DCBOOKS
Malayalam News Literature Website

ഇന്ത്യയ്ക്ക് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അംഗത്വം

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. 2019 ജനുവരി ഒന്നു മുതല്‍ മൂന്നു വര്‍ഷത്തേക്കാണ് അംഗത്വം. ഏഷ്യ-പസഫിക് കാറ്റഗറിയില്‍ 188 വോട്ടുകള്‍ നേടിയാണ് ഇന്ത്യ കൗണ്‍സില്‍ അംഗത്വം നേടിയത്. ഈ മേഖലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതും ഇന്ത്യയ്ക്കാണ്. ഇന്ത്യയെ കൂടാതെ ബെഹ്‌റിന്‍, ബംഗ്ലാദേശ്, ഫിജി, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളാണ് ഏഷ്യ-പസഫിക് കാറ്റഗറിയിലേക്ക് മത്സരിച്ചത്.

193 അംഗങ്ങളുള്ള യു.എന്‍ പൊതുസഭയിലാണ് മനുഷ്യാവകാശ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. 18 പുതിയ അംഗങ്ങളെയാണ് മനുഷ്യാവകാശ കമ്മീഷനിലേക്ക് രഹസ്യ സ്വഭാവമുള്ള വോട്ടിങ് വഴി തെരഞ്ഞെടുത്തത്. 97 വോട്ടുകളാണ് വിജയിക്കാന്‍ ആവശ്യം.

അന്താരാഷ്ട്ര സമൂഹത്തില്‍ ഇന്ത്യന്‍ നിലപാടിനെയാണ് വിജയം പ്രതിഫലിപ്പിക്കുന്നതെന്ന് ഇന്ത്യയുടെ സ്ഥിരം യു.എന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ വോട്ടു നേടി വിജയിക്കാന്‍ ഇന്ത്യയെ പിന്തുണച്ചതിന് യുഎന്നിലെ എല്ലാ സുഹൃത്തുക്കള്‍ക്കും അദ്ദേഹം ട്വിറ്ററിലൂടെ നന്ദി പറഞ്ഞു.

മനുഷ്യാവകാശ കൗണ്‍സിലില്‍ 47 സീറ്റുകളാണുള്ളത്. ഭൂപ്രകൃതി അനുസരിച്ച് ഈ സീറ്റുകളെ അഞ്ച് മേഖലകള്‍ക്കായാണ് പങ്കിട്ട് നല്‍കിയിരിക്കുന്നത്. സീറ്റുകള്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് 13, ഏഷ്യ-പസഫിക് മേഖലയ്ക്ക് 13, കിഴക്കന്‍ യൂറോപ്പിന് ആറും പടിഞ്ഞാറന്‍ യൂറോപ്പിന് ഏഴും സീറ്റുകള്‍, ലാറ്റിനമേരിക്കന്‍- കരീബിയന്‍ മേഖലയ്ക്ക് എട്ടു സീറ്റുകള്‍ എന്നിങ്ങനെയാണ് സീറ്റുകള്‍ വിഭജിച്ചിരിക്കുന്നത്.

Comments are closed.