DCBOOKS
Malayalam News Literature Website

ഉള്‍ക്കടലിന്റെ എഴുത്തുകാരന്റെ ഉള്‍ത്തുടിപ്പുകള്‍; ഹൃദ്യമായ ആത്മകഥ 

ജി.പ്രമോദ്

അകാശത്തില്‍ മഴക്കാറുകള്‍ മാഞ്ഞുപോകുന്ന സമയം വരും. അപ്പോള്‍ നക്ഷത്രങ്ങള്‍ തെളിയും. ആ വെളിച്ചത്തിലൂടെ നമുക്ക് നടന്നുനീങ്ങാം. എങ്ങും എത്തിച്ചേരാന്‍ കഴിഞ്ഞില്ലെന്നു വരും. എന്നാലും ഗ്രാമത്തില്‍ കുന്നുകളുണ്ട്. പഴയ പുഴ ഇനിയും ഒഴുകും. കുന്നുകളില്‍ നമുക്കു സവാരി ചെയ്യാം. പുഴയില്‍ നീന്തിത്തുടിക്കാം.

മലയാളത്തിന്റെ ഹൃദയത്തില്‍ ഇനിയും ഉണങ്ങാത്ത മുറിവാണ് ഈ അക്ഷരങ്ങള്‍. ഹതാശമായ പ്രണയത്തിനും പ്രതീക്ഷയ്ക്കും പുനര്‍ജനിക്കുമിടയില്‍ പ്രണയ നായിക തിരിച്ചുവരുമ്പോള്‍ ജീവിതത്തിന്റെ നൂല്‍പ്പാലത്തില്‍ ആടിയുലയുന്ന രാഹുലന്റെ കഥ. പ്രണയം ജീവശ്വാസമാക്കി ജീവിച്ചെങ്കിലും ഒരിക്കല്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി ചിത്രീകരിച്ചപ്പോള്‍ തകര്‍ന്നുപോയ റീനയുടെ ജീവിതം. പ്രതീക്ഷ പൂത്തുവിടരുംമുമ്പേ കൊഴിഞ്ഞുപോയപ്പോള്‍ പകച്ചുനിന്ന മീരയുടെ സ്വപ്നഭംഗം. ഓര്‍മയിലെ നോവായ തുളസി.

ഒരു നായകനും മൂന്നു നായികമാരുമായി മലയാളത്തില്‍ ആദ്യമായി ഒരു നോവല്‍ പ്രസിദ്ധീകരിക്കുന്നത് 1975ല്‍: ഉള്‍ക്കടല്‍. നവീനചിത്രയുടെ ബാനറില്‍ കെ.ജെ. തോമസ് നിര്‍മിച്ച് കെ.ജി. ജോര്‍ജ് ഉള്‍ക്കടല്‍ സിനിമയാക്കിയതോടെ മലയാളത്തില്‍ ആദ്യത്തെ ക്യാംപസ് പ്രണയ സിനിമയും യാഥാര്‍ഥ്യമായി. ട്രെന്‍ഡ് സെറ്ററായിരുന്നു ഉള്‍ക്കടല്‍. അന്നെന്നപോലെ ഇന്നും. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ, ഒരു കണ്ണില്‍ നിഷ്‌കളങ്കതയും മറുകണ്ണില്‍ പ്രണയത്തിന്റെ ലോല ഭാവങ്ങളുമായി പ്രേക്ഷകരെ വശീകരിച്ച ശോഭ നായിക. ഗായകനും ആകാശവാണിയില്‍ ഉദ്യോഗസ്ഥനുമായ വേണു നാഗവള്ളി നായകന്‍ ഒഎന്‍വിയുടെ ഏറ്റവും മികച്ച ഗാനങ്ങള്‍. എം.ബി. ശ്രീനിവാസിന്റെ ഹൃദയംഗമമായ സംഗീതം. വര്‍ണഭംഗിയെഴുന്ന ബാലു മഹേന്ദ്രയുടെ ചിത്രീകരണം.

ഉള്‍ക്കടല്‍ ഒരു സിനിമയെന്നതിനപ്പുറം ആ ചിത്രത്തില്‍ അഭിനയിച്ച താരങ്ങളുടെ ജീവിതം പോലും മാറ്റിമറിച്ചു. എന്നത്തെയും വിഷാദനായിക ശോഭ. അകാലത്തില്‍ അസ്തമിച്ച നക്ഷത്രം. യഥാര്‍ഥ ജീവിതത്തില്‍ വില്ലനായി ചിത്രീകരിക്കപ്പെട്ട ബാലു മഹേന്ദ്ര. മലയാളത്തിലെ എന്നത്തെയും കാല്‍പനിക നായകന്റെ രൂപഭാവങ്ങള്‍ക്കിണങ്ങി വേണു നാഗവള്ളി. മികച്ച ചിത്രങ്ങളുമായി മലയാളത്തില്‍ നവതരംഗ സിനിമകള്‍ക്കു തുടക്കമിട്ട കെ.ജി. ജോര്‍ജ്.

ഉള്‍ക്കടല്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഒട്ടേറെയാണ്. അതോടെ ഉള്‍ക്കടലിന്റെ രചയിതാവിന്റെ ജീവിതവും മാറി. ജോര്‍ജ് ഓണക്കൂര്‍ എന്ന എഴുത്തുകാരന്റെ ജീവിതം. അധ്യാപകന്റെ കരിയര്‍. ഭാഷയ്ക്കും സാഹിത്യത്തിനും ചെയ്ത സേവനങ്ങളടക്കം തിളക്കമുള്ള കരിയറിന്റെ ഉടമയായ ജോര്‍ജ് ഓണക്കൂര്‍ ജീവിതം പറയുകയാണ് ഹൃദയരാഗങ്ങള്‍ എന്ന ആത്മകഥയില്‍. എറണാകുളം ജില്ലയിലെ ഒരു കര്‍ഷക ഗ്രാമത്തില്‍ ജനിച്ച്, കഠിനാധ്വാനം ചെയ്ത് തിരുവനന്തപുരത്തെത്തി, സ്വന്തമായി ഒരു മേല്‍വിലാസം നേടിയ ജീവിതത്തിന്റെ ഗതിവിഗതികളുടെ കഥ. വഴിത്തിരിവുകള്‍. നാടകീയ മാറ്റങ്ങള്‍. അപ്രതീക്ഷിതമായ പുരോഗതികളും നടുക്കുന്ന പരാജയങ്ങളും. പ്രതിസന്ധികളില്‍നിന്ന് ഊര്‍ജം സംഭരിച്ച് മലയാളത്തിലെ മികച്ച എഴുത്തുകാരില്‍ ഒരാളായി മാറിയ ജീവിതകഥ.

ഒരിക്കല്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു.

താങ്കള്‍ ആരാണ് ?

ഓണക്കൂറിന്റെ മറുപടി: ഉഴുതുമറിച്ച വയലില്‍ പൊട്ടിക്കിളിര്‍ത്ത ചെടിയാണ് ഞാന്‍. ആരോ കരഭൂമിയില്‍ മാറ്റിനട്ടു. ഉറപ്പുള്ള മണ്ണില്‍ വേരുപിടിച്ചു. വെള്ളമൊഴിച്ചു. വളമിട്ടു. ചെടി വളര്‍ന്ന് മരമായി. ഇടയ്‌ക്കൊക്കെ പൂക്കുകയും വല്ലപ്പോഴും കായ്ക്കുകയും ചെയ്യുന്നു.

ഒരു സത്യവാങ്മൂലം കൂടി നല്‍കുന്നുണ്ട് അദ്ദേഹം; വഴിയോരത്ത് ശാഖകള്‍ വീശി തണല്‍ വിരിക്കുന്ന വന്‍മരമായില്ല. നിറയെ കായ്ച്ചു പഴം നല്‍കുന്ന തേന്‍മാവും ആയില്ല. എന്നാലും കായ്ക്കാത്ത അത്തിമരമായി ശാപമേറ്റില്ല. കള്ളിമുള്‍ച്ചെടിയായി ആരെയും നോവിച്ചതുമില്ല.

ഈ കലികാലത്ത് അത് ആശ്വാസകരം.

യാത്രാവഴിയില്‍ ഞാന്‍ നില്‍ക്കുന്നു. കാറ്റിന്റെ വരവ് അറിയിച്ച് ഇലകള്‍ ഇളകുന്നു. യാത്രയുടെ ദേവതമാര്‍ എന്നെ സ്പര്‍ശിച്ച്, സ്‌നേഹം പകര്‍ന്ന് കടന്നുപോകുന്നു.

ഒരു നോവല്‍ പോലെ വായിച്ചുപോകാവുന്ന ഹൃദ്യമായ ആത്മകഥയാണ് ഹൃദയരാഗങ്ങള്‍.

കടപ്പാട്: മനോരമ ഓണ്‍ലൈന്‍

 

Comments are closed.