DCBOOKS
Malayalam News Literature Website

മനുഷ്യാവസ്ഥയുടെ വേറിട്ട മുഖം; ആനന്ദിന്റെ ‘മരുഭൂമികള്‍ ഉണ്ടാകുന്നത്’

നവീന മലയാള നോവലിസ്റ്റുകളില്‍ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്. വ്യതിരിക്തമായ ശൈലിയും ആഖ്യാനരീതിയും പ്രമേയത്തിലെ വൈവിധ്യവും ആനന്ദിന്റെ കൃതികളെ വ്യത്യസ്തമാക്കുന്നു. 1993-ലെ വയലാര്‍ അവാര്‍ഡ് ലഭിച്ച കൃതിയാണ് മരുഭൂമികള്‍ ഉണ്ടാകുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതിയുടെ 26-ാം പതിപ്പാണ് ഇപ്പോള്‍ വില്പനക്കുള്ളത്.

മരുഭൂമിയുടെ നടുവിലൊരു പട്ടണത്തില്‍ പഴയ കോട്ടയ്ക്കകത്ത്, തടവുപുള്ളികളെയും കോണ്‍ട്രാക്ടിലെടുത്ത നാടന്‍ മനുഷ്യരെയും കൊണ്ട് പണിചെയ്യിപ്പിച്ച് ഉണ്ടാക്കിയ ഒരു സുരക്ഷാ പദ്ധതിയില്‍ ലേബര്‍ ഓഫീസറായി വരുന്ന കുന്ദന്റെ കഥയാണ് ഈ നോവലില്‍ പറയുന്നത്. കുറച്ച് തടവുകാരെയോ കുറെ നിസ്സഹായരായ ഗ്രാമീണരെയോ മാത്രമല്ല, അതിന്റെ ജനതയെ മുഴുവനുമാണ് ആധുനിക സ്റ്റേറ്റ് എന്ന അധികാരയന്ത്രം അതിന്റെ ക്രൂരമായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നതെന്ന് വിചിത്രമായ അനുഭവങ്ങളിലൂടെ അയാള്‍ മനസ്സിലാക്കുന്നു. മനുഷ്യരെയും മനുഷ്യനെയും ഘടിപ്പിക്കുന്ന ഈര്‍പ്പം നശിപ്പിക്കപ്പെടുമ്പോള്‍ മണലിന്റെ കിരുകിരുപ്പു പോലുള്ള അധികാരത്തിന്റെ സ്വരം എല്ലാ മൃദുലശബ്ദങ്ങളെയും കൊല്ലുമ്പോള്‍ നിഷ്ഠുരമായ സര്‍ക്കാര്‍ നിസ്സഹായരും ഒറ്റപ്പെട്ടവരുമായ അതിന്റെ ജനതയെ മണല്‍ക്കാറ്റു പോലെ വേട്ടയാടുമ്പോള്‍ സമൂഹത്തിലേക്കും മനുഷ്യമനസ്സിലേക്കുമുള്ള മരുഭൂമിയുടെ വളര്‍ച്ച മുഴുവനുമാകുന്നു.

ഉദ്വേഗജനകമായ ക്രിയകളുടെ സംവിധാനചാരുതയിലൂടെ ആസ്വാദകമാനസങ്ങളില്‍ സര്‍ഗാത്മകമായ അസ്വാസ്ഥ്യം വിതയ്ക്കുന്ന ‘മരുഭൂമികള്‍ ഉണ്ടാകുന്നത്‘ എന്ന നോവല്‍ സമകാലികമായ മനുഷ്യാവസ്ഥയുടെ വിപല്‍ക്കരമായ നീക്കങ്ങളെക്കുറിച്ച് മാനവരാശിക്ക് മഹത്തായ മുന്നറിയിപ്പ് നല്‍കുന്നു.

Comments are closed.