DCBOOKS
Malayalam News Literature Website

‘എഡിറ്റിങ് നടക്കുന്ന ആകാശം’;പി.ജിംഷാറിന്റെ നോവല്‍

സ്വാതന്ത്ര്യം മറന്നിട്ടില്ലാത്ത അവസാന ജീവികള്‍ പക്ഷികളാണെന്നൊരു അഭിപ്രായം ഞാന്‍ ഈ അടുത്ത് ഒരു നോവലില്‍ വായിക്കുകയുണ്ടായി. അവരെ ഒതുക്കിനിര്‍ത്തുന്ന കൂടുകളോട് ഒരിക്കലും പൊരുത്തപെടാതെ, മുറിവേറ്റ ചിറകുകള്‍ കൊണ്ടുപോലും സ്വാതന്ത്ര്യത്തെ കാംക്ഷിക്കുന്ന യഥാര്‍ത്ഥ വിപ്ലവകാരികള്‍! കാറ്റിന്റെ തേരിലേറി ആകാശത്തെ ചുംബിച്ചവര്‍ ചങ്ങലകളെ എങ്ങനെ പ്രണയിക്കും, അല്ലേ? പി. ജിംഷാറിന്റെഎഡിറ്റിങ് നടക്കുന്ന ആകാശം‘ എന്ന നോവല്‍ നമ്മളോട് പറയുന്നത് ഇത്തരത്തിലുള്ള ഒരുകൂട്ടം പക്ഷികളുടെ കഥയാണ്. അഭിപ്രായസ്വാതന്ത്ര്യവും നീതിയും നിഷേധിക്കപ്പെട്ട ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ കഥ. വ്യക്തിപരമായി പറയുകയാണെങ്കില്‍ ഈ നോവല്‍ വായിച്ചപ്പോള്‍ എനിക്കാദ്യം ഓര്‍മ വന്നത് ‘ഗൗരി ലങ്കേഷിനെ’യാണ്.

‘കിളികളോട് ആരാണ് വഴികള്‍ ചോദിക്കുന്നത്.’

സിനിമാമോഹിയായ അഷറഫ് തിരക്കഥയുടെ രൂപത്തില്‍ നമുക്കൊരു കഥ പറഞ്ഞു തരുകയാണ്.

‘ഏതോ ഒരു പാതിരയ്ക്ക് ഒരു ചെറുപ്പക്കാരന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി വെടിയേറ്റ് മരിച്ചിട്ടുണ്ട്. അവന്റെ മരണത്തെ അറിഞ്ഞു കാലങ്ങള്‍ക്കപ്പുറം എന്റെ ചങ്ങാതി ഞരമ്പറുത്തു മരിച്ചിട്ടുണ്ട്. എനിക്ക് ഭ്രാന്തായിട്ടുണ്ട്! ഈ കഥയാണ് ഞാനിപ്പോള്‍ നിന്നോട് പറയാന്‍ പോകുന്നത.’

കഥ തുടങ്ങുമ്പോള്‍ വായനക്കാരെ പോലെ അവനും അത്രയുമേ അറിയൂ. മാനസികചികിത്സക്കു ആശുപത്രിയില്‍ കഴിയുന്ന അഷറഫിന്റെ ഭ്രാന്തമായ ചിന്തകളിലൂടെ ചിക്കി ചികഞ്ഞു വേണം അവനെപ്പോലെ നമുക്കും ആ സത്യം കണ്ടെത്താന്‍. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്? അനേകം പ്രണയങ്ങള്‍, സിനിമാക്കഥകള്‍, ഓര്‍മ്മകള്‍, വേദനകള്‍, ലഹരി, അസഭ്യവാക്കുകള്‍ എന്നിവയുടെ ചവറുകൂനയാണ് അഷറഫിന്റെ മനസ്സ്. അതില്‍ നിന്ന് കൊല്ലപ്പെട്ട ഇദ്രീസിന്റെയും ആത്മഹത്യ ചെയ്ത നദിയുടെയും ഷാഹിദ്, നോയല്‍, നീലി, ജാനകി, രേഖ, ലീഫ് മുതലായ സുഹൃത്തുക്കളുടെയും ജീവിതം അഷറഫ് ഓര്‍ത്തെടുക്കേണ്ടതുണ്ട്. മാനസികനില തെറ്റുന്നതിനു മുന്‍പ് അവന്‍ ഇദ്രീസിന്റെ കഥ ഒരു തിരക്കഥ ആക്കുകയായിരുന്നു. അവന്റെ ഓര്‍മകളില്‍ നിന്ന് ആ കഥയെയും അവന്റെ ജീവിതത്തെയും വേര്‍തിരിച്ചെടുക്കേണ്ടതുമുണ്ട്.

‘എന്നാലും, സഖാവേ, നിന്നെ ഞാനും സഖാവെന്നു വിളിക്കും. കാരണം, നമ്മള്‍ ഭൂമിയില്‍ നക്ഷത്രം വിരിയിക്കണമെന്നു സ്വപ്നംകണ്ട കൂട്ടുകാരാണല്ലോ?’

പക്ഷെ ഈ അനേകം കഥകളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയുണ്ട്. ഇദ്രീസും നദിയുമെല്ലാം ശ്രമിച്ചു പരാജയപ്പെടുന്ന അവരുടെ കൊച്ചു വിപ്ലവം, അവര്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ച ‘മരിച്ചവരുടെ മണ്ണ്’ എന്ന കോളേജ് മാഗസിന്‍. അനേകം എഡിറ്റിങ്ങിലൂടെയും താക്കീതുകളിലൂടെയും അറസ്റ്റുകളിലൂടെയും കടന്നു പോകേണ്ടി വരുന്ന അവരുടെ ആകാശം. ‘ടി.പി. യേയും ഇദ്രീസിനെയുമൊന്നും ഏറ്റുപിടിക്കണ്ട’ എന്ന് അധികാരശക്തികള്‍ ഓര്‍മപ്പെടുത്തുമ്പോഴും, അതിലൂടെ അവരെല്ലാം വ്യത്യസ്ത വരികളിലൂടെ ഇദ്രീസിലേക്കു നടക്കുകയാണെന്ന് അറിഞ്ഞിട്ടും ‘ആരുമൊന്നും ഏറ്റുപിടിക്കാതെ വിപ്ലവം വരൂല സഖാവേ’ എന്നവരെക്കൊണ്ട് ഏറ്റുപറയിക്കുന്ന പുസ്തകം.

നോണ്‍ലീനിയര്‍, ഡിസ്‌ക്രിപ്റ്റീവ് എന്നൊക്കെ വിളിക്കാവുന്ന ആഖ്യാനശൈലിയാണ് നോവലിസ്‌റ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വായനാനുഭവം ഒഴുക്കും ചുഴികളുമുള്ള കടലിലെ കടലാസ്സുതോണിയെ പോലെ ആടിയുലയും. കഥാപാത്രങ്ങളെ കഥയുടെ ഒഴുക്കില്‍ മാത്രമേ നമുക്ക് പരിചയപെടുത്തുന്നുള്ളു. കഥയിലെ ഇവരുടെ യഥാര്‍ത്ഥ സ്ഥാനം നമുക്ക് മുന്‍കൂട്ടി പറഞ്ഞു തരുന്നില്ല. അഷ്‌റഫിനെ പോലെ നമ്മളും അത് കണ്ടെത്തണം. ആദ്യവായനയില്‍ ദുഷ്‌കരം എന്ന് തോന്നിയേക്കാവുന്ന ഒരു നോവലാണിത്. കഥപറച്ചിലിന്റെ രീതിക്കപ്പുറം അഷറഫിന്റെ ഭ്രാന്തമായ ചിന്തകളെ പൂര്‍ണമായി വിശ്വസിക്കണോ, അത്രയ്ക്ക് പ്രാധാന്യം കൊടുക്കണോ എന്ന് സ്വാഭാവികമായി വായനക്കാരന് തോന്നിയേക്കാവുന്ന സംശയവും ഇതിനൊരു കാരണമാണ്.

പക്ഷെ മുന്‍വിധികളിലാത്ത രണ്ടാം വായനയില്‍ ആടിയുലഞ്ഞ കടലാസ്സു ബോട്ടിലിരുന്നു നമ്മള്‍ കണ്ണടച്ചപ്പോള്‍ കാണാതെ പോയ അനേകം തീരങ്ങളും ചിന്താശകലങ്ങളും ഹൃദയഹാരിയായ കഥാസന്ദര്‍ഭങ്ങളും നമ്മുടെ കണ്ണിലുടക്കും. കാരണം ഇത്തവണ നമുക്കറിയാം

‘വെടിയേറ്റ് ചിതറിത്തെറിച്ച ഓരോ ശിരസ്സും എന്റേത് കൂടിയാണ്. അവസാനത്തെ മിടിപ്പില്‍ ആ ജീവിതം പറഞ്ഞത് ആരെങ്കിലും കേട്ടുവോ? കേള്‍ക്കപ്പെടാത്തവര്‍ പെരുകുന്നു. ഒരുപക്ഷെ, കേള്‍ക്കപ്പെടാത്തവരുടെ ചങ്ങലകളിലേക്കു കണ്ണിചേര്‍ക്കപെടുന്നത് ഞാനോ നിങ്ങളോ ആയേക്കാം.’

പി.ജിംഷാറിന്റെ എഡിറ്റിങ് നടക്കുന്ന ആകാശം എന്ന കൃതിക്ക് ജോയ്‌സ് ജോബ്‌ എഴുതിയ വായനാനുഭവം

 

Comments are closed.