DCBOOKS
Malayalam News Literature Website

മൃഗശിക്ഷകന്‍’എന്ന കവിതയുടെ പ്രസക്തിയെക്കുറിച്ച് രാജേന്ദ്രന്‍ എടത്തുംകര

 

പ്രശസ്ത കവയിത്രി വിജയലക്ഷ്മി എഴുതിയ കൃതിയാണ് മൃഗശിക്ഷകന്‍. ഇരുപത്തിരണ്ട് കവിതകളുടെ സമാഹാരമാണിത്. കൊടിയപീഡനത്തിന് വശപ്പെട്ട് ചട്ടവും ചാട്ടവും പഠിക്കേണ്ടിവരുന്ന മൃഗത്തിന്റെ ആത്മഭാഷണമാണ് കവിതയുടെ പ്രമേയം. 1994ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച ഈ കവിതാസമാഹാരം പ്രസിദ്ധീകരിച്ചത് 1992 ലാണ്. 1999ലാണ് ഈ കൃതിയുടെ ഡി സി ബി പതിപ്പ് പുറത്തിറങ്ങിയത്. ബാലാമണിയമ്മയാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. പിന്നീട് രാജേന്ദ്രന്‍ എടത്തുംകര എഴുതിയ പഠവും ഉള്‍പ്പെടുത്തുകയുണ്ടായി. സ്‌കൂള്‍ കോളജ് സിലബസുകളില്‍ ഉള്‍പ്പെടുത്തിയ ഈ കവിതയ്ക്ക് അദ്ദേഹമെഴുതിയ പഠനം ഏറെ സഹായകരമാണ്.

രാജേന്ദ്രന്‍ എടത്തുംകരയുടെ പഠനക്കുറിപ്പിലേക്ക്.. ”അവള്‍ പറയുന്നു: ഭയമാണങ്ങയെ!”

മൃഗശിക്ഷകന്‍ പുറത്തുവന്നത് ഇരുപത്തിയഞ്ചുകൊല്ലം മുമ്പാണ്. സ്ത്രീയെ അടിമമൃഗമായി കരുതി തീച്ചക്രത്തിലൂടെയുള്ള ചാട്ടം പരിശീലിപ്പിക്കുന്ന പുരുഷശിക്ഷകരുടെ സര്‍ക്കസ്‌കൂടാരമാണ് എല്ലാ സാമൂഹികസ്ഥാപനങ്ങളും എന്ന മുനമൂര്‍ച്ചയിലൂടെ സഞ്ചരിക്കുകയായിരുന്നു ആ കവിത. മുതുകുളം പാര്‍വതിഅമ്മ മുതല്‍ സുഗതകുമാരി വരെയുള്ള പെണ്‍മലയാളം അതുവരെ വാഴ്‌വും നോവുമായി അറിഞ്ഞതിന്റെയും അനുഭവിച്ചതിന്റെയും വരമ്പുകള്‍ക്കപ്പുറത്തായിരുന്നു അതിന്റെ നില. പുരുഷകാമനകളുടെയും ആജ്ഞകളുടെയും പേടിപ്പെടുത്തുന്ന താളത്തില്‍ ഉടലും ഉയിരും സങ്കല്പവും ക്രമീകരിക്കേണ്ടിവരുന്ന അടിമമൃഗത്തിന് എല്ലാ ശിക്ഷകരോടും ഒന്നേ പറയാനുള്ളൂ എന്ന് ആ കവിത സങ്കല്പിച്ചു: ഭയമാണങ്ങയെ!

മൃഗശിക്ഷകന്‍

നിങ്ങള്‍ക്കു പുരുഷന്മാരേ/നേരമ്പോക്കാണു ജീവിതം എന്ന് ഒരു ആണ്‍കവി തന്റെ വംശത്തോട് വിളിച്ചുപറഞ്ഞപ്പോള്‍ ഉണര്‍ന്ന സഹതാപമല്ല, പെണ്ണിന്റെ മാനം കാക്കുമൊരാങ്ങളയെ ആവശ്യമുണ്ടെന്ന മറ്റൊരു ആണ്‍കവിയുടെ ഭൂതദയയുമല്ല, ഭയമാണങ്ങയെ! എന്ന് ഞരമ്പുകത്തിക്കുന്ന പേടിയാണ് മൃഗശിക്ഷകന്റെ സത്ത. അങ്ങയെ എന്ന ആചാരപദം, അങ്ങ് എന്ന ദൂരത്തുനിന്നും എത്ര അകലെയാണ് ഞാന്‍ എന്ന പുഴുപോല്‍ പിടയുന്ന നിവര്‍ത്തനം, ഭയമാണ് എന്ന ഏറ്റുപറച്ചിലിലെ താന്‍പോലുമില്ലാതാകുന്ന നിരങ്കുശമായ അടിമത്തം: ഒന്നാംവരിയില്‍ത്തന്നെ ആ കവിത അടഞ്ഞുകിടന്ന ഒരു ലോകത്തിന്റെ വാതിലില്‍ നഗ്‌നമനസ്‌കയായി പ്രത്യക്ഷപ്പെട്ടു.ഭയം എന്റെ നിശാവസ്ത്രം എന്ന് കമലാദാസ് എല്ലാ സ്ത്രീകളുടെയും നിഴല്‍ച്ചിത്രമെഴുതിയതിനുമപ്പുറത്തേക്ക് അതു നടന്നുകയറുകയും ചെയ്തു.

കൊടിയപീഡനത്തിന് വശപ്പെട്ട് ചട്ടവും ചാട്ടവും പഠിക്കേണ്ടിവരുന്ന മൃഗത്തിന്റെ ആത്മഭാഷണമാണ് കവിതയുടെ പ്രമേയം. ഇതെത്രകാലമായ്, പഠിച്ചു ഞാന്‍.വനാന്തരങ്ങളില്‍ സ്വന്തം ജീവിതത്തിന്റെ ശ്യാമച്ഛായയില്‍ വിഹരിച്ച ആ മൃഗം ആഖ്യാനത്തില്‍ വെറുമൊരു കാട്ടുമൃഗം മാത്രമല്ലാതായിത്തീരുന്നു. അടിമയാക്കിവെക്കപ്പെട്ട ഒരു ലിംഗപദവിയുടെ പ്രതീകമായി അത് ആദ്യവരിയില്‍ത്തന്നെ പരിവര്‍ത്തനംചെയ്തു. കവിതയ്ക്കകത്തെ മൃഗവും മൃഗശിക്ഷകനും കവിതയുടെ പുറത്ത് ശിക്ഷിക്കപ്പെടുന്ന സ്ത്രീയും ശിക്ഷിക്കുന്ന പുരുഷനും എന്നായിമാറി. കവിതയിലെ പീഡനമേറ്റുവാങ്ങുന്ന മൃഗം ആണോ പെണ്ണോ എന്നത് ഒരു വിഷയമേയല്ല, അത് അടിമയാണ് എന്നതാണ് സംഗതം.

കാട്ടില്‍നിന്നു പിടിച്ചിറക്കിക്കൊണ്ടുവന്ന മൃഗം ആദിമചോദനയിലേക്കും ശാദ്വലഭൂമികയിലേക്കും തിരിച്ചുപോകാന്‍ വെമ്പുന്ന രംഗവിധാനം മലയാളത്തില്‍ ആദ്യമായല്ല. വൈലോപ്പിള്ളിയുടെ സഹ്യന്റെ മകന്‍ മുമ്പൊരിക്കല്‍ ആ കഥ അസ്സലായിത്തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ, കൂര്‍ത്ത തോട്ടി ചാരട്ടേ കൃശഗാത്രനീ പാപ്പാന്‍ എന്ന് ഒന്നിനെയും വകവെക്കാത്ത നിസ്സംഗത നടിക്കാന്‍മാത്രം ത്രാണിയുണ്ടായിരുന്നു സഹ്യന്റെ മകനിലെ ആനയ്ക്ക്. സങ്കല്പത്തിലേക്ക് രക്ഷപ്പെട്ടുപോകാനാവുംവിധം ഭാവനയുടെ മദപ്പാട് അനുഭവിക്കാനും കഴിഞ്ഞിരുന്നു അതിന്. അടിമച്ചോറിന്റെ വീര്യത്തെ യമദണ്ഡംപോലുള്ള കൊമ്പുകള്‍കൊണ്ട് മറികടക്കാനുള്ള കരുത്തുമുണ്ടായിരുന്നു കുറുമ്പനായ കൊമ്പന് മൃഗശിക്ഷകനിലേത് പക്ഷേ, ഭാവനകൊണ്ടുപോലും സ്വന്തം ജീവിതത്തെ തിരിച്ചുപിടിക്കാന്‍ അവസരമില്ലാത്ത വെറും അടിമമാത്രമാണ്. കണ്ണുകളില്‍ സദാ ചാട്ടസൂക്ഷിക്കുന്ന പുരുഷനാണ് അവളെ കീഴടക്കിയത്. വിരലുകളില്‍ ശിക്ഷാമുറകള്‍ തെളിച്ചുതന്നെ സൂക്ഷിക്കുന്ന പുരുഷന്‍. അവന്റെ കണ്ണും വിരലും മാത്രമേ കാണാനാകുള്ളൂ, ഹൃദയം പുറത്തുകാണാതെ മറഞ്ഞുകിടന്നു. പേടിച്ചുനില്‍ക്കുന്ന അടിമമൃഗത്തിന്റെ നോട്ടപ്പാടിലെ പുരുഷന്റെ വടിവാണത്.

അടിമയാക്കപ്പെടുന്നതിനും മുമ്പ് അവള്‍ക്കുമുണ്ടായിരുന്നു സ്വന്തമായി ഒരു മുഖം. കാട്ടിലെ അരുവിയില്‍ ഒരിക്കല്‍ പ്രതിബിംബിച്ചുകണ്ടപ്പോള്‍ സുന്ദരമെന്നും ഗംഭീരമെന്നും സ്വയം പ്രശംസിക്കാന്‍ തോന്നിയവിധം അനന്യമായിരുന്നു ആ മുഖം. എന്തൊരപൂര്‍വസുന്ദര ഗഭീരമെന്‍മുഖം! മുഖംപോലും വെളിയില്‍ക്കാണാന്‍ അനുവദിക്കാത്ത ചട്ടങ്ങളുടെ കീഴിലാണ് അവള്‍ ഇപ്പോള്‍ ജീവിക്കുന്നത്. സര്‍ക്കസ്‌കൂടാരത്തിലെ തീപിടിപ്പിച്ച വളയങ്ങള്‍ക്കകത്ത് ശിക്ഷകന്റെ ആജ്ഞയനുസരിച്ച് ഇടംവലംനോക്കാതെ എടുത്തുചാടാനുള്ള പരിശീലനമാണ് ഇനിമുതല്‍ അവള്‍ക്ക് ലഭിക്കുന്ന ഒരേയൊരു ജീവിതപരിശീലനം. ചാട്ടയും തീയും ഭയന്ന് അവള്‍ എല്ലാം അനുസരിക്കുന്നു. എങ്കിലും, ദൂരസ്ഥിതമായ ഏകാന്തതയിലേക്ക് അവളുടെ തൃഷ്ണകള്‍ ഇടയ്ക്കിടെ പാഞ്ഞുപോകുന്നു.

ഓര്‍മയും ഭാവനയുമാണ് ഒരാളുടെ ഏറ്റവും നിശിതമായ ആയുധങ്ങളെങ്കില്‍ രണ്ടും അവള്‍ക്ക് മൃഗശിക്ഷകന്‍ അനുവദിച്ചുനല്‍കിയിട്ടില്ല. സ്വന്തം ഓര്‍മയുടെപോലും അധികാരിയല്ല അവള്‍! സഹ്യന്റെമകന് ഇത്തിരിനേരമെങ്കിലും തൃഷ്ണകളുടെ ഉടമയാകാന്‍ കഴിഞ്ഞുവെങ്കില്‍ പെണ്മലയാളത്തിന്റെ മൃഗത്തിന് അതിനെക്കുറിച്ച് ആലോചിക്കാന്‍പോലും വയ്യ. കത്തുന്ന കണ്ണുകളും ശാസനകളും അവളെ സദാ പിന്തുടരുന്നു, പീഡകന്‍ കൊളുത്തിയ തീയില്‍ വെന്തുപോയ അഭിമാനം അവളുടെ ശരീരത്തെയും ആത്മാവിനെയും ഉച്ചനിലയില്‍ നിസ്സഹായമാക്കുന്നു. നിശ്ശബ്ദതയാണ് അവളുടെ ഭാഷ.

നിശ്ശബ്ദതയുടെ ലിപികള്‍ നിറയെ കായ്ച അപമാനത്തിന്റെ വല്ലരികളാണ് അടിമകളുടെ ഭാഷണങ്ങള്‍. അച്ചടക്കം എന്ന പദത്തിന്റെ അര്‍ഥംതന്നെ പേടിച്ച് അടങ്ങിയിരിക്കുക എന്നാണല്ലോ. എല്ലാ സ്ത്രീകളും ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് അവരവരോടുതന്നെയായിരിക്കും എന്ന് കുമാരനാശാന്‍ സീതയെ മുന്‍നിര്‍ത്തി നിരൂപണം ചെയ്തത് ഓര്‍ക്കാം. അവിടെനിന്നും ഒരു വികല്പം പദസന്നാഹത്തില്‍ അല്പം വ്യത്യാസത്തോടെ, ഭാവസന്നാഹത്തില്‍ അല്പംപോലും വ്യത്യാസമില്ലാതെ മൃഗശിക്ഷകനിലേക്ക് പടരുന്നുണ്ട്: പറയൂ പാവയോ മൃഗം അനുസരണയുള്ള മൃഗം എന്ന പാവജീവിതം എത്രകാലം തുടരേണ്ടതുണ്ട് എന്ന ചോദ്യം ഒരിക്കലെങ്കിലും അഭിമുഖീകരിച്ചിട്ടില്ലാത്ത സ്ത്രീജീവിതം അത്രയേറെയൊന്നുമുണ്ടാകില്ല. ചോദ്യങ്ങള്‍, ചോദ്യങ്ങള്‍ മാത്രമായി നിലനില്ക്കുന്നതാണ് സ്ത്രീയുടെ ഏറ്റവും വലിയ ദുര്യോഗം. എന്നെങ്കിലും അതിന് ഉത്തരംകിട്ടുമ്പോള്‍ അവളുടെ ലോകം മറ്റൊന്നായിത്തീരും.

അതറിയാവുന്നതുകൊണ്ട് എല്ലാ മൃഗശിക്ഷകനും ചാട്ടയും ശാസനയും ഇടതടവില്ലാതെ വീശിക്കൊണ്ടുമിരിക്കും.പീഡകനെ പല്ലില്‍ക്കോര്‍ക്കാനും അവന്റെ ചോരയാല്‍ മുഖം കഴുകാനും അവളിലും ചീറിയടിക്കുണ്ട് ആത്മബലത്തിന്റെ കാറ്റ്. നിരന്നിരിക്കുവോര്‍ പലരാണെന്‍മുന്നില്‍/അവരെക്കൊല്ലുവാനുടല്‍ ത്രസിക്കുന്നു അത്രയും ആഴത്തില്‍ ഒരു ലോകവീക്ഷണം പെണ്മലയാളത്തില്‍ ആദ്യമായിരുന്നു. ഒരാളല്ല, പലര്‍. പീഡകന്റെ പേരും നാടും ബന്ധസൂചനയും മാറിയേക്കാം. പക്ഷേ, ഒരേപോലെയുള്ള പലര്‍ കാടിന്റെ തടവില്ലാത്ത അയവില്‍, സൂര്യനുനേരേവരെ ചാടാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്ന ഒരു പൗരാണിക വിമോചനസങ്കല്പത്തെ ധ്യാനിക്കുമ്പോള്‍ മൃഗശിക്ഷകനിലെ അടിമമൃഗം യാഥാര്‍ഥ്യം തിരിച്ചറിയുന്നു.

ആ വിമോചനത്തെ നേര്‍ക്കുനേര്‍ കാണാനല്ലെങ്കില്‍ കണ്ണുകളെന്തിന്! എന്നിട്ടും, അതിനും വയ്യല്ലോ! ഭയം ഭയം മാത്രം എന്ന് സാധാരണ അടിമജീവിതം മാത്രമായി അവള്‍ മിടിച്ചുമിടിച്ച് അവസാനിക്കുന്നു. തന്നെത്തന്നെ ഇല്ലാതാക്കുന്ന അപമാനത്തിന്റെ നിഴലില്‍ വീട്ടിലും നാട്ടിലും അവള്‍ തലകുനിച്ചുകൊണ്ട് വിധേയയാവുന്നു മുതുകില്‍ നിന്‍ ചാട്ടയുലച്ചുകൊള്ളുക/വലയത്തില്‍ച്ചാടാനുണര്‍ന്നിരിപ്പൂ ഞാന്‍
ഭയമാണങ്ങയെ എന്ന് നിസ്സഹായയായി മുരളുന്നി ആ പെണ്‍മൃഗം.. അപമാനിതയായി നടക്കുന്ന വഴികളാണ് ഇന്നും നമ്മുടെ വഴികള്‍;

മൃഗശിക്ഷകന്‍ എഴുതപ്പെട്ട കാലത്തേക്കാള്‍ തീവ്രതരമായി. പീഡകന്റെ ചാട്ടയെയും തീച്ചക്രത്തെയും തെല്ലും ഭയക്കാതെ സ്വാതന്ത്ര്യത്തിന്റെ കാട്ടുദൂരങ്ങളെ കൈയേല്‍ക്കുന്നതിന് എത്രകാലം അവള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടിവരും.അവള്‍ പറയുന്നു: ഭയമാണങ്ങയെ!……

 

Comments are closed.