DCBOOKS
Malayalam News Literature Website

ഇടങ്ങൾ വെട്ടിപ്പിടിച്ചവരെക്കുറിച്ചുള്ള ചുമരെഴുത്തുകൾക്കൊരു തലക്കെട്ട്

അനില്‍ ദേവസ്സിയുടെ ഏറ്റവും പുതിയ പുസ്തകം ‘കാസ പിലാസ’ക്ക് രമേഷ് പെരുമ്പിലാവ് എഴുതിയ വായനാനുഭവം

അജ്ഞാതമായ ഒരു ജീവചരിത്രത്തിൻ്റെ തിരശ്ശീല ഞങ്ങൾക്കു മുൻപിൽ ഉയർന്നു വന്നു. പുതിയ മനുഷ്യർ കളം നിറഞ്ഞു. ഞങ്ങളുടെ അപര ജീവിതത്തിന് പുതുമാനം കൈവന്നു. ജയിൽമുറിയിലെ ചുവരുകളിൽ കരിക്കട്ടകൾ കൊണ്ട് പുതിയൊരു ജീവിതഗാഥ രചിക്കപ്പെട്ടു. ഇനിയുള്ള രാത്രികൾ ഞങ്ങൾക്ക് പകലുകളാണ്. ലോകം മുഴുവനും സമാധാനമായി ഉറങ്ങട്ടേയെന്ന് ശുഭനിദ്ര ആശംസിച്ചു കൊണ്ട് ഞങ്ങളിതാ പുതിയൊരു കളി ആരംഭിക്കുന്നു.

“ഈ കാസയിലും പിലാസയിലും ഒരുക്കി വെച്ചിരിക്കുന്നത് നീതിമാന്മാരുടെയും പുണ്യവാളന്മാരെന്നു വാഴ്ത്തപ്പെട്ടവരുടെയും രക്തവും മാംസവുമല്ല. ഇത് പാപികളുടെയും വഴിപിഴച്ചു പോയവരെന്നു മുദ്രകുത്തപ്പെട്ടവരുടെയും രക്തവും മാംസവുമാകുന്നു.
വരിക… നിങ്ങളീ ബലി ഹൃദയത്തിൽ സ്വീകരിക്കുക. ”

കാസ പിലാസ അനിൽ ദേവസ്സി തുടങ്ങുന്നത് മുകളിൽ എഴുതിയ വരികളിലൂടെയാണ്.

തൻ്റെ ആദ്യ നോവലായ ‘യാ ഇലാഹി ടൈംസി’ലൂടെ ഡിസി കിഴക്കേമുറി പുരസ്കാരം നേടിയ എഴുത്തുകാരൻ. മരണക്കിണർ, കളമെഴുത്ത്, വെട്ടിക്കൂട്ട്, പാതിരാകനി, ഗൂഗിൾമേരി തുടങ്ങിയ നിരവധി ചെറുകഥകളിലൂടെ തൻ്റെ ഇടം ഉറപ്പിച്ച കഥാകാരൻ. കാരൂരിൻ്റേയും, സി.വി.ശ്രീരാമൻ്റേയും പേരിൽ എർപ്പെടുത്തിയിട്ടുള്ള കഥാ പുരസ്കാരങ്ങളും അനിൽ ദേവസ്സിക്ക് ലഭിച്ചിട്ടുണ്ട്‌.

മലയാളിക്ക് അത്ര പരിചയമില്ലാത്ത ചിലയിടങ്ങളിലൂടെ സഞ്ചരിച്ച മനുഷ്യരുടെ കഥയായിരുന്നു ‘യാ ഇലാഹി ടൈംസ് ‘പറഞ്ഞത്. പ്രവാസവും അഭയാര്‍ത്ഥി ജീവിതവും യുദ്ധവും പലായനവും മുഖ്യവിഷയമാകുന്ന ഈ കൃതി, വര്‍ത്തമാന ജീവിതത്തിന്റെ പരിഛേദമായിരുന്നു. പ്രവാസജീവിതാനുവങ്ങളെ ആറ്റിക്കുറുക്കി വിശ്വമാനമുള്ളൊരു കൃതി. പ്രവാസത്തിൻ്റെ പൊള്ളിയടർന്ന ചില നോവുകളാണ്, പലായനത്തിൻ്റെ കാലികമായ ദുരിതങ്ങളാണ് നോവലിൻ്റെ വിഷയമായിരുന്നതെങ്കിൽ, തീർത്തും പ്രാദേശീയമായ ഒരിടത്തിൻ്റെ വർത്തമാനവും പുരാണവും മതവും, ജാതിയും വർണ്ണവും, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പോരും, രാഷ്ട്രീയ നാടകങ്ങളും കാമവും, തെറിയും, പകയും പ്രണയവും ഗൃഹാതുരതയും അടർത്തിയെടുക്കുകയാണ് കാസ പിലാസയിലൂടെ എഴുത്തുകാരൻ.

കർക്കിടകത്തിലെ മഴ കലിച്ചു തുള്ളി പെയ്തു. കട്ടിപ്പൊക്കം ദേശത്തിൻ്റെ മേലെ കരിമ്പടം പുതച്ചു കിടന്നിരുന്ന മേഘങ്ങളൊക്കെയും ഉരുകിയൊലിച്ചു. പാടങ്ങൾ മുങ്ങി. കുന്നുകൾ കുലുങ്ങി. പുഴകളും കുളങ്ങളും തോടുകളും കലങ്ങി; മലവെള്ളത്തിനൊപ്പം ഒന്നായൊഴുകി. കാറ്റിൽ കൊന്നത്തെങ്ങുകൾ നൃത്തം വച്ചു. പട്ടയും തേങ്ങയും കോഞ്ഞാട്ടയും കാറ്റുവഴിക്ക് ചിതറി. ഏതാനും ചില വീടുകളുടെ മേൽക്കൂരകൾ പറന്നു പോയി. വേരാഴമില്ലാത്ത മരങ്ങൾ കടപുഴകി വീണു. ദേഹ ബലമില്ലാത്ത മരങ്ങളുടെ ചില്ലകൾ ഒടിഞ്ഞു നുറുങ്ങി. ഇടിയും മിന്നലും ഭൂമിയെ വിറപ്പിച്ചു.

മറ്റൊരു കർക്കിടക മാസത്തിൽ മഴപ്പെയ്ത്തിൻ്റെ വർത്തമാനത്തിലിരുന്ന് കാസ പിലാസ വായിക്കുമ്പോൾ കട്ടിപ്പൊക്കം ഗ്രാമത്തിൻ്റെ ഓരോ ചിത്രവും വായനയിൽ, ഒരു തിരശ്ശീലയിൽ എന്ന കണക്കെ തെളിഞ്ഞു വരും. അത്രമേൽ ഹൃദ്യവും മഴജലം പോലെ സുതാര്യവുമായ Textനോവലിൻ്റെ ഭാഷയിലേയ്ക്ക് തൃശൂർ സ്ലാങ്ങിൻ്റെ സംഗീതവും കൂടി ചേരുമ്പോൾ പുസ്തകം വായിച്ചു തീരുന്നത് നാം. അറിയുക കൂടിയില്ല. പുഴ പോലെയതിങ്ങനെ ഒറ്റ ഒഴുക്കാണ് കടലിൽ എത്തിചേരും വരെ.

കാസ പിലാസയെന്ന ഭാവനാഭൂമികയിൽ മാർക്കേസിൻ്റെ ഏകാന്തതയുടെ നൂറ് വർഷങ്ങളിലെ മക്കൊണ്ടയിലേതുപോലെ, നിരവധി കഥാപാത്രങ്ങളും മാന്ത്രികതകളും വായനയിൽ നമ്മേ വന്ന് പൊതിയും. അരുതാത്തത് പലതും നാം കാണും. കേൾക്കാൻ പാടില്ലാത്തത് പലതും നാം കേൾക്കും. താഴേത്തട്ടിലുള്ള പച്ച മനുഷ്യരുടെ ജീവിതദുരിതപ്പെയ്ത്തിൽ നാം നനഞ്ഞ് കുതിരും. ആർത്തലയ്ക്കുന്ന പ്രളയത്തിൽ നിലകിട്ടാതെ മറ്റൊരു കരയിൽ ചെന്നടിയും.

കട്ടിപ്പൊക്കം

കലിതുള്ളിപ്പെയ്യുന്ന മഴ പോലെയായിരുന്നു കട്ടിപ്പൊക്കം ഗ്രാമക്കാരുടെ ജീവിതം. മേലെ കരിമ്പടം പുതച്ചു കിടന്നിരുന്ന മേഘങ്ങളൊക്കെയും ഉരുകിയൊലിച്ചപ്പോൾ കടപുഴകി വീണത് ഒരു പാട് ജീവിതങ്ങളാണ്. ജീവിതത്തോട് യുദ്ധം ചെയ്ത മനുഷ്യരായിരുന്നു അവർ. മണ്ണായിരുന്നു അവരുടെ ആയുധം. ആ മണ്ണിൽ പൊന്ന് വിളയിക്കലായിരുന്നു അവരുടെ വിജയം. അതിനിടയിലും അവർ തന്ത്രങ്ങൾ മെനഞ്ഞു. കൺമുമ്പിലുണ്ടായിട്ടും വാഗ്ദത്ത ഭൂമിയിൽ പുതിയ സാമ്രാജ്യം പടുത്തുയർത്താനുള്ള പദ്ധതികൾ ആവിഷ്കരിച്ചു. ഇമ്മട്ടിച്ചാച്ചനും കുഞ്ഞേശുവും കുഞ്ഞമ്പുവും ബ്രിജിത്താമ്മയും കരിവണ്ടും എൽസിയും കറിമങ്കയും മിഖായേലച്ചനും റീത്തയും സെലിനും സണ്ണിയും എബ്രഹാമും ബ്രിട്ടോ സായ്പ്പും നിറഞ്ഞു നില്ക്കുന്ന കാസ പിലാസ സങ്കീർണ്ണമായ ജീവിതാവസ്ഥകളുടെ കേറ്റങ്ങളിലൂടെയും ഇറക്കങ്ങളിലൂടെയും കലങ്ങി മറിഞ്ഞ് വിലയം പ്രാപിക്കുന്നു.

ഇമ്മട്ടി ചാച്ചൻ

ഇതുപോലൊരു കർക്കിടകത്തിൽ കൊട്ടുവ പുഴയിൽ മീൻ പിടിച്ചോണ്ടിരിക്കുമ്പോഴാണ് ഒരു തർക്കമുണ്ടാകുന്നത്. പുഴയ്ക്കപ്പുറത്തുള്ള ജാതിത്തോട്ടത്തിൽ ഓടിക്കളിക്കുന്നത് ഒരു കുറുക്കനാണെന്ന്. അല്ലാന്ന് ഇമ്മട്ടിചാച്ചൻ്റെ അപ്പൻ ഔത മാപ്ല വാദിച്ചു. വാദം മൂത്ത് തർക്കമായി. തർക്കം ഒടുവിൽ പന്തയത്തിലെത്തി. പന്തയം ജയിക്കാനുള്ള വാശിയിൽ ഔതമാപ്ല പുഴ മുറിച്ചു നീന്താൻ തീരുമാനിച്ചു. നല്ല കുത്തൊഴുക്കുള്ള സമയം. ഉള്ളിൻ്റെയുള്ളിലിരുന്ന് ആരൊക്കെയോ വേണ്ടറാ ഔതക്കുട്ട്യേന്ന് വിലക്കിയിട്ടും അയാൾ കൂട്ടാക്കിയില്ല.

മൂന്നാംപക്കം മാനേടത്തെ കടവിൽ ഔതമാപ്ലയെ ഉപേക്ഷിച്ച് പുഴ അതിൻ്റെ പാട്ടിനൊഴുകിപ്പോയി. ഔതമാപ്ലയുടെ കുഴിഞ്ഞു പോയ കണ്ണുകളുടെ സ്ഥാനത്ത് അമർന്നിരിക്കുന്ന പൂവിൻ്റെ പേരിൽ വരെ വാതുവയ്പ്പു നടത്തിയ നാറികൾക്കിടയിലൂടെയാണ്, പതിനാലു വയസ്സുകാരനായ ഇമ്മട്ടിചാച്ചൻ അപ്പൻ്റെ ശവം ചുമന്നോണ്ടു പോയത്. പുഴയുടെ ആഴങ്ങളിലെവിടെയോ അപ്പൻ്റെ ജീവനുള്ളതുകൊണ്ടായിരിക്കണം ഇമ്മട്ടിചാച്ചനും കൊട്ടുവപ്പുഴയെ ഒട്ടും പേടിയില്ലായിരുന്നു. മലവെള്ളപ്പാച്ചിലിനെ മറികടക്കാനും കുത്തൊഴുക്കിൽ ചവിട്ടിനിൽക്കാനും പൊന്തിക്കിടക്കാനും മുങ്ങാങ്കുഴിയിടാനും മലക്കം മറിയാനും ചാച്ചനോളം പോന്നവർ ദേശത്തില്ലായിരുന്നു.

ബ്രിജിത്താമ്മ

ജീവിതം ഒരു കടൽയാത്രയാണ്. ഒറ്റയ്ക്ക് തോണി തുഴയാൻ വിധിക്കപ്പെട്ടവളാണ് താൻ. പാതി വഴിയിലെവിടെയോ തുഴയും നഷ്ടമായിരിക്കുന്നു. ദിശതെറ്റിയ തോണി അതിൻ്റെ പാട്ടിന് സഞ്ചരിക്കുന്നു. കാറും കോളും അതിനെ വലയ്ക്കുന്നു. കടൽച്ചൊരുക്ക് പരാജയഭീഷണി ഉയർത്തുന്നു. പക്ഷേ, തോറ്റു കൊടുക്കാൻ തയ്യാറല്ല.ലക്ഷ്യത്തിലേക്കുള്ള പാതിദൂരം പോലും പിന്നിട്ടിട്ടില്ല. ശരിരം മാത്രമാണ് തളരുന്നത്. മനസ്സിന് തളർച്ചയില്ല; തകർച്ചയുമില്ല. ചാവുകടർ നീന്തിക്കടക്കണോ, അഗ്നിപർവ്വതം കീഴടക്കണോ സാധിക്കും.

കുഞ്ഞമ്പേട്ടൻ

കിഴക്കൻചൂടി ഇമ്മട്ടിചാച്ചൻ്റെ സാമ്രാജ്യം. കാടും മലയും കൈയേറിയും വ്യാജ പട്ടയങ്ങൾ നിർമ്മിച്ചുമൊക്കെയാണ് അതുകെട്ടിപ്പൊക്കിയിരിക്കുന്നത്. ഞാനായിരുന്നു എല്ലാത്തിൻ്റെയും നോട്ടക്കാരൻ .നോട്ടക്കാരനല്ല, വേട്ടക്കാരൻ. എന്നെ കാണാൻ വരുമ്പോഴൊക്കെ ചാച്ചൻ പുകഴ്ത്തി പാടും. പുതുതായി കീഴടക്കിയ ഇടങ്ങളിലൂടെ പ്രാഞ്ചി പ്രാഞ്ചിനടക്കുകയായിരിക്കും ഞങ്ങളപ്പോൾ.

കരിവണ്ട്

എല്ലാത്തിനും എൻ്റെയൊപ്പം കരിവണ്ടും കാണും. മലയോട് മല്ലിടാനും കാട്ടുമൃഗങ്ങളെ കെണിവച്ചുപിടിക്കാനും ചാരായം വാറ്റാനും ഇറച്ചി ചുട്ടെടുക്കാനും കരിവണ്ടെപ്പോഴും പാറി നടക്കും. അവന് തിന്നാനും കുടിക്കാനും കിട്ടിയാൽ മതി. തിന്നുക, തൂറുക, കുടിക്കുക, പെടുക്കുക, കഴപ്പു തീർക്കുക. അതിലപ്പുറം മറ്റു ജീവിത ലക്ഷ്യങ്ങളൊന്നുമില്ലാത്ത ഒരു ജന്തു.

കറിമങ്ക

കറിമങ്കയുണ്ടാക്കുന്ന രസത്തിൻ്റെ രുചി ദ്രുതഗതിയിലാണ് പണിക്കാർക്കിടയിൽ പ്രശസ്തിയാർജിച്ചത്. ഊണിനൊപ്പം ചെറിയ മൺകുടുക്കയിൽ നിരത്തുന്ന രസം രണ്ടാമതും മൂന്നാമതും വരെ ആളുകൾ ചോദിച്ചു വാങ്ങുമായിരുന്നു. ചിലർ രസം കുടിക്കാൻ വേണ്ടി മാത്രം ഊണ് കഴിക്കാൻ കയറി. തക്കാളി, കുരുമുളക്, പുളി തുടങ്ങിയ ലൊട്ടുലൊടുക്ക് സാധനങ്ങൾ മാത്രമേ കറിമങ്കയുടെ രസത്തിലും ഉണ്ടായിരുന്നുള്ളു. പക്ഷേ, ആ മാന്ത്രികക്കുട്ടിൻ്റെ രുചിയും മണവും കൊതിപ്പിക്കുന്നതായിരുന്നു.
ആ കൊതിക്കെർവിലാണ് ഇമ്മട്ടിചാച്ചൻ വീണുപോയത്.

മിഖായേലച്ചൻ

കപ്പുച്ചിൻ ആശ്രമത്തിൻ്റെ പറമ്പിൽ കാടും പടലേം വെട്ടിത്തെളിച്ചുകൊണ്ടിരിക്കുന്ന ദീർഘകായനായ ഒരു മനുഷ്യനെ നാട്ടുകാർ കണ്ടു. മനുഷ്യവാസമില്ലാതെ കിടന്നിരുന്ന പറമ്പിനെ ആശ്രയിച്ച് ജീവിതം നയിച്ചിരുന്ന ചിലർ ഒത്തുകൂടി ചോദ്യം ചെയ്യൽ ആരംഭിച്ചു. ” ഞാൻ മിഖായേൽ പുരോഹിതനാണ്” കുരിശിനു പകരം തൂമ്പ ഉയർത്തിപ്പിടിച്ച് അദ്ദേഹം പറഞ്ഞു. ” സംശയിക്കണ്ട. കളപറിക്കാൻ ഉടുപ്പൊരു തടസ്സമായതുകൊണ്ട് ഊരിവെച്ചതാണ്. വിരോധമില്ലെങ്കിൽ നിങ്ങൾക്ക് എൻ്റെയൊപ്പം കൂടാം. ആശ്രമം വീണ്ടെടുക്കാൻ സഹായിക്കാം.

കുഞ്ഞേശു

ചാച്ചൻ്റെ സകലതും മലവെള്ളത്തിൽ ഒഴുക്കിക്കൊണ്ടായിരുന്നു അവൻ്റെ ജനനം. എന്നിട്ടും ചാച്ചനവന് അപ്പൻ്റെ പേരിട്ടു. ബ്രിജിത്താമ്മയ്ക്ക് അവൻ കുഞ്ഞേശുവായിരുന്നു.
ഘാനയെന്ന ആഫ്രിക്കൻ രാജ്യത്തും, തമിഴ്നാട്ടിലെ ഏർവാടിയിലെ ദർഗയിലും ഒരേ സമയം പലരും കാണുന്ന കട്ടിപ്പൊക്കത്തെ പൊട്ടഞ്ചെക്കൻ കുഞ്ഞേശുവാണ് ഈ നോവലിലെ ഏറ്റവും വലിയ സത്യം. കണ്ണുകളും കാതുകളും തുറന്നു വയ്ക്കുവിൻ അവൻ ഇവിടെയുണ്ട് നമുക്കിടയിലുണ്ട്, നമ്മുടെയുള്ളിൽ തന്നെയുണ്ട് എന്ന തിരിച്ചറിവാണത്. ജാലകപ്പടിയിരിക്കുന്ന ഒരു തുമ്പി എല്ലാവരുടേയും നോട്ടത്തിൽ പറന്നു പോവുകയും അനേകായിരം തുമ്പികളായി പറന്നിറങ്ങുകയും ചെയ്യുന്ന അത്ഭുതമാണത്.

റീത്ത

എല്ലാ കാര്യങ്ങളിലും ആൺ പെൺ വേർത്തിരിവുകളുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത് വീടിന് പുറത്തുള്ള ചില കാര്യങ്ങളിലൂടെയാണ്. വീട്ടിൽ ഞാൻ, തനിക്ക് താനേ പുരയ്ക്ക് തൂണേ എന്നപോലെയായിരുന്നു ജീവിച്ചത്: അതുകൊണ്ടാകണം പുറം ലോകത്തെ കാഴ്ചകളിലെ വേർത്തിരിവുകൾ വിചിത്രമായി തോന്നിയത്. കളികൾക്കിടയിലാണ് അങ്ങനെയൊരു കാര്യം ശ്രദ്ധയിൽപ്പെടുന്നത്. എന്തിനേറെ പറയണം, സകല മതങ്ങളിലേയും ദൈവങ്ങളിൽ പോലും ആണുങ്ങൾക്കല്ലേ കൂടുതൽ പവർ. ആരാധനയും സ്തുതിയും പുകഴ്ചയും അവർക്കല്ലേ ആദ്യം കാഴ്ചവയ്ക്കുന്നത്.

ഇനിയുമുണ്ട് പരിചയപ്പെടുത്തേണ്ടവർ അവരെ വായനയിൽ കണ്ടെത്തുക.
എല്ലായിടത്തും ഉണ്ടാവുന്നതുപോലെ കുറേ മനുഷ്യർ ജീവിക്കുന്ന ഇടമാണ് കട്ടിപ്പൊക്കം.
കടുത്ത വേനലിലും പതഞ്ഞൊഴുകുന്ന പുഴയുടെ ഒത്ത നടുക്കായിട്ട് കാസയുടേയും പിലാസയുടേയും രൂപത്തിലുള്ള ഒരു തുരുത്ത്. പണിയെടുത്തും പറ്റിച്ചും ജീവിക്കുന്നവർ. എല്ലാവരേയും പോലെ തിന്നും തൂറിയും ഭോഗിച്ചും മരിച്ചു പോകുന്നവർ.
അവർക്കിടയിൽ ഒരു ദിവസമെങ്കിലും ജീവിച്ചാൽ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം നമുക്ക് സ്വയം കിട്ടുന്നു. എങ്കിൽപ്പിന്നെ മുന്നൂറ്റി എഴുപത്തിനാല് പേജുള്ള കട്ടിപ്പൊക്കത്തിൻ്റെ പൂർവ്വ ചരിത്രം മുഴുവൻ വായിച്ചാൽ നമ്മൾ ആകപ്പെട്ടു പോകുന്ന ആകസ്മിതയുടെ, മാജിക്കൽ റിയലിസ്സത്തിൻ്റെ പേരാണ് അനിൽ ദേവസ്സിയുടെ കാസ പിലാസ എന്ന നോവൽ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.