DCBOOKS
Malayalam News Literature Website

ആഗോളപ്രാദേശികതയുടെ ആഘോഷം

'ലോകമേ തറവാട് ' ആലപ്പുഴയിലെ വിസ്തൃതമായ പാണ്ടികശാലകളെയും കയര്‍ഫാക്ടറികളെയും ഇടച്ചുമരുകളാല്‍ വിഭജിച്ച് ഓരോ കലാകാരര്‍ക്കും നിയതമായ പ്രാധാന്യം കൊടുത്തുകൊണ്ട് കാണികളുടെ കാഴ്ചയെ അതിലേക്ക് ക്ഷണിക്കുന്നു.

ഷിനോജ് ചോറന്‍

‘ലോകമേ തറവാട് ‘ ആലപ്പുഴയിലെ വിസ്തൃതമായ പാണ്ടികശാലകളെയും കയര്‍ഫാക്ടറികളെയും ഇടച്ചുമരുകളാല്‍ വിഭജിച്ച് ഓരോ കലാകാരര്‍ക്കും നിയതമായ പ്രാധാന്യം കൊടുത്തുകൊണ്ട് കാണികളുടെ കാഴ്ചയെ അതിലേക്ക് ക്ഷണിക്കുന്നു.

267 മലയാളി കലാകാരരുടെ 3000 ത്തോളം കലാസൃഷ്ടികള്‍ ആറ് വേദികളിലായി പ്രദര്‍ശിപ്പിക്കുന്ന സമകാലികകലാ പ്രദര്‍ശനമാണ് ‘ലോകമേ തറവാട്. കേരള സര്‍ക്കാരിന്റെ സഹകരണത്തോടെ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ക്യുറേറ്റ് ചെയ്തിരിക്കുന്ന ഈ ബൃഹദ് കലാപ്രദര്‍ശനം ആലപ്പുഴയിലും കൊച്ചിയിലുമായാണ് നടത്തപ്പെടുന്നത്. ആലപ്പുഴയില്‍ കേരള സ്‌റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍, പോര്‍ട് മ്യൂസിയം, ഈസ്‌റ്റേണ്‍ പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡ്, വില്യം ഗുഡേക്കര്‍ & സണ്‍സ് െ്രെപവറ്റ് ലിമിറ്റഡ് എന്നീ അഞ്ച് വേദികളിലും, കൊച്ചിയില്‍ ദര്‍ബാര്‍ഹാള്‍ കലാകേന്ദ്രത്തിലും നടന്നുവരുന്ന ‘ലോകമേ തറവാട്’ 2021 ഏപ്രില്‍ പകുതിയോടെ കാണികള്‍ക്കു മുന്നില്‍ തുറക്കപ്പെടേണ്ടതായിരുന്നെങ്കിലും, കോവിഡ് മഹാമാരിയുടെ രണ്ടാംതരംഗവും അതിനെത്തുടര്‍ന്നുണ്ടായ അടച്ചിടലും കാരണം വൈകിപ്പോവുകയും ഏറെ പരിശ്രമത്തിനൊടുവില്‍ ഇപ്പോള്‍ പ്രദര്‍ശനാനുമതി നേടിയിരിക്കുകയുമാണ്. ആഗസ്റ്റ് 13 മുതല്‍ സെപ്റ്റംബര്‍ 30 വരെ കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് പൊതുജനങ്ങള്‍ക്ക് കലാസൃഷ്ടികള്‍ കാണാനും ആസ്വദിക്കാനും സംവദിക്കാനും ഉള്ള അവസരമുണ്ട്.

പണിശാലകളും, പാണ്ടികശാലകളും, നിര്‍മ്മാണകേന്ദ്രങ്ങളും കലാ
പ്രദര്‍ശനകേന്ദ്രങ്ങളുമായി പരിണമിപ്പിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഒരു നൂതനവിപ്ലവാത്മക ആശയമായിരുന്നു. അത് സാമ്പ്രദായിക കലാപ്രദര്‍ശനസമ്പ്രദായങ്ങളെ ചോദ്യംചെയ്യുകയും ബദലുകളെ മുന്നോട്ടു വെക്കുകയും ചെയ്തു. അതിന്റെ തുടര്‍ച്ചകള്‍ പല വന്‍കിടകലാപ്രദര്‍ശനങ്ങളിലും കാണാനാവും. ‘ലോകമേ തറവാട് ‘ ആലപ്പുഴയിലെ വിസ്തൃതമായ പാണ്ടികശാലകളെയും കയര്‍ഫാക്ടറികളെയും ഇടച്ചുമരുകളാല്‍ (ളമഹലെ ംമഹഹ)
വിഭജിച്ച് ഓരോ കലാകാരര്‍ക്കും നിയതമായ പ്രാധാന്യം കൊടുത്തുകൊണ്ട് കാണികളുടെ കാഴ്ചയെ അതിലേക്ക് ക്ഷണിക്കുന്നു. ഒരുബൃഹദ്പ്രദര്‍ശനം ആയിരിക്കുന്ന
തോടൊപ്പം, ഓരോ ചുമരും ഓരോ കലാകാരരുടെയും ഏകാംഗപ്രദര്‍ശ നഇടം കൂടി pachakuthira dcbooksആയിത്തീരുന്നു. ചിത്രശില്പവീഡിയോപ്രതിഷ്ഠാപന കലാസൃഷ്ടികളാല്‍ വൈവിധ്യം പുലര്‍ത്തുന്ന പ്രദര്‍ശനവേദികള്‍ സമകാലിക മലയാളി കലാസമൂഹത്തിന്റെ പരിച്ഛേദമെന്ന് വിശേഷിപ്പിക്കാവുന്നതാണ്.

ഓരോ കലാകാരെയും അവരവരുടെ കലാനിര്‍മ്മാണഇടം സന്ദര്‍ശിച്ച് കലാസൃഷ്ടികള്‍ തെരഞ്ഞെടുത്ത് പ്രദര്‍ശനത്തിന്റെ ഭാഗമാക്കാന്‍ ഇതിന്റെ ക്യുറേറ്റര്‍ ബോസ് കൃഷ്ണമാചാരിയ്ക്ക് സാധിച്ചിട്ടുണ്ട്. അതിനാല്‍തന്നെ കലയില്‍ സജീവമായി ഇടപെടുന്ന എല്ലാ ഗണത്തിലുമുള്ള കലാസൃഷ്ടികളും ലോകമേ തറവാടില്‍ കാണാനാവും. വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും ഉള്‍ക്കൊള്ളുന്ന ഇടം കൂടി ആവുന്നു ഓരോ വേദിയും.

എന്തുകൊണ്ട് ലോകമേ തറവാട് പ്രസക്തമാവുന്നു? എന്തുകൊണ്ട് ഇതിനുമുമ്പ് ഇത്തരമൊന്ന് ഉണ്ടാകാതെപോയി? എന്തുകൊണ്ട് ഇത്രയും താമസിച്ചു? ഇത്തരം ചോദ്യങ്ങളെ കൂടി ലോകമേ തറവാട് പ്രദര്‍ശനം ഉത്പാദിപ്പിക്കുന്നുണ്ട്.

2012 മുതല്‍ നടന്നുവരുന്ന കൊച്ചി മുസിരിസ് ബിനാലെയെക്കുറിച്ച് ഉയര്‍ന്നുകേട്ട വിമര്‍ശനങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നത് ‘എന്തുകൊണ്ടാണ് പ്രാദേശിക കലാസൃഷ്ടികള്‍ക്ക് പ്രത്യേക പവലിയണ്‍ ഇല്ല?’ എന്നതായിരുന്നു. ലോകകല കാണാ
നെത്തുന്ന സഞ്ചാരികള്‍ക്ക് മുന്നില്‍ കേരളത്തിലെ കലാകാരരുടെ സൃഷ്ടികള്‍കൂടെ പ്രദര്‍ശിപ്പിക്കപ്പെടേണ്ടതിന്റെ അനിവാര്യത ആ വിമര്‍ശനത്തില്‍ ഉള്ളടങ്ങിയിരുന്നു.

2021ല്‍ ‘ലോകമേ തറവാട്’ 267 മലയാളി കലാകാരരുടെ കലാസൃഷ്ടികള്‍ മാത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ അത് സവിശേഷമായി അടയാളപ്പെടുന്നതും അതുകൊണ്ടുതന്നെയാണ്. ഇത്രയേറെ പ്രാദേശിക കലാകാരെ ഉള്‍ക്കൊള്ളുന്ന ഒരു കലാപ്രദര്‍ശനം ഇന്ത്യന്‍ ദൃശ്യകലാചരിത്രത്തില്‍ തന്നെ ഒരു അപൂര്‍വ്വതയാണ്. ഇതിനുമുമ്പ് ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല എന്നത് ഇതിന്റെ പ്രസക്തിയെ ഏറ്റുന്നുണ്ട്.

മറ്റൊന്ന്, മഹാമാരിയുടെ കാലത്ത് നടത്തപ്പെടുന്ന കലാപ്രദര്‍ശനം എന്ന പ്രത്യേകതയാണ്. യാത്രകളും, കാഴ്ചകളും, സാമൂഹിക ബന്ധങ്ങളും റദ്ദ് ചെയ്യപ്പെടുന്ന ഈ അടച്ചിരിപ്പ് കാലത്ത് ലോകത്തിന്റെ മറ്റേത് കോണിലും ഇത്രയും ബൃഹത്തായ ഒരു കലാപ്രദര്‍ശനം ഭൗതികമായി നടത്തപ്പെടുന്നില്ല.

ഏതൊരു പ്രതിസന്ധിഘട്ടത്തിനോടുമുള്ള സര്‍ഗ്ഗാത്മക പ്രതികരണമാണ് ‘കല’ എന്ന് മനുഷ്യരാശിയുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. പ്രതിഷേധിക്കാനും പ്രതിരോധിക്കാനും ഉള്ള ഇന്ധനം കലയ്ക്കുള്ളില്‍തന്നെ ഉണ്ട്. മഹാമാരിക്കാലത്തെ ശാരീരികമാനസിക വ്യഥകളെ കലാകാരര്‍ മറികടന്നതെങ്ങനെ എന്നതിന്റെ ദൃഷ്ടാന്തമാണ് ലോകമേ തറവാട് പ്രദര്‍ശ്ശനത്തിലെ ഓരോ സൃഷ്ടിയും. അത് കാണുകയും സംവദിക്കുകയും ചെയ്യുന്ന ഓരോ കാണിയിലും വികാരവിരേചനം സംഭവിക്കുകയും അതിജീവനത്തിനുള്ള പ്രതീക്ഷകളെയും സാധ്യതകളെയും ആരായാന്‍ പ്രേരിപ്പിക്കുകയും ചെയ്‌തേക്കാം. പൊതുസമൂഹം ദൃശ്യകലയോട് വെച്ചുപുലര്‍ത്തുന്ന മനോഭാവത്തെ പൊളിച്ചുപണിയാന്‍ ഈ ബൃഹദ് പ്രദര്‍ശനത്തിന് സാധിച്ചേക്കാം. ഇതിലെത്തിച്ചേരുന്ന കാണിയില്‍ കലയോടുള്ള സമീപനത്തില്‍ത്തന്നെ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്താനുതകുന്ന കലാസൃഷ്ടികള്‍ കൊണ്ട് സമ്പന്നമാണ്. കണ്ട് കണ്ട് ഉണ്ടാകുന്ന കാഴ്ചാശീലങ്ങള്‍ കൊണ്ട് സാധ്യമാകേണ്ടുന്ന ദൃശ്യകലാസാക്ഷരത മലയാളി പൊതുസമൂഹം കൈവരിക്കുന്നത്, കലാസൃഷ്ടികള്‍ കാണാനുള്ള അവസരങ്ങള്‍ ലോകമേ തറവാട് പോലുള്ള നിരവധി കലാപ്രദര്‍ശനപദ്ധതികള്‍ തുറന്നിടുന്നതോടെയും അവിടേക്ക് കാണികള്‍ യാതൊരു മുന്‍വിധികളോ ഉപാധികളോ കൂടാതെ കടന്നു ചെല്ലുന്നതോടെയുമാണ്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  സെപ്റ്റംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബര്‍ ലക്കം ലഭ്യമാണ്‌

Comments are closed.