DCBOOKS
Malayalam News Literature Website

നടി ലീന മരിയ പോള്‍ പൊലീസിന് മൊഴി നല്‍കി

കൊച്ചി: പനമ്പിള്ളി നഗറില്‍ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെയ്പ്പുണ്ടായ സംഭവത്തില്‍ ഉടമയും നടിയുമായ ലീന മരിയ പോള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെത്തിയ ഇവരില്‍നിന്നും തിങ്കളാഴ്ച രാത്രി പൊലീസ് മൊഴിയെടുത്തു.

തന്റെ ബ്യൂട്ടി പാര്‍ലറിന് നേരെയുണ്ടായ വെടിവെയ്പ്പില്‍ ആരെക്കുറിച്ചും സംശയമില്ലെന്ന് അവര്‍ പൊലീസിനോടു പറഞ്ഞു. 25 കോടി രൂപ തന്നില്ലെങ്കില്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ നവംബര്‍ മുതല്‍ രവി പൂജാരി എന്നു പരിചയപ്പെടുത്തിയ ആള്‍ ഭീഷണി മുഴക്കിയിരുന്നു. വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാളുടെ സംസാരം ഇംഗ്ലീഷിലായിരുന്നു. എല്ലാം വിദേശത്തു നിന്നുള്ള ഇന്റര്‍നെറ്റ് കോളുകളായിരുന്നു. ലീന ഉള്‍പ്പെട്ട വഞ്ചനാ കേസിലെ കൂട്ടുപ്രതി സുകാഷ് ചന്ദ്രശേഖറിനെപ്പറ്റി രവി പൂജാരിയുടെ ഭീഷണികളില്‍ പരാമര്‍ശമില്ലായിരുന്നുവെന്നും മൊഴിയിലുണ്ട്. അക്രമം എന്തിനായിരുന്നുവെന്നും അവര്‍ ആരായിരുന്നുവെന്നും തനിക്കറിയില്ലെന്ന് ലീന വ്യക്തമാക്കി. ഇന്നലെ രാത്രി ലീനയുടെ സുഹൃത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു മൊഴിയെടുപ്പ്.

ലീന നല്‍കിയ മൊഴികള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയാല്‍ അവരെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കൊച്ചി സിറ്റി സൗത്ത് ഇന്‍സ്‌പെക്ടര്‍ സിബി ടോമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് പനമ്പിള്ളി നഗറില്‍ സ്ഥിതി ചെയ്യുന്ന ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള നെയ്ല്‍ ആര്‍ട്ടിസ്ട്രി എന്ന ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെയ്പ്പുണ്ടായത്. ബൈക്കില്‍ എത്തിയ രണ്ടു പേര്‍ വെടിവെച്ച ശേഷം കടന്നു കളയുകയായിരുന്നു. ഇരുവരും ലജാക്കറ്റും ഹെല്‍മറ്റും ധരിച്ചിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. രവി പൂജാരിയുടെ പേരെഴുതിയ കടലാസ് പ്രദേശത്ത് ഉപേക്ഷിച്ച ശേഷമാണ് ഇവര്‍ കടന്നുകളഞ്ഞത്.

Comments are closed.