DCBOOKS
Malayalam News Literature Website

പുസ്തകം വായിക്കാന്‍ എഴുത്തുകാരന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഒപ്പം കരുതേണ്ടതില്ല: ഇ.സന്തോഷ് കുമാര്‍

മലയാളത്തിലെ പ്രശസ്ത എഴുത്തുകാര്‍ തമ്മിലുള്ള അഭിമുഖ സംഭാഷണമാണ് ഈ പംക്തി. എഴുത്ത്, വായന എന്നിവയെക്കുറിച്ചുള്ള സമകാലീനമായ ചിന്തകളും ആശയങ്ങളും വായനക്കാര്‍ക്കായി പങ്കുവെക്കുകയാണ് എഴുത്തുകാര്‍. വായനാവാരത്തോട് അനുബന്ധിച്ച് ഡി സി ബുക്‌സ് അവതരിപ്പിക്കുന്ന ഈ പംക്തിയില്‍ പ്രശസ്ത എഴുത്തുകാരന്‍ ഇ. സന്തോഷ്‌ കുമാറുമായി കഥാകൃത്ത് കെ. എന്‍. പ്രശാന്ത് നടത്തിയ അഭിമുഖ സംഭാഷണമാണിത്. 

സ്വന്തം സമകാലീനരെ അപേക്ഷിച്ച് ബൃഹദാഖ്യാനങ്ങളാണ് ഇ.സന്തോഷ് കുമാറിന്റെ കഥകള്‍. ആഖ്യാനത്തിലൂടെ കഥയുടെ ഇരുണ്ട നനുത്ത ഗുഹകള്‍ അനുഭവിപ്പിക്കുന്ന എഴുത്ത്. ‘വലിയ’ കഥകളോടുള്ള വിമര്‍ശനങ്ങള്‍ എങ്ങനെ കാണുന്നു?

വലിയ കഥകളോടുള്ള വിമര്‍ശനം എന്നത് മലയാളത്തില്‍ മാത്രം നിലവിലുള്ള ഒരു ഫലിതമാണ്. ലോകത്തെവിടെയും കഥകളുടെ വലിപ്പത്തെ അങ്ങനെ നാട വെച്ചളക്കുന്ന പതിവില്ല. ചെറുകഥയുടെ ആചാര്യന്മാരായി കരുതാവുന്ന ചെഖോവിന്റെയോ റെയ്മണ്ട് കാര്‍വറുടെയോ ഒക്കെ കഥകള്‍ ഉദാഹരണമായി എടുക്കാവുന്നതാണ്. നേരേ മറിച്ച് ഹെമിങ്‌വേയുടെ മികച്ച പല കഥകളും ഹ്രസ്വമാണ്. പ്രമേയം ആവശ്യപ്പെടുന്ന ആഖ്യാനവും നീളവുമാണ് ഒരു കഥയില്‍ വരിക. അതിനെക്കുറിച്ച് ചര്‍ച്ച ചെയ്ത് സമയം പാഴാക്കുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. കുറേക്കാലം മുമ്പേ ഞാനത്തരം കാര്യങ്ങള്‍ വിട്ടു.

കഥകളില്‍ എപ്പോഴും കടന്നുവരുന്നത് സാധാരണ മനുഷ്യരാണ്. പക്ഷെ, മലയാളികളുടെ അനുഭവപരിസരത്തിനു വെളിയില്‍ നില്‍ക്കുന്ന കഥകളാണ് പലതും. അനുഭവ എഴുത്തുകളല്ല കഥകള്‍ എന്നു വിളിച്ചു പറയാനുള്ള ധൈര്യം എങ്ങനെ ഉണ്ടായി? എന്താണ് ഫിക്ഷന്റെ രാഷ്ട്രീയം?

അനുഭവ എഴുത്തല്ല സാഹിത്യം. അങ്ങനെ സ്വന്തം അനുഭവങ്ങളെ ചിത്രീകരിക്കുന്ന പദ്ധതിക്ക് നമ്മള്‍ ആത്മകഥ എന്നല്ലേ പറയുക? മലയാളത്തില്‍ ആത്മകഥകള്‍ക്ക് സമ്പന്നമായ മാതൃകകളുണ്ട്. എന്റെ അഭിപ്രായത്തില്‍ സൂക്ഷ്മാനുഭവങ്ങളെ ആവിഷ്‌ക്കരിക്കുന്നതാണ് സാഹിത്യം. തീര്‍ച്ചയായും ഒരെഴുത്തുകാരന്‍ അല്ലെങ്കില്‍ എഴുത്തുകാരി അയാളുടെ അനുഭവങ്ങള്‍ ഉപയോഗിക്കുക തന്നെ ചെയ്യും. അവയെ താന്‍ സൃഷ്ടിക്കുന്ന ലോകത്തിനും കഥാപാത്രങ്ങള്‍ക്കും ഉപയുക്തമാകുന്ന തരത്തില്‍ മാറ്റി എഴുതുകയുമാണ് ചെയ്യുക. സ്വന്തം അനുഭവങ്ങള്‍ മാത്രം എഴുതാനിരിക്കുന്ന സാഹിത്യകാരന്റെ രചനകള്‍ പലതരം പദ്ധതികളുടെ പേരില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന കെട്ടിടസമുച്ചയങ്ങള്‍ പോലെ ഏകതാനമായിരിക്കും. ഒരേ വലിപ്പം, ആകൃതി, ഒരേ ചായം, ഒരേ ചുറ്റുപാടുകള്‍, ആകാശം: അങ്ങനെ. എന്റെ എഴുത്തിന്റെ വൈകാരിക പരിസരം എന്റെ അനുഭവങ്ങളുമായി ബന്ധപ്പെട്ടതു തന്നെയാണ്. അതിന്റെ അര്‍ത്ഥം, അന്ധകാരനഴി എഴുതുന്നതിനു മുമ്പ് ഞാന്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ പങ്കെടുത്തു എന്നുള്ളതല്ല. മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ജീവിതസന്ധികളെ, അയാളുടെ ഭയത്തെ, പകയെ, ഭീരുത്വത്തെ, വേദനകളെ ഒക്കെ എഴുതുമ്പോള്‍ അവശ്യം വേണ്ടുന്ന അനുതാപവും താദാത്മ്യവും (empathy) നമ്മള്‍ സ്വന്തം അനുഭവങ്ങളിലൂടെയല്ലേ കണ്ടെത്തുക?

ഫിക്ഷന്റെ രാഷ്ട്രീയം എന്നത് കുഴക്കുന്ന ചോദ്യമാണ്. കൃത്യമായ രാഷ്ട്രീയശരികളില്‍ നില്‍ക്കുന്ന രചനകള്‍ സാഹിത്യഭംഗിയുടെ കാര്യത്തില്‍ മികവു പുലര്‍ത്തണമെന്നില്ല. എന്നല്ല, പലപ്പോഴും മികവു പുലര്‍ത്താറേയില്ല എന്നതാണ് ദുരന്തം. അതുകൊണ്ട് ആദ്യമായി ഫിക്ഷന്‍ അതിന്റെ സൗന്ദര്യനിലപാടുകളോടു നീതി പുലര്‍ത്തുക എന്നതുതന്നെയാണ് പ്രധാനം. അതിന്റെ രാഷ്ട്രീയം നമുക്കു വഴിയേ ചര്‍ച്ച ചെയ്യാമല്ലോ.

കഥ ഒരുപാട് മാറി. കഥകള്‍ കഥാകൃത്തുക്കള്‍ക്ക് സിനിമയിലേക്കുള്ള ചവിട്ടുപടിയായിട്ടുണ്ട്, ആധുനിക സംവിധാനങ്ങള്‍ വായനയെ സഹായിക്കുന്നുണ്ട്. എന്തായിരിക്കും കഥയുടെ നാളെ?

കെമിസ്ട്രിയും അപ്ലൈഡ് കെമിസ്ട്രിയും പോലെയാണ് അത്. ചെറുകഥ, സിനിമയോട് ഏറ്റവും രക്തബന്ധമുള്ള ഒരു രചനാരീതിയാണ്. സ്വാഭാവികമായും ദൃശ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരുടെ ശ്രദ്ധ ചെറുകഥയിലേക്കു തിരിഞ്ഞിട്ടുണ്ട്. അതു നല്ല കാര്യമാണ്. നമ്മുടെ പുതിയ സിനിമ ഉന്നതമായ നിലവാരം പുലര്‍ത്തുന്നു എന്ന ആഹ്ലാദം എനിക്കുണ്ട്. അഭിനയത്തില്‍, ക്യാമറയില്‍, പശ്ചാത്തല ചിത്രീകരണങ്ങളില്‍, സ്വാഭാവികതയില്‍ അങ്ങനെ എല്ലാ കാര്യങ്ങളിലും നമ്മുടെ യുവാക്കള്‍ വലിയ കുതിപ്പുകള്‍ നേടിയിട്ടുണ്ട്. ലോകത്തിലെ പുതിയ സിനിമകളുമായുള്ള ബന്ധം അവരെ അതിനു സഹായിച്ചിട്ടുണ്ട് എന്നതും വാസ്തവമാണ്. നമ്മുടെ ചലച്ചിത്രമേളകളുടെയും ആധുനിക സാങ്കേതികവിദ്യയുടെയും ഗുണഫലങ്ങള്‍ മെല്ലെമെല്ലെ നമ്മുടെ സിനിമയെ പുതുക്കിപ്പണിയുന്നു. അതിലേക്ക് ചില സംഭാവനകള്‍ ചെയ്യാന്‍ കഴിയുന്നു എന്നതില്‍ നമ്മുടെ കഥാകൃത്തുക്കള്‍ക്കും അഭിമാനിക്കാന്‍ വകയുണ്ട്.

നമ്മുടെ ജീവിതത്തിന്റെ ഭാവിയിലുള്ള രീതികള്‍ പ്രവചിക്കുക അസാധ്യമായിരിക്കേ, ചെറുകഥയുടെ ഭാവിയെക്കുറിച്ചു വിചാരപ്പെടുന്നതില്‍ കാര്യമുണ്ടോ? നമ്മുടെ ചെറുകഥയ്ക്ക് ഒരു നൂറ്റാണ്ടില്‍ച്ചില്ല്വാനം വര്‍ഷങ്ങളുടെ പഴക്കമേയുള്ളൂ. നമ്മളിപ്പോള്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന പല തൊഴിലുകള്‍ക്കും അത്ര തന്നെ പഴക്കമില്ല. അതുകൊണ്ട് ജീവിതം അടിമുടി മാറാം. അതിന്റെ ആവിഷ്‌കാരരീതികളായ കഥ, കവിത, നോവല്‍, ചിത്രം, നൃത്തം, സംഗീതം എന്നിവകളും മാറും.

ആക്ടിവിസ്റ്റ്, രാഷ്ട്രീയം പറയുന്ന ആള്‍, സ്വന്തം കഥകളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന ആള്‍, സ്വന്തം പുസ്തകങ്ങള്‍ മാര്‍ക്കറ്റ് ചെയ്തുകൊണ്ടിരിക്കുന്നയാള്‍…താങ്കളുടെ അഭിപ്രായത്തില്‍ ഒരു എഴുത്തുകാരന്‍ എങ്ങനെയാണ് വായനക്കാരെ സമീപിക്കേണ്ടത്?

എഴുത്തുകാരന്, മറ്റു പല തൊഴിലുകളിലും ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നവരില്‍ നിന്നും വ്യത്യസ്തമായി, അങ്ങനെ ഒരു സവിശേഷ മാതൃകയില്ല. അയാള്‍ ആക്റ്റിവിസ്റ്റാവുകയോ, അരാജകവാദിയായി അഭിനയിക്കുകയോ, എക്‌സിക്യുട്ടീവായി നടക്കുകയോ, കക്കുകയോ പോക്കറ്റടിക്കുകയോ, താങ്കള്‍ പറഞ്ഞതു മാതിരി സ്വയം വില്ക്കുകയോ വാങ്ങുകയോ, അവാര്‍ഡുകള്‍ വാരിക്കൂട്ടുകയോ ഒക്കെ ചെയ്യട്ടെ. അതിലൊക്കെ വായനക്കാരെന്തിനു ശ്രദ്ധിക്കണം? അയാളെയല്ല, അയാളുടെ പുസ്തകത്തെയാണ് വീട്ടില്‍ കയറ്റാന്‍ കൊള്ളാമോ എന്നു പരിശോധിക്കേണ്ടത്. എത്ര മാന്യനായാലും എഴുത്തു ചവറാണെങ്കില്‍ നിങ്ങള്‍ വായിക്കുമോ? ഒരു രചന വായിക്കുമ്പോള്‍ നമ്മള്‍ എഴുത്തുകാരന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഒപ്പം കരുതേണ്ടതില്ല.

അസഹിഷ്ണുതയുടെ കാലത്ത് പ്രകോപനപരമെന്നു തോന്നുന്ന വിഷയത്തെ എഴുത്തുകാരന്‍ എങ്ങനെ കൈകാര്യം ചെയ്യണം?

ഈ അസഹിഷ്ണുക്കളെക്കൊണ്ടു തോറ്റു! കഴിഞ്ഞ ജന്മത്തില്‍ പരമബോറന്മാരായിരുന്നിട്ടുള്ളവരാണ് അസഹിഷ്ണുക്കളായി ജന്മമെടുക്കുന്നത് എന്നാണ് എന്റെ വിശ്വാസം. അവരുടെ ജാതകകഥകള്‍ നിലയ്ക്കുകയില്ല. എളുപ്പം വ്രണമാക്കി മാറ്റാവുന്ന ചില മുറിവുകള്‍ അവരുടെ വിശുദ്ധശരീരങ്ങളില്‍ ഉറങ്ങിക്കിടക്കുന്നു. ചിലപ്പോള്‍ മതം, ചിലപ്പോള്‍ ദേശീയത, മറ്റു ചിലപ്പോള്‍ ജാതി, വിശ്വാസം; അവരേക്കാള്‍ അരക്ഷിതരായി ജീവിക്കുന്ന മറ്റൊരു കൂട്ടരില്ല. എഴുത്തുകാര്‍, പക്ഷേ സൂക്ഷിക്കണം. ഈയിടെ എന്‍. എസ് മാധവന്‍ പറഞ്ഞതുപോലെ പുതിയ ആവിഷ്‌കാരരീതികള്‍ പരീക്ഷിക്കേണ്ടി വരാം. ഭയപ്പെടുത്തുന്ന ഒരു കാലാവസ്ഥയിലാണ് നമ്മള്‍. വെട്ടാന്‍ വരുന്ന പോത്തിനോട് വേദം പറഞ്ഞിട്ടു കാര്യമില്ലെന്നല്ലേ? ആധുനിക കാലത്ത് വേദം എന്നത് മീശ പോലുള്ള ഒരു നോവലാവാം, ടോം വട്ടക്കുഴിയുടെ ചിത്രമാവാം, കാര്‍ട്ടൂണാവാം, പാട്ടാവാം.

പുതിയ തലമുറ എഴുത്തുകാരെക്കുറിച്ചുള്ള വിമര്‍ശനാത്മകമായ അഭിപ്രായം പറയാമോ?

പുതിയ തലമുറയില്‍ പ്രഗത്ഭരായ എഴുത്തുകാരുണ്ട്. പലരും അവരെ അടയാളപ്പെടുത്തുന്ന മികച്ച രചനകള്‍ നിര്‍വ്വഹിച്ചു കഴിഞ്ഞു. അവര്‍ എഴുതിക്കൊണ്ടിരിക്കുന്നു. ഞാന്‍ പലരുടേയും വായനക്കാരന്‍ മാത്രമാണ്. അവരുടെ പലരുടേയും രചനകളെ കൗതുകത്തോടെയും ആഹ്ലാദത്തോടെയും നോക്കിക്കാണാറുണ്ട്. അതിനപ്പുറം, അവരെ വിധിക്കാനുള്ള ശേഷി എനിക്കില്ല. ഇതു കപടവിനയം കൊണ്ടു പറയുന്നതല്ല. ഒരോ തലമുറയും പുതിയ രീതികള്‍ പരീക്ഷിക്കുന്നു.  ജീവിതം മാറുന്നതു പോലെ സാഹിത്യവും മാറുന്നു. അത്രയും നല്ല കാര്യമാണത്.

Comments are closed.