DCBOOKS
Malayalam News Literature Website

ടി പത്മനാഭന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘മരയ’

മലയാള സാഹിത്യത്തിന് ചെറുകഥകള്‍മാത്രം സമ്മാനിച്ച എഴുത്തുകാരന്‍ ടി പത്മനാഭന്റെ തൂലികത്തുമ്പില്‍ നിന്നും വീണ്ടുമൊരു കഥാപുസ്തകം പിറവിയെടുത്തിരിക്കുന്നു. ‘മരയ’ എന്ന പേരില്‍ ഡി സി ബുക്‌സാണ് ഈ കഥാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എണ്‍പത്തിയേഴാം വയസ്സില്‍ ടി പത്മനാഭന്‍ എഴുതിയ ‘മരയ’ എന്ന കഥ ഉള്‍പ്പടെ എട്ട് കഥകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഒപ്പം പ്രശസ്ത മാദ്ധ്യമപ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസിന്റെ ‘കഥയുടെ സുര്‍വണ്ണകാലം വീണ്ടും’ എന്ന കുറിപ്പും ഉള്‍പ്പെടുത്തിയിരിക്കുന്നു.

മാധ്യമപ്രവര്‍ത്തകമും എഴുത്തുകാരനുമായ താഹ മടായിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് താന്‍ മരയ എഴുതിയതെന്നും അത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതെന്നും ‘മരയ വന്ന വഴി’ എന്ന കുറിപ്പില്‍ പത്മനാഭന്‍ എഴുതുന്നു..എന്തായാലും അത് മലയാള കഥയെ സ്‌നേഹിക്കുന്ന പത്മനാഭന്റെ കഥകളെ ഇഷ്ടപ്പെടുന്ന വായനക്കാര്‍ക്ക് പുതിയൊരു വായനാനുഭവം നല്‍കുന്നുണ്ട്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കാവുമ്പായി നാരായണന്‍ എന്നയാളുടെ സ്‌നേഹനിര്‍ബന്ധത്തിന് വഴങ്ങി അകലെയുള്ള ഒരു സ്‌കൂളിന്റെ വാര്‍ഷികത്തിന് പത്മനാഭന്‍ പങ്കെടുക്കുന്നു. അതിന്റെ അനുഭവങ്ങളും, എന്തൊക്കെയോ നിഗുഡസത്യങ്ങള്‍ ഉള്ളില്‍ ഒളിപ്പിച്ച്, ‘സൗണ്ട് ഓഫ് മ്യൂസിക്’ എന്ന ബോളിവുഡ് ചിത്രത്തിലെ നായികയായ സിസ്റ്റര്‍ മരയയെ പോലെ രൂപസാദൃശ്യത്തോടും പ്രസരിപ്പോടും ഒടിനടന്ന.. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ മരയ പരിചയപ്പെടുന്നതമായ ഓര്‍മ്മകളാണ് ‘മരയ’ എന്ന കഥയ്ക്കാധാരം.

ആശുപത്രിക്കിടക്കയില്‍വച്ച് കണ്ടുമുട്ടിയ ശിഖ എന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുന്ന ‘ശിഖ’, ഷോപ്പിങ് മാളില്‍ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം മോട്ടോര്‍സൈക്കിളിനായി ബഹളംവച്ചുവന്ന അന്‍വര്‍ എന്ന ആറുവയസ്സുകാര്‍ കുട്ടിയെ ഓര്‍മിക്കുന്ന ‘കൊച്ചുചങ്ങാതി’, ‘മദ്ധ്യവേനല്‍ സ്വപ്‌നം’, ട്രെയിന്‍ യാത്രയില്‍ കണ്ടുമുട്ടിയ സ്‌നേഹസമ്പന്നമായ ഒരുകുടുംബത്തിന്റെ ഓര്‍മ പങ്കുവയ്ക്കുന്ന ‘പൊന്നിന്‍കുടം’, ‘ഹിമവാന്‍’, ‘ഒരു വീട് നോക്കണം -വാടകയ്ക്ക് മതി’ തുടങ്ങി ടി പത്മനാഭന്റെ ഓര്‍മകളില്‍ തിളങ്ങിനില്‍ക്കുന്ന അനുഭവങ്ങളാണ് ഇതിലെകഥകളോരോന്നും.

Comments are closed.