DCBOOKS
Malayalam News Literature Website

അഗതയുടെയും പൊയ്‌റോട്ടിന്റെയും നൂറു വര്‍ഷങ്ങള്‍

പി. കെ. രാജശേഖരന്‍

കൃത്യം നൂറുവര്‍ഷംമുമ്പാണ് അഗതാക്രിസ്റ്റി തന്റെ അപസര്‍പ്പകസാഹിത്യ ജീവിതത്തിനു തുടക്കംകുറിച്ചുകൊണ്ട് ‘സ്റ്റൈല്‍സിലെ നിഗൂഢസംഭവം’ എന്ന നോവലില്‍ ആ ബെല്‍ജിയന്‍ ഡിറ്റക്ടീവിനെ അവതരിപ്പിച്ചത്. ആര്‍തര്‍ കോനല്‍ ഡോയ്‌ലും ഷെര്‍ലക് ഹോസും സര്‍വാധിപത്യം വഹിച്ചിരുന്ന കുറ്റാന്വേഷണസാഹിത്യത്തിന്റെ ചരിത്രം അതോടെ മാറിമറിഞ്ഞു. ഇംഗ്ലിഷിലെ കുറ്റാന്വേഷണസാഹിത്യത്തില്‍ സുവര്‍ണകാലമെന്നും ക്ലാസിക് കാലമെന്നും വിളിക്കപ്പെടുന്ന ഘട്ടത്തിലുണ്ടായ ആ അപസര്‍പ്പകകഥയുടെ മാതൃക ഇന്നാരും പിന്തുടരുന്നില്ലെങ്കിലും അഗതാക്രിസ്റ്റി നിരന്തരം വായിക്കപ്പെടുന്നു, വില്ക്കപ്പെടുന്നു, പഠിക്കപ്പെടുന്നു. അഗതാക്രിസ്റ്റി എന്ന നിഗൂഢപ്രതിഭാസത്തിന്റെ അര്‍ത്ഥമെന്താണ്?

1975 ഓഗസ്റ്റ് ആറാം തീയതിയിലെ ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന്റെ ഒന്നാംപേജില്‍ രണ്ടു കോളത്തില്‍ ചിത്രംസഹിതം ഒരു ചരമവാര്‍ത്ത പ്രത്യക്ഷപ്പെട്ടു.Hercule poirot Is Dead; Famed Belgion Detective എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. തോമസ് ലാസ്‌ക് എന്ന ലേഖകന്‍ എഴുതിയ വാര്‍ത്ത ഇങ്ങനെ തുടര്‍ന്നു:

ഹെര്‍ക്യൂള്‍ പൊയ്‌റോട്ട്, അന്താരാഷ്ട്ര പ്രസിദ്ധനായ ബെല്‍ജിയന്‍ ഡിറ്റക്ടീവ് ഇംഗ്ലണ്ടില്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ പ്രായം അജ്ഞാതമാണ്. ബെല്‍ജിയന്‍ പോലീസ് സേനയില്‍നിന്ന് 1904-ല്‍ വിരമിച്ചശേഷം സ്വകാര്യഅപസര്‍പ്പകനെന്ന നിലയില്‍ മിസ്റ്റര്‍ പൊയ്‌റോട്ട് കീര്‍ത്തി നേടി. അദ്ദേഹത്തിന്റെ സ്രഷ്ടാവായ ഡെയ്ം അഗതാക്രിസ്റ്റിയുടെ നോവലുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ആ ജീവിതം കഥാസാഹിത്യത്തിലെ ഏറ്റവും കേളികേട്ടതാണ്. ജീവിതാന്ത്യത്തില്‍ അദ്ദേഹത്തിന് വാതരോഗവും ഹൃദയസംബന്ധിയായ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. എസെക്‌സിലെ നഴ്‌സിങ്‌ഹോമായ സ്റ്റൈല്‍സ് കോര്‍ട്ടിലെ കിടപ്പറയില്‍ നിന്ന് വിശ്രമമുറിയിലേക്കു വീല്‍ചെയറിലാണ് തന്റെ പൊങ്ങച്ചത്തെ പ്രായം ബാധിച്ചതു മറച്ചുവയ്ക്കുന്നതിന്റെ അടയാളമായി കൃത്രിമമുടിയും വയ്പുമീശയുമായി അദ്ദേഹം സാധാരണ വരാറുണ്ടായിരുന്നത്. സജീവമായിരുന്ന കാലത്ത് കുറ്റമറ്റ രീതിയിലാണ് എപ്പോഴും വസ്ത്രധാരണം നടത്തിയിരുന്നത്. അഞ്ചടി നാലിഞ്ചുമാത്രം ഉയരമുണ്ടായിരുന്ന പൊയ്‌റോട്ട് ഒന്നാം ലോകയുദ്ധകാലത്ത് അഭയാര്‍ത്ഥിയായാണ് ബല്‍ജിയത്തില്‍നിന്ന് ഇംഗ്ലണ്ടിലെത്തിയത്. സ്റ്റൈല്‍സില്‍നിന്ന് അധികം അകലെയല്ലാതെ, അക്കാലത്ത് ഒരു ഗ്രാമപ്രദേശമായിരുന്ന ഒരു ചെറുപട്ടണത്തിലാണ് അദ്ദേഹം താമസമുറപ്പിച്ചതും തന്റെ ആദ്യത്തെ സ്വകാര്യകേസ് ഏറ്റെടുത്തും. ഡെയ്ം അഗത അറിയിച്ച അദ്ദേഹത്തിന്റെ നിര്യാണവാര്‍ത്ത Pachakuthiraഅപ്രതീക്ഷിതമായിരുന്നില്ല. മരണം സ്ഥിരീകരിച്ച ഡെയ്ം അഗതയുടെ പ്രസാധകര്‍ ഡോഡ്, മീഡ് അദ്ദേഹത്തിന്റെ അന്ത്യദിനങ്ങള്‍ വിവരിക്കുന്ന ‘കര്‍ട്ടന്‍’ എന്ന നോവല്‍ ഒക്‌ടോബര്‍ 15-ന് പുറത്തു കൊണ്ടുവരും. അവസാന കൃതിയിലെ പൊയ്‌റോട്ട് ആകര്‍ഷകമെങ്കിലും കനത്ത അഹന്തയും മുറിഞ്ഞ ഇംഗ്ലിഷുമായി താന്‍ പ്രത്യക്ഷപ്പെട്ട 37 മുഴുനീള നോവലുകളിലും ചെറുകഥാസമാഹാരങ്ങളിലുമായി എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലാത്ത നിഗൂഢതകള്‍ പരിഹരിച്ച ഊര്‍ജ്ജസ്വലനായ അന്വേഷകന്റെ നിഴല്‍ മാത്രമാണ്.”

ജനപ്രിയ സംസ്‌കാരത്തില്‍ അപസര്‍പ്പകത ആഴത്തിലാഴ്ത്തിയിട്ടുള്ള വേരുകളെപ്പറ്റി ഓര്‍മ്മിപ്പിക്കുന്നു, അരനൂറ്റാണ്ടുകാലം നിഗൂഢതകളുടെ അഴിയാക്കുരുക്കകള്‍ അഴിക്കുകയും പ്രഹേളികകള്‍ കൂട്ടിയിണക്കുകയും ചെയ്ത ഹെര്‍ക്യൂള്‍ പൊയ്‌റോട്ടിന്റെ ചരമവാര്‍ത്ത. മറ്റൊരു കഥാപാത്രത്തിന്റെയും ചരമവാര്‍ത്ത പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. കൃത്യം നൂറുവര്‍ഷംമുമ്പാണ് അഗതാക്രിസ്റ്റി തന്റെ അപസര്‍പ്പകസാഹിത്യ ജീവിതത്തിനു തുടക്കംകുറിച്ചുകൊണ്ട് ‘സ്റ്റൈല്‍സിലെ നിഗൂഢ സംഭവം’ എന്ന നോവലില്‍ ആ ബെല്‍ജിയന്‍ ഡിറ്റക്ടീവിനെ അവതരിപ്പിച്ചത്. ആര്‍തര്‍ കോനല്‍ ഡോയ്‌ലും ഷെര്‍ലക് ഹോസും സര്‍വാധിപത്യം വഹിച്ചിരുന്ന കുറ്റാന്വേഷണസാഹിത്യത്തിന്റെ ചരിത്രം അതോടെ മാറിമറിഞ്ഞു. അമ്പത്തേഴു വര്‍ഷം തുടര്‍ച്ചയായി എഴുതിയ അഗതാക്രിസ്റ്റി (1890-1976) അറുപത്തിയാറ് ഡിറ്റക്ടീവ് നോവലുകളും നൂറിലധികം ചെറുകഥകളടങ്ങിയ പതിനാല് സമാഹാരങ്ങളും നാടകങ്ങളും കവിതയും ആത്മകഥയും തൂലികാനാമത്തില്‍ റൊമാന്‍സ് നോവലുകളും വായനക്കാര്‍ക്കു നല്കി. പുസ്തകവില്പനയില്‍ ബൈബിളും ഷെയ്ക്‌സ്പിയറും മാത്രമേ ക്രിസ്റ്റിയെ തോല്പിച്ചിട്ടുള്ളൂ എന്നാണ് കണക്ക്. ഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ട വ്യക്തിഗത ഗ്രന്ഥകര്‍ത്താവും അഗതാക്രിസ്റ്റിതന്നെ. അവരുടെ ‘ദ മൗസ്ട്രാപ്പ്’ എന്ന നാടകം ലണ്ടനിലെ നാടകശാലകളുടെ കേന്ദ്രമായ വെസ്റ്റ്എന്‍ഡില്‍ 1952-ല്‍ ആരംഭിച്ച കളി ഇപ്പോഴും തുടരുന്നു. അംബാസഡേഴ്‌സ് തിയേറ്ററില്‍ 1952 നവംബര്‍ 25-ന് ആരംഭിച്ച ‘മൗസ്ട്രാപ്പ്’ 1974 മാര്‍ച്ച് 23 വരെ അവിടെ കളിച്ചു. മാര്‍ച്ച് 25 മുതല്‍ ഇന്നുവരെയും സെന്റ് മാര്‍ട്ടിന്‍സ് തിയേറ്ററില്‍ നാടകം തുടര്‍ന്നുകൊണ്ടിരിക്കുന്നു (കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചിരിക്കുന്നതിനാല്‍ 2020 മാര്‍ച്ച് മുതല്‍ പ്രദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.) ഇംഗ്ലിഷിലെ കുറ്റാന്വേഷണസാഹിത്യത്തില്‍ സുവര്‍ണകാലമെന്നും ക്ലാസിക് കാലമെന്നും വിളിക്കപ്പെടുന്ന ഘട്ടത്തിലുണ്ടായ ആ അപസര്‍പ്പകകഥയുടെ മാതൃക ഇന്നാരും പിന്തുടരുന്നില്ലെങ്കിലും അഗതാക്രിസ്റ്റി നിരന്തരം വായിക്കപ്പെടുന്നു, വില്ക്കപ്പെടുന്നു, പഠിക്കപ്പെടുന്നു. അഗതാക്രിസ്റ്റി എന്ന നിഗൂഢപ്രതിഭാസത്തിന്റെ അര്‍ത്ഥമെന്താണ്?

പൂര്‍ണ്ണരൂപം വായിക്കാന്‍  സെപ്തംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ  ലക്കം ലഭ്യമാണ്‌

അഗതാ ക്രിസ്റ്റിയുടെ ക്രൈം രചനയുടെ നൂറാം വാര്‍ഷിക വേളയില്‍ അവരുടെ ഏറ്റവും പ്രസിദ്ധമായ ക്രൈം ഫിക്ഷനുകളുടെ ബൃഹദ് സമാഹാരം, ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി
7200 പേജുകളില്‍ 10 വാല്യങ്ങളായി ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്നു. 7999 രൂപ മുഖവിലയുള്ള ഈ സമാഹാരം പ്രി പബ്ലിക്കേഷന്‍ വിലയായ 5999 രൂപയ്ക്ക് ഇപ്പോള്‍ സ്വന്തമാക്കാം. ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 , വാട്‌സാപ്പ്  9946 109449
ഓണ്‍ലൈനില്‍: https://dcbookstore.com/books/agatha-christieyude-krithikal-10-volumes

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്ക് ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: https://www.dcbooks.com/

പുസ്തകം ഇപ്പോള്‍ തന്നെ പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.