DCBOOKS
Malayalam News Literature Website

റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു

മുംബൈ:റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിസമര്‍പ്പിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് വിശദീകരണം. 2019 സെപ്റ്റംബര്‍ മാസം വരെ കാലാവധിയുള്ളപ്പോഴാണ് രാജി. കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഉര്‍ജിത് പട്ടേല്‍ രാജിവെക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. വെള്ളിയാഴ്ച ആര്‍.ബി.ഐയുടെ ഭരണസമിതിയോഗം ചേരാനിരിക്കെയാണ് രാജിതീരുമാനം പ്രഖ്യാപിച്ചത്. രഘുറാം രാജന്റെ ഒഴിവില്‍ 2016 സെപ്റ്റംബറിലാണ് ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണ്ണറായിരുന്ന ഉര്‍ജിത് പട്ടേല്‍ ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തത്.

നോട്ടുനിരോധനം, റിസര്‍വ്വ് ബാങ്കിന്റെ പരമാധികാരത്തിലുള്ള ഇടപെടല്‍ എന്നീ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളോട് ഉര്‍ജിത് പട്ടേലിന് എതിര്‍പ്പുണ്ടായിരുന്നുവെന്നാണ് സൂചന. ചട്ടങ്ങള്‍ ഇളവു ചെയ്ത് ബാങ്കിതര സ്ഥാപനങ്ങളെയും ഭവനവായ്പാ സ്ഥാപനങ്ങളെയും സഹായിക്കണമെന്ന കേന്ദ്രനിര്‍ദ്ദേശം ആര്‍.ബി.ഐ തള്ളിയതോടെയാണ് ഭിന്നതയുടെ തുടക്കം, കിട്ടാക്കടം കാരണം അടിത്തറ തകര്‍ന്ന പൊതുമേഖലാബാങ്കുകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തനമൂലധനം നല്‍കുക, ചെറുകിട വ്യവസായങ്ങള്‍ക്ക് കൂടുതല്‍ വായ്പ അനുവദിക്കാന്‍ നിയമങ്ങളില്‍ ഇളവുവരുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ആര്‍.ബി.ഐ അംഗീകരിച്ചിരുന്നില്ല. കരുതല്‍ധനത്തില്‍ നിന്ന് 3.6 ലക്ഷം കോടി രൂപ നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം ആര്‍.ബി.ഐ തള്ളിയതോടെ ഏറ്റുമുട്ടല്‍ രൂക്ഷമാവുകയായിരുന്നു. ആര്‍.ബി.ഐയുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ ഭിന്നതയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉര്‍ജിത് പട്ടേലുമായി നേരിട്ടു സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു.

Comments are closed.