DCBOOKS
Malayalam News Literature Website

സ്ഥിരം ജോലി എന്നത് സ്വപ്‌നം മാത്രം

രാജ്യത്ത് എല്ലാ മേഖലയിലും കരാര്‍ ജീവനക്കാരെ നിയമിക്കാന്‍ സ്ഥാപന ഉടമകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനായി 1946 ലെ ഇന്റസ്ട്രിയല്‍ എംപ്ലോയിമെന്റ് സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ നിയമത്തില്‍ നിയമഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. സ്ഥിരം ജോലി എന്ന സംവിധാനം ഇതോടെ ഇല്ലാതാകുമെന്നാണ് വിലയിരുത്തലുകള്‍. അതേസമയം, ഈ രീതിയില്‍ നിയമിക്കുന്ന ജീവനക്കാരെ രണ്ടാഴ്ചയ്ക്ക് മുമ്പ് മാത്രം നോട്ടീസ് നല്‍കി പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അധികാരം നല്‍കുന്ന സര്‍ക്കാരിന്റെ വിജ്ഞാപനത്തിനെതിരെ പ്രതിഷേധവുമായി ബിജെപിയുടെ തന്നെ തൊഴിലാളി സംഘടനയായ ബിഎംഎസ് രംഗത്തെത്തി.

രാജ്യത്ത് വസ്ത്രവ്യാപാര മേഖലയില്‍ ഉള്‍പ്പടെ ചുരുക്കം ചില മേഖലകളില്‍ മാത്രമാണ് ഇപ്പോള്‍ ഈ നിയമമുണ്ടായിരുന്നത്. ഈ നിയമമാണ് ഇപ്പോള്‍ എല്ലാ തൊഴില്‍ മേഖലയിലേക്കും വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഈ നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വരുത്തി.

ഇടനിലക്കാരുടെ ചൂഷണം നിര്‍ത്തലാക്കുന്നതിന് വേണ്ടിയാണ് നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. അതേസമയം പുതിയ ഭേദഗതി കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കും. അടിസ്ഥാനപരമായ ചില നിയമ, സാങ്കേതിക പ്രശ്‌നങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങളിലെ ചില വ്യവസ്ഥകള്‍ മറ്റൊരു നിയമത്തിന്റെ ചട്ടത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് മറികടക്കുകയാണ് ചെയ്തിരിക്കുന്നത്.

കരാര്‍നിയമം, ഗ്രാറ്റിവിറ്റി നിയമം, ചില സംസ്ഥാനങ്ങളിലെ ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമങ്ങള്‍ എന്നിവയ്ക്ക് വിരുദ്ധമാണ് പുതിയചട്ടം.

പുതിയ നിര്‍ദേശങ്ങള്‍

നിലവിലെ സ്ഥിരംതൊഴിലാളിയെ താത്കാലിക, നിശ്ചിതകാല തൊഴിലാളി ആക്കിമാറ്റാന്‍ പാടില്ല. നിശ്ചിതകാല തൊഴിലാളിയുടെ ജോലിസമയം, ശമ്പളം, അലവന്‍സുകള്‍ മറ്റാനുകൂല്യങ്ങള്‍ എന്നിവ സ്ഥിരം തൊഴിലാളിയുടേതിനെക്കാള്‍ കുറയരുത്. സ്ഥിരം തൊഴിലാളിക്ക് മറ്റുനിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ അതിനാവശ്യമായ സേവനകാലാവധി നോക്കാതെതന്നെ, സേവനം ചെയ്തകാലത്തിന് ആനുപാതികമായി നല്‍കണം.

ഗ്രാറ്റ്വിറ്റി നല്‍കണം; നിലവിലെ നിയമമനുസരിച്ച്, ചുരുങ്ങിയത് അഞ്ചുകൊല്ലം ജോലിയെടുത്താലേ ഗ്രാറ്റ്വിറ്റി ലഭിക്കൂ. എന്നാല്‍, നിശ്ചിതകാല തൊഴില്‍ രണ്ടോ മൂന്നോ വര്‍ഷമാണെങ്കിലും അതനുസരിച്ച് ഗ്രാറ്റ്വിറ്റി നല്‍കണം. ഇപ്പോള്‍ മിക്കവാറും മേഖലകളില്‍ കരാര്‍ ഒന്നോ രണ്ടോ വര്‍ഷത്തേക്കുമാത്രം നല്‍കി പിന്നീട് പുതുക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ ഗ്രാറ്റ്വിറ്റി നല്‍കേണ്ടതില്ല. ഈ സ്ഥിതി മാറും.

രണ്ടാഴ്ചത്തെ നോട്ടീസ് നല്‍കി പിരിച്ചുവിടാം; മൂന്നുമാസം തുടര്‍ച്ചയായി ജോലിചെയ്ത നിശ്ചിതകാല തൊഴിലാളിയെ രണ്ടാഴ്ചത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കി വേണമെങ്കില്‍ പിരിച്ചുവിടാം. മൂന്നുമാസത്തിനകം പിരിച്ചുവിടുകയാണെങ്കില്‍ അതിനുള്ള കാരണം രേഖാമൂലം നല്‍കണം. എന്നാല്‍, താത്കാലിക തൊഴിലാളിയെ ശിക്ഷാനടപടിയുടെ പേരില്‍ ഇത്തരത്തില്‍ പിരിച്ചുവിടരുത്. ശിക്ഷിക്കാനാണ് പിരിച്ചുവിടുന്നതെങ്കില്‍ നേരത്തേ വിശദീകരണം ചോദിക്കണം.

കരാര്‍ പുതുക്കാതിരിക്കുമ്പോള്‍ തൊഴിലുടമ അതിന്റെ കാരണം വിശദീകരിക്കുകയോ നോട്ടീസ് നല്‍കുകയോ ചെയ്യേണ്ടതില്ല. അവധിയിലുള്ള സ്ഥിരംതൊഴിലാളി തിരിച്ചുവരുമ്പോള്‍, പകരം നിയമിച്ച താത്കാലിക തൊഴിലാളിയെ പിരിച്ചുവിടാമെങ്കിലും കാരണം രേഖാമൂലം അറിയിക്കണം.

കരാര്‍ത്തൊഴിലാളി നിയമത്തിന് ഭേദഗതിവരും; കരാര്‍ത്തൊഴിലാളി നിയമത്തിലെ പത്താം വകുപ്പിന് സുപ്രധാന ഭേദഗതിയും മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്. സ്ഥിരം സ്വഭാവമുള്ള തൊഴിലുകളെ സ്ഥാപനത്തിന്റെ മുഖ്യപ്രവര്‍ത്തനമെന്നും അല്ലാത്തവയെന്നും രണ്ടായി തിരിക്കാനും മുഖ്യപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത ഇടങ്ങളില്‍ കരാര്‍വ്യവസ്ഥ നടപ്പാക്കാനുമാണ് നിര്‍ദേശം

Comments are closed.