DCBOOKS
Malayalam News Literature Website

വള്ളം മറിഞ്ഞ് കാണാതായ ചാനല്‍ സംഘത്തിലെ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

കോട്ടയം:വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് സംഘത്തിലെ രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മാതൃഭൂമി ന്യൂസ് തലയോലപ്പറമ്പ് പ്രാദേശിക ലേഖകന്‍ കെ.കെ സജി(47), തിരുവല്ല ബ്യൂറോയിലെ കാര്‍ ഡ്രൈവര്‍ ബിബിന്‍ ബാബു (27) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. സജിയുടെ മൃതദേഹം ഇന്നലെ രാവിലെ പത്ത് മണിയോടെയും ബിബിന്റേത് വൈകിട്ട് ഏഴ് മണിയോടെയുമാണ് ലഭിച്ചത്. അഗ്‌നിശമന സേനയുടെയും കൊച്ചിയില്‍ നിന്നുള്ള നാവികസേനാംഗങ്ങളുടെ സഹായത്തോടെയായിരുന്നു തെരച്ചില്‍.

തിങ്കളാഴ്ച ഉച്ചയോടെയാണ് മാതൃഭൂമി ന്യൂസ് ചാനല്‍ സംഘം യാത്ര ചെയ്ത വള്ളം കോട്ടയം-വൈക്കം കനാലില്‍ മറിഞ്ഞു രണ്ടു പേരെ കാണാതായത്. മൂന്ന് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ട മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരന്‍, തിരുവല്ല ബ്യൂറോയിലെ ക്യാമറാമാന്‍ അഭിലാഷ് എസ്. നായര്‍, വള്ളം തുഴഞ്ഞിരുന്ന മുണ്ടാര്‍ സ്വദേശി അഭിലാഷ് എന്നിവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. മുണ്ടാറിലെ പ്രളയദുരിതം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം. പെട്ടെന്നുണ്ടായ കാറ്റില്‍ വളളം മറിഞ്ഞ് എല്ലാവരും അപകടത്തില്‍ പെടുകയായിരുന്നു. മറിഞ്ഞ വള്ളത്തില്‍ എല്ലാവരും അല്‍പനേരം പിടിച്ചുകിടന്നു. രക്ഷിക്കാനെത്തിയ വള്ളത്തിലേക്കു കയറ്റുന്നതിന് മുമ്പ് സജിയുടെയും ബിബിന്റെയും പിടിവിട്ടു പോവുകയായിരുന്നു.

കാണാതായവര്‍ക്കായുള്ള തിരച്ചിലിനിടെ

ബിബിന്‍ ബാബുവിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് ഓതറ കാഞ്ഞിരത്തുംമോടി സാല്‍വേഷന്‍ ആര്‍മി സെമിത്തേരിയില്‍ നടക്കും. കോട്ടയം മെഡിക്കല്‍ കോളെജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉച്ചയോടെ ബന്ധുക്കള്‍ക്ക് കൈമാറും. സജിയുടെ മൃതദേഹം ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വീട്ടുവളപ്പില്‍ നടന്നു. ഭാര്യ സുനിത, മക്കള്‍: അമിഗ, അനയ.

Comments are closed.