DCBOOKS
Malayalam News Literature Website

പുല്ലേലിക്കുഞ്ചുവും കുന്ദലതയും

സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍

ശ്രീപ്രസാദ് വടക്കേപ്പാട്ട്

മലയാള സാഹിത്യത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ‘കുന്ദലത’യുടെ സ്ഥാനം ഒന്നാമത്തെ മലയാളം നോവല്‍ ആണെന്ന് പലയിടത്തും കാണാം. എന്നാല്‍ ലക്ഷണമൊത്ത ആദ്യമലയാള നോവലായി രണ്ടുവര്‍ഷം ഇളയ ‘ഇന്ദുലേഖ’യെ പ്രതിഷ്ഠിക്കുന്നതോടുകൂടി ചേച്ചിയായ കുന്ദലത വൈരൂപ്യമുള്ളവളായി മാറുന്നു. മതപ്രചാരണത്തിനായി എഴുതപ്പെട്ട കൃതിയെന്ന ലേബലില്‍ ‘പുല്ലേലിക്കുഞ്ചു’വിന് സംഭവിച്ച ദുര്യോഗം തന്നെയാണ് ഏറെക്കുറെ കുന്ദലതയ്ക്കും വൈരൂപ്യ ആരോപണംകൊണ്ട് സംഭവിച്ചത്.

നോവല്‍, കഥ, കവിത, എന്നുവേണ്ട സമസ്ത സാഹിത്യസൃഷ്ടികളുടേയും രൂപഭാവങ്ങള്‍ കാലത്തിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. അതിനാല്‍ത്തന്നെ അവയുടെ ലക്ഷണം നിര്‍വ്വചിക്കല്‍ അസാധ്യവുമാണ്. യഥാര്‍ത്ഥത്തില്‍ അത്തരമൊരു നിര്‍വ്വചനത്തിന്റെ ആവശ്യമേ ഇല്ല എന്നതാണ് ശരി. അതുകൊണ്ടുതന്നെ മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്ന വിശേഷണം ‘ഇന്ദുലേഖ’യ്ക്ക് കൊടുക്കുകയും, ആദ്യനോവലെന്നു പറഞ്ഞ് കുന്ദലതയെ ഇകഴ്ത്തുകയും ചെയ്യുന്ന (ഒന്ന് ലക്ഷണമൊത്തതെന്ന്
Pachakuthira September Editonപറയുമ്പോള്‍ അതിനുമുന്‍പേ പിറന്നത് ലക്ഷണംകെട്ടതെന്ന് സ്ഥാപിക്കലാണല്ലോ!) മലയാള സാഹിത്യലോകം ഒരു വീണ്ടുവിചാരം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ചിന്തിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

കുന്ദലത എന്ന കൃതി വായിക്കാനെടുക്കുമ്പോള്‍ അതിന്റെ ഒന്നാം പതിപ്പിന് രചയിതാവ് എഴുതിയ മുഖവുര വായിക്കാതെ മുന്നോട്ട് പോകരുത്. നോവല്‍ എഴുതിയ കാലഘട്ടത്തെക്കുറിച്ചും അതെഴുതാനിടയായ സാഹചര്യത്തെക്കുറിച്ചും നോവലിസ്റ്റ് വ്യക്തമായ സൂചനകള്‍ മുഖവുരയില്‍ നല്‍കുന്നുണ്ട്. 1887 ഒക്ടോബര്‍ മാസത്തിലാണ് കുന്ദലത പ്രസിദ്ധീകരിക്കപ്പെടുന്നത്. അതുകഴിഞ്ഞ് നാലു വര്‍ഷങ്ങത്തിനുശേഷം 1891ല്‍ ആണ് തൃശൂരില്‍ നിന്നിറങ്ങിയിരുന്ന ‘വിദ്യാവിനോദിനി’ മാസികയില്‍ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ രചിച്ച ‘വാസനാവികൃതി’ എന്ന ആദ്യ മലയാളകഥ മഷി പുരണ്ട് പുറത്തിറങ്ങുന്നതെന്ന കാര്യവും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. അതായത് മലയാളം മാത്രം വായിക്കാനറിയുന്ന ഒരു സമൂഹത്തിന് വായനയുടെ ഒരു പുതിയ ലോകം അപ്പു നെടുങ്ങാടി നൂറ്റിമുപ്പത്തഞ്ചു കൊല്ലങ്ങള്‍ക്കുമുന്‍പ് തുറന്നുവെന്നു പറയാം. ഒന്നാം പതിപ്പിന്റെ ആമുഖത്തില്‍ അദ്ദേഹം എഴുതിയ ചില വരികള്‍ കുറിക്കട്ടെ:

”ഇംഗ്ലീഷില്‍ പുതുമാതിരികഥ എന്നര്‍ത്ഥമായതും ‘നോവല്‍’ എന്നു പേരു പറയുന്നതും വായനക്കാര്‍ക്കു വളരെ നേരംപോക്കുള്ളതും ആയ അനേകം പുസ്തകങ്ങള്‍ ഉണ്ട്. മലയാളഭാഷയില്‍ അതുപോലുള്ള പുസ്തകങ്ങള്‍ ഇല്ലായ്കയാല്‍ മലയാളക്കാരില്‍ ഇംഗ്ലീഷു പരിജ്ഞാനമില്ലാത്തവരായ അധികപക്ഷക്കാര്‍ക്ക് ആവക പുസ്തകങ്ങളിലെ കഥാരസത്തെയും ഭാഷാചാതുര്യത്തേയും ലേശംപോലും അറിവാന്‍ കഴിയാതെ, ചെറുപ്പകാലങ്ങളില്‍ മാതാപിതാക്കന്മാര്‍ പറഞ്ഞ് അറിവാന്‍ സംഗതിയുള്ള ചില പുരാണകഥകള്‍ അവര്‍ രാമായണം, ഭാരതം, നളചരിതം മുതലായ ചുരുക്കം ചില പുസ്തകങ്ങളില്‍നിന്നു വായിച്ചെടുത്ത് അവയെത്തന്നെ പിഷ്ടപേഷണംപോലെ ഒട്ടും രസംകൂടാതെ പിന്നെയും പി
ന്നെയും പലവുരു ആവര്‍ത്തിച്ചുകൊണ്ടു കാലം കഴിച്ചുവരുന്നതു വളരെ കഷ്ടംതന്നെ. ഇംഗ്ലീഷു ഭാഷാ പരിജ്ഞാനവും പ്രാപ്തിയും ഉള്ള അപൂര്‍വ്വം ചില കേരളീയരുള്ളവര്‍ ഇതുവരേയും ആ അവസ്ഥയെ ഭേദപ്പെടുത്താന്‍ ശ്രമിക്കാത്തതും ആശ്ചര്യമാണ്.”

പൂര്‍ണ്ണരൂപം സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബര്‍ ലക്കം ലഭ്യമാണ്‌

 

 

Comments are closed.