ പറഞ്ഞതുകൊണ്ട് ഞാന്‍ വിവസ്ത്രയായി ആളുകളുടെ മുന്നില്‍ നില്‍ക്കുകയൊന്നുമല്ലല്ലോ.

പെട്ടെന്ന് പബ്ലിസിറ്റി നേടാനാണ് രതി പോലുള്ള ഒരു വിഷയം നിങ്ങള്‍ തിരഞ്ഞെടുത്തതെന്ന് തോന്നുന്നു?

മറുപടി അത് അല്ലാ എന്നാണ്. ഇക്കാര്യംപോലും നിങ്ങളെപ്പോലെ ആരെങ്കിലും നേരിട്ടുവന്ന് ചോദിച്ചാലേ ഞാന്‍ മറുപടിപോലും പറയുള്ളൂ. എന്റെ ജോലിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ പത്രങ്ങളില്‍ ഒരുപാട് അപവാദങ്ങള്‍ അടിച്ചുവന്നിട്ടുണ്ട്. അതിനുവരെ ഞാന്‍ മറുപടി പറയാന്‍ പോയിട്ടില്ല. ഈ പുസ്തകത്തെ സംബന്ധിച്ച് പലയിടത്തുനിന്നും ചൂണ്ടിക്കാട്ടിയ പിഴവുകളുണ്ട്. അതും ഞാനിതുവരെ തിരുത്താന്‍ പോയിട്ടില്ല. ആക്രോശിക്കാനും എതിര്‍ക്കാനും ഒരാളെ തോല്‍പ്പിക്കാനും നില്‍ക്കേണ്ട യാതൊരു ബാധ്യതയും എനിക്കില്ല. എനിക്കുവേറെ പണിയുണ്ട്.എന്റെ അഭിപ്രായം ഞാന്‍ എഴുതി. പിന്നെ സെക്‌സാണ് വിഷയം എന്നതുകൊണ്ട് പബ്ലിസിറ്റി കിട്ടുന്നെങ്കില്‍ അത് കിട്ടിക്കോട്ടെ.

ഇത്രകാലമായിട്ടും എന്തുകൊണ്ട് ഒരു സ്ത്രീ ഇതേക്കുറിച്ച് എഴുതാതിരുന്നു

ജാള്യത! അല്ലാതെന്ത്. എഴുതിക്കഴിഞ്ഞാല്‍ സമൂഹം അവരെ എന്തുചെയ്യുമെന്നുള്ള ഭയവുമുണ്ടാവും. പിന്നെ ഭൂരിഭാഗം സ്ത്രീകളും കാമസൂത്രം സൂക്ഷ്മമായി വായിച്ചിട്ടില്ല. അത് വായിച്ച കുറെ സ്ത്രീകള്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടായിട്ടുണ്ടാവും. പക്ഷേ അവര്‍ക്കത് എഴുതാന്‍ ധൈര്യം ഉണ്ടായില്ല. അല്ലെങ്കിലും എങ്ങനെയാണ് പച്ചക്കാമത്തെക്കുറിച്ച് തുറന്നുസംസാരിക്കുക. കേരളത്തിലെ സ്ത്രീകള്‍ക്ക് അതിന് അനുവാദമില്ലല്ലോ.

ഇതൊരു വികലഭാവനയാണെന്ന് ചിലര്‍ വിമര്‍ശിച്ചുകണ്ടു?

അവര്‍ പറയുന്നത് സ്ത്രീകള്‍ക്ക് എഴുപതാം വയസ്സില്‍ ഇണചേരാന്‍ കഴിയില്ലെന്നാണ്. ഒന്നാമത് അത് പറ്റുമോ ഇല്ലയോ എന്ന് സ്ത്രീകളാണ് പറയേണ്ടത്. അതും അനുഭവസ്ഥകളായ സ്ത്രീകള്‍. പിന്നെ എല്ലാ സ്ത്രീകളും എഴുപതില്‍ ഇണചേരുന്നു എന്നു ഞാന്‍ പറഞ്ഞിട്ടില്ല. കുറച്ച് സ്ത്രീകള്‍ അത് ആഗ്രഹിക്കുന്നുണ്ടെന്ന് മാത്രം. എനിക്കത് സ്ഥാപിക്കാന്‍ പറ്റും. പക്ഷേ ഇങ്ങനെ നാട്ടിലുള്ള എല്ലാവരോടും അത് സ്ഥാപിച്ചുനടക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

പിന്നെ ഞാന്‍ പറഞ്ഞതൊക്കെ തീര്‍ത്തും നിഷേധിക്കണമെങ്കില്‍ ലോകത്തുള്ള എല്ലാ സ്ത്രീകളെയും പരീക്ഷിച്ചിട്ടും പ്രയോഗിച്ചുനോക്കിയിട്ടുമല്ലേ ആ വിമര്‍ശകന് ഇങ്ങനെ പറയാന്‍ പറ്റു.

നിങ്ങളുടെ സര്‍വേയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ എന്തൊക്കെയാണ്. കേരളത്തിലെ സ്ത്രീകള്‍ അടുത്തകാലത്തായി ലൈംഗികസ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ടെന്ന് പറയാമോ?

വിവാഹത്തിനുമുമ്പേ ഇണ ചേര്‍ന്ന സ്ത്രീകളുണ്ട്. വിവാഹശേഷം ഭര്‍ത്താവല്ലാത്ത പുരുഷന്‍മാരുമായി ഇണ ചേര്‍ന്ന സ്ത്രീകളുണ്ട്. അതിന്റെ അര്‍ത്ഥം തന്നെ അവര്‍ക്ക് വൈവിധ്യം ഇഷ്ടമാണെന്നും പല ബന്ധങ്ങളിലും ചെന്നു പെടുന്നുണ്ട് എന്നുമാണ്. വഴിയേ പോകുന്നവരുമായൊക്കെ ഇണ ചേരുക എന്നതല്ല സ്ത്രീകള്‍ ഉദ്ദേശിക്കുന്ന സ്വാതന്ത്ര്യം. അവര്‍ക്ക് കുറെ ഇഷ്ടങ്ങളും സ്‌നേഹങ്ങളും മമതകളുമൊക്കെ വേണം. അതിന്റെ ഭാഗമായിട്ടുള്ള രതിയേ ഉണ്ടാവൂ. നിങ്ങളാരും വഴിയേ പോവുന്ന ഒരാളെ കൂട്ടി നമുക്ക് ചായ കുടിക്കാം എന്നുപറഞ്ഞ് ഹോട്ടലില്‍ കയറുകയില്ലല്ലോ. അപ്പോള്‍ അതിന് അടുപ്പം വേണം.

സ്ത്രീകള്‍ക്കും അടുപ്പം എന്ന നിലയില്‍ സൗഹൃദങ്ങളൊക്കെ ഉണ്ടായിട്ട് അതിന്റെ ഭാഗമായുള്ള ബന്ധങ്ങളേ വേണ്ടൂ. അല്ലാതെ വഴിയില്‍ വെച്ച് ഒരു പെണ്ണിനെ കാണുമ്പോള്‍ അവളുമായി ഒന്ന് രമിക്കണമെന്ന് പുരുഷന് തോന്നുംപോലെ, ഒരാണ്‍ വഴിയേ പോവുമ്പോള്‍ അയാളെ ഒന്ന് വീട്ടിലേക്ക് വിളിക്കണമെന്ന് ഒരു സ്ത്രീക്ക് തോന്നില്ല. അതാണ് സ്ത്രീയും പുരുഷനുമായുള്ള അടിസ്ഥാനപരമായ വ്യത്യാസം.

കല്യാണം കഴിക്കുന്നയാളുടെ ഭാര്യയായി മരിക്കുംവരെ വീട്ടിലിരുന്ന് കഴിച്ചുകൂട്ടുക എന്നതല്ല ഒരിക്കലും സ്ത്രീകളുടെ ഇഷ്ടം. അവര്‍ക്ക് പുരുഷനുമായിട്ട് വര്‍ത്തമാനവും സൗഹൃദവുമൊക്കെ വേണം.അത് വളര്‍ന്നിട്ട് ഇണ ചേരലിലെത്താം. അതാണ് നാച്വറല്‍. അതിനുള്ള സാധ്യത നമ്മുടെ സമൂഹത്തില്‍ ഇല്ലാത്തതുകൊണ്ട് സ്ത്രീകള്‍ അങ്ങനെ ചെയ്യുന്നില്ല എന്നേയുള്ളൂ.

സ്ത്രീ ലൈംഗികതയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഈയിടെയായി കൂടിവരുന്നുണ്ട്്

ഇപ്പോള്‍ കണ്‍സ്യൂമറിസം വല്ലാതെ വളര്‍ന്നിട്ടുണ്ട്. ആളുകളുടെ കൈയില്‍ പണമുണ്ട്. ഒഴിവുസമയം ഉണ്ട്. വിനോദങ്ങള്‍ക്ക് സാധ്യതയുമുണ്ട്. ഇപ്പോള്‍ പുരുഷനും സ്ത്രീക്കുമൊക്കെ അധ്വാനം കുറവും ജീവിതം രസിക്കല്‍ കൂടുതലുമാണ്. അതിന്റെ ഭാഗമായിട്ട് ഇത്തരം ലളിതമായ കാര്യങ്ങളെപ്പറ്റി ചര്‍ച്ച വരും. ഒരിടത്തുനിന്നൊരു ചര്‍ച്ച തുടങ്ങിയാല്‍ അതങ്ങനെ പതുക്കെപ്പതുക്കെ മുന്നോട്ട് പോവും. നല്ല കോസ്റ്റിയൂംസിനെപ്പറ്റി, സിനിമയെപ്പറ്റി, രതിസുഖത്തെപ്പറ്റി ഒക്കെ ചര്‍ച്ചയുണ്ടാവും. ഇപ്പോഴത്തെ ഓരോ കാര്യങ്ങളും കൂടുതല്‍ കൂടുതല്‍ ലൈംഗികാത്മകമാണ്. അതല്ലാതെ ദാരിദ്ര്യവും പട്ടിണിയും പുന്നപ്ര വയലാറും ഉള്ള സ്ഥലത്താണെങ്കില്‍ എങ്ങനെ പോലീസില്‍നിന്ന് രക്ഷപ്പെടാം,എങ്ങനെ ഒളിച്ചുപാര്‍ക്കാം,അന്നത്തിനുള്ള കാശുണ്ടാക്കാം എന്നേ അവര്‍ കുശുകുശുക്കുകയുള്ളൂ.

പണ്ടേ ഒരു ചൊല്ലുണ്ട്, പുരുഷന് ആദ്യം വേണ്ടത് സെക്‌സും സ്ത്രീക്ക് സ്‌നേഹവും എന്ന്

സ്ത്രീക്ക് സ്‌നേഹം മാത്രം മതിയെന്നു പറയുന്നത് തെറ്റാണ്. പുരുഷന് സെക്‌സ് മാത്രമേ വേണ്ടു എന്നുപറയുന്നതും മിഥ്യാധാരണയാണ്. രണ്ടും രണ്ടുപേര്‍ക്കും വേണം. പക്ഷേ അതിന്റെ ശതമാനത്തിലും പ്രയോഗത്തിലും വ്യത്യാസമുണ്ട്. സ്ത്രീക്ക് ആദ്യം സ്‌നേഹവും പിന്നെ രതിയുമാണ്. പുരുഷന് അത് ഒപ്പം വരാം, രതി ആദ്യം വരാം. ഏതുവിധത്തിലും സംഭവിക്കാം. സ്ത്രീകള്‍ ഭൂരിഭാഗത്തിനും ആദ്യം സ്‌നേഹം, പിന്നെ രതി എന്ന രീതിയിലാണ്. അപ്പോള്‍ അതിന്റെ ക്രമത്തിനും അളവിനുമാണ് വ്യത്യാസം.

പക്ഷേ സെക്‌സ് വേണമെന്ന് ഒരിക്കലും തുറന്നുപറയില്ല കേരളത്തിലെ സ്ത്രീകള്‍

എത്ര തന്നെയായാലും കല്യാണം കഴിഞ്ഞിട്ട് ഭര്‍ത്താവിന്റെ കൂടെ പോവാനാണ് ഇവിടെ സ്ത്രീകള്‍ ജനിക്കുന്നത്. അങ്ങനെ പോവണമെങ്കില്‍ പെണ്ണിന്റെ താത്പര്യങ്ങളും രസങ്ങളും പ്രണയങ്ങളുമൊക്കെ ഒളിച്ചുവെച്ചിട്ട് പരിശുദ്ധാത്മാവായി മാമോദീസ മുങ്ങി നിന്നുകൊടുക്കണം. ഒരു എലിജിബിള്‍ സ്പിന്‍സ്റ്ററായി പുരുഷന് മുന്നില്‍ തലകുനിച്ചു കൊടുക്കണം. കന്യകയായി അഭിനയിക്കുകയെങ്കിലും വേണം. അതിനുവേണ്ടി അവള്‍ക്ക് കുറെ ഒഴിവുകഴിവുകളും ഒളിവുകളുമൊക്കെ ആവശ്യമാണ്. അതുകൊണ്ട് എല്ലാം അങ്ങനെ തുറന്നുപറയാന്‍ പറ്റില്ല.

സ്വതന്ത്രമായ ലൈംഗികതയെക്കുറിച്ചൊക്കെ സംസാരിക്കുന്ന പെണ്ണിനാണെങ്കില്‍ നമ്മുടെ വിവാഹമാര്‍ക്കറ്റില്‍ സ്ഥാനവുമില്ല. പുരുഷനാണെങ്കില്‍ വിവാഹം തറവാടിന്റെയും കുടുംബത്തിന്റെയും ഒക്കെ ഇഷ്ടങ്ങള്‍ക്ക് വിട്ടുകൊടുത്ത് സ്വന്തമായി പുറത്ത് വേറൊരു ലൈംഗികജീവിതം തുടരുകയും ചെയ്യും. അപ്പോള്‍ ആണിന് രണ്ടിന്റെയും സൗകര്യം കിട്ടുകയാണ്. ഈയൊരു വ്യവസ്ഥയില്‍ സ്വതന്ത്രലൈംഗികതാ വാദികള്‍ക്ക് യാതൊരു വിലയുമുണ്ടാവില്ല. കുടുംബത്തിനകത്ത് കടന്നുകൂടണമെങ്കില്‍ മോഡസ്റ്റായി അഭിനയിച്ചുകൊടുക്കുകയേ രക്ഷയുള്ളൂ. ഇങ്ങനെയല്ലാതെ കേരളത്തില്‍ ജീവിക്കാന്‍ പറ്റില്ല.

ഈയൊരു ധൈര്യവും തന്റേടവും ഉണ്ടായിരുന്നു നിങ്ങളുടെ ജീവിതത്തിലും?

പഠനം കഴിഞ്ഞ് ജോലിയും അധ്വാനവുമൊക്കെയായി ഞാന്‍ പല വഴിക്ക് തിരിഞ്ഞുപോയിരുന്നു. അധ്യാപനം,ബാങ്കിലെ ജോലി,ആകാശവാണി അങ്ങനെ. എവിടെച്ചെന്നാലും ഒച്ച വെയ്ക്കുക,ഉറക്കെ ചിരിക്കുക,പറന്നുനടക്കുക എന്നുള്ളതൊക്കെ എന്റെ സ്വഭാവത്തിന്റെ ഭാഗമാണ്.

ഞാനിങ്ങനെ ഓപ്പണാവാനുള്ള കുറെ കാരണങ്ങളുണ്ട്. എന്റെ വീട്ടില്‍ പഴയൊരു തറവാടെന്ന രീതിയില്‍ വളര്‍ന്നതല്ല. അച്ഛനും അമ്മയും രണ്ട് ജാതിയില്‍ പെട്ടവര്‍,സ്വന്തക്കാരെന്ന് പറയാന്‍ അച്ഛന്റെ വീട്ടുകാരും അമ്മ വീട്ടുകാരുമൊന്നുമില്ല.

ചുറ്റുവട്ടത്തൊന്നും എനിക്ക് കൂട്ടുകൂടാന്‍ വേറെ പെണ്‍കുട്ടികളും ഉണ്ടായിരുന്നില്ല. സ്‌കൂളിലെത്തിയപ്പോള്‍ ഞാന്‍ സ്‌പോര്‍ട്‌സിലൊക്കെ പങ്കെടുക്കാന്‍ തുടങ്ങിയതുകൊണ്ട് മിക്കപ്പോഴും ആണ്‍കുട്ടികള്‍ക്കൊപ്പമാണ്. എനിക്ക് ആരോടും തല്ല് കൂടാം,ഏത് ആണ്‍കുട്ടിയെ വേണമെങ്കിലും ചീത്ത വിളിക്കാം,പോടാ എന്നുപറയാം. അതിനൊക്കെ ഒരു പെര്‍മിറ്റുണ്ടായിരുന്നു. ശരിക്കും ആണിനോട് തുല്യയായാണ് എന്നെ കണ്ടിരുന്നത്. അതെന്റെ സ്വഭാവത്തെ മോള്‍ഡ് ചെയ്തിട്ടുണ്ടാവും. അടിച്ചമര്‍ത്താനുള്ള കുറെ ശ്രമങ്ങളുണ്ടായെങ്കിലും അതെല്ലാം തോറ്റുപോയി.

വിവാഹവും വിവാഹമോചനവും?

അച്ഛന്റെയും അമ്മയുടെയും ജാതിപ്രശ്‌നവും മറ്റുമായി എന്റെ വിവാഹത്തിന് കുറെ തടസ്സങ്ങളുണ്ടായി. ഞാനിങ്ങനെ കെട്ടാച്ചരക്കായി നിന്നുകൊണ്ട് വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു അവസ്ഥ വന്നു. ആ സമയത്താണ് ഒരു വിവാഹാലോചന വന്നത്. അത് ശരിയാവില്ലെന്നറിഞ്ഞുകൊണ്ടുതന്നെ ഞാന്‍ വിവാഹത്തിന് തലവെച്ചുകൊടുക്കുകയായിരുന്നു. ഒരു കുഴപ്പക്കാരിയാണെന്ന് പേരുള്ളതുകൊണ്ട് വിവാഹം കഴിഞ്ഞ് പിറ്റേദിവസം ഇറങ്ങിപ്പോന്നാല്‍ വീട്ടുകാരും നാട്ടുകാരും പറയും ഞാനാണ് അത് കുളമാക്കിയതെന്ന്. അതുകൊണ്ട് കുറച്ചുകാലമൊക്കെ കടിച്ച് സഹിച്ച് പിടിച്ച് നിന്നു. ഒടുവില്‍ യോജിച്ചുപോകാനാവില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ മതിയാക്കിപ്പോന്നു.

മകന് ആറുമാസമുള്ളപ്പോഴായിരുന്നു അവനെ തോളത്തിട്ട് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. അന്ന് കുടുംബാംഗങ്ങളൊക്കെ ഒന്നും ചെയ്തുതന്നില്ല. എതിര്‍ത്തുമില്ല. എല്ലാം ഞാന്‍ തന്നെ ചെയ്‌തോട്ടെ, തീരുമാനിച്ചോട്ടെ എന്നായിരുന്നു അവരുടെ നിലപാട്. ഞങ്ങളായിട്ട് ഒന്നും ചെയ്യിച്ചു എന്നുവരരുത്, പിന്നെ ഞങ്ങളെ കുറ്റപ്പെടുത്താന്‍ വരരുത് എന്നുള്ള വളരെ സേഫായിട്ടുള്ള ഒരു ഗെയിം. എന്റെ വീട്ടില്‍ വന്ന് മകനെ അവിടെ ഏല്‍പ്പിച്ചിട്ട് ദിവസവും ഞാന്‍ കോഴിക്കോട്ട് ആകാശവാണിയില്‍ വന്ന് ജോലി ചെയ്തു. മേഴത്തൂരില്‍ നിന്ന് നൂറുകിലോമീറ്റര്‍ യാത്ര ചെയ്ത് രാത്രി ഒമ്പത് മണിക്ക് മകനടുത്ത് തിരിച്ചെത്തും. വര്‍ഷങ്ങളോളം ഇത് തുടര്‍ന്നു. ഞാനെങ്ങനെയോ ഉന്തിക്കൊണ്ടുനടന്ന് ജീവിച്ചുതീര്‍ത്തു. സ്ട്രഗിളായിരുന്നു ജീവിതം എന്നും.

K R Indira-Sthraina Kamasoothramനിങ്ങളൊരു ഫെമിനിസ്റ്റാണോ

നൂറുശതമാനവും അതെ. ഞാന്‍ ചെറുപ്പത്തിലേ ഫെമിനിസ്റ്റ് ആയത് എന്റെ വീട്ടിലെ കാര്യങ്ങള്‍ കൊണ്ടുതന്നെയാണ്. അവിടെ അച്ഛനും അനിയനും ഏട്ടനും എന്നുള്ള പുരുഷന്‍മാരുണ്ട്. അവിടെ വെച്ചിട്ടുതന്നെ ഞാന്‍ നിരീക്ഷണം തുടങ്ങിയിട്ടുണ്ട്, ഈ ആണുങ്ങള്‍ എങ്ങനെയാണ് പെണ്ണിനെക്കൊണ്ട് പണിയെടുപ്പിച്ചിട്ട് അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതെന്ന്, സ്ത്രീയുടെ ജീവിതം എങ്ങനെയാണ് അധമമായി പോവുന്നതെന്ന്. ഇതൊക്കെ അനുഭവിച്ചും അതിനെതിരെ പക വളര്‍ത്തിയും പകരം വീട്ടിയുമൊക്കെത്തന്നെയാണ് ഞാന്‍ വളര്‍ന്നത്. എന്റെ വീടാണ് എന്നെ ഫെമിനിസ്റ്റാക്കിയത്.

ഞങ്ങള്‍ മൂന്നുമക്കളും ജനിക്കുന്നത് ഒരുപോലെയാണ്. ഞാനാണ് ആരോഗ്യം കൊണ്ടും വലിപ്പം കൊണ്ടും ഭക്ഷണം കൊണ്ടും ഏറ്റവും ചെറിയത്. ആ റേഷ്യോ വെച്ച് നോക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ ജോലി ചെയ്യേണ്ടത് ഞാനാണ്. പക്ഷേ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നതും ഞാനാണ്. പഠിക്കാന്‍ മറ്റ് രണ്ടുപേരേക്കാള്‍ മിടുക്കിയാണ് ഞാന്‍. പക്ഷേ എനിക്കാണ് വീട്ടുജോലിയുടെ ബാധ്യതകളെല്ലാം. സഹോദരങ്ങള്‍ കളിക്കാനും ഓടാനും പോയാല്‍ യെസ്, ഞാന്‍ പോയാല്‍ നോ. അമ്മയെപ്പോയി സഹായിച്ചുകൂടെടീ എന്നാണ് ചോദ്യം. ഈ വ്യത്യാസങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നുവന്നത്.

വീട്ടിലെ പുരുഷന്‍മാര്‍ അവരുടെ സമയം മുഴുവന്‍ അവരുടെ വളര്‍ച്ചയ്ക്ക് വേണ്ടി ഉപയോഗിക്കുന്നു. ഞാന്‍ വീട്ടില്‍ ഇരുന്നിട്ട് ഇവരുടെ വിഴുപ്പലക്കലും അവര്‍ക്ക് മീന്‍ വറുക്കലും അവരുടെ എച്ചില്‍ പാത്രം കഴുകലുമൊക്കെ ചെയ്യുന്നു. എനിക്കിതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ അവരെ എതിര്‍ത്ത് അവര്‍ക്കുവേണ്ടി ചെലവഴിക്കുന്ന സമയം നിര്‍ത്തിവെച്ച് എനിക്ക് പഠിക്കണം, എനിക്ക് ജോലി കിട്ടണം എന്നുള്ള നിലയിലേക്ക് എത്തണം. അപ്പോള്‍ അവര്‍ക്ക് അനിഷ്ടം വരും. അവരത് പ്രകടിപ്പിക്കും. എനിക്കെതിര്‍ക്കേണ്ടി വരും. അങ്ങനെയൊക്കെത്തന്നെ സംഭവിച്ചു. ശരിക്കും ഫെമിനിസ്റ്റ് ആകാതിരിക്കാന്‍ സമൂഹം സമ്മതിച്ചിട്ടില്ല. എല്ലാകാലത്തും എന്നെ അതായി നിലനിര്‍ത്തിയിട്ടുമുണ്ട്.

സെക്‌സിന്റെ കാര്യത്തില്‍ പുരുഷന്‍മാര്‍ വീമ്പ് പറയുന്നവര്‍ എന്നാണ് നിങ്ങളുടെ പുസ്തകത്തിലെ നിരീക്ഷണം

ഞാന്‍ അതൊക്കെ നേരിട്ട് കേട്ടിട്ടുണ്ട്. ട്രെയിന്‍ യാത്രകളിലൊക്കെയാണ്. ഞാനൊരു സയലന്റ് ഒബ്‌സര്‍വറും ലിസണറുമാണ്. മുമ്പിലെ സീറ്റിലിരിക്കുന്നവര്‍ സംസാരിക്കുന്നത്, അടുത്തിരിക്കുന്നവര്‍ സംസാരിക്കുന്നത് ഒക്കെ കേട്ടുകൊണ്ടിരിക്കും. ശക്തന്‍ സ്റ്റാന്‍ഡിലാണെങ്കില്‍ പോലും പെണ്ണുങ്ങള്‍ മാത്രമുള്ള വെയിറ്റിങ്ങ് റൂമില്‍ കയറി വെറുതെയിരിക്കുകയല്ല ഞാന്‍. കാഴ്ച കണ്ടും ചെവി കൂര്‍പ്പിച്ചും നടക്കും.അതില്‍നിന്നാണ് എനിക്ക് മനസ്സിലായത്. പുരുഷന്‍മാരൊക്കെ തങ്ങളുടെ രതിക്രീഡകളെപ്പറ്റി വീമ്പ് പറയുമെന്ന്. ഇപ്പോള്‍ ചില കോളേജ് വിദ്യാര്‍ത്ഥിനികളൊക്കെ വമ്പും വീമ്പുമൊക്കെ പറയുന്നുണ്ടാവും. വിവാഹിതകളും ഭര്‍തൃമതികളുമായ സ്ത്രീകള്‍ അത്രയും പരസ്യമായി പറയില്ല. അവര്‍ക്ക് വീട്ടില്‍ ചെന്ന് സമാധാനമായി ജീവിക്കണമല്ലോ.

സ്ത്രീക്ക് എട്ടിരട്ടി കാമം കൂടുതലാണെന്നാണ് വാത്സ്യായനന്‍ പറഞ്ഞുവെച്ചിട്ടുള്ളത്?

അത് മുഴുവന്‍ അര്‍ത്ഥത്തിലും തെറ്റാണ്. സ്ത്രീയുടെ ഓര്‍ഗാസത്തിന്റെ സമയം അവള്‍ക്കേ അറിയുള്ളൂ. അത് പാര്‍ട്ട്ണര്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ട് അയാള്‍ അത് അറ്റന്റ് ചെയ്യാതെ പോവുകയാണ്. സ്ത്രീക്ക് ഓര്‍ഗാസം ഉണ്ടാവാത്തതുകൊണ്ടാണ് അവള്‍ക്ക് എട്ടിരട്ടി കാമം ഉണ്ടെന്ന് പറയുന്നത്. സ്ത്രീ ഉറങ്ങിക്കിടക്കുകയാണെങ്കിലും അവള്‍ക്ക് മയക്കുമരുന്ന് കുത്തിവെച്ചിട്ടും വേണമെങ്കില്‍ അവളുമായി ഇണ ചേരാം. അതാണ് സ്ത്രീയുടെ ശരീരം. അതേസമയം പുരുഷന്‍ തയ്യാറാണെങ്കില്‍ മാത്രമേ രതിക്ക് പറ്റുള്ളൂ. അതാണ് അടിസ്ഥാനപരമായ വ്യത്യാസം. അങ്ങനെയുള്ള ഒരു സ്ത്രീക്ക് കാമം ഉണ്ടോ ഇല്ലയോ എന്നോ എട്ടിരട്ടി ഉണ്ടോ എന്നൊന്നും ഒരാള്‍ക്കും കണ്ടുപിടിക്കാന്‍ ആവില്ല. സ്ത്രീകളാണെങ്കില്‍ പുരുഷന്‍മാരെ പ്രീതിപ്പെടുത്താന്‍ വേണ്ടി രതിമൂര്‍ച്ഛ ഉണ്ടായെന്ന് അസ്സലായി അഭിനയിക്കുകയും ചെയ്യും. അതുകൊണ്ട് അതൊരിക്കലും എസ്റ്റിമേറ്റ് ചെയ്യാന്‍ സാധിക്കില്ല.

കേരളത്തിലെ ഭൂരിഭാഗം സ്ത്രീകള്‍ക്കും രതിമൂര്‍ച്ഛ എന്താണെന്ന് അറിയില്ല. എന്താണ്് നിങ്ങള്‍ അനുഭവിച്ച രതിമൂര്‍ച്ഛ എന്നുചോദിച്ചാല്‍ അവര്‍ പറയുന്ന ഉത്തരത്തില്‍ നിന്ന് മനസ്സിലാവും അവര്‍ ഇതേക്കുറിച്ച് തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന്.

പുസ്തക രചനയ്ക്കുവേണ്ടി സര്‍വേ നടത്തിയപ്പോള്‍ കൗതുകം തോന്നിയ വിവരങ്ങള്‍ ലഭിച്ചോ?

ചില സ്ത്രീകള്‍ എഴുതിയിരുന്നു അവര്‍ വളരെ ചെറുപ്പത്തിലേ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്ന്. കേരളത്തില്‍ ചെറിയൊരു ഗ്രൂപ്പ് സ്ത്രീകള്‍ ചെറിയപ്രായത്തില്‍ തന്നെ ലൈംഗിക താത്പര്യം ഉള്ളവരാണ്. അവര്‍ എല്ലാകാര്യങ്ങളിലും യെസ് എന്നുപറയുന്നവരാണ്. ഇപ്പോള്‍ ഇണയെ പങ്കുവെയ്ക്കാമോ എന്നുചോദിച്ചാല്‍ യെസ് എന്നുപറയും. ഓറല്‍ സെക്‌സ് ഇഷ്ടമാണോ എന്നാണെങ്കിലും അതേ എന്നാവും മറുപടി. എന്തിനും തയ്യാറായി നില്‍ക്കുന്ന, ലിബറേറ്റഡ് ആയ, എല്ലാവിധ കൗതുകങ്ങളുമുള്ള ഒരു വിഭാഗമാണിത്. അങ്ങനെ ഒരു ഗ്രൂപ്പുണ്ട് എന്നതാണ് എനിക്കിത്തിരി കൗതുകം ഉണ്ടാക്കിയ കാര്യം. സര്‍വേയില്‍ പങ്കെടുത്തവരില്‍ 15 ശതമാനംപേരും ഈ വിഭാഗത്തില്‍ വരും. അവര്‍ സെക്‌സില്‍ കൂടുതല്‍ പരീക്ഷണങ്ങളും ഇന്‍വോള്‍വ്‌മെന്റും ഒക്കെ നടത്തും.അവരിലെ ഹോര്‍മോണ്‍ ലെവലിന്റെ വ്യത്യാസം തന്നെയായിരിക്കും ഇതിന് കാരണം.

കേരളത്തില്‍ വിവാഹേതര ബന്ധങ്ങള്‍ കൂടുന്നുണ്ടോ?

കൂടുന്നുണ്ടെങ്കിലും കൃത്യമായ കണക്കൊന്നും ലഭ്യമല്ല. പണ്ടൊക്കെ കുടുംബം തകരുന്ന പ്രശ്‌നങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. മക്കളെ ഉപേക്ഷിച്ച് കാമുകന്റെ കൂടെപ്പോവുന്ന സ്ത്രീകള്‍,കുടുംബം ഉപേക്ഷിച്ച് പെണ്ണിന്റെ കൂടെപ്പോവുന്ന ആണ്‍ ഒക്കെ. ഇപ്പോഴങ്ങനെ ആരും കു ടുംബം തകര്‍ത്തുകൊണ്ടൊന്നും പോകാറില്ല. അവര്‍ കുടുംബം വളരെ സ്വച്ഛമായി നിലനിര്‍ത്തിക്കൊണ്ട് ഒരു കൗതുകത്തിനോ രസത്തിനോവേണ്ടി അപ്പുറത്ത് ഒളിസേവ നടത്തും. ആരും തലമറന്ന് എണ്ണ തേക്കാറില്ല.

K R Indira-Sthraina Kamasoothramരഹസ്യമാണെങ്കില്‍ ഇത്തരം ബന്ധങ്ങള്‍ കൊണ്ടുപോവാന്‍ സ്ത്രീകളും താത്പര്യപ്പെടുന്നുണ്ട് എന്നാണോ?

വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നിട്ട് ഒരുപാട് സ്‌നേഹവും ലാളനയും ഒക്കെ കിട്ടുന്ന ഏറ്റവും സുഖകരമായ ഒരു ബന്ധം കിട്ടുമ്പോഴാണ് സ്ത്രീക്കത് കൊണ്ടുപോവാനുള്ള താത്പര്യം ഉണ്ടാവുന്നത്. ഒരുപാട് റിസ്‌ക് ഉണ്ടെങ്കില്‍ മനസ്സുഖം നഷ്ടപ്പെടും. ഭേദപ്പെട്ട കുടുംബജീവിതമുള്ള ഒരു സ്ത്രീ വെറുതെ സ്വന്തം കുടുംബം കലക്കിക്കൊണ്ടുചെന്നിട്ട് വേറെ ഒന്നിന് തല വെയ്ക്കില്ല. അവള്‍ക്ക് ഒരു കാരണമൊക്കെ വേണം. അത് പലതാണ്. ഒന്നുകില്‍ ഭര്‍ത്താവ് ഇനര്‍ട്ട് ആയിരിക്കും. അല്ലെങ്കില്‍ അയാളില്‍നിന്ന് വേണ്ട പരിഗണന കിട്ടുന്നുണ്ടാവില്ല. മറ്റേയാള്‍ നന്നായി പെരുമാറുകയും അവളെ മോഹിപ്പിക്കുകയും ചെയ്യുന്നുണ്ടാവും. അപ്പോഴും ഇതൊന്നും ഭര്‍ത്താവ് അറിയരുതെന്നായിരിക്കും. പക്ഷേ എങ്ങനെ വന്നാലും ഭാര്യയില്‍ വരുന്ന മാറ്റം ഭര്‍ത്താവും ഭര്‍ത്താവില്‍ വരുന്നത് ഭാര്യയും അറിയും. അവരിങ്ങനെ ക്ലോസ് ഒബ്‌സര്‍വേഷനില്‍ അല്ലേ.

യഥാര്‍ത്ഥത്തില്‍ സ്ത്രീ ആഗ്രഹിക്കുന്ന പുരുഷന്‍ ആരാണ്?

അയാള്‍ സ്‌നേഹ സമ്പന്നനും വിശ്വസ്തനുമാവണം. നന്നായി ലാളിക്കാന്‍ അറിയണം. സ്ത്രീയെ മോഹിപ്പിക്കുന്ന വിധത്തില്‍ സംസാരിക്കാനാവണം. കഴിയുന്നത്ര ഗുണങ്ങള്‍ തികഞ്ഞ ആണിനെയാണ് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത്. പെണ്ണിനെ പരിഗണനയോടെ, പീഡിപ്പിക്കാതെ, വേദനിപ്പിക്കാതെ, അവളുടെ ഇഷ്ടങ്ങള്‍ ചോദിച്ചറിയുന്ന പുരുഷനെയാണ് അവള്‍ രതിയില്‍ മോഹിക്കുന്നത്. ഇഷ്ടങ്ങള്‍ അറിഞ്ഞ് പ്രതികരിക്കുന്ന പുരുഷനെയാണ് അവള്‍ കിടപ്പറയില്‍ പ്രതീക്ഷിക്കുന്നതും.

ഭര്‍ത്താവ് പരസ്ത്രീയുമായി ബന്ധപ്പെട്ടാല്‍ ഭാര്യയും അതേ വഴി സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുന്നു. കേരളത്തിലെ കുടുംബസംവിധാനം മൊത്തം പൊളിച്ചടുക്കാനുള്ള ശ്രമത്തിലാണോ നിങ്ങള്‍?

കണ്ണിന് കണ്ണ്,പല്ലിന് പല്ല് എന്ന നയത്തില്‍ പറയുന്നതാണത്. പുരുഷന്‍ റോഡ് വക്കില്‍ മൂത്രമൊഴിച്ചാല്‍ ഞാനും ഒഴിക്കും എന്നുപറയുന്ന പോലത്തെ ന്യായം. അങ്ങനെ വാദിക്കുന്ന ചില ഫെമിനിസ്റ്റുകളുണ്ട്. വിനയ അങ്ങനെത്തന്നെ പറയുന്നയാളാണ്. ആണ്‍ കോണ്‍സ്റ്റബിളിന് കള്ളുകുടിക്കാമെങ്കില്‍ ഞാനും കള്ളുകുടിക്കുമെന്ന്. പുരുഷന് ചെയ്യാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീക്കത് ചെയ്ത് കൂടാ. സ്ത്രീക്കും പുരുഷനും രണ്ടു നിയമമെന്ന് ഐപിസിയില്‍ എവിടെയും എഴുതിയിട്ടില്ല. പിന്നെ ഭാര്യ പരപുരുഷ ബന്ധം സ്ഥാപിച്ചാല്‍ മാത്രം കേരളത്തിലെ കുടുംബാന്തരീക്ഷമൊക്കെ തകര്‍ന്നുപോവും എന്നു പറയുന്നതില്‍ ന്യായമുണ്ടോ. സ്ത്രീയുടെ സഹനത്തിലും റിസ്‌കിലും ശുദ്ധിയിലും മാത്രം നിലനിന്നുപോവേണ്ടതാണോ കുടുംബം. ഭര്‍ത്താവിന് പുറത്തിറങ്ങി എന്തും കാണിച്ച് വീട്ടില്‍ വന്ന് ഒരു മര്യാദ രാമനായി ഇരിക്കാം. അങ്ങനെ സൗകര്യപൂര്‍വം നിങ്ങള്‍ ആണുങ്ങള്‍ നടക്കേണ്ട, പാഠംപഠിപ്പിക്കും. ഞങ്ങള്‍ കാട്ടിത്തരാം എന്നുള്ള വെല്ലുവിളിയാണിത്. ഇത് ശരിക്കും പകരം വീട്ടാനുള്ള പുസ്തകമാണ്. അതിനാണ് സ്ത്രീയും അതു തന്നെ ചെയ്യും സൂക്ഷിച്ചോ എന്ന് പറയുന്നത്.

ഇസ്ലാമിക സദാചാരപ്രകാരവും ധാര്‍മ്മികനിഷ്ഠയോടുമുള്ള ലൈംഗികത എന്താണെന്ന് വിശദമാക്കുന്ന കെ വി കെ ബുഖാരി , കെ കെ സി മുഹമ്മദ് ബാഖവി എന്നിവരുടെ കൃതി ‘ഇസ്ലാമിക് സെക്‌സ്’

നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ലൈംഗികതയെക്കുറിച്ചുള്ള ധാരണകളെ പൊളിച്ചെഴുതാനുള്ള കെ ആർ ഇന്ദിരയുടെ ധീരമായ ശ്രമം
‘സ്ത്രൈണ കാമസൂത്രം’

രണ്ട് പുസ്തകങ്ങൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം ഇപ്പോൾ വെറും 99 രൂപയ്ക്ക്!

കടപ്പാട് ; മാതൃഭൂമി ഓൺലൈൻ

Comments are closed.