DCBOOKS
Malayalam News Literature Website

‘മനോഭാവം അതാണ് എല്ലാം’ പുസ്തകത്തിന് ജെഫ് കെല്ലര്‍ എഴുതിയ ആമുഖക്കുറിപ്പ്

‘മനോഭാവം അതാണ് എല്ലാം’ പുസ്തകത്തിന് ജെഫ് കെല്ലര്‍ എഴുതിയ ആമുഖക്കുറിപ്പ്

എന്റെ ജീവിതത്തെ മാറ്റിത്തീര്‍ത്ത ആ രാത്രി

1980-ല്‍ നിയമബിരുദം നേടി ലോ കോളജില്‍നിന്നും പുറത്തിറങ്ങിയപ്പോള്‍ ഇനിയുള്ള കാലം മുഴുവന്‍ ഞാന്‍ ഒരു വക്കീലായി തുടരും എന്നതായിരുന്നു എന്റെ ചിന്ത. അല്ലെങ്കിലും യൗവനാരംഭകാലം മുതല്‍ക്കുതന്നെ ഞാന്‍ ചെയ്യുവാന്‍ ആഗ്രഹിച്ചിരുന്ന ഒരു കാര്യവും അതായിരുന്നു. എന്റെ പ്രതീക്ഷകള്‍ക്കനുസരിച്ചാണ് ആദ്യമൊക്കെ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങിയത്. ഉരുകുന്ന ആ വേനല്‍ച്ചൂടിലും കുത്തിയിരുന്ന് പഠിച്ച് ഞാന്‍ ബാര്‍ കൗണ്‍സിലിന്റെ പരീക്ഷ പാസ്സാകുകയും ന്യൂയോര്‍ക്കില്‍ വക്കീലായി പ്രാക്ടീസ് ചെയ്യുവാനുള്ള അവസരം നേടിയെടുക്കുകയും ചെയ്തു. എന്റെ വ്യക്തിജീവിതവും അതോടൊപ്പം പുരോഗതി പ്രാപിക്കുകയായിരുന്നു. ലോ കോളജില്‍ എന്റെകൂടെ പഠിച്ചിരുന്ന ഡളേര്‍സിനെ 1981-ല്‍ ഞാന്‍ വിവാഹം ചെയ്തു. വിജയപ്രദവും സന്തോഷം നിറഞ്ഞ തുമായ ഒരു ജീവിതവുമായി ഞാന്‍ മുന്നോട്ടു കുതിക്കുകയായിരുന്നു. -അല്ലെങ്കില്‍ അങ്ങനെയാണ് എന്നായിരുന്നു എന്റെ ധാരണ.

പക്ഷേ, വക്കീലായി കുറെക്കാലം ജോലി ചെയ്തു കഴിഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ ഒട്ടുംതന്നെ സന്തോഷവാനല്ല എന്ന കാര്യം എനിക്ക് തിരിച്ചറിയുവാന്‍ സാധിച്ചത്. ഒരു വക്കീല്‍ എന്ന നിലയില്‍ തീര്‍ച്ചയായും ഇഷ്ടപ്പെട്ട ഒരുപാട് കാര്യങ്ങള്‍ ചെയ്യുവാന്‍ എനിക്കു സാധിച്ചിരുന്നു. സുദീര്‍ഘമായ കോടതിനടപടികള്‍മൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കുവാന്‍ വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ നേരിട്ട് ഇടപെട്ട് പരിഹരിക്കുക എന്നത് എനിക്കൊരു ഹരമായിരുന്നു. എങ്കിലും ഒരു വക്കീല്‍ എന്ന നിലയില്‍ ഞാന്‍ ചെയ്യേണ്ടിവന്ന കുറെയേറെ കാര്യങ്ങളെ ഇഷ്ടപ്പെടുവാന്‍ എനിക്ക് ഒരിക്കലും സാധിച്ചിരുന്നില്ല. മറിച്ച് അത്തരം കാര്യങ്ങള്‍ എന്റെ ജീവിതത്തെ ഊഷരമാക്കിത്തീര്‍ക്കുന്നതായി എനിക്ക് അനുഭവപ്പെടാന്‍ തുടങ്ങി. മുഷിപ്പിക്കുന്ന കടലാസ് ജോലികളും കോടതിയില്‍ ഫയല്‍ ചെയ്യേണ്ടതായ മറ്റു നടപടിക്രമങ്ങളുമൊക്കെ കുന്നുകണക്കിനായിരുന്നു ഉണ്ടായിരുന്നത്. ഒപ്പം ദിനംപ്രതി നീട്ടിവയ്ക്കപ്പെടുന്ന കേസ്സുകളും അവയുണ്ടാക്കുന്ന കാലതാമസവും. ഒരു കേസ്സിന്റെ വിചാരണ പത്തു തവണയിലധികം നീട്ടിവയ്ക്കപ്പെടുക എന്നത് ഒട്ടും അസാധാരണമല്ലായിരുന്നു.

വക്കീല്‍ജോലിയെ ഞാന്‍ ഭയപ്പെട്ടുതുടങ്ങി. കടിച്ചുപിടിച്ച് ആ ജോലിയില്‍ ഞാന്‍ തുടര്‍ന്നെങ്കിലും ദിവസങ്ങള്‍ കഴിയുന്തോറും അത് എന്നെ കൂടുതല്‍ കൂടുതല്‍ നിരാശനാക്കുവാന്‍ തുടങ്ങി. എന്റെ നിരാശയുടെയും അതുണ്ടാക്കിയ സങ്കടത്തിന്റെയും ആഴം വിവരിക്കാനാകാത്തതായിരുന്നു. ഒറ്റയടിക്കു പറഞ്ഞാല്‍ ഞാന്‍ എന്റെ ജീവിതത്തെ വെറുക്കുവാന്‍തുടങ്ങി. കാര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഒരു മാര്‍ഗ്ഗവും എന്റെ മുന്നില്‍ തെളിഞ്ഞിരുന്നില്ല. ഒരു ജോലി–ദിവസവും അതു ചെയ്യുവാന്‍വേണ്ടി ഭയപ്പാടോടെമാത്രം വീട്ടില്‍നിന്നും പുറപ്പെടുക. ലോകത്തിന്റെ മുഴുവന്‍ ഭാരങ്ങളും നിങ്ങളുടെ ചുമലിലാണ് എന്ന് ഓരോ ദിവസവും അത് നിങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുക–അത്തരം ഒരു ജോലി നിങ്ങള്‍ക്കും ഉണ്ടായിരുന്നോ? ‘ഇല്ല’ എന്നാണ് ഉത്തരം എങ്കില്‍ വളരെ നല്ലത്. പക്ഷേ, വക്കീല്‍പ്പണി എനിക്ക് അങ്ങനെയൊക്കെയായിരുന്നു. ശാരീരികവും മാനസികവുമായ ഒരുപാട് വേദനകള്‍ സമ്മാനിച്ചുകൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ അതെന്റെ ജീവിതത്തെ ഉന്തിത്തള്ളി നീക്കിക്കൊണ്ടിരുന്നു.

എന്നെ കണ്ടാല്‍ ആവശ്യത്തിലുമധികം വയസ്സ് പറയുവാന്‍ തുടങ്ങി. സ്ഥിരമായ തലവേദനയും വയര്‍ എരിച്ചിലും എനിക്കനുഭവപ്പെടുന്നുണ്ടായിരുന്നു. കാര്യമായ എന്തോ അസുഖമാണെന്ന് ഭയന്ന് ഞാന്‍ കുറെയേറെ ഡോക്ടര്‍മാരെ കണ്ട് വിവിധ പരിശോധനകള്‍ക്കു വിധേയനായിക്കൊണ്ടിരുന്നു. പക്ഷേ, എനിക്ക് ശാരീരികമായി പ്രത്യേകിച്ച് കുഴപ്പങ്ങള്‍ ഒന്നുംതന്നെയില്ല എന്ന ഒറ്റൊരു ഫലപ്രഖ്യാപനത്തിലാണ് എല്ലാ പരിശോധനകളും അവസാനിച്ചത്. ഏതോ ഒരു ഡോക്ടര്‍ വയര്‍ എരിച്ചില്‍ മാറുവാനായി ‘മാലോക്‌സ്’ എന്ന മരുന്ന് കഴിക്കാന്‍ നിര്‍ദ്ദേശിച്ചതല്ലാതെ പറയത്തക്ക ചികിത്സകളൊന്നുംതന്നെ ഉണ്ടായിരുന്നില്ല. പക്ഷേ, വൈകാരികവും ആത്മീയവുമായി ഞാനെന്ന മനുഷ്യന്‍ അപ്പോഴേക്കും മരിച്ചുകഴിഞ്ഞിരുന്നു. എന്റെ ജീവിതത്തിന് പ്രത്യേകിച്ച് അര്‍ത്ഥങ്ങള്‍ ഒന്നുമില്ലാതായി. ഓരോ ദിവസവും അനുഭവപ്പെട്ടിരുന്ന നരകപൂര്‍ണ്ണമായ ഈ വിരസത എന്റെ ബാഹ്യരൂപത്തെ ശരിക്കും ബാധിക്കുവാന്‍ തുടങ്ങി. എന്റെ പ്രായം ഇരുപതുകളുടെ അവസാനത്തിലായിരുന്നു എങ്കിലും എന്നെ കണ്ടുകഴിഞ്ഞാല്‍ 40-നു മുകളില്‍ പറയുമായിരുന്നു.

1985-ന്റെ ആദ്യനാളുകള്‍ എനിക്കന്ന് 30 വയസ്സ് തികഞ്ഞ് കുറച്ച് ദിവസങ്ങളേ ആയിരുന്നുള്ളൂ. അത്രയും നാളുകള്‍ ഞാന്‍ അനുഭവിച്ചതൊക്കെ ഒരു പൊട്ടിത്തെറിയായി പുറത്തേക്കൊഴുകുവാന്‍ തുടങ്ങിയിരുന്നു. ആ ഒരു ദിവസം വൈകുന്നേരം തികച്ചും ഏകനായി ഞാന്‍ എന്റെ മാളത്തില്‍ കൂനിക്കൂടി ഇരിക്കുമ്പോള്‍ എന്തൊക്കെയോ മാറ്റങ്ങള്‍ അനിവാര്യമാണ് എന്നെനിക്ക് തോന്നുവാന്‍ തുടങ്ങി. എന്ത് ചെയ്യണം എന്ന് യാതൊരു ഊഹവുമില്ലാതെ വളരെ ഉറക്കെ ഞാന്‍ ഇങ്ങനെ പറഞ്ഞു:
”എന്റെ ജീവിതം ഇപ്പോഴുള്ളതിനെക്കാള്‍ എത്രയോ മെച്ചപ്പെട്ട അവസ്ഥ അര്‍ഹിക്കുന്നു. ഈ ദുരിതങ്ങള്‍ക്കും വേദനകള്‍ക്കുമപ്പുറം മറ്റെന്തൊക്കെയോ ഞാനും അര്‍ഹിക്കുന്നു.”

പ്രതീക്ഷിക്കാത്ത രീതിയിലായിരുന്നു എനിക്കുള്ള സഹായം വന്നത്. അന്നുരാത്രി വളരെ വൈകിയപ്പോഴും ഞാനെന്റെ മാളത്തില്‍ത്തന്നെ ചടഞ്ഞിരുന്ന് ടി.വി. കാണുകയായിരുന്നു. സമയം അപ്പോള്‍ ഏകദേശം പുലര്‍ച്ചെ ഒരുമണിയായിക്കാണണം ഡളേര്‍സ്–എന്റെ ഭാര്യ, അവള്‍ നേരത്തേതന്നെ ഉറങ്ങുവാന്‍ പോയിരുന്നു. നിരാശയുടെ പടുകുഴിയിലാണ്ടിരുന്ന എന്നോടടുക്കുവാന്‍ ഉറക്കംപോലും മടിച്ചിട്ടുണ്ടാകണം. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ സമയം തള്ളിനീക്കുവാന്‍ വേണ്ടി ഞാന്‍ ടി.വി. ചാനലുകള്‍ മാറ്റിമാറ്റിക്കളിക്കാന്‍ തുടങ്ങി. അതിനിടയില്‍ വിവിധ ഉത്പന്നങ്ങളെക്കുറിച്ചുള്ള ബോധവത്കരണം നടത്തിക്കൊണ്ടിരുന്ന ഒരു ചാനലിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നു.

സാധാരണ അവസരത്തിലാണെങ്കില്‍ സെക്കന്റിന്റെ പത്തിലൊരംശം സമയംകൊണ്ട് ഞാനാ ചാനല്‍ മാറ്റുമായിരുന്നു. പക്ഷേ, ഇവിടെ എന്താണ് സംഭവിച്ചത് എന്നറിയില്ല. ഞാനാ ചാനല്‍ പ്രോഗ്രാം ശ്രദ്ധിക്കാന്‍ തുടങ്ങി. ‘ബ്രാഡി ബന്‍ച്’ എന്ന പ്രോഗ്രാമില്‍ക്കൂടി പ്രശസ്തയായ ഫ്‌ളോറന്‍സ് ഹെന്‍ഡേഴ്‌സണ്‍ എന്ന നടിയായിരുന്നു ആ ചാനലിലെ അവതാരിക. മെന്റല്‍ ബാങ്ക് എന്ന ഒരു പാഠ്യ ഉത്പന്നത്തെയായിരുന്നു അപ്പോള്‍ അവിടെ അവതരിപ്പിച്ചുകൊണ്ടിരുന്നത്. വീട്ടിലിരുന്നുകൊണ്ടുതന്നെ നമുക്ക് പഠിക്കാവുന്ന ഒരു കോഴ്‌സ് ആയിരുന്നു മെന്റല്‍ ബാങ്ക്. ജീവിതത്തില്‍ നമുക്കു ലഭിക്കുന്ന എല്ലാ നേട്ടങ്ങള്‍ക്കും കോട്ടങ്ങള്‍ക്കും കാരണം നമ്മുടെതന്നെ ഉപബോധമനസ്സിന്റെ വിശ്വാസപ്രമാണങ്ങളാണ് എന്നതായിരുന്നു ആ കോഴ്‌സിന്റെ പ്രതിപാദ്യ വിഷയം.

ആ കോഴ്‌സ് പഠിക്കണം എന്നത് അപ്പോള്‍ എനിക്ക് വളരെ അത്യാവശ്യമായി തോന്നി. ഉടന്‍തന്നെ ക്രെഡിറ്റ് കാര്‍ഡ് മുഖേന ഞാനതിന് ഓര്‍ഡര്‍ നല്‍കി. അല്പം ചമ്മലോടുകൂടിയാണ് ഈ സംഭവത്തെക്കുറിച്ച് പിറ്റേദിവസം ഞാന്‍ ഡളേര്‍സിനോടു സൂചിപ്പിച്ചത്. നിങ്ങള്‍ എന്ത് ചെയ്തു എന്നാണ് പറഞ്ഞത്? അവള്‍ ആശ്ചര്യത്തോടെ എന്നോട് ചോദിച്ചു. കാരണം ഒരു നിമിഷത്തിന്റെ പ്രേരണയില്‍ അത്തരം സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന ഒരു സ്വഭാവക്കാരനായിരുന്നില്ല ഞാന്‍, അതും വെറുമൊരു ടി.വി. പരസ്യത്തിന്റെ സ്വാധീനത്തില്‍.
ആ രാത്രിയായിരുന്നു എന്റെ ജീവിതത്തിന്റെ വഴി തിരിച്ചുവിട്ടത്.

കുറച്ചു ദിവസങ്ങള്‍ക്കകം പ്രതീക്ഷിച്ചതുപോലെ എന്റെ മെന്റല്‍ ബാങ്ക് പ്രോഗ്രാം എന്നെത്തേടിയെത്തി. നമ്മുടെ ചിന്തകള്‍ എങ്ങനെയാണ് നമ്മുടെതന്നെ ജീവിതത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത് എന്ന വസ്തുതയെ തികഞ്ഞ അമ്പരപ്പോടെയും ഒട്ടൊരു ഉള്‍പ്പുളകത്തോടുംകൂടി ഞാന്‍ മനസ്സിലാക്കുവാന്‍ ആരംഭിച്ചു. ഇപ്രകാരമുള്ള ആശയങ്ങള്‍ അതിനു മുന്‍പുവരെ ഞാന്‍ കേട്ടിട്ടുണ്ടായിരുന്നില്ല. നിര്‍ഭാഗ്യവശാല്‍ ഇത്തരം കാര്യങ്ങള്‍ ഒന്നുംതന്നെ സ്‌കൂളില്‍വച്ച്
പഠിക്കാനുള്ള അവസരം നമ്മള്‍ക്കുണ്ടാകാറില്ലല്ലോ.

പ്രചോദനാത്മകമായ ഒരുപാട് കാര്യങ്ങള്‍ അന്വേഷിക്കാനുള്ള ത്വര മെന്റല്‍ ബാങ്ക് പ്രോഗ്രാം എന്നിലുണര്‍ത്തി. നെപ്പോളിയന്‍ ഹില്‍, ഓഗ് മാന്‍ഡിനോ, നോര്‍മന്‍ വിന്‍സെന്റ് പെയ്ല്‍, റോബര്‍ട്ട് സ്‌കള്ളര്‍ തുടങ്ങിയ എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഞാന്‍ വായിക്കുവാന്‍ തുടങ്ങി. സിഗ്-സിഗ്‌ലര്‍, ഏള്‍ നൈറ്റിംഗെയില്‍, ജിം റോണ്‍, ബോബ് പ്രോക്ടര്‍ തുടങ്ങിയവരുടെ പ്രചോദനാത്മകമായ ഓഡിയോ പ്രോഗ്രാമുകള്‍ ഞാന്‍ ഉത്സാഹത്തോടെ ശ്രദ്ധിക്കുവാന്‍ തുടങ്ങി. ദാഹിച്ചുവരണ്ട തൊണ്ടയുമായി ദിവസങ്ങളോളം മരുഭൂമിയില്‍ക്കൂടി അലഞ്ഞ് പെട്ടെന്ന് ഒരു നിമിഷം തെളിനീരുറവ കണ്ടെത്തിയ ഒരാളുടെ മാനസികാവസ്ഥയിലായിരുന്നു ഞാന്‍. ആ രാത്രി ഇരുണ്ട് വെളുത്തപ്പോള്‍ ഒറ്റയടിക്ക് എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും മാറുവാന്‍ ആരംഭിച്ചു എന്നൊന്നും ഈ അവസരത്തില്‍ പറയുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം സംഭവിച്ചതൊന്നും അങ്ങനെയായിരുന്നില്ല എന്നതുതന്നെ. പക്ഷേ, വളരെ പ്രതികൂലമായിരുന്ന എന്റെ മനോഭാവത്തെ ഞാന്‍ അനുകൂലമായ ഒരു സ്ഥിതിയിലേക്കു മാറ്റിയപ്പോള്‍ വളരെ നിര്‍ണ്ണായകമായ ഫലങ്ങള്‍ എനിക്ക് ലഭിക്കുവാന്‍ തുടങ്ങി.

ഞാന്‍ കൂടുതല്‍ ഉന്മേഷവാനായി. എന്നില്‍ നിറയുവാന്‍ തുടങ്ങിയ ഊര്‍ജ്ജത്തിന്റെ അളവു കൂടി. പോയ കാലത്ത് എനിക്ക് എത്തിപ്പിടിക്കാന്‍ സാധിക്കാതെപോയ ലക്ഷ്യങ്ങളൊക്കെയും ഒന്നൊന്നായി ഞാന്‍ നേടിയെടുക്കുവാന്‍ തുടങ്ങി. അവയ്‌ക്കെല്ലാം കാരണമായതോ, എന്റെ മനോഭാവത്തില്‍ സംഭവിച്ച ചെറിയൊരു മാറ്റവും. വളരെ സന്തോഷത്തോടെ ഒരു കാര്യംകൂടി പറയട്ടെ. എനിക്ക് എത്ര വയസ്സായി എന്ന് ഇപ്പോള്‍ എന്നോടു ചോദിക്കുന്നവര്‍ 52 എന്ന് ഞാന്‍ ഉത്തരം നല്‍കുമ്പോള്‍, ”നിങ്ങളെ കാണാന്‍ വളരെ ചെറുപ്പമാണല്ലോ” എന്ന് അവിശ്വസനീയതയോടെ പ്രതികരിക്കാറുണ്ട്. എല്ലാം നമ്മുടെ മനോഭാവത്തില്‍ അടങ്ങിയിരിക്കുന്നു.

വക്കീല്‍പ്പണിയില്‍നിന്നും പ്രചോദന പ്രാസംഗികനിലേക്കുള്ള യാത്ര. വക്കീല്‍ജോലിയില്‍ മുഴുവന്‍ സമയവും തുടരുമ്പോഴും ഒഴിവു സമയങ്ങളില്‍ ഞാന്‍ സ്വയം പഠനങ്ങളില്‍ മുഴുകി. പോസിറ്റീവ് ആയ ചിന്തകള്‍ വക്കീല്‍ജോലിയോട് എനിക്ക് ആദ്യമുണ്ടായിരുന്ന മനോഭാവത്തെ വല്ലാതെ മാറ്റാന്‍ തുടങ്ങിയിരുന്നു. പക്ഷേ, എന്റെ ഈ പുതിയ വിനോദത്തോട്, വക്കീല്‍ ജോലിയോട് തോന്നാത്ത ഒരു അഭിനിവേശം എന്നില്‍ ഉണ്ടാക്കി. വക്കീല്‍ജോലിയോട് വിടപറഞ്ഞകലുന്ന ഒരു ദിവസത്തെക്കുറിച്ച് സ്വപ്നം കാണുവാന്‍ അതെന്നെ പ്രേരിപ്പിച്ചു. മനോഭാവത്തെക്കുറിച്ചുള്ള എന്റെ നാലു വര്‍ഷത്തെ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷം, 1989-ല്‍ സ്ഥലത്തെ ഒരു ഹൈസ്‌കൂളില്‍ യുവാക്കള്‍ക്കായി ഒരു പഠന സെമിനാര്‍ നടത്തുവാന്‍ ഞാന്‍ തയ്യാറായി.

അവിടെ പഠിപ്പിക്കുന്ന ഓരോ രണ്ടു മണിക്കൂറിനും എനിക്ക് 30 ഡോളര്‍ വച്ച് പ്രതിഫലം ലഭിക്കും. പക്ഷേ, നിലവിലുള്ള വക്കീല്‍പ്പണി ഉപേക്ഷിക്കാനുള്ള ചങ്കൂറ്റം എന്നില്‍ സൃഷ്ടിക്കുവാന്‍ ആ തുക പര്യാപ്തമായിരുന്നില്ല. ആദ്യ സെമിനാര്‍ ചെയ്യുവാന്‍വേണ്ടി വിദ്യാര്‍ത്ഥികളുടെ മുന്നില്‍ നിന്നപ്പോള്‍ ഭയം കാരണം മരവിച്ച ഒരവസ്ഥയിലായിരുന്നു ഞാന്‍. എന്റെ ഹൃദയം അതിശക്തമായി മിടിക്കുകയും ഞാന്‍ വിയര്‍ത്തൊഴുകുകയും ചെയ്യുന്നുണ്ടായിരുന്നു. എവിടെനിന്നൊക്കെ എനിക്ക് ധൈര്യം ലഭിച്ചു എന്നറിഞ്ഞുകൂടാ. പക്ഷേ, ആ സെമിനാര്‍ ഞാന്‍ ഒരുവിധം നന്നായിത്തന്നെ ചെയ്തവസാനിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് എന്റെ ക്ലാസ്സ് നന്നായി ബോധിച്ചിരുന്നു എന്നുവേണം കരുതാന്‍. അവര്‍ക്കുമുന്നില്‍ വിഷയം അവതരിപ്പിക്കുമ്പോള്‍ എന്റെ സിരകളില്‍ അഡ്രിനാലിന്‍ എന്ന ഉത്തേജക ഹോര്‍മോണിന്റെ വേലിയേറ്റംതന്നെ ഉണ്ടായി. ആ വേലിയേറ്റം എന്റെ ജീവിതത്തില്‍ വിപ്ലവകരമായ വലിയ മാറ്റങ്ങള്‍ക്ക് നാന്ദികുറിച്ചു. എന്റെ മാത്രമല്ല, പിന്നീട് മറ്റുള്ളവരുടെ ജീവിതത്തിലും വിപ്ലവം സൃഷ്ടിക്കുവാന്‍ ആ വേലിയേറ്റത്തിനു ശക്തിയുണ്ടായിരുന്നു.

ഞാന്‍ എന്റെ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ തുടങ്ങിയിരുന്നു. കാലക്രമത്തില്‍ പ്രസംഗിക്കുന്നതിനായി എനിക്കു ലഭിച്ചിരുന്ന
പ്രതിഫലത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനവ് ഉണ്ടായി. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ എന്റെ വക്കീല്‍ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനം ഞാന്‍ എടുക്കുന്നത് 1990-ല്‍ ആണ്. പറയുന്നതുപോലെ അത്ര ലളിതമായ ഒരു പ്രക്രിയ ആയിരുന്നില്ല ആ തീരുമാനം. നിയമബിരുദം നേടുവാന്‍വേണ്ടി നാലു വര്‍ഷം കോളജിലും മൂന്നു വര്‍ഷം ലോ കോളജിലും ഞാന്‍ ചെലവഴിച്ചിട്ടുണ്ട്. ആ തീരുമാനം എടുക്കുന്ന സമയത്ത് വക്കീല്‍ ജോലിയില്‍ 10 വര്‍ഷം ഞാന്‍ പിന്നിട്ടിരുന്നു. ഔദ്യോഗിക ജീവിതത്തിനുവേണ്ടി അത്രത്തോളം അര്‍പ്പിച്ചതിനുശേഷം അതിനോട് വിട ചൊല്ലുക എന്നത് തീരെ നിസ്സാരമായ ഒരു കാര്യമായിരുന്നില്ല. പിന്നെ സാമ്പത്തികം–അത് തീര്‍ച്ചയായും ഒരു പ്രശ്‌നംതന്നെയായിരുന്നു. ഒരു വക്കീല്‍ എന്ന നിലയില്‍ അപ്പോഴേക്കും ഞാന്‍ 1,00,000 ഡോളറോളം സമ്പാദിച്ചുകഴിഞ്ഞിരുന്നു. ഒരുപക്ഷേ, അത്രത്തോളം തന്നെയോ അതിലധികമോ പിന്നീടുള്ള വര്‍ഷങ്ങളിലും എനിക്കാ ജോലിയില്‍നിന്നും സമ്പാദിക്കുവാന്‍ സാധിക്കുമായിരുന്നു.

ഉറച്ച നിലപാട്

എന്റെ പുതിയ വിനോദം എനിക്ക് അധിക വരുമാനം നേടിത്തന്നിരുന്നു വെങ്കിലും ഇത് ഒരു സംരംഭമാക്കി മാറ്റിയെടുക്കുന്നതിന് വളരെ
പണച്ചെലവുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കി. ഭാഗ്യത്തിന് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വക്കീല്‍ജോലിയില്‍നിന്നും ലഭിച്ചുകൊണ്ടിരുന്ന വരുമാനത്തില്‍നിന്ന് മിച്ചംപിടിച്ച് ഞാനും ഡളേര്‍സും ചേര്‍ന്ന് ചെറിയൊരു സമ്പാദ്യം ഉണ്ടാക്കിയിരുന്നു. അധിക വരുമാനത്തിനായി ആറ്റിറ്റിയൂഡ് ഈസ് എവരിതിങ് എന്ന എന്റെ സ്വന്തം ലോഗോ ഉപയോഗിച്ച് ഞാന്‍ കുറെ ഉത്പന്നങ്ങളുടെ വിപണനം ആരംഭിച്ചു. പക്ഷേ, ഒഴിവാക്കാന്‍പറ്റാത്ത മറ്റൊരു കാര്യം ഉണ്ടായിരുന്നു. സാമ്പത്തികമായി വലിയൊരു ചുവട് പിന്നോട്ട് നീങ്ങിക്കൊണ്ടു മാത്രമേ എനിക്കെന്റെ പുതിയ സംരംഭം ആരംഭിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഏറ്റവും ചുരുങ്ങിയത് ആരംഭത്തില്‍ എങ്കിലും.
ലക്ഷ്യത്തിലേക്കുള്ള എന്റെ പ്രയാണത്തിന് സമയമായിക്കഴിഞ്ഞിരുന്നു. വക്കീല്‍ജീവിതത്തില്‍നിന്നും പുതിയ ജീവിതത്തിലേക്ക് ഞാന്‍ പറിച്ചുനടപ്പെട്ടതായി എനിക്കു തോന്നി. ശ്രോതാക്കള്‍ക്കു മുന്നില്‍ പ്രസംഗിക്കുകയോ അല്ലെങ്കില്‍ പ്രചോദനാത്മകമായ കാര്യങ്ങള്‍ എഴുതുകയോ ചെയ്യുന്ന ഓരോ അവസരവും എന്നില്‍ പുതുജീവന്‍ നിറയ്ക്കുകയും എനിക്ക് വളരെയധികം ഉന്മേഷം ഉണ്ടാക്കുകയും ചെയ്തു. ഏതുമായാണ് ഞാന്‍ ബന്ധിക്കപ്പെട്ടിട്ടുള്ളത് എന്നും എവിടെയാണ് എന്നെ അര്‍പ്പിക്കേണ്ടത് എന്നും ഞാന്‍ തിരിച്ചറിയുകയായിരുന്നു.

അതോടൊപ്പം എന്റെ ഔദ്യോഗികജീവിതം ക്രമാനുഗതമായ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരുന്നു. തുടക്കത്തില്‍ ആഴ്ചയില്‍ നാലു ദിവസം വക്കീലായി പ്രാക്ടീസ് ചെയ്തിരുന്ന ഞാന്‍ ക്രമേണ അത് കുറച്ച് മൂന്നു ദിവസം. പിന്നെ രണ്ടു ദിവസം എന്ന രീതിയില്‍ കൊണ്ടുവന്നു. ഈ പ്രക്രിയ 1992 വരെ അതായത് ഞാന്‍ ഒരു മുഴുവന്‍ സമയ പ്രാസംഗികന്‍, എഴുത്തുകാരന്‍ എന്ന നിലയില്‍ എത്തുന്നതുവരെ തുടര്‍ന്നുപോന്നു. ഒരുപക്ഷേ, വിശ്വസിക്കുവാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. എങ്കിലും വക്കീല്‍ജോലി ഉപേക്ഷിച്ച് ഞാന്‍ മനോഭാവത്തെക്കുറിച്ച് ജനങ്ങളോട സംസാരിക്കുവാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ എന്റെ അമ്മയ്ക്ക് വലിയ സന്തോഷം തോന്നിയിരുന്നില്ല. ഏതായാലും എന്റെ മകന്‍ വക്കീലാണ് എന്ന് പറയുന്നതിന്റെ ഒരു ഗമ ഈ പുതിയ ജോലിയെക്കുറിച്ചു പറഞ്ഞാല്‍ അവര്‍ക്ക് ഉണ്ടാകാനിടയില്ല.

സ്വജീവിതത്തിലെ അതിനിര്‍ണ്ണായകമായ അവസരങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങളെ നിങ്ങള്‍ക്കും അഭിമുഖീകരിക്കേണ്ടിവരും. നമ്മുടെ തീരുമാനങ്ങളോടു വിയോജിപ്പുള്ളവര്‍ ഉണ്ടാകും എന്ന വസ്തുത നാം അംഗീകരിച്ചേ മതിയാകൂ. ആ സമയമായപ്പോഴേക്കും ഞാന്‍ മനസ്സിലാക്കിയ രണ്ടു വസ്തുതകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ കൈവശംവെച്ചനുഭവിക്കുന്ന ഒരുപാട് നേട്ടങ്ങളെ കളഞ്ഞുകൊണ്ടു മാത്രമേ എനിക്ക് നല്ല രീതിയില്‍ മുന്നോട്ടു നീങ്ങുവാന്‍ സാധിക്കൂ എന്നതാണ് ആദ്യത്തേത്. പുതിയ ഒരു പാതയില്‍ക്കൂടി കുതിക്കണം എന്നുണ്ടെങ്കില്‍ അതിന്റെ ആരംഭമായി ഏതാനും ചുവട് പിന്നോട്ടുവയ്ക്കണം എന്നുള്ളതാണ് മറ്റേത്. അത്തരം ഒരു ചുവടുവയ്പിനായി ഞാന്‍ കൊടുത്ത വില വക്കീല്‍ ജോലിയില്‍ക്കൂടി എനിക്ക് ലഭിച്ചിരുന്ന വരുമാനം, ബഹുമാനം, സുരക്ഷിതത്വം എന്നിവയായിരുന്നു.

നാളുകള്‍ക്കുശേഷം എന്റെ പുതിയ ഔദ്യോഗിക ജീവിതം മേല്‍ ഗതിയിലാണ് എന്നും ഞാനത് നന്നായി ആസ്വദിക്കുന്നു എന്നും മനസ്സിലാക്കിയ എന്റെ അമ്മ എനിക്ക് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചു. എന്റെ ഔദ്യോഗിക മേഖലയില്‍ സംഭവിച്ച ഈ മാറ്റത്തെക്കുറിച്ച് ഞാനെന്തിന് നിങ്ങളോട് പറയണം? ഞാന്‍ ചെയ്ത കാര്യങ്ങളെക്കുറിച്ചും എന്റെ നേട്ടങ്ങളെക്കുറിച്ചും വര്‍ണ്ണിച്ച് നിങ്ങളില്‍ മതിപ്പ് സൃഷ്ടിക്കാനോ? ഒരിക്കലും അല്ല. എന്നെ വിശ്വസിക്കൂ, മാറ്റത്തിന്റെ ഈ പുതിയ പാതയില്‍ക്കൂടിയുള്ള പ്രയാണത്തില്‍ എനിക്ക് ഒരുപാട് അബദ്ധങ്ങളും സംഭവിച്ചിട്ടുണ്ട്. എന്റെ മനോഭാവം മാറ്റാന്‍ ഞാന്‍ തയ്യാറായപ്പോള്‍ എന്റെ ജീവിതം മാറ്റിമറിക്കപ്പെട്ടത് എത്ര ആഴത്തിലാണെന്നും അതുകൊണ്ടുണ്ടായ നേട്ടങ്ങള്‍ എന്തൊക്കെയാണെന്നും നിങ്ങളുംകൂടി അറിഞ്ഞിരിക്കണം എന്ന തീവ്രമായ ആഗ്രഹത്താലാണ് എന്റെ കഥ ഞാന്‍ നിങ്ങളുമായി പങ്കുവച്ചത്. തീര്‍ച്ചയായും മനോഭാവംതന്നെയാണ് എല്ലാം.

ഈ പുസ്തകം നിങ്ങള്‍ക്കെങ്ങിനെ പ്രയോജനപ്പെടും? ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിലേക്ക് ആഴത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പേ ചില ചിന്തകള്‍ നിങ്ങളുമായി പങ്കുവയ്ക്കണം എന്ന് ഞാനാഗ്രഹിക്കുന്നു. ഇപ്പോഴത്തെ നിങ്ങളുടെ മനോഭാവം പോസിറ്റീവോ നെഗറ്റീവോ ആകട്ടെ, നിങ്ങളെ സഹായിക്കുവാന്‍ തീര്‍ച്ചയായും ഈ പുസ്തകത്തിനു സാധിക്കും. ചിന്തകളിലും മനോഭാവങ്ങളിലും നിഷേധാത്മകത നിറഞ്ഞുനില്‍ക്കുന്ന ഒരു വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ നിരാശപ്പെടരുത്. ഈ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ആശയങ്ങളെ സ്വജീവിതത്തിലേക്ക് ക്ഷണിക്കൂ. അത് നിങ്ങളില്‍ വളരെ പോസിറ്റീവായ ഒരു ചിന്താഗതിയും മനോഭാവവും ഉണ്ടാക്കി അവിശ്വസനീയമാംവിധം നിങ്ങളുടെ ജീവിതത്തെ പുരോഗതിയുടെ പാതയില്‍ എത്തിക്കും. മനോഭാവങ്ങളില്‍ വളരെ അനുകൂലമായ ഒരു നിലപാടുള്ള വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ ഇതിലെ ആശയങ്ങള്‍ സ്വീകരിക്കുകവഴി കൂടുതല്‍ ഉന്നതമായ രീതിയില്‍ ലക്ഷ്യപ്രാപ്തി കൈവരിച്ച് ജീവിതവിജയം നേടിയെടുക്കുവാന്‍ നിങ്ങള്‍ക്കു സാധിക്കും.

എന്തുകൊണ്ടാണ് ജീവിതം ചില ആള്‍ക്കാരെ മാത്രം വിജയ സോപാനങ്ങളിലേക്ക് എത്തിക്കുകയും മറ്റുപലരെയും പരാജയത്തിന്റെ കയ്പുനീര്‍ കുടിപ്പിക്കുകയും ചെയ്യുന്നത് എന്ന് എപ്പോഴെങ്കിലും താങ്കള്‍ ആലോചിച്ചിട്ടുണ്ടോ? കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ ഈ വിഷയത്തില്‍ ഗവേഷണം നടത്തുകയാണ്. ഇതിനായി മനോഭാവത്തെയും ജീവിതവിജയത്തെക്കുറിച്ചുമുള്ള നൂറുകണക്കിന് പുസ്തകങ്ങളും ആയിരക്കണക്കിന് പ്രബന്ധങ്ങളും ഞാന്‍ വായിച്ചുതീര്‍ത്തു. 3000 മണിക്കൂറിലധികം ഓഡിയോ കാസറ്റുകള്‍ ഇതിനായി ഞാന്‍ കേട്ടു. ജീവിതവിജയം നേടിയ അനേകം വ്യക്തികളോട് അവരുടെ വിജയരഹസ്യം അറിയുന്നതിനായി അഭിമുഖസംഭാഷണത്തില്‍ ഏര്‍പ്പെട്ടു.
ഈ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ഓരോ വിജയമന്ത്രങ്ങളും ഞാനെന്റെ സ്വന്തം ജീവിതത്തില്‍ പരീക്ഷിച്ച് ഫലം സിദ്ധിച്ചവയാണ്. ഈ ആശയങ്ങള്‍ക്ക് ഫലപ്രാപ്തി നല്‍കാനുള്ള കഴിവുണ്ട് എന്ന് എന്റെ സ്വന്തം അനുഭവംവെച്ച് എനിക്ക് നിസ്സംശയം പറയാന്‍ സാധിക്കും. മറ്റൊന്നുകൂടി ഞാന്‍ പറയുന്നു. അവയ്ക്ക് നിങ്ങളുടെ ജീവിതത്തെയും അക്ഷരാര്‍ത്ഥത്തില്‍ മാറ്റിമറിക്കാനുള്ള കഴിവുണ്ട്. എന്നെ തെറ്റിദ്ധരിക്കരുത്. ഈ വിഷയത്തെക്കുറിച്ച് എല്ലാം അറിയാം എന്നൊരു ഭാവം എനിക്കില്ല. അനുനിമിഷം ഇതിനെക്കുറിച്ചുള്ള ഗവേഷണങ്ങളിലും പഠനങ്ങളിലും ഏര്‍പ്പെടുന്ന ഒരാളായിട്ടു മാത്രമേ ഞാന്‍ സ്വയം കണക്കാക്കുന്നുള്ളൂ.

നിഷേധാത്മകമായ ചിന്തകള്‍ നിറഞ്ഞ ഒരു വ്യക്തിയുടെ അവസ്ഥ എന്തായിരിക്കും എന്ന് എനിക്ക് നല്ലവണ്ണം അറിയാം. കാരണം ജീവിതത്തിലെ ആദ്യത്തെ 30 വര്‍ഷം അത്തരം ചിന്തകളാണ് എന്നെ ഭരിച്ചിരുന്നത്.
സ്വന്തം കഴിവുകളെക്കുറിച്ച് അവിശ്വാസം രേഖപ്പെടുത്തുന്ന ഒരാളെ എനിക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. കാരണം 30 വര്‍ഷത്തോളം ഞാനും അതുതന്നെയാണ് ചെയ്തിരുന്നത്. നിങ്ങള്‍ ഈ പുസ്തകത്തില്‍ വായിക്കുവാന്‍ പോകുന്ന തത്വങ്ങളെ ഞാന്‍ എന്റെ ജീവിതത്തില്‍ പ്രയോഗത്തില്‍ വരുത്തി എന്നതാണ് എന്റെ ഇപ്പോഴത്തെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ നല്ല മാറ്റങ്ങള്‍ക്കും അടിസ്ഥാനം.

ചിന്തിക്കുക, സംസാരിക്കുക, പ്രവര്‍ത്തിക്കുക
വായിക്കുവാനുള്ള സൗകര്യത്തിനായി ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെ 3 ഭാഗങ്ങളായി വിഭജിച്ചിരിക്കുകയാണ്. പ്രത്യേക ശ്രേണിയിലുള്ള അധ്യായങ്ങള്‍ ഉള്‍പ്പെട്ടതാണ് ഓരോ ഭാഗവും. ഏതെങ്കിലുമൊരു അധ്യായത്തിലെ ആശയങ്ങള്‍ നിങ്ങളുടെ ഉള്ളില്‍ അരക്കിട്ടുറപ്പിക്കണം എന്നുണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ ആ അധ്യായത്തിലേക്ക് എത്തിച്ചേര്‍ന്ന് നിങ്ങള്‍ക്ക് പുനര്‍വായന നടത്താവുന്നതാണ്.
നമ്മുടെ വിശ്വാസങ്ങളും മനോഭാവങ്ങളും ആത്യന്തികമായി എങ്ങനെ നമ്മുടെതന്നെ വിധി നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍ ആയി
ത്തീരുന്നു എന്നതാണ്, വിജയം ആരംഭിക്കുന്നത് സ്വന്തം മനസ്സില്‍ നിന്നാകുന്നു എന്ന ആദ്യഭാഗത്തിലെ പ്രതിപാദ്യവിഷയം. നിങ്ങളുടെ ജീവിതവിജയം പ്രാഥമികമായി നിങ്ങളുടെ ചിന്താരീതിയെ ആശ്രയിച്ചാണിരിക്കുന്നത് എന്ന കാര്യം ഈ അധ്യായങ്ങളിലൂടെ നിങ്ങള്‍ മനസ്സിലാക്കും.

 

Comments are closed.