DCBOOKS
Malayalam News Literature Website

യഥാതഥമായ ഒരു സൈക്കിള്‍ കഥ

ബി.മുരളിയുടെ ബൈസിക്കിള്‍ റിയലിസം എന്ന കഥാസമാഹാരത്തെക്കുറിച്ച് മിനി നായര്‍

റിയലിസം ഒരു സാഹിത്യ പ്രസ്ഥാനമാണ്. ബൈസിക്കിള്‍ റിയലിസം ഒരു കഥാസമാഹാരവും. ബി.മുരളിയുടെ പതിനൊന്ന് കഥകളുടെ സമാഹാരമാണിത്. നിഗൂഢവും നിശബ്ദവും ഭീതിദവുമായ ഒരു ഊടുവഴിയിലൂടെ ഏകനായി നടന്നു പോകാന്‍ അപ്രതീക്ഷിതമായി നിയോഗിക്കപ്പെട്ട ഒരു സഞ്ചാരിയെപ്പോലെ ചകിതനായി വായനക്കാരന് ഈ കഥകളിലൂടെ കടന്നു പോകാം.

സൈക്കിളോട്ടത്തില്‍ കമ്പമുള്ള ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്ന് തങ്ങളുടെ മുത്തച്ഛനായ വേലായുധനാശാനെന്ന സൈക്കിള്‍ പ്രേമിയുടെ ജീവിതസഞ്ചാരങ്ങളെ കൂലങ്കുഷമായി അവലോകനം ചെയ്യുകയാണ് ബൈസിക്കിള്‍ റിയലിസം എന്ന ആദ്യ കഥയില്‍. യഥാതഥമെന്ന് വിശ്വസിക്കപ്പെടുന്ന ചില ചരിത്ര വസ്തുതകളെ കൂട്ടുപിടിച്ചു കൊണ്ടാണ് വേലായുധനാശാന്റെ സ്‌തോഭകജനകമായ ജീവിതം ചിത്രീകരിക്കപ്പെടുന്നത്. തന്റെ ജീവിതം വെളിപ്പെടുത്തുന്നതില്‍ തികഞ്ഞ വിമുഖതയാണ് ആശാന്‍ പുലര്‍ത്തിയിരുന്നത്. അവിടവിടെയായി അടര്‍ന്നു തെറിച്ചു കിടന്ന ആശാന്റെ വാക്കുകളെ സാഹചര്യങ്ങളുമായി ചേര്‍ത്ത് വായിക്കപ്പെടുകയാണ് ബൈസിക്കിള്‍ റിയലിസത്തില്‍.

രണ്ടാം ലോകമഹായുദ്ധകാലത്ത് ബോംബയിലേക്ക് കള്ളവണ്ടി കയറിപോയ (അന്തസ്സോടെ ടിക്കറ്റ് എടുത്തു എന്ന് ആശാന്‍) ആളാണ് വേലായുധനാശാന്‍. അവിടെ സായിപ്പിന്റെ കൂലിക്കാരനായി കൂടി. സ്വാതന്ത്ര്യ സമരവും രണ്ടാം ലോകമഹായുദ്ധവും സാമ്പത്തികാവസ്ഥയെ തകിടം മറിച്ചപ്പോള്‍ സായിപ്പിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി. തന്റെ ഏക സമ്പാദ്യമായ സൈക്കിളിനെ ഒരു അടുത്ത ചങ്ങാതിയെ ഏല്‍പ്പിച്ച് ആശാന്‍ കപ്പല്‍ കയറി. മഹാരാഷ്ട്രക്കാരന്റെ വീട്ടു ചായ്പ്പില്‍ അനാഥമായി ഇരിക്കു സൈക്കിളിനെ കുറിച്ച് മാത്രം വേവലാതിപ്പെട്ടു കൊണ്ട് ഒന്നര മാസം അദ്ദേഹം കപ്പലില്‍ കഴിച്ചുകൂട്ടി തന്റെ യാത്രയുടെ ലക്ഷ്യം ബ്രിസ്റ്റന്‍ റോയല്‍ ഓര്‍ഡനന്‍സ് ഫാക്ടറി എന്ന പ്രസിദ്ധമായ ആയുധ നിര്‍മ്മാണ ശാലയാണെന്നും, ബോംബ് നിര്‍മ്മാണമാണ് തന്റെ തൊഴിലെന്നും എന്ന് ആശാന്‍ തിരിച്ചറിയുന്നത് അവിടെ എത്തിയതിന് ശേഷമാണ്. ചാര സ്വഭാവമുള്ള തന്റെ തൊഴിലില്‍ വ്യാപരിക്കുമ്പോഴും കുട്ടികളുടെ സൈക്കിള്‍ നന്നാക്കുന്നതിലും സ്ത്രീകളുടെ സൈക്കിള്‍ നിരീക്ഷിക്കുന്നതിലും താന്‍ തല്‍പ്പരനായിരുന്നുവെന്ന് ആശാന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആശാന്റെ സൈക്കിള്‍ ഭ്രാന്ത് മനസ്സിലാക്കിയ സായിപ്പ് ബ്രസ്റ്റണില്‍ വച്ച് സമ്മാനിച്ച സൈക്കിളുമായി ദൗത്യം പൂര്‍ത്തിയാക്കി ആശാന്‍ ബോംബയില്‍ തിരിച്ചെത്തി. തന്റെ ആദ്യ സൈക്കിള്‍ പ്രണയപൂര്‍വ്വം വീണ്ടെടുത്തു

വേലായുധനാശാന്റെ സൈക്കിള്‍ പ്രേമം എത്ര മൗലികമായിരുന്നുവെന്ന് കാണിക്കുന്ന ചില വാക്യങ്ങള്‍ ഈ കഥയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് കാണുക:

‘സ്വന്തമായ സൈക്കിളിനെക്കുറിച്ചുള്ള ആശങ്കയല്ലാതെ ആശാന് മറ്റൊന്നും കൈവശമില്ലായിരുന്നു’.

‘തന്റെ ബോംബുനിര്‍മ്മാണശാല ജീവിതത്തിനിടയില്‍ ആശാന്‍ കൊതിയോടെ പലരുടേയും സൈക്കിളുകള്‍ ഉന്തി വിടുകയും നന്നാക്കിക്കൊടുക്കുകയും ചെയ്തു.’

‘ചര്‍ക്കയെപ്പറ്റി പറഞ്ഞപ്പോള്‍ ആശാന്‍ ഉത്സാഹിയായി. ചര്‍ക്കയുടെ ചക്രവും സൈക്കിളിന്റെ ടയറും തമ്മിലുള്ള അതിശയകരമായ രൂപസാദൃശ്യത്തെപ്പറ്റിയാണ് ആശാന്‍ കൂടുതലും പറഞ്ഞത്. ‘

‘ബോംബര്‍ വിമാനങ്ങള്‍ അടുത്തു കണ്ടിട്ടുണ്ടാകുമല്ലോ എന്ന എന്റെ ചോദ്യത്തിന്
വിമാനങ്ങളിലേയ്ക്ക് ബോംബുകള്‍ കൊണ്ടുപോകു, കൂറ്റന്‍ സൈക്കിളുകളെപ്പറ്റിയാണ് ആശാന്‍ സംസാരിച്ചത്.’

മണ്ണില്‍ കാലുകുത്തി നില്‍ക്കുന്ന റിയലിസ്റ്റിനോട് ആകാശത്തില്‍ റോക്കറ്റ് ഓടിക്കുന്ന സ്വപ്നത്തെക്കുറിച്ച് പറയാന്‍ പാടില്ല എന്നാണ് കഥയുടെ ഗുണപാഠം. വേലായുധനാശാന്റെ സൈക്കിള്‍ പൊട്ടന്‍ കളി ബുദ്ധിപരവും അപകടഭരിതവും ആയ ഒരു കളി മാത്രമാണെ പുനര്‍വായനയാണ് വേലായുധനാശാന്‍ ഒരു തിരുത്ത് എന്ന കഥ. ആശാനെകുറിച്ചുള്ള ഗവേഷണഫലം പുറത്ത് വന്നതിനു പിന്നാലെയാണ് അദ്ദേഹത്തെ കുറിച്ചുള്ള വിശ്വാസങ്ങളെ അട്ടിമറിക്കുന്ന ചില കഥകള്‍ വെളിപ്പെടുന്നത്.

സൈക്കിളിനെ കുറിച്ച് ആശാന്‍ കാണിച്ച ഉന്മാദം ഒരു മുഖം മൂടിയായിരുന്നു. ജര്‍മ്മന്‍ ചാരനായ ആശാന്‍ പിടിക്കപ്പെടുമെന്ന നിര്‍ണ്ണായക ഘട്ടത്തിലാണ് കേരളത്തില്‍ നിന്ന് ബോംബെയിലെത്തിയത്. ഒരു മണ്ടനായി അഭിനയിച്ച് ബ്രിട്ടണിലെ ആയുധശാല വരെ എത്തിയ ആശാന്‍. സായിപ്പിന്റെ വിശ്വാസം നേടുക മാത്രമല്ല മദാമ്മയുടെ രഹസ്യക്കാരനായി മാറുകയും ചെയ്തു. മദാമ്മയ്ക്കു മുന്നില്‍ മാത്രമാണ് ആശാന്‍ അല്പമൊന്ന് വെളിപ്പെട്ടത്. പക്ഷേ ആശാനുമായി ചേര്‍ന്ന് താന്‍ നടത്തിയ രഹസ്യ ഏര്‍പ്പാടുകള്‍ പുറത്താകുമെന്ന ഭയന്ന് മദാമ്മ ആശാന് മടങ്ങി പോകാനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയാണുണ്ടായത്. ഗവേഷണം നടത്തുന്നവര്‍ സൈക്കിളിനു പിന്നില്‍ ഇരമ്പു റോക്കറ്റാണ് തിരിച്ചറിയേണ്ടതെന്ന് മുന്നറിയിപ്പു നല്‍കി അവസാനിക്കുന്നു കഥ .

ചില അര്‍ത്ഥാന്തരന്യാസ വാചകങ്ങളിലൂടെ വേലായുധനാശാനെ കുറിച്ച് ചെറുപ്പക്കാര്‍ നടത്തിയ ഗവേഷണപിഴവുകളെ എഴുത്തുകാരന്‍ വെളിപ്പെടുത്തി സമര്‍ത്ഥിക്കുന്നത് കാണുക. അതീവ രസകരമായ ചില സാമാന്യങ്ങളെയാണ് ഇതിനായി കൂട്ടുപിടിച്ചിരിക്കുന്നത്.

‘ഒരു തിയറിയെ അട്ടിമറിച്ചു കൊണ്ട് പുതിയ തിയറികള്‍ വരുന്നത് എല്ലാ വിജ്ഞാന ശാഖകളിലും പുതുമയുള്ള കാര്യമല്ല.’

‘ഒരു പ്രത്യേക ആശയത്തിലുള്ള അമിത വിശ്വാസം അജ്ഞതയുടെ വരമ്പും കഴിഞ്ഞ് വിഡ്ഢിത്തത്തിലേക്ക് വീഴുമ്പോള്‍ ചുറ്റുമുള്ളവര്‍ക്ക് അയാളെ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം’

‘ഒരാള്‍ മണ്ടനും വിജ്ഞാന ശൂന്യനുമെന്ന് വ്യക്തമായാല്‍ അയാളെക്കൊണ്ട് ഏതു പണിയും എടുപ്പിക്കുന്നതില്‍ നിങ്ങള്‍ രണ്ടാമതൊന്നു ആലോചിക്കില്ലല്ലോ.’

‘ഇപ്പോ, ചേമ്പിലക്ക് മുന്നില്‍ കുത്തിയിരുന്നു മൂത്രമൊഴിക്കാന്‍ ആര്‍ക്കാണ് സന്ദേഹം? പ്രക്രിയ എന്താണെന്ന് ചേമ്പിലയ്ക്കറിയില്ലല്ലോ.’

വായനയില്‍ പരസ്പരപൂരകങ്ങളായി അനുഭവപ്പെടുന്നവയാണ് ഈ ചെറുകഥകള്‍. എന്നാല്‍ ഓരോന്നും മൗലികമായ ഘടന പുലര്‍ത്തുന്നുമുണ്ട്. വിവരണാത്മകമായ ആഖ്യാനശൈലിയാണ് ഈ കഥകളെ ചേര്‍ത്തവയ്ക്കുന്നത്. യഥാതഥമായ ക്ലാസ്സിക് രീതിയിലേക്ക് കഥകളെ ഉയര്‍ത്തുന്നതും ഈ വിവരണാത്മകതയാണ്.

ആദ്യകാല ചെറുകഥകളുടെ സവിശേഷതയായി സാഹിത്യ ചരിത്രം അപസര്‍പ്പക (dictactive) സ്വഭാവത്തെ എടുത്ത കാട്ടാുറുണ്ട്. കാലികമായ സാഹചര്യങ്ങളില്‍ അപസര്‍പ്പകത എങ്ങനെ ചിത്രീകരിക്കാമെന്ന് വെളിവാക്കുന്ന ചില കഥകളിലൂടെ നമുക്ക് ഒന്നു സഞ്ചരിക്കാം. വഞ്ചനയുടേയും ചതിയുടേയും സ്വാര്‍ത്ഥതയുടേയും കളിയരങ്ങായ ചില കഥാപാത്രങ്ങളെ ഈ കഥകളില്‍ നമുക്ക് കാണാം. ശത്രുവിന്റെ നിസ്സഹായതയെയും നിരാലംബതയേയും മുതലെടുക്കാന്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങള്‍, സ്‌തോഭജനകമായ തന്ത്രങ്ങള്‍ ഒക്കെ പലപ്പോഴും മാനസിക വിഭ്രാന്തിയാണെന്ന തോന്നല്‍ സൃഷ്ടിക്കും. എന്നാല്‍ ഈ വില്ലന്‍/വില്ലത്തി കഥാപാത്രങ്ങളെ വെറുക്കാതിരിക്കാനുള്ള മതിയായ കാരണങ്ങള്‍ വരികള്‍ക്കിടയില്‍ ഒളിപ്പിച്ച് പിടിച്ചു കൊണ്ട് എഴുത്തുകാരന്‍ അവനവനിലേക്ക് തിരിഞ്ഞു നോക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നു. പറഞ്ഞു തീരാത്ത ഒരു കഥ പോലെ വില്ലന്മാര്‍ അപൂര്‍ണ്ണരായി നമ്മെ പിന്‍തുടരുന്നു.

ചില വില്ലത്തികളെ നമുക്ക് പരിചയപ്പെടാം ഇതിനായി ‘ഗ്രഹാം ബെല്‍, ഗ്രഹാം ബെല്‍’, ‘ഭൂമി ജീവശാസ്ത്രം’ എന്നീ കഥകള്‍ നിരീക്ഷിക്കാം. ഗ്രഹാംബെല്ലില്‍ സുമയെ ശശികുമാര്‍ കുടുക്കുന്നത് അയാളുടെ ശബ്ദത്തിലൂടെയാണ്. സുമയുടെ കൂട്ടുകാരിയാണ് അവരുടെ ബന്ധത്തിലെ ഏക തടസ്സമെന്നായിരുന്നു ശശിയുടെ ശബ്ദം അവളോട് പറഞ്ഞത്. പതുക്കെ ശരീരത്തില്‍ വ്യാപിക്കുന്ന ഭീകരരോഗാണുവിനെ പോലെ അയാളുടെ പദ്ധതികള്‍ക്ക് അവള്‍ കീഴടങ്ങി. ആര്‍ക്കും സംശയമില്ലാത്ത വിധം മാനസ്സിക പീഡനകള്‍ ഏല്‍പ്പിച്ച് കൂട്ടുകാരിയെ മരണത്തില്‍ കുടുക്കുന്നു സുമ. സുമയെ അപകടത്തിലേക്ക് തള്ളി, വികലാംഗയാക്കി തന്റെ പദ്ധതി ഭംഗിയായി പൂര്‍ത്തിയാക്കുന്നു ശശി. എന്നാല്‍ ചതിയുടെ ചാക്രിക ഭ്രമണം വീണ്ടും തുടരുകയാണ്. സലീമിനെ ശബ്ദം കൊണ്ട് കുടുക്കി ശശിക്കെതിരെ കരുവായി ഉപയോഗിക്കുകയാണ് സുമ. സലീം നിയോഗിച്ച വാടകക്കൊലയാളിയുടെ ലോറിക്കടിയില്‍പെട് ശശി മരിക്കുന്നു. ഫോണിനെ എറിഞ്ഞ് തകര്‍ത്ത് വല ഭേദിച്ച് പുറത്ത് കടക്കുന്ന ചിലന്തിയെ പോലെ സുമ സ്വതന്ത്രയാകുന്നു.

അനാഥയാക്കപ്പെട്ട പാവം പെണ്‍കുട്ടിയുടെ രൂപത്തിലാണ് ഭൂമി ജീവശാസ്ത്രത്തിലെ യുവതി കഥയുടെ ആദ്യ ഭാഗത്ത് പ്രത്യക്ഷപ്പെടുന്നത്. നാട്ടുകാരുടെയും അയല്‍വക്കക്കാരുടേയും കണ്ണില്‍ കഥയുടെ ചുരുള്‍ അഴിഞ്ഞ് വരുമ്പോഴാണ് അച്ഛനെതിരെ അഞ്ച് പരാതികള്‍ പോലീസ്‌റ്റേഷനില്‍ നല്‍കിയ അതിക്രൂരയായ മകളുടെ ചിത്രം വെളിപ്പെടുന്നത്. പക്ഷേ വായനക്കാരനു മുന്നില്‍ ഒരു അര്‍ദ്ധവിരാമമായി പ്രത്യക്ഷപ്പെടുകയാണ് അവള്‍ അപ്പോഴും. ഇനിയും പൂര്‍ത്തിയാക്കാനാകാത്ത ദുരൂഹതകളാണ് ആ വില്ലത്തി ബാക്കിയാക്കുന്നത്.

കത്തി, പത്മാവതി ടീച്ചര്‍, വാതില്‍ക്കലെ കള്ളന്‍ തുടങ്ങിയ കഥകളില്‍ ദുരൂഹരായ വില്ലന്‍ കഥാപാത്രങ്ങളെ കാണാം. എതിരാളിയുടെ നിസ്സഹായതയില്‍ ആണ് ആദ്യ രണ്ട് കഥകളിലേയും വില്ലന്മാര്‍ പിടിമുറുക്കിയിരിക്കുന്നത്. സെയില്‍സ് ഏജന്റായ ഗോപാലകൃഷ്ണന് രാത്രി ഉറങ്ങാനൊരു ഇടം നല്‍കിയാണ് ജോസഫ് അയാളുടെ ജീവിതത്തില്‍ കടന്നുകയറുന്നത്. ജോസഫിന്റെ മുറിയുടെ മൂലയില്‍ കിടക്കാനൊരിടം ലഭിക്കുന്നതോടെ പരിപൂര്‍ണ്ണ ആശ്രിതത്വം ആണ് ഗോപാലകൃഷ്ണന്‍ പുലര്‍ത്തുന്നത്. പക്ഷേ, അര്‍ദ്ധരാത്രി അപ്രതീക്ഷിതമായി ജോസഫിന്റെ കൈയില്‍ കാണുന്ന തിളങ്ങുന്ന കത്തി ഗോപാലകൃഷണനെ അസ്വസ്ഥനാക്കുന്നു. ജോസഫിനെ കുറിച്ചുള്ള ദുരൂഹ ഭീതികള്‍ അയാളെ ഭ്രാന്തമായി പീഡിപ്പിക്കുകയാണ്. പത്മാവതി ടീച്ചര്‍ എന്ന കഥയിലും വില്ലന്റെ വില്ലത്വത്തെ കുറ്റപ്പെടുത്താന്‍ വായനക്കാരനാകുന്നില്ല. ആരാണിയാള്‍ എന്ന് സംശയിച്ച് അയാളുടെ അവസ്ഥയില്‍ സഹതാപം കറാന്‍ മാത്രമാണ് ആസ്വാദകന് സാധ്യമാകുന്നത്.

‘സ്വസ്ഥിതി തന്‍ മറുപുറം തപ്പും മര്‍ത്യ രീതി’ വൈലോപ്പിള്ളിയുടെ കുടിയൊഴിക്കലിലെ വരിയാണ്. വാതില്‍ക്കലെ കള്ളന്റെ അവസ്ഥയും ഇതാണ്. തുറന്നിട്ട വാതിലുകളും ബന്ധിക്കപ്പെടാത്ത പൂട്ടുകളും ഉള്ള ഒരു വീട് കള്ളന്‍ ആഗ്രഹിക്കുന്നില്ല. അവന് കള്ളത്താക്കോല്‍ വേണം, മാര്‍ജാര പാദങ്ങളോടെ മുറികളില്‍ കയറിയിറങ്ങണം. ആ പ്രവൃത്തിയില്‍ അവന്‍ അനുഭവിക്കുന്ന ഉന്മാദമാണ് മോഷണമുതലിനെക്കാള്‍ അവനാഗ്രക്കുന്നത്. കരസഞ്ചാരം എന്ന കഥയിലും വിഭ്രമജനകവും അവിശ്വസനീയവും ആയ ചില വസ്തുതകള്‍ ചേര്‍ത്തുവച്ചിരിക്കുന്നത് കാണാം. കരസഞ്ചാരങ്ങള്‍ ഭീഷണമാണെ മുന്നറിയിപ്പു കഥയോടൊപ്പം സമകാലികസമൂഹവും നമുക്ക് പകര്‍ന്നു തരുന്നുണ്ട്.

വാഴക്കൂമ്പ് ഒരു പാചക കഥയാണ്. അത്യന്തം രുചികരമായ വാഴക്കൂമ്പ് തോരന്‍ എങ്ങനെ ഉണ്ടാക്കാം എന്ന് വിശദീകരിച്ചു കൊണ്ട് ആരംഭിക്കുന്ന കഥ ക്രമേണ സാംകൂട്ടിയുടേയും ഡെയ്‌സിയുടേയും ജീവിതം തകര്‍ക്കുന്ന വില്ലനായി അവതരിക്കുന്നു. അമേരിക്കയില്‍ താമസക്കാരനായ സാംകൂട്ടി നാട്ടില്‍ നിന്ന് ഒരു പെണ്ണിനെ വിവാഹം കഴിക്കുമ്പോള്‍ ഗൃഹാതുരമായ ഭക്ഷണസ്മരണകള്‍ ആണ് നിയന്ത്രിച്ചിരുന്നത്. എന്നാല്‍ ഭക്ഷണ കാര്യങ്ങളില്‍ തീര്‍ത്തും അക്തയായിരുന്നു ഡെയ്‌സി.വാഴക്കൂമ്പ് തോരന്‍ ഒരു ദാമ്പത്യ ജീവിതം തകര്‍ക്കാന്‍ മാത്രം ശക്തമാണെന്ന് വായനക്കാരന് ഈ കഥ വ്യക്തമാക്കുന്നു. മധ്യ വര്‍ഗ്ഗസമ്പന്നതയുടെ പൊള്ളയായഅഹന്തകളെയാണ് ഒരു ചെറു ചിരിയോടെ ഈ കഥ നമുക്ക് മുന്നില്‍ വെയ്ക്കുന്നത്.

ദാരിദ്യത്തെ ഒരു കറുത്തഹാസ്യമാക്കി മാറ്റുന്ന വിദ്യയാണ് ജസങ്ങളില്‍ നല്ലവന്‍ എന്ന കഥ. പരീക്ഷയില്‍ തോറ്റ തിരുമുറിവും പേറി നടക്കുന്ന സേവി ഒരു ശവശരീരത്തെ മുഖാമുഖം കാണുകയാണ്. സേവിക്കില്ലാത്ത ഒന്ന് ആ ജഡത്തിനുണ്ട്. ഒരു വെള്ളമുണ്ട്. ഉടുത്ത് പുറത്തിറങ്ങാന്‍ പാകമാകാത്ത ഒരു കൈമുണ്ട് മാത്രമാണ് സേവിക്ക് സ്വന്തം. പിഞ്ഞിയ തന്റെ കൈലി അഴിച്ചുമാറ്റി ജഡത്തിന്റെ അരയില്‍ നിന്നും വെളളമുണ്ട് അഴിച്ചെടുത്ത് കാറ്റിനു നേരെ പിടിച്ച് ഉണക്കുകയാണ് സേവി. ഇവിടെ നീതിയും നീതിരാഹിത്യവുമില്ല. ആവശ്യങ്ങള്‍ മാത്രമാണുള്ളത്. ‘നഗ്‌നമായ ജീവിതത്തിന് മുന്നില്‍ ന്യായാന്യായങ്ങള്‍ തീരെ ഇല്ലല്ലോ.’

അതിരുകളില്ലാത്ത പുല്‍മേടുകള്‍ സ്വന്തമായുള്ള പശുവും നാലുവശവും അതിര്‍ത്തി തര്‍ക്കങ്ങള്‍ നടത്തുന്ന മനുഷ്യനുമാണ് അരായപുരത്തെ പശുവിലെ കഥാപാത്രങ്ങള്‍. പിന്നെ ആദ്യം പശുവിനെ കണ്ട് ഭയന്ന കുട്ടിയും. ജീവിച്ചിരിക്കുമ്പോഴും മരിക്കുമ്പോഴും സ്വയം സമര്‍പ്പിക്കുന്ന തങ്ങളോളം എത്തില്ല ഒരു മനുഷ്യനും എന്ന് പശുവിനറിയാം. അതിന് രാഷ്ട്രീയത്തില്‍ താത്പര്യവുമില്ല. ഏത് കലാപവും ഭയക്കേണ്ടവന്‍ മനുഷ്യനാണ് പശുവല്ല എന്ന് തിരിച്ചറിവും പശുവിനുണ്ട്.

ഈ കഥകള്‍ അണ്ഡകടാഹ (ബഷീറിനോട് കടപ്പാട്) ത്തിന്റെതാണ്. ഒരച്ചുതണ്ടില്‍ കറങ്ങുന്ന ഭൂമിയിലെ മാറിമറിയുന്ന കാഴ്ചകളാണ്. അതില്‍ സത്യവും മിഥ്യയുമുണ്ട്. രാഷ്ട്രീയവും അരാഷ്ട്രീയവുമുണ്ട്. ജനനവും മരണവും കൊലയും കൊള്ളയും ഭ്രാന്തകളും സ്‌നേഹവും വെറുപ്പും നിരാസങ്ങളും ഒരു വറചട്ടിയില്‍ ചുട്ടെടുക്കുന്ന സ്വാദുണ്ട്.

കടപ്പാട്: ഭാഷാപോഷിണി മാസിക

Comments are closed.