DCBOOKS
Malayalam News Literature Website

ജ്ഞാനപീഠ പുരസ്‌കാരം അമിതാവ് ഘോഷിന്

ദില്ലി: രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠ പുരസ്‌കാരം ഇന്ത്യന്‍-ഇംഗ്ലീഷ് നോവലിസ്റ്റ് അമിതാവ് ഘോഷിന്. 11 ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്‌കാരമായി ലഭിക്കുന്നത്. ഇതാദ്യമായാണ് ഇംഗ്ലീഷ് ഭാഷയിലെഴുതുന്ന ഒരു എഴുത്തുകാരന് ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുന്നത്. കൊല്‍ക്കത്ത സ്വദേശിയായ അമിതാവ് ഘോഷിനെ രാജ്യം 2007-ല്‍ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

ജീവിതത്തിലെ അതിമഹത്തായ ദിനമാണ് ഇതെന്നാണ് പുരസ്‌കാര വിവരം അറിഞ്ഞതിനു ശേഷം അമിതാവ് ഘോഷ് പ്രതികരിച്ചത്. താനേറ്റവും ആരാധിക്കുന്ന എഴുത്തുകാര്‍ ഇടംപിടിച്ചിട്ടുള്ള ജ്ഞാനപീഠ പുരസ്‌കാര പട്ടികയില്‍ ഉള്‍പ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അമിതാവ് ഘോഷ് പറഞ്ഞു. 54-ാമത് ജ്ഞാനപീഠ പുരസ്‌കാരമാണ് അമിതാവ് ഘോഷിന് ലഭിക്കുന്നത്.

1956-ല്‍ പശ്ചിമബംഗാളില്‍ ജനിച്ച അമിതാവ് ഘോഷ് ഏറെ നാള്‍ പത്രപ്രവര്‍ത്തകനായിരുന്നു. 1988-ല്‍ പ്രസിദ്ധീകരിച്ച ദി ഷാഡോ ലൈന്‍സ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹമായിട്ടുണ്ട്. ഇന്‍ ആന്‍ ആന്റിക് ലാന്‍ഡ്, സീ ഓഫ് പോപ്പീസ്, ദി സര്‍ക്കിള്‍ ഓഫ് റീസണ്‍, ദി കല്‍ക്കട്ടാ ക്രോമസോം, ദി ഹങ്ഗ്രി ടൈഡ്, ദി ഗ്ലാസ് പാലസ്, ഫ്‌ളഡ് ഓഫ് ഫയര്‍, റിവര്‍ ഓഫ് സ്‌മോക്ക്, കൗണ്ട് ഡൗണ്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

പോസ്റ്റ് കൊളോണിയലിസത്തിന്റെ വക്താക്കളില്‍ പ്രമുഖസ്ഥാനമുള്ള എഴുത്തുകാരനാണ് അമിതാവ് ഘോഷ്. നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ കൃതികള്‍ക്ക് ആരാധകരേറെയാണ്.

Comments are closed.