DCBOOKS
Malayalam News Literature Website

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബര്‍ 31 മുതല്‍

37-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് ഒക്ടോബര്‍ 31ന് തുടക്കം കുറിയ്ക്കും. ഒക്ടോബര്‍ 31 മുതല്‍ പതിനൊന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പുസ്തകമേളയില്‍ മലയാളത്തില്‍ നിന്നടക്കം ഒട്ടേറെ പ്രമുഖ എഴുത്തുകാരും പ്രസാധകരും പങ്കെടുക്കുന്നു. ജപ്പാനാണ് ഇത്തവണ അതിഥി രാഷ്ട്രം. പുസ്തകപ്രകാശനം, ചര്‍ച്ചകള്‍, സെമിനാറുകള്‍, ശില്പശാലകള്‍, സംവാദങ്ങള്‍, കവിയരങ്ങ്, കുട്ടികള്‍ക്കുവേണ്ടിയുള്ള പരിപാടികള്‍, പാചകമേള, വിദ്യാഭ്യാസ പരിപാടികള്‍ എന്നിവയും മേളയുടെ ഭാഗമായി അരങ്ങേറും.

ലോകത്തെ മികച്ച മൂന്നാമത്തെ പുസ്തകോത്സവമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. 14,625 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഒരുക്കിയിരിക്കുന്ന ഹാളിലാണ് പുസ്തകപ്രദര്‍ശനം നടക്കുക. വിവിധ രാജ്യങ്ങളില്‍ നിന്നായി 1874 പ്രസാധകരുടെ പതിനാറ് ലക്ഷത്തിലധികം പുസ്തകങ്ങള്‍ ഇത്തവണ മേളയില്‍ അവതരിപ്പിക്കും. എല്ലാ പുസ്തകങ്ങള്‍ക്കും 25 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്ന് ഇപ്രാവശ്യം 114 പ്രസാധകരാണ് മേളയില്‍ പങ്കെടുക്കുന്നത്. ലോകത്തിലെ പ്രമുഖ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും നിരൂപകരും കലാകാരന്മാരും പങ്കെടുക്കുന്ന പുസ്തകോത്സവത്തോടനുബന്ധിച്ച് 2600ലേറെ അനുബന്ധ സാംസ്‌കാരിക പരിപാടികളും എക്‌സ്‌പോ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. മലയാളമുള്‍പ്പെടെ 80ലേറെ കൃതികളുടെ പ്രകാശനങ്ങളും മേളയിലുണ്ടാവും.

മുന്‍ വര്‍ഷങ്ങളിലെപ്പോലെതന്നെ ഷാര്‍ജ പുസ്തകോല്‍വസത്തില്‍ നിര്‍ണ്ണായകപങ്ക് വഹിക്കുന്ന ഡി സി ബുക്‌സ് 2018-ലെ മേളയിലും മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തും. ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ പ്രസാധകരെ ഏകോപിപ്പിക്കുന്നത് ഡി.സി ബുക്‌സാണ്.രാവിലെ ഒമ്പതു മുതല്‍ രാത്രി പത്തു മണി വരെയായിരിക്കും പ്രദര്‍ശനം നടക്കുക. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

Comments are closed.