DCBOOKS
Malayalam News Literature Website

മലയാള സാഹിത്യത്തിലെ സ്ത്രീവാദവ്യവഹാരങ്ങള്‍

സി.എസ് ചന്ദ്രിക

കേരളത്തിലെ ഫെമിനിസ്റ്റ് രാഷ്ട്രീയവും സ്ത്രീകളുടെ സാഹിത്യരചനകളും മലയാളസാഹിത്യ പൊതുമണ്ഡലത്തില്‍ ആശയ സംവാദത്തിന്റെ ശക്തമായ തരംഗങ്ങളുയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്. മലയാള സാഹിത്യ വ്യവഹാരത്തില്‍ നിലനില്‍ക്കുന്ന പുരുഷാധികാരത്തെ നേരിട്ടുകൊണ്ട് സ്ത്രീകള്‍ സംഘര്‍ഷാത്മകമെങ്കിലും ശക്തമായ ആത്മാവിഷ്‌കാരം നടത്തുന്നത് ഇവിടെ സര്‍ഗ്ഗാത്മക സാഹിത്യരംഗത്താണ്. സ്ത്രീവിമോചനപ്രസ്ഥാനത്തിന് സംഘടിതമായ രൂപങ്ങളും പ്രവര്‍ത്തനങ്ങളും വരുന്നതിനു വളരെക്കാലം മുമ്പുതന്നെ 1887 മുതല്‍ കേരളത്തില്‍ പ്രസിദ്ധീകൃതമായ സ്ത്രീമാസികകളിലൂടെ സ്ത്രീകള്‍ നടത്തിയ സ്ത്രീവിമോചനരാഷ്ട്രീയ, ബൗദ്ധികചര്‍ച്ചകള്‍ സ്ത്രീകളുടെ സാഹിത്യപ്രവര്‍ത്തനങ്ങളുടെ മുന്നേറ്റങ്ങള്‍ക്ക് വലിയ പശ്ചാത്തലമൊരുക്കിയിട്ടുണ്ടെന്നു കാണാം. എന്നാല്‍ സാഹിത്യത്തിന്റെ മേഖലയില്‍ 1930 കള്‍ മുതല്‍ ലളിതാംബിക അന്തര്‍ജ്ജനവും കെ. സരസ്വതി അമ്മയും തുടര്‍ന്ന് മാധവിക്കുട്ടിയും വെട്ടിത്തുറന്ന, സ്വതന്ത്രമാകാനാഗ്രഹിക്കുന്ന സ്ത്രീജീവിതത്തിന്റെ സവിശേഷമായ സര്‍ഗ്ഗാത്മക ലോകങ്ങള്‍ കേരളത്തിലെ സവിശേഷമായ സ്ത്രീമുന്നേറ്റ രാഷ്ട്രീയചിന്തകള്‍ക്ക് ചെറുതല്ലാത്ത ഇടം ഉണ്ടാക്കിയെടുത്തു. ഇവരുടെ തുടര്‍ച്ചയായി, എന്നാല്‍ സ്ത്രീസ്വാതന്ത്ര്യബോധത്തിന്റെ സര്‍ഗ്ഗാത്മകവും പ്രവര്‍ത്തനാത്മകവുമായ രണ്ടു ലോകങ്ങളെയും ഒപ്പം മുന്നോട്ടു വെച്ചുകൊണ്ട് സാറാജോസഫ് സൃഷ്ടിച്ച സാഹിത്യരചനകളും സ്ത്രീവാദ സംവാദങ്ങളും പ്രവര്‍ത്തനങ്ങളും മലയാള മുഖ്യധാരാ സാഹിത്യലോകത്തെ നിശിതമായി വെല്ലുവിളിക്കുന്നതും സ്ത്രീമുന്നേറ്റങ്ങളുടെ മറ്റൊരു ഘട്ടത്തിന് തുടക്കം കുറിക്കുന്നതുമായിരുന്നു.

പ്രധാനമായും ഈ എഴുത്തുകാരികളുടെ രചനകളും ഇടപെടലുകളും സൃഷ്ടിച്ച പുതിയ വായനാസമീപനങ്ങള്‍, ഭാവുകത്വ ചിന്തകള്‍, സൗന്ദര്യ, രാഷ്ട്രീയ ബദലുകള്‍ എന്നിവ പുരുഷനിയന്ത്രാണാധികാരത്തിലുള്ള മലയാള സാഹിത്യ ലോകത്തിന്റെ മുഖ്യധാരയില്‍ വലിയ വിള്ളലുകളുണ്ടാക്കുകയും സാഹിത്യരംഗത്ത് സ്ത്രീകളുടെ സ്ഥാനം നിഷേധിക്കാനാവാത്ത വിധം സ്ഥാപിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ഇത് വളരെയേറെ ശ്രമകരമായ ജീവിതസമരമായിരുന്നു എന്നതിന് സ്വാതന്ത്ര്യം തീവ്രമായി ആഗ്രഹിച്ച എല്ലാ എഴുത്തുകാരികളുടെയും ജീവിതാനുഭവം വേണ്ടതിലേറെ തെളിവുകള്‍ നല്‍കുന്നു. സാഹിത്യരംഗത്തെ ആണധികാരത്തെ മാത്രമല്ല, സ്വാഭാവികമായും കുടുംബത്തിലും സമൂഹത്തിലും സ്വതന്ത്രസ്ത്രീസ്വത്വാവിഷ്‌കാരങ്ങള്‍ക്കെതിരേ നിലനില്‍ക്കുന്ന പ്രബലമായ മൂല്യബോധങ്ങളോടു മുഴുവന്‍ ഒരേ സമയം ചെറുത്തുനില്‍ക്കുകയും സാഹസികമായി അതി
ജീവിക്കുകയും ചെയ്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും സംഭാവനയുമാണ് ഈ എഴുത്തുകാരികള്‍ കേരളത്തിലെ സ്ത്രീമുന്നേറ്റചരിത്രത്തിന് നല്‍കിയത്.സ്ത്രീകളുടെ ആദ്യകാല സാഹിത്യാവിഷ്‌കാരങ്ങളെന്നോണം ഒരുപക്ഷേ, നാടന്‍പാട്ടുസാഹിത്യത്തില്‍നിന്നും സ്ത്രീമുന്നേറ്റചരിത്രരചന തുടങ്ങാവുന്നതാണ്. വിശേഷിച്ചും തെക്കന്‍ പാട്ടുക
ളില്‍ സ്ത്രീലോകത്തിന്റെ ജീവിതത്തെ സംബന്ധിച്ച സൂക്ഷ്മമായ ചിത്രീകരണം കാണുന്നു എന്ന പശ്ചാത്തലത്തില്‍ ഇത്തരം അന്വേഷണങ്ങള്‍ക്ക് വലിയ സാധ്യതകളുണ്ട്. ”തെക്കന്‍ പാട്ടുകളില്‍ പെണ്‍കാഴ്ചകള്‍ അവസാനിച്ചിട്ടില്ലാത്ത, വ്യക്തികളുടെയും സംഭവങ്ങളുടെയും പെണ്‍പക്ഷവ്യാഖ്യാനങ്ങള്‍ക്ക് സ്ഥാനം ലഭിക്കുന്ന വ്യവഹാരമണ്ഡലമാണ് നാം സന്ധിക്കുന്നത്. സംഭവങ്ങളുടെ പെണ്‍ഭാഷ്യം എന്നത് ഈ വാമൊഴിപ്പാട്ടുകളുടെ ആദിമകര്‍
തൃത്വം സ്ത്രീകളുടേതായിരിക്കാനുള്ള സാധ്യതയിലേക്കുകൂടി വിരല്‍ ചൂണ്ടുന്നുണ്ട്.”’1എന്ന് തെക്കന്‍ പാട്ടുകളിലെ പെണ്‍പ്രതിരോധങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സ്ത്രീ
പ്രധാനമായ ഈ സാമൂഹിക ഭൂമികയില്‍ പെണ്‍ലോകത്തിനു രണ്ടാമതായി മാത്രമാണ് ആണ്‍ലോകം പ്രത്യക്ഷപ്പെടുന്നത് എന്നും സ്ത്രീയുടെ പ്രണയം, വിവാഹം, ഗര്‍ഭം, പ്രസവം, ജീവിതം, മരണം, മരണാനന്തരജീവിതം എന്നിവ ഇതിനുള്ളില്‍ സവിശേഷമായി എന്നാല്‍ പൊതുരീതിയായി ചിത്രീകരിക്കപ്പെടുന്നു എന്നുമുള്ളത് സ്ത്രീജീവിതത്തിന്റെ ആദ്യകാല സ്വയാവിഷ്‌കാരശ്രമങ്ങളായി കാണാവുന്നതാണ് എന്ന് ഈ പഠനം ചൂണ്ടിക്കാണിക്കുന്നു. വാമൊഴി സാഹിത്യത്തില്‍നിന്ന് വരമൊഴി സാഹിത്യത്തിലേക്ക് വരുമ്പോഴും മലയാളത്തിലെ ആദ്യത്തെ തലമുറയിലെ എഴുത്തുകാരികള്‍ പാട്ടുകളും സ്തുതിഗീതങ്ങളുമാണ് എഴുതിയത്. സ്ത്രീകളുടെ സ്വകാര്യതയുടെ ലോകത്ത് നടക്കുന്ന ആശയവിനിമയവും സംഗീത താളബന്ധിതമായ ജീവിതവും പാട്ടുകള്‍ നിര്‍മ്മിക്കാനും ചിട്ടപ്പെടുത്താനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്.

ലിഖിത സാഹിത്യത്തിലേക്ക് ആദ്യമായി വരുന്നത് രാജകുടുംബങ്ങളില്‍നിന്നുള്ള സ്ത്രീകളായിരുന്നു. സംസ്‌കൃത ശ്ലോകങ്ങളും മറ്റു കലാ സംഗീത പഠനസാധ്യതകളും ആദ്യം ലഭ്യമായ സ്ത്രീകള്‍ എന്ന നിലയ്ക്ക് ഈ മേഖലയില്‍ അവരുടെ മുന്‍കൈ ഉണ്ടാവുക സ്വാഭാവികമാണ്. കോഴിക്കോട് സാമൂതിരി കോവിലകത്തെ മനോരമത്തമ്പുരാട്ടി, കിളിമാനൂര്‍ ഉമാദേവി തമ്പുരാട്ടി (1797- 1836), അംബാദേവിത്തമ്പുരാട്ടി (1802- 1837), കുട്ടിക്കുഞ്ഞു തങ്കച്ചി (1820-1904), ഇക്കാവമ്മ തമ്പുരാട്ടി (1844-1921) തുടങ്ങിയവര്‍ ഈ ആദ്യ തലമുറയില്‍പ്പെട്ടവരാണ്. പാട്ടുകള്‍ ചിട്ടപ്പെടുത്തിയും ഓട്ടന്‍തുള്ളല്‍ ചിട്ടപ്പെടുത്തിയും ദൈവസ്തുതിഗീതങ്ങള്‍ എഴുതിയും ഇവര്‍ ആത്മപ്രകാശനത്തിന്റേതായ വഴികള്‍ കണ്ടെത്തി.2 കുട്ടിക്കുഞ്ഞുതങ്കച്ചിയുടെ ഈശ്വരസ്തുതികളും കുറത്തിപ്പാട്ടും ഇക്കാവമ്മ തമ്പുരാട്ടിയുടെ ഇതിഹാസാധിഷ്ഠിത

കാവ്യങ്ങളും നാഗര്‍കോവില്‍ തങ്കച്ചിയുടെ കൈകൊട്ടിക്കളിപ്പാട്ടും മലയാളത്തിലെ എഴുത്തുകാരികളുടെ ആദ്യകാല ആവിഷ്‌കാരങ്ങളാണ്. കുട്ടിക്കുഞ്ഞു തങ്കച്ചി സ്ത്രീകള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയാണ് എഴുതിയത്. മാത്രമല്ല, കുട്ടിക്കുഞ്ഞു തങ്കച്ചി ‘അജ്ഞാതവാസം’ എന്ന നാടകവും തോട്ടയ്ക്കാട്ട് ഇക്കാവമ്മ ‘സുഭദ്രാര്‍ജ്ജുനം’ എന്ന നാടകവും എഴുതി. തോട്ടയ്ക്കാട്ട് ഇക്കാവമ്മയുടെ കാവ്യനാടകം (1902) യഥാര്‍ത്ഥത്തില്‍ സ്ത്രീകളുടെ സര്‍ഗ്ഗാത്മകതയെ പുരുഷാധിപത്യത്തിനു നേര്‍ക്കു നേരെ നിര്‍ത്തിയുള്ള ഒരു തരം വെല്ലുവിളിയും പ്രദര്‍ശനവുമാണ്.

മല്ലാരിപ്രിയയായ ഭാമ സമരം ചെയ്തീലയോ? തേര്‍ തെളിച്ചില്ലേ പണ്ടു സുഭദ്ര പാരിതു ഭരിക്കുന്നില്ലേ വിക്‌ടോറിയ?മല്ലാക്ഷി മണികള്‍ക്കു പാടവമിവക്കേറ്റം ഭവിച്ചീടുകില്‍ ചൊല്ലേറും കവിതയ്ക്കു മാത്രമിവരാളല്ലെന്നു വന്നീടുമോ?1

മലയാളത്തില്‍ ഭാഷാകാവ്യനാടകങ്ങള്‍ ആദ്യമായി എഴുതപ്പെടുന്ന 1880കളുടെ തുടക്കത്തില്‍തന്നെയാണ് മലയാളിസ്ത്രീകളുടെ ഈ ആദ്യനാടകരചനകള്‍ ഉണ്ടാകുന്നത് എന്നത് പുതിയ സര്‍ഗ്ഗാത്മക പരീക്ഷണങ്ങളിലും ആവിഷ്‌കാരങ്ങളിലും സ്ത്രീകള്‍ ഭാവ
നകൊണ്ടും ബുദ്ധികൊണ്ടും പുരുഷന്റെ പിറകിലല്ല എന്ന് സ്ഥാപിക്കാനുള്ള ആത്മവിശ്വാസം അന്നുതന്നെ സ്ത്രീകള്‍പ്രകടിപ്പിച്ചിട്ടുണ്ടെണ്ടന്ന് വ്യക്തമാക്കുന്നു.

ഇംഗ്ലിഷ് വിദ്യാഭ്യാസം കിട്ടുന്നതോടുകൂടി സ്ത്രീകള്‍ ഗദ്യത്തിലെഴുതാന്‍ തുടങ്ങുന്നതും അവരുടെ രചനകളില്‍ ആദര്‍ശാത്മകതയും ആത്മനിഷ്ഠാപരതയും ഉദാത്തഭാവനയും തത്ത്വ
ചിന്താദര്‍ശനവും കടന്നു വരുന്നതും കാണാം. ഒപ്പം ദേശീയസ്വാതന്ത്ര്യ
പ്രസ്ഥാനത്തില്‍നിന്ന് പുതിയൊരു സാമൂഹ്യാവബോധവും ആവേശവും സാഹിത്യകാരികള്‍ക്ക് ലഭിച്ചു. ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാം ദശകം മുതല്‍ സര്‍ഗ്ഗാത്മക സാഹിത്യ രംഗത്ത് കഥകളെഴുതിക്കൊണ്ടും കവിതകളെഴുതിക്കൊണ്ടും മേരി ജോണ്‍ തോട്ടം (1901 – 85), കൂത്താട്ടുകുളം മേരി ജോണ്‍ (1905-2014), മുതുകുളം പാര്‍വ്വതി അമ്മ (1904- 85), കടത്തനാട്ട് മാധവി അമ്മ (1909-2000), ലളിതാംബിക അന്തര്‍ജ്ജനം (1909 -87), കെ. സരസ്വതി അമ്മ (1919-1976), ബാലാമണി അമ്മ (1909 – 2004) എന്നിവര്‍ സ്ത്രീയുടെ സ്വത്വബോധങ്ങളെ പല തലങ്ങളില്‍ സര്‍ഗ്ഗാത്മകമായി ആവിഷ്കരിച്ചുകൊണ്ടിരുന്നു. കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ പൊതുമണ്ഡലത്തിലേക്ക് പ്രവേശിച്ചുകൊണ്ട് സ്ത്രീകളുടെ ജീവിതവും ഭാവനകളും സര്‍ഗ്ഗാത്മകമായി ദൃശ്യവത്കരിക്കാന്‍ ഈ എഴുത്തുകാരികളാണ് തുടക്കമിട്ടത്. ഒരേ സമയം, സ്ത്രീയുടെ വ്യക്തിജീവിതത്തിന്റെയും സാമൂഹ്യ
ജീവിതത്തിന്റെയും സങ്കീര്‍ണ്ണതകളും പ്രതിസന്ധികളും സന്നിഗ്ദ്ധതകളും സ്വപ്നങ്ങളും മറികടക്കാനുള്ള സാഹസികതകളും അവര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

വിദ്യാഭ്യാസത്തിനും സാമൂഹ്യപ്രവേശനത്തിനും ആദ്യം അവസരം കിട്ടിയത് ജാതീയമായും സാമ്പത്തികമായും ഉയര്‍ന്ന വിഭാഗത്തിലുള്ള സ്ത്രീകള്‍ക്കായിരുന്നു എന്നതുകൊണ്ടുതന്നെ ഈഘട്ടത്തില്‍ രംഗത്തു വന്ന എഴുത്തുകാരികള്‍ നമ്പൂതിരി, നായര്‍, സിറിയന്‍ ക്രിസ്ത്യന്‍ ജാതി, മത വിഭാഗത്തില്‍നിന്നുള്ളവരായിരുന്നു. ഈ പൊതുസ്ഥിതിയില്‍നിന്നു വ്യത്യസ്തമായി ഈഴവസ്ത്രീകള്‍ക്കിടയില്‍നിന്ന് സാഹിത്യലോകത്തേക്ക് വന്ന മുതുകുളം പാര്‍വ്വതി അമ്മ ഒരു കവിയെന്ന നിലയില്‍ മാത്രമല്ല, പ്രഭാഷക എന്ന നിലയിലും സവിശേഷവും ശ്രദ്ധേയവുമായ ഇടം സ്ഥാപിച്ചെടുക്കുന്നുണ്ട്. പതിനെട്ടു വയസ്സു മുതല്‍ പ്രസംഗങ്ങള്‍ നടത്തുകയും പത്തൊമ്പതും ഇരുപതും വയസ്സില്‍ കുമാരനാശാനെപ്പോലെയുള്ള മഹാകവികളുമായി വലിയ സൗഹൃദം സമ്പാദിക്കുകയും ചെയ്യാന്‍ പാര്‍വ്വതിയമ്മയ്ക്കു കഴിഞ്ഞത് അസാമാന്യമായ ബൗദ്ധിക, സര്‍ഗ്ഗശേഷികൊണ്ടായിരുന്നു. കവിതകള്‍, കഥകള്‍, നാടകം, വിവര്‍ത്തനം, ജീവചരിത്രം, ലേഖനങ്ങള്‍ എന്നിവ എഴുതുകയും കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചുകൊണ്ട് മന്നത്തു പത്മനാഭന്‍, ആര്യഭടസ്വാമികള്‍, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയവരോടൊപ്പം വേദികളില്‍ പ്രഭാഷണങ്ങളും പ്രസംഗങ്ങളും നടത്തുകയും ചെയ്ത പാര്‍വ്വതി അമ്മ ബൗദ്ധികശേഷിയുടെയും സര്‍ഗ്ഗാത്മക വൈഭവത്തിന്റെയും മലയാളി സ്ത്രീസാന്നിദ്ധ്യമായിരുന്നു. ലേഡീ വിദ്വാന്‍ മുതുകുളം പാര്‍വ്വതി അമ്മയുടെ പേര് പ്രാസംഗികരുടെ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ ആ സമ്മേളനത്തില്‍ ആളുകള്‍ കൂടുമായിരുന്നു എന്നതും പ്രസംഗവേദിയില്‍വെച്ച് സ്വാമി ആര്യഭടനുമായി പാര്‍വ്വതി അമ്മ പലപ്പോഴും ഏറ്റുമുട്ടിയിട്ടുണ്ട് എന്നതും മലയാളിസ്ത്രീയുടെ ആദ്യകാല സ്വതന്ത്രസ്വത്വാന്വേഷണങ്ങളുടെയും ഇടപെടലുകളുടെയും ബൗദ്ധികവും ധീരവുമായ പ്രകടനമായിരുന്നു. ഒരിക്കല്‍ തന്റെ പ്രസംഗം കഴിഞ്ഞ് പ്രസംഗിച്ച ആര്യഭടസ്വാമിക്ക് മറുപടി
യായി രണ്ടാമതും പാര്‍വ്വതി അമ്മ സംസാരിച്ചതിനെക്കുറിച്ചുള്ള വിവരങ്ങള്‍ (ദത്തന്‍, 2005, പു. 53) വ്യക്തമാക്കുന്നത് സ്ത്രീകളെ സംബന്ധിച്ച വൈകാരിക വാര്‍പ്പുമാതൃകാബിംബങ്ങളെ നിരാകരിച്ചുകൊണ്ട് യുക്തിയുടെയും ചിന്തയുടെയും സര്‍ഗ്ഗാത്മകതയുടെയും പരിപൂര്‍ണ്ണ വ്യക്തിത്വ പ്രകാശനത്തിലേക്കുള്ള സ്ത്രീകളുടെ സഞ്ചാരവും വളര്‍ച്ചയും ഇക്കാലയളവില്‍ മുന്നേറുകയായിരുന്നു എന്നാണ് . പുരുഷന്‍മാരായ സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ബുദ്ധി
ജീവികള്‍ക്കും നേരെ തിരിഞ്ഞു നിന്ന് ബൗദ്ധികസംവാദം നടത്താനുള്ള അറിവും ആര്‍ജ്ജവവും ആത്മവിശ്വാസവും സ്ത്രീസ്വത്വത്തെ സ്ഥാപിച്ചെടുക്കാനുള്ള ധീരതയും ആണ്‍കോയ്മാ നിര്‍മ്മിതമായ സ്‌ത്രൈണതാസങ്കല്പങ്ങള്‍ക്കെതിരേയുള്ള
സ്വതന്ത്രസ്ത്രീസ്വത്വാവിഷ്‌കാരവും അതിന്റെ വിമോചന രാഷ്ട്രീയ വ്യവഹാരവും 1930കളില്‍ത്തന്നെ കേരളത്തില്‍ എഴുത്തുകാരികള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നു സാരം. സര്‍ഗ്ഗാത്മകവും ബുദ്ധിപരവുമായ തലങ്ങളില്‍ മുന്നോട്ടുപോയ എഴുത്തുകാരികള്‍ വ്യക്തിപര
മായ നിലയില്‍ കേരളത്തിലെ സ്ത്രീമുന്നേറ്റങ്ങള്‍ക്ക് നല്കിയ സംഭാവന സംഘടിതസമരങ്ങളോടൊപ്പമോ അതിനേക്കാള്‍ കൂടുതലോ ആയി വിലയിരുത്തിയാല്‍ അത് അധികമാവില്ല. സാഹിത്യരചനയിലൂടെ സ്ത്രീകളുടെ സ്വാതന്ത്ര്യമോഹങ്ങളും വിമോചനത്തിന്റെ ലോകങ്ങളും ആവിഷ്‌കരിച്ച ഈ എഴുത്തു
കാരികളില്‍നിന്നു തുടങ്ങുന്നു, മലയാള സാഹിത്യത്തിലെ സ്ത്രീ
വാദരാഷ്ട്രീയ വ്യവഹാരം.

‘സ്ത്രീയെന്നാല്‍ ഭോഗത്തിനുള്ള ഉപകരണമല്ല’ – ലളിതാംബിക അന്തര്‍ജ്ജനം
മുപ്പതുകളില്‍ കഥകളെഴുതുന്നതോടുകൂടി ലളിതാംബിക അന്തര്‍ജ്ജനം സാഹിത്യരംഗത്തെ പുരുഷാധിപത്യത്തോട് നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ നടത്തുന്നുണ്ട്. സ്വന്തം സമുദായിക പുരുഷാധിപത്യത്തോട്, ബ്രാഹ്മണപുരുഷാധിപത്യ മൂല്യങ്ങളോടും ശാസനങ്ങളോടുമായിരുന്നു ലളിതാംബിക അന്തര്‍ജ്ജനം സന്ധിയില്ലാത്ത വിധം കഥകളിലൂടെ കലാപം നടത്തിയത്. മലയാള സാഹിത്യരംഗത്ത് സ്ത്രീവിമോചനരാഷ്ട്രീയത്തിന്റെ പല മാന
ങ്ങളും നേരിട്ടും അതേ സമയം സൂക്ഷ്മമായും സൗന്ദര്യശാസ്ത്ര
പരമായും രാഷ്ട്രീയമായും അവതരിപ്പിക്കപ്പെടുന്ന ആദ്യഘട്ടം ലളിതാംബിക അന്തര്‍ജ്ജനത്തില്‍നിന്നു തുടങ്ങുന്നു എന്നുപറയാം. സ്ത്രീ എന്നും സാഹിത്യധാരണയില്‍ ഭോഗത്തിനുള്ള ഉപകരണംമാത്രമായിരുന്നു എന്ന് ഒരു പൊതുസദസ്സില്‍വെച്ച് ലളിതാംബിക അന്തര്‍ജ്ജനം പ്രതികരിക്കുന്നുണ്ട്. ”ചിരപുരാതന കാലം മുതല്‍തന്നെ സ്ത്രീയെ അബല എന്നും ചപല എന്നും ഒക്കെയാണല്ലോ കവികള്‍ വാല്‍സല്യപൂര്‍വ്വം വിളിക്കാറുള്ളത്. ഇതു കേട്ട ഞങ്ങള്‍ അങ്ങനെയാണെന്നും അവര്‍ ധരിച്ചുവശായിരിക്കുന്നു. കണ്ണുകള്‍ കരിംകൂവളം, കവിള്‍ റോസാപ്പൂ, നെറ്റി ചന്ദ്രക്കല, അധരം തൊണ്ടിപ്പഴംതന്നെ, ചുവന്ന തൊണ്ടിപ്പഴം.
പക്ഷേ, ഇവയ്ക്കിടയില്‍ മാറിനകത്തു ത്രസിക്കുന്ന ഹൃദയവും അതിലുള്ള ചൂടും ചൈതന്യവും കണ്ണീരും നെടുവീര്‍പ്പും ഒന്നും ആരും കണ്ടില്ല. സ്ത്രീ എന്നും സാഹിത്യധാരണയില്‍ ഭോഗത്തിനുള്ള ഉപകരണം മാത്രമായിരുന്നു.’ (ലളിതാംബിക അന്തര്‍ജ്ജനം, 2007, പു. 87) എന്നു സാഹിത്യലോകത്തെ ഓര്‍മ്മിപ്പിക്കുന്ന ലളി
താംബിക അന്തര്‍ജ്ജനത്തിന്റെ ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയം എത്രമാത്രം സമരോന്‍മുഖമായിരുന്നു എന്നത് അവരുടെ കഥകള്‍ വെളിപ്പെടുത്തുന്നു. അതിനാല്‍ ലളിതാംബിക അന്തര്‍ജ്ജനം എഴുതിയ പല കഥകള്‍ക്കും നേരെ അക്കാലത്ത് ശക്തമായ വിമര്‍ശനങ്ങളും പ്രകോപനത്തിന്റെ ഭാഗമായി മറുകഥകളും ലേഖനങ്ങളും ഊമക്കത്തുകളും എഴുതപ്പെട്ടു. ‘വിധിബലം,’ ‘ആശാസ്യമാണോ,’ ‘റിയലിസം,’ ‘ഭേദഗതികൊണ്ടുള്ള ഭേദഗതി’ തുടങ്ങിയ കഥകള്‍ക്കു നേരെ ഇത്തരത്തിലുള്ള ശക്തമായ പ്രതികരണങ്ങളുണ്ടായി. ബഹുഭാര്യത്വത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് വീണ്ടും ദുരിതങ്ങള്‍ ഉണ്ടാക്കാനിടയുള്ള വിധത്തില്‍ സദസ്യതിലകന്‍ ടി. കെ. വേലുപ്പിള്ള നായര്‍ബില്ലിന്‍മേല്‍നിര്‍ദ്ദേശിച്ച ഭേദഗതിയെ വിമര്‍ശിച്ചുകൊണ്ട് ‘ഭേദഗതികൊണ്ടുളള ഭേദഗതി’ എന്ന കഥയെഴുതിയപ്പോള്‍ ഉണ്ടായ പ്രതികരണങ്ങള്‍ വളരെ രൂക്ഷമായിരുന്നു. ഒരു ബ്രാഹ്മണസ്ത്രീക്ക് നായരുടെ കാര്യം പറഞ്ഞിട്ടെന്തു വേണം എന്നുന്നയിച്ചുകൊണ്ട് ‘ശ്രീമതി’ എന്ന സ്ത്രീകളുടെ പത്രത്തില്‍ ഇ. വി. കൃഷ്ണപ്പിള്ള കള്ളപ്പേരില്‍ ഒരു മറുപടിക്കഥയും ലേഖനവും എഴുതിയതിനെക്കുറിച്ചും മറുപടിയായി ലളിതാംബിക അന്തര്‍ജ്ജനം ‘വര്‍ഗ്ഗീയഭൂതത്തിന്റെ വാദഗതി’ എന്ന മറുപടി എഴുതിയതിനെക്കുറിച്ചും ആത്മകഥയ്ക്ക് ഒരാമുഖത്തില്‍ ലളിതാംബിക അന്തര്‍ജ്ജനം വിവരിക്കുന്നു. എന്തായാലും എല്ലാ വിമര്‍ശനങ്ങളോടും ആക്രമണങ്ങളോടും ക്രിയാത്മകമായും സര്‍ഗ്ഗാത്മകമായും എഴുത്തിലൂടെത്തന്നെ ശക്തമായി പ്രതികരിച്ചുകൊണ്ട് ലളിതാംബിക അന്തര്‍ജ്ജനം സ്ത്രീവാദത്തിന്റെ ആദ്യകാല വ്യവഹാരങ്ങള്‍ മലയാള സാഹിത്യരംഗത്ത് തുടങ്ങിവെച്ചു എന്നു കാണാം. ലളിതാംബിക അന്തര്‍ജ്ജനം നമ്പൂതിരി പരിഷ്‌കരണപ്രസ്ഥാനം മുന്നോട്ടുവെച്ച സ്‌ത്രൈണതാ സങ്കല്പങ്ങളെയും പുരുഷമൂല്യങ്ങള്‍ക്കനുസൃതമായി വാര്‍ത്തെടുത്ത ആധുനിക വിവാഹ കുടുംബബന്ധങ്ങളെയും തന്റെ കഥകളിലൂടെ നേരിടുന്നത് കാണാം. പരിഷ്‌കരണപ്രസ്ഥാനം സ്ത്രീകളുടെ തൃഷ്ണകളെ മെരുക്കാനും നിയന്ത്രിക്കാനും ശ്രമിക്കുമ്പോള്‍ അതിനുള്ളില്‍ നിന്നുണ്ടായ സ്ത്രീകളുടെ ചെറുത്തുനില്പായിരുന്നു സാഹിത്യ രചനയിലൂടെ ലളിതാംബിക അന്തര്‍ജ്ജനം പ്രകടമാക്കിയത്.തന്റെ വിവിധ തരം റോളുകളെ സ്വയം നോക്കിക്കണ്ടുകൊണ്ട്, തനിക്കു നേരേ ഉയര്‍ന്ന നിശിതമായ വിമര്‍ശനങ്ങളെക്കുറിച്ച് എഴുത്തുകാരി ഇങ്ങനെ എഴുതുന്നു:

‘ആണ്ടോടാണ്ട് കുട്ടികളെ പ്രസവിക്കുകയും വളര്‍ത്തുകയും അതേ സമയത്ത് എഴുതുകയും വായിക്കുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു. അവളില്‍ ചെറുകുട്ടികളെ തൊട്ടിലിലിട്ടാട്ടിക്കൊണ്ട് താഴെ കുനിഞ്ഞിരുന്നെഴുതുന്ന അമ്മയെ ഞാന്‍ കാണുന്നു. കുട്ടിയെ മാറോടണച്ചുകൊണ്ട് പ്ലാറ്റ്‌ഫോറത്തില്‍നിന്ന് പ്രസംഗിക്കുന്ന യുവതിയെ, സ്വാഭിപ്രായ
ങ്ങള്‍ സ്ഥാപിക്കുവാന്‍വേണ്ടി മുന്‍പിന്‍ നോക്കാതെ ആരേയും എതിര്‍ക്കുന്ന ധാര്‍ഷ്ട്യക്കാരിയെ, കലയെ ആയുധമാക്കിക്കൊണ്ട് സാഹിത്യക്കളരിയിലിറങ്ങി തട്ടും വെട്ടും വാങ്ങിക്കുന്ന അജ്ഞയും ദുഃശാഠ്യക്കാരിയുമായ പാവത്തിനെ.’

തനിക്ക് നീതിയെന്നും ശരിയെന്നും തോന്നുന്നതിനുവേണ്ടി സമുദായിക പുരുഷാധികാരഘടനയോട് നേരിട്ടേറ്റു മുട്ടുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന സ്ത്രീയുടെ ആത്മസംഘര്‍ഷങ്ങളെ ലളിതാംബിക അന്തര്‍ജ്ജനം ഇങ്ങനെ രേഖപ്പെടുത്തി വെക്കുന്നു:

‘അങ്ങനെ പറഞ്ഞത് നന്നായില്ല, ഇങ്ങനെ എഴുതിയത് ശരി
യായില്ല, അവര്‍ പിണങ്ങുമോ? ഇവര്‍ തെറ്റിദ്ധരിക്കുമോ? ഇങ്ങനെ ആത്മനിന്ദയുടെ എരിപൊരിയാണെപ്പോഴും.’

‘എഴുത്ത് എന്തോ കുറ്റകൃത്യമാണെന്നായിരുന്നു അന്ന് എന്റെ ധാരണ. മാത്രമല്ല, ഞാന്‍ എഴുതുന്ന വിഷയങ്ങള്‍ അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നും ഭയപ്പെട്ടിരുന്നു.’
‘കലയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായി വേണ്ടത് സ്വാതന്ത്ര്യമാണ്. സ്വതന്ത്രമായ ഒരു ഭവനം, സ്‌നേഹം, സുഹൃത്തുക്കള്‍ ഇതൊക്കെ ലഭിച്ചില്ലെങ്കില്‍ നാമെന്തായിപ്പോകുന്നു?’
‘എന്നെപ്പോലെ ഒരു സ്ത്രീക്ക് കലാകാരിണിയെന്ന ബിരുദം കിട്ടുക അത്ര എളുപ്പമൊന്നുമല്ല. കിട്ടിയാല്‍ത്തന്നെ അത് വെച്ചുപുലര്‍ത്തുക അത്രയുംകൂടി എളുപ്പമല്ല സുഖകരവുമല്ല. ഒരു കലാജീവിതത്തെ ചൂഴുന്ന നിരവധി സംശയങ്ങള്‍ അസ്വാതന്ത്ര്യങ്ങള്‍  പേടികള്‍  പുരുഷനാണെങ്കില്‍ നിസ്സംശയം ചവിട്ടിമെതിക്കാവുന്ന ആ മുള്‍പ്പടര്‍പ്പുകളിലൂടെ ഞങ്ങള്‍ സ്ത്രീകള്‍ എത്ര കരുതലോടെ ഭയാശങ്കയോടെ  നൂഴ്ന്നു കയറിപ്പോകണം. ഒരു കലാഹൃദയത്തിന്റെ സ്വച്ഛന്ദമായ വികസനത്തിന് ഏറ്റവും വലിയ ശത്രുവാണീ ഭയം എങ്കിലും ഞങ്ങള്‍ക്കു പേടിക്കാതെ കഴികയില്ല.’

ലളിതാംബിക അന്തര്‍ജ്ജനം അന്ന് ഈ വിധം ഉയര്‍ത്തിയ, എഴുത്തുകാരി നേരിടുന്ന പൊതുനിയന്ത്രണങ്ങളുടെയും അതു വഴി വന്നുചേരുന്ന സ്വയം സെന്‍സര്‍ഷിപ്പിന്റെയും വൈകാരികമായ സ്വാതന്ത്ര്യത്തിന്റെയും പ്രശ്‌നങ്ങള്‍ ഇന്നും മലയാളസാഹിത്യരംഗത്ത് വിവിധങ്ങളായ മാനങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒറ്റയ്ക്കിരുന്ന് വേവലാതിപ്പെട്ട എഴുത്തുകാരിയുടെ കാലത്തു നിന്ന് ഇന്ന് എഴുത്തുകാരികള്‍ കൂട്ടം ചേര്‍ന്നിരുന്നുകൊണ്ട് സ്ത്രീകളുടെ എഴുത്തിനു നേരെയുള്ള സെന്‍സര്‍ഷിപ്പുകളെക്കു
റിച്ചുള്ള ആശങ്കകളും സംഘര്‍ഷങ്ങളും തുറന്നുപറയുന്ന ചര്‍ച്ചക
ളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു. ”സ്ത്രീയെന്നാല്‍ മൃദുലവികാരവും കാമോത്തേജക സുന്ദര ശരീരവസ്തുവുമല്ല.” കെ. സരസ്വതി അമ്മ ആയിരത്തി തൊള്ളായിരത്തി നാല്പതുകളും അമ്പതുകളും മലയാളസാഹിത്യമണ്ഡലം പുരുഷന്‍മാരുടെ നേതൃത്വത്തിലുള്ള ആശയസംവാദങ്ങള്‍കൊണ്ട് സജീവമായിരുന്നു. അവരുടെ സാഹിത്യലോകത്ത് സ്ത്രീകളുണ്ടാകാതിരുന്നത് തീര്‍ത്തും സ്വാഭാവികമായിരുന്നു. ആധുനികതയുടെ മുഖ്യധാരാബൗദ്ധിക മണ്ഡലം അത്രമാത്രം പുരുഷകേന്ദ്രീകൃതമായിരുന്നു. ജീവല്‍സാഹി
ത്യപ്രസ്ഥാനം സാഹിത്യത്തിലെ ജീവിതവും സാഹിത്യത്തിലെ സൗന്ദര്യവും രാഷ്ട്രീയവും പ്രതിബദ്ധതയും സംബന്ധിച്ച് സജീവ മായ വാദങ്ങളും വിവാദങ്ങളും ഉയര്‍ത്തിവിടുമ്പോഴായിരുന്നു അതേ സാഹിത്യരംഗത്ത് കെ. സരസ്വതി അമ്മ സ്ത്രീകളുടെ ബദല്‍ ലോകം സൃഷ്ടിച്ചുകൊണ്ടു മുന്നേറിയത്. ഒരു പ്രസ്ഥാന ത്തിന്റെയും പിന്‍ബലമോ പിന്തുണയോ ഇല്ലാതെ സാഹിത്യ രംഗത്ത് തീര്‍ത്തും ഒറ്റയ്ക്കു നിന്നുകൊണ്ടു നടത്തിയ സമരമായിരുന്നു ഇത്. തകഴി ശിവശങ്കരപ്പിള്ള, പി. കേശവദേവ്, എസ്. കെ. പൊറ്റെക്കാട്ട്, വൈക്കം മുഹമ്മദ് ബഷീര്‍, ലളിതാംബിക അന്തര്‍ജ്ജനം, പൊന്‍കുന്നം വര്‍ക്കി, കാരൂര്‍ നീലകണ്ഠപിള്ള, പുളിമാന പരമേശ്വരന്‍പിള്ള, പി. സി. കുട്ടിക്കൃഷ്ണന്‍, തുടങ്ങി
യവരുടെ സമകാലികയായിട്ടാണ് സരസ്വതി അമ്മ സാഹിത്യരംഗത്ത് സ്വന്തമായ നിലയുറപ്പിച്ചത്. ഈ എഴുത്തുകാരടങ്ങിയ തലമുറയുടെ പ്രത്യേകത അംഗീകൃത പൊതുമൂല്യങ്ങളെയും സദാചാരപ്രമാണങ്ങളെയും അധികാരമേല്‍ക്കോയ്മകളെയും എതിര്‍ത്ത് യാഥാസ്ഥിതിക പക്ഷത്തെ പ്രകോപിപ്പിച്ചു എന്നതാണ്. മാറ്റം ആവശ്യപ്പെടുന്നതും പുരോഗമനോന്‍മുഖവുമായ ജീവിതസ്വപ്നങ്ങള്‍ അവര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ദുരിതമനുഭവിച്ച് അലയുന്ന മനുഷ്യാത്മാക്കളെ കേന്ദ്ര
സ്ഥാനത്തു കൊണ്ടുവന്ന് പലരും അവരെക്കൊണ്ട് ജീവിതാനുഭ
വങ്ങള്‍ പറയിപ്പിച്ചു. വിശന്നു പൊരിയുന്നവരുടെയും ദാരിദ്ര്യത്താല്‍ മോഷ്ടാവും വേശ്യയുമൊക്കെ ആയിത്തീരുന്നവരുടെയും കഥകള്‍ പറഞ്ഞു. റിയലിസ്റ്റിക് രീതികള്‍ ശക്തമായി സ്വീകരിച്ചു. ചില എഴുത്തുകാര്‍ റൊമാന്റിസിസവും ഐഡിയലിസവും കലര്‍ത്തി കഥകള്‍ പറഞ്ഞു.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.