DCBOOKS
Malayalam News Literature Website

മനോജ് കുറൂരിന്റെ കവിതകള്‍

 

മലയാളത്തിലെ പുതുകവികളില്‍ ശ്രദ്ധേയനായ മനോജ് കുറൂരിന്റെ കവിതകളുടെ സമാഹാരമാണ് ഈ കൃതി.  പല കാലങ്ങളിലുള്ള ഒച്ചകളെ പിടിച്ചെടുക്കുകയാണ് മനോജ് കുറൂര്‍ ഈ കവിതകളിലൂടെ. തൃത്താളകേശവനില്‍ തുടങ്ങി ഉത്തമപുരുഷന്‍ കഥ പറയുമ്പോള്‍, കോമ, അടിയന്തരാവസ്ഥ, രണ്ടായി മുറിയുന്ന കാറ്റ് എന്നിവയിലൂടെ മറ്റൊരു ജീവിതത്തിലും നടപ്പുകാലത്തിലും എത്തിച്ചേരുന്ന ഈ ഒച്ചകള്‍ക്ക് വേറിട്ട മുഴക്കങ്ങളാണുള്ളത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കവിതാസമാഹാരത്തിന്റെ ആദ്യപതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

‘ഉത്തമപുരുഷന്‍ കഥ പറയുമ്പോള്‍’ എന്ന കവിതയില്‍ നിന്ന്

“തീവണ്ടിമുറി, കഥ
ഞരങ്ങിത്തുടങ്ങുമ്പോള്‍
ഞങ്ങള്‍ മൂന്നുപേര്‍ മാത്രം

രോഗിയാണൊരാള്‍, കൂടെ
ഭാര്യയു,ണ്ടെതിര്‍സീറ്റില്‍
സുമുഖന്‍ യുവാവൊരാള്‍.

പതിവു കഥ,യെന്നാല്‍
പറച്ചില്‍ മുടക്കുവാന്‍
ഞാനിതിലാരാണെന്നോ
രാഖ്യാനപ്രതിസന്ധി.
(ഉത്തമപുരുഷനാ-
രെന്നതേ ചോദ്യം, പക്ഷേ-
യുത്തരം ‘ഞാനി’ല്‍ത്തന്നെ
തുടങ്ങിയൊടുങ്ങുന്നു.)

ഭര്‍ത്താവിനുറങ്ങണം.
ഉറങ്ങിപ്പോയാല്‍പ്പിന്നെ
ഭാര്യയും യുവാവുമായ്-
കണ്‍തുറന്നിരുന്നയാള്‍.
ഞാനയാള്‍- അല്ലെങ്കില്‍ പി-
ന്നെങ്ങനെബലന്റെ
ഗൂഢശങ്കകള്‍ മറ-
ച്ചവളെ പുകഴ്ത്തുന്നു?

സുമുഖന്‍ തരംനോക്കി-
യവളെ കടാക്ഷിച്ചു
രോഗിക്കു കുടിനീരു-
മപ്പവും കൊടുത്തവന്‍…”

Comments are closed.