DCBOOKS
Malayalam News Literature Website

അട്ടിമറി

ടി ഡി രാമകൃഷ്ണന്റെ ‘പച്ച മഞ്ഞ ചുവപ്പ്’ എന്ന നോവലില്‍നിന്ന് ഒരു ഭാഗം

ടി ഡി രാമകൃഷ്ണന്റെ ‘പച്ച മഞ്ഞ ചുവപ്പ്’ എന്ന നോവലില്‍നിന്ന് ഒരു ഭാഗം

പണത്തിനോടുള്ള ആർത്തികൊണ്ട് സമ്മതിച്ചെങ്കിലും ഒരു ഹോഡ് ഓൺ കൊളിഷൻ എങ്ങനെ, എവിടെവെച്ച് നടപ്പാക്കുമെന്ന് എനിക്കൊരു ധാരണയുമുണ്ടായിരുന്നില്ല. ഒരു ട്രെയിൻ പാളം തെറ്റിക്കുന്നതുപോലെയോ ബോംബുവെച്ച് തകർക്കുന്നതുപോലെയോ, രണ്ട് തീവണ്ടികൾ തമ്മിൽ കൂട്ടിയിടിപ്പിക്കാൻ സാധിക്കില്ല. വലിയ ആസൂത്രണത്തോടെ നടപ്പാക്കേണ്ട സംഗതിയാണത്.

“1995 ഏപ്രിൽ അവസാനമൊരു ദിവസം ദേവേന്ദ്രസിങ് എന്നൊരു സിക്ക് ബിസിനസ്സുകാരൻ എന്നെ കാണാൻ ഓഫീസിൽ വന്നു. പഞ്ചാബിൽ റെയിൽവേ സിഗ്നൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന ഒരു പ്രശസ്ത മൾട്ടിനാഷണൽ കമ്പനിയുടെ പ്രതിനിധിയായിരുന്നു അയാൾ. സതേൺ റെയിൽവേയ്ക്ക് സിഗ്നൽ ഉപകരണങ്ങൾ സപ്ലൈ
ചെയ്യാനുള്ള ചില കോൺട്രാക്ടുകളിൽ സഹായിക്കണമെന്നായിരുന്നു അയാളുടെ ആവശ്യം. സിഗ്നൽ ഡിപ്പാർട്ട്മെന്റുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഞാൻ അങ്ങനെയുള്ള കോൺട്രാക്ടുകളുടെ ഇടനിലക്കാരനായി പ്രവർത്തിച്ച് ചെറിയ തോതിൽ പണം സമ്പാദിച്ചിരുന്നു. ഞാനയാളോട് ശ്രമിച്ചുനോക്കാമെന്ന് പറഞ്ഞു.

ചെന്നൈ നഗരത്തിലെ പ്രശസ്തമായൊരു ഹോട്ടലിലാണ് ദേവേന്ദ്രസിങ് താമസിച്ചിരുന്നത്. അടുത്ത ദിവസം അയാൾ എന്നെ ആ ഹോട്ടലിലേക്ക് ക്ഷണിച്ചു. ഇത്തരം ബിസിനസ്സുകാർ സാധാരണ ചെയ്യാത്ത കാര്യമാണത്. ഞാൻ തിരക്കുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. പിറ്റേദിവസം അയാൾ വീണ്ടും വിളിച്ചു. വൈകുന്നേരം ഓഫിസിൽനിന്നിറങ്ങുന്ന സമയത്ത് കാറുമായി വന്ന് കൂട്ടിക്കൊണ്ടുപോകാമെന്ന് പറഞ്ഞു. ആ പഞ്ചനക്ഷത്ര ഹോട്ടൽ റോഡിലൂടെ പോകുമ്പോൾ കണ്ടിട്ടുള്ളതല്ലാതെ അതിന്റെ അകത്ത് ഞാൻ കയറിയിട്ടില്ലായിരുന്നു. അവിടെ പോകാനൊരു അവസരമല്ലേയെന്നു കരുതി സമ്മതിച്ചു. വൈകുന്നേരം അയാൾ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി. ഹോട്ടലിലെ ബാറിൽ വെച്ച് എനിക്ക് ലാവിഷായൊരു പാർട്ടി തന്നു. കോൺട്രാക്ടുകളിൽ സഹായിക്കുന്നതിനുള്ള പാരിതോഷികമായി ഒരുബോട്ടിൽ വിലകൂടിയ വിദേശമദ്യവും പതിനായിരം രൂപയും അടങ്ങിയ കവർ എന്റെ കൈയിൽ തന്നു. അതോടെ ഞങ്ങൾ തമ്മിൽ വളരെ അടുത്ത സൗഹ്യദമായി. റെയിൽവേയുമായുള്ള ബിസിനസ്സിലെ കഴുത്തറപ്പൻ മത്സരങ്ങളെക്കുറിച്ചും അതിൽ ജയിക്കാൻ പ്രയോഗിക്കേണ്ടി വരുന്ന കുതന്ത്രങ്ങളെക്കുറിച്ചും കുറെ തമാശകൾ പറഞ്ഞ് ചിരിച്ചു. “മാർഗ്ഗമേതായാലും ലക്ഷ്യത്തിലെത്തിയാൽപ്പോരേ?” എന്ന അയാളുടെ ചോദ്യം ഞാനിപ്പോഴും ഓർക്കുന്നുണ്ട്.

മേയ് ഒന്നാം തീയതി വൈകുന്നേരം ദേവേന്ദ്രസിങ് എന്നെ വിളിച്ച് യുഎസിൽനിന്ന് മാർക്കറ്റിങ് ഹെഡ് വന്നിട്ടുണ്ടെന്നും അയാൾക്കെന്നെ കാണാൻ താത്പര്യമുണ്ടെന്നും പറഞ്ഞു. ഞാൻ ക്വാർട്ടേഴ്സിൽനിന്ന് കാറെടുത്ത് ഹോട്ടലിലേക്ക് ചെന്നു. ദേവേന്ദ്രസിങ് ലോബിയിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. അയാളെന്നെ ഏഴാമത്തെ നിലയിലെ ഡീലക്സ് സൂട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കതകുതുറന്ന് അകത്തേക്ക് കയറിയ ഉടനെ കറുത്ത സൂട്ടും കോട്ടും ധരിച്ച, യൂറോപ്യനെ പോലെ തോന്നുന്നൊരു വലിയ മനുഷ്യൻ, ‘ഹലോ മിസ്റ്റർ നായിക്ക് ഹൗ ആർ യൂ’ എന്ന് ചോദിച്ച് എനിക്ക് കൈ തന്നു. ഞാൻ ഞെട്ടിപ്പോയി അത് സണ്ണി എബ്രഹാമായിരുന്നു.

സണ്ണിയെ എനിക്ക് വളരെക്കാലത്തെ പരിചയമുണ്ടായിരുന്നു. ഐ.ഐ.ടി. റൂർക്കിയിൽനിന്ന് പാസായ ഒരു ബ്രില്യന്റ് ഇലക്ട്രോണിക്സ് എൻജിനീയറായിരുന്നു അയാൾ. പാലക്കാട് ഡിവിഷനിൽ ഞങ്ങൾ കുറച്ചുകാലം ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഒരു കറപ്ഷൻ കേസുമായി ബന്ധപ്പെട്ട് അയാൾക്ക് രാജ്യം വിട്ടു പോകേണ്ടിവന്നതിൽ ഞങ്ങൾ സുഹൃത്തുക്കൾക്കൊക്കെ വലിയ വിഷമമുണ്ടായിരുന്നു.

“സണ്ണി.. ” എനിക്കത്ഭുതം അടക്കാനായില്ല.

“അതെ, സണ്ണി എബ്രഹാം, ഞാൻ നായിക്കിനെ കാണാൻ വേണ്ടി മാത്രം ന്യൂയോർക്കിൽനിന്ന് വന്നതാണ്, നിങ്ങൾ ഞങ്ങളോട് സഹകരിക്കുമോയെന്ന് ഉറപ്പുവരുത്താനാണ് കുറച്ചുദിവസമായി ദേവേന്ദ്രസിങ് Textശ്രമിച്ചുകൊണ്ടിരുന്നത്. സഹകരിക്കാൻ തയ്യാറാണെന്നറിഞ്ഞതിൽ വലിയ സന്തോഷം“.

എനിക്ക് സണ്ണിയെന്താണ് പറഞ്ഞുവരുന്നതെന്ന് മനസ്സിലായില്ല.

“മിസ്റ്റർ നായിക്ക്, ഞാൻ റെയിൽവേയിൽ ചേരുന്നതിനു മുമ്പ് കുറച്ചുകാലം ജോലിചെയ്ത ബഹുരാഷ്ട്ര കമ്പനിയിൽ തന്നെ ചേർന്നു. അവരുടെ മാർക്കറ്റിങ് വിഭാഗത്തിൽ ഇന്ത്യയിലെ കാര്യങ്ങൾ നോക്കുന്നു. റെയിൽവേയിൽ കിട്ടിയിരുന്നതിന്റെ പല മടങ്ങ് ശമ്പളം കിട്ടുന്നുണ്ട്. ആ കറപ്ഷൻ കേസ് വന്ന് ജോലി ഉപേക്ഷിക്കേണ്ടിവന്നത് വളരെ നന്നായി. ഇല്ലെങ്കിൽ ഏതെങ്കിലും റെയിൽവേയിൽ ഇപ്പോഴും ഡെപ്യൂട്ടി ആയി തുടരേണ്ടിവരുമായിരുന്നു“.

“ഞങ്ങൾക്കൊക്കെ സണ്ണിക്കിങ്ങനെ സംഭവിച്ചതിൽ വലിയ വിഷമമായിരുന്നു“.

സണ്ണി നിഗൂഢമായൊരു ചിരിചിരിച്ചു. എനിക്ക് അതിന്റെ അർത്ഥം മനസ്സിലായില്ല.

“മിസ്റ്റർ നായിക്ക്, ഞാനൊരു കാര്യം മറന്നുപോയി. കൺഗ്രാജുലേഷൻസ്. താങ്കളുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് ഇന്ത്യൻ റെയിൽവേയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമായിരുന്ന ടൈംടേബിൾ പരിഷ്കാരം നടക്കാതെപോയത്. നിങ്ങൾ ഏത് കമ്പനിക്കുവേണ്ടിയാണത് ചെയ്തതെന്നെനിക്കറിയില്ല. ആർക്കുവേണ്ടിയായാലും ഞങ്ങൾക്കത് വലിയ അനുഗ്രഹമായി“.

“ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ച് ചെയ്തതല്ല. അന്ന് ടൈംടേബിൾ കൺട്രോളറായിരുന്ന രാമചന്ദ്രനോടുള്ള…”

ഞാൻ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അത് ശ്രദ്ധിക്കാതെ അയാൾ തുടർന്നു.

“നിങ്ങളങ്ങനെ ഉദ്ദേശിച്ചിട്ടില്ലായിരിക്കാം. പക്ഷേ, അതുകൊണ്ട് ഇന്ത്യൻ റെയിൽവേയുടെ സാങ്കേതിക വളർച്ച അപ്രസക്തമായിത്തന്നെ തുടർന്നു. സാമ്പത്തികപരിഷ്കാരങ്ങളുടെ ഫലമായി ചൈനീസ് റെയിൽവേയെപ്പോലെ ഇന്ത്യൻ റെയിൽവേ കുതിച്ചുയരുമോയെന്ന് ഞങ്ങൾ ഭയപ്പെട്ടിരുന്നു. പക്ഷേ, ഇച്ഛാശക്തിയോടെ മുന്നേറാനുള്ള ഒരു ശ്രമവും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായില്ല. എന്തുകാര്യത്തിനും ഞങ്ങളെപ്പോലെയുള്ള വിദേശകമ്പനികളെ ആശ്രയിക്കുന്ന രീതി തുടർന്നു. അതാണ് ഞങ്ങൾക്ക് സഹായകമായത്. ഞാൻ മറ്റൊരു പ്രധാന കാര്യം സംസാരിക്കാനാണ് താങ്കളെ കാണാൻ വന്നത്”.

“എന്താണ്?” എനിക്കതറിയാൻ ആകാംക്ഷയായി.

ലോകത്തിലെ പ്രധാനപ്പെട്ട റെയിൽവേ കമ്പനികളെല്ലാം തീവണ്ടികൾ തമ്മിൽ കൂട്ടിയിടിക്കാതിരിക്കാനുള്ള ആന്റി കൊളിഷൻ ഡിവൈസുകൾ വികസിപ്പിച്ചെടുക്കുന്ന കാലമാണിത്. ഞാൻ പ്രതിനിധീകരിക്കുന്ന കമ്പനിയാണ് അതിൽ മുന്നിലുള്ളത്. ഇതുവരെ അത്തരം ഗവേഷണപ്രവർത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ലാത്ത ഇന്ത്യൻ റെയിൽവേ ഞങ്ങൾ ഏറെ പ്രതീക്ഷ വെച്ചുപുലർത്തുന്നൊരു മാർക്കറ്റാണ്. പക്ഷേ, ഇവിടുത്തെ ഭരണാധികാരികൾക്കോ റെയിൽവേ ബോർഡിനോ അത്തരമൊരു ഉപകരണത്തിന്റെ ആവശ്യകത ഇനിയും ബോധ്യപ്പെട്ടിട്ടില്ല. അത് ബോധ്യപ്പെടണമെങ്കിൽ ഇവിടെ ഗുരുതരമായ അപകടങ്ങ ഉണ്ടാകണം”.

“സണ്ണി എന്താണ് ഉദ്ദേശിക്കുന്നത്?

”അത്തരം അപകടങ്ങളുണ്ടാക്കണം. നോർത്തിലും ഈസ്റ്റിലുമൊക്കെ അതിനുള്ള ആളുകളെ ദേവേന്ദ്രസിങ് കണ്ടെത്തിക്കഴിഞ്ഞു. അവരുടെ പദ്ധതികൾ പുരോഗമിക്കുകയാണ്. സതേൺ റെയിൽവേയിൽ നായിക്ക് അതിന് ഞങ്ങളെ സഹായിക്കണം”.

“അപകടങ്ങളുണ്ടാക്കാനോ?” അയാളുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയാതെ ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

”കോൺട്രാക്ടുകളിൽ സഹായിക്കുന്നപോലെയുള്ള കാര്യമല്ലല്ലോ അത്”.

“അതെ. സതേൺ റെയിൽവേയിൽ ഒരു ഗുരുതരമായ അപകടം നടക്കണം.  ഹെഡ് ഓൺ കൊളിഷൻ. രണ്ട് തീവണ്ടികൾ കൂട്ടിയിടിച്ച് നൂറുകണക്കിനാളുകൾ കൊല്ലപ്പെടുന്നൊരു ആക്സിഡന്റ്.  സിആർഎസ്സ് എൻക്വയറിയിൽ അത് മാനുഷികമായ പിഴവുകൊണ്ട് സംഭവിച്ചതാണെന്ന് തെളിയണം. കൊളിഷൻ ഒഴിവാക്കാനുള്ള പുതിയ സാങ്കേതിക ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നെങ്കിൽ അപകടം നടക്കില്ലായിരുന്നുവെന്ന് സിആർഎസ്സിനെക്കൊണ്ട് പറയിപ്പിക്കണം.

തുടർന്ന് വായിക്കാൻ ക്ലിക്ക് ചെയ്യൂ

ടി ഡി രാമകൃഷ്ണന്റെ ‘പച്ച മഞ്ഞ ചുവപ്പ് കോപ്പികൾ ഡി സി/കറന്റ് പുസ്തകശാലകളിലും ലഭ്യമാണ് 

Comments are closed.